താനെ: മുംബൈയിൽ ഭാര്യയെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ബദ്ലാപൂർ പോലീസ്. മൂന്ന് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് രൂപേഷ് എന്ന നാൽപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. നീരജ രൂപഷ് അംബേക്കർ എന്ന യുവതിയാണ് 2022 ജൂലൈ 10 ന് ബദ്ലാപൂരിൽ മരിച്ചത്.
അപകട മരണം എന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ദൃക്സാക്ഷികളിൽ രണ്ട് പേരുടെ മൊഴികളിലെ വൈരുധ്യത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഭാര്യയുമായുള്ള തർക്കങ്ങൾ പതിവായതോടെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ പദ്ധതിയിലാണ് നീരജ മരണപ്പെടുന്നത്.
റിഷികേശ് രമേശ് ചൽകേ, കുനാൽ വിശ്വനാഥ് ചൗധരി എന്ന സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നീരജയുടെ ഭർത്താവ് രൂപേഷ് കൊലപാതകം ആസൂത്രണം ചെയ്തത്. പരിചയമുള്ള പാമ്പ് പിടുത്തക്കാരനായ ചേതൻ വിജയ് ദുതനിൽ നിന്നും വിഷപ്പാമ്പിനെ വാങ്ങിയ ശേഷം നീരജയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. രൂപേഷിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വിശദമാക്കുന്നത്. തലച്ചോറിൽ രക്തസ്രാവമുണ്ടായി ഭാര്യ മരിച്ചുവെന്നായിരുന്നു രൂപേഷ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. കാൽ മസാജ് ചെയ്ത് നൽകുന്നതായി ധരിപ്പിച്ച് മൂന്ന് തവണയാണ് നീരജയെ പാത്രത്തിൽ കരുതിയിരുന്ന പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. വിഷബാധയേറ്റ് സംഭവ സ്ഥലത്ത് വച്ചുതന്നെ നീരജ മരിച്ചു. സംഭവം തലച്ചോറിലെ രക്ത സ്രാവം പോലെയാക്കുന്നതിലും രൂപേഷ് വിജയിച്ചിരുന്നു.
Tags : Husband arrested killing wife poisonous snake