National
ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ട് വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുത്വവാദികൾ അറസ്റ്റിൽ.
ശിവജി ജയന്തി ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായ സംഭവത്തിലാണ് അറസ്റ്റ്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പെരുമ്പടപ്പ് എന്‍.കെ. റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു.
സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സബ് ഇന്‍സ്പെക്ടര്‍ പി. ബസന്ത്, എഎസ്ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
Kerala
പുന്നയൂർക്കുളം (ചാവക്കാട്): പട്ടയമായി ലഭിച്ച 98 സെന്റ് ഭൂമിയുടെഅവകാശരേഖ (ആർഒആർ)ശരിയാക്കിനൽകാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.
കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദിനെയാണു തൃശൂർ വിജിലൻസ് പിടികൂടിയത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരനു നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കിനൽകാൻഅഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക കൈയിൽ ഇല്ലെന്നുപറഞ്ഞപ്പോൾ മൂന്നു ലക്ഷം നൽകണമെന്നായി. അതും ഇല്ലെന്നുപറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിനു കാര്യം നടത്താമെന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിനു പിറകിലേക്ക് ഇടാൻ വിനോദ് പറഞ്ഞതു പരാതിക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
രേഖ ലഭിക്കുന്നതിന് അപേക്ഷ നൽകി പലതവണ പരാതിക്കാരനും മകനും ഓഫീസിൽ കയറിയിറങ്ങിയിരുന്നു. സാങ്കേതികകാരണങ്ങൾ പറഞ്ഞ് മടക്കിവിടുകയായിരുന്നു. പിന്നീട് മറ്റൊരാളെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണു പണം ആവശ്യപ്പെടുന്നത്.
പല കൂടിക്കാഴ്ചകൾക്കൊടുവിൽ 50,000 രൂപയ്ക്ക് ഉറപ്പിച്ചു. ഇക്കാര്യം പരാതിക്കാരൻ തൃശൂർ വിജിലൻസിനെ അറിയിച്ചു. ഓഫീസിന്റെ റിക്കാർഡ് മുറിയിൽവച്ചു വിനോദ് പണം എടുക്കുമ്പോൾ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എക്സൈസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുനിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്ത് പാറശാല പോലീസ്. പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22) ആണ് അറസ്റ്റിലായത്. ലക്ഷങ്ങൾ തട്ടിയ ശേഷം നാടുവിട്ട അരുണിനെ ബംഗളൂവിലെത്തിയാണ് പോലീസ് പിടികൂടിയത്.
കേരള പൊലീസിന്റെ ഓപ്പറേഷൻ "സൈ' ഹണ്ടിന്റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് അരുൺ. സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി നിരവധി രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു.
മറ്റ് സംഘങ്ങളുമായി ചേർന്ന് സൈബർ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഇയാളുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിവരശേഖരണത്തിൽ ഒന്നരലക്ഷം രൂപയോളം കമ്മീഷനായി അക്കൗണ്ട് വഴി പിൻവലിച്ചെന്നും ഇയാൾ തട്ടിപ്പ് സംഘത്തിലുള്ളയാളാണെന്നും തിരിച്ചറിഞ്ഞു.
പല രീതികളിൽ കൂട്ടാളികളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇയാളുടെയടക്കം അക്കൗണ്ടിലേക്കായിരുന്നു മാറ്റിയിരുന്നത്. ഇയാൾക്കായി പാറശാല പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അരുൺ ജില്ല വിട്ടതായി പോലീസിന് വിവരം ലഭിച്ചത്. അരുൺ ബംഗളുരുവിലുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി മടിവാളയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടുകയായിരുന്നു.
International
ടിബ്ലിസി: ആണവ ഇന്ധനമായ യുറേനിയം വാങ്ങാൻ ശ്രമിച്ച രണ്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി ജോർജിയൻ പോലീസ് അറിയിച്ചു. കുടായ്സി എന്ന നഗരത്തിൽവച്ചാണ് ഇവർ പിടിയിലായത്.
30 ലക്ഷം ഡോളറിനു യൂറേനിയത്തിനു പുറമേ സീസിയം 137 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പും വാങ്ങാനായിരുന്നു ഇവരുടെ ശ്രമം.
അതേസമയം, ഈ ആണവപദാർഥങ്ങൾ എവിടെനിന്നാണു ജോർജിയയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. പിടിയിലായവർ ഏതു രാജ്യക്കാരാണെന്നും വെളിപ്പെടുത്തിയില്ല. കൂടുതൽ വിദേശികൾ ജോർജിയയിൽ എത്തിയിരിക്കാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു.
യൂറേനിയം സന്പുഷ്ടീകരിച്ച് സമാധാന ആവശ്യങ്ങൾക്കും ബോംബ് നിർമാണത്തിനും ഉപയോഗിക്കാം. അണ്വായുധ പരീക്ഷണമോ ആണവദുരന്തമോ നടന്ന സ്ഥലങ്ങളിലാണ് സീസിയം 137 കാണാറുള്ളത്.
Kerala
കൊച്ചി: ക്രമസമാധാനവും സ്വൈ രജീവിതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 1,663 പേര്.
ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 691 പേരെയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 972 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടകള്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍, മോഷ്ടാക്കള്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമാണ് ‘ഓപ്പറേഷന് റൗണ്ട് അപ്’എന്നപേരില്‍ സ്പെഷല്‍ ഡ്രൈവ് നടപ്പാക്കിയത്.
ക്രമസമാധാന വിഭാഗം എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ 12 മുതല്‍ 14 വരെയായിരുന്നു സ്പെഷല്‍ ഡ്രൈവ് നടപ്പിലാക്കിയത്. ദക്ഷിണ, ഉത്തരമേഖല ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 1028 പേര്‍ക്കെതിരേ ബിഎന്‍എസ്എസ് സെക്ഷന്‍ 126/129 പ്രകാരം കരുതല്‍ നടപടികള്‍ കൈക്കൊണ്ടു.
കാപ്പ നിയമപ്രകാരം 20 പേരെ കരുതല്‍തടങ്കലിലും 30 പേര്‍ക്കെതിരേ നാടുകടത്തല്‍ നടപടികളും ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്കെതിരേ 1,354 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവര്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരാണ് ദിനേശനെ ആക്രമിച്ചത്. അതില്‍ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
National
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിയിലേക്ക് വെടിയുതിർത്ത കേസിൽ ഷൂട്ടർ ദീപക് ശർമ ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി.
ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് മുംബൈ പോലീസ് ഇവരെ പിടികൂടിയത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ 12.45 നായിരുന്നു ആക്രമണം. ആകെ ഒന്‍പതു വെടിയുണ്ടകളാണ് വസതിയിൽനിന്നു കണ്ടെടുത്തത്. ഇവയിൽ അഞ്ചെണ്ണം ദീപക് ശർമ വെടിയുതിർത്തതാണെന്നു പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ആകെ പിടിയിലായത്. നാലുപേർ അക്രമിസംഘത്തിനു സഹായം ചെയ്തവരാണ്. വെടിവയ്പിന്റെ ഉത്തരവാദിത്വം അധോലോക ക്രിമിനൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗം ശുഭം ലോൻകർ ഏറ്റെടുത്തിരുന്നു.
ലോൻകർ ഒളിവിലാണ്. എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകം, ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയിലെ വെടിവയ്പ് എന്നീ കേസുകളിലെ മുഖ്യപ്രതികൂടിയാണ് ശുഭം ലോൻകർ.
Kerala
വൈപ്പിൻ: എറണാകുളം വൈപ്പിനിൽ പട്ടികജാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. നായരമ്പലം കുടുങ്ങാശേരി കൊല്ലം പറമ്പിൽ ജെഫ്രിൻ ആണ് അറസ്റ്റിലായത്. ഈ മാസം 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് എത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനിടയിൽ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് എസ്ഐ എസ്. അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിവച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഡിസംബർ 31-ന് പുതുവത്സരാഘോഷവേളയിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ശനിയാഴ്ച ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ആക്രമിച്ചത്. മിഥുന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഹോദരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.
എന്നാൽ സഹോദരിയുടെ പേര് എഫ്ഐആറിൽ ഇല്ല. കണ്ടാലറിയാവുന്ന സ്ത്രീ എന്നു മാത്രമാണ് ചേർത്തിട്ടുള്ളത്. അതേസമയം, മിഥുൻ നൽകിയ പരാതിയിൽ ദുർബല വകുപ്പുകളിട്ടാണ് എസ്എഫ്ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുള്ളത്.
Kerala
കൊച്ചി: എറണാകുളത്ത് മെൻസ് ഹോസ്റ്റലിൽ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) എന്നയാളാണ് അറസ്റ്റിലായത്.
159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.എച്ച്. ഷിഹാബുദ്ദീൻ., പി.ജെ. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.
National
മുംബൈ: വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്സ്പ്രസിൽ ഡിസംബർ 27-നായിരുന്നു സംഭവം.
സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി.
ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ ഇന്ന് പിടികൂടാനായത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
Kerala
കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് കുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് സംഭവം. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നിൽ നിന്നുമെത്തി എസ്ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.
Kerala
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതി അറസ്റ്റിൽ. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽനിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പോലീസ് കേസ്.
ബലാത്സംഗത്തിന് സഹപ്രവർത്തയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും അതിജീവത വെളിപ്പെടുത്തിയിരുന്നു. സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയായ മരണ സുബിനടക്കം ആറ് പേരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. സിസിടിവി ദൃശ്യം കൂടുതൽ പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരു പ്രതികൾ ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഫെബ്രുവരി ഒന്നിനാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള സ്പായിൽ കാപ്പാ പ്രതി മരണ സുബിൻ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്.
Kerala
കൊച്ചി: ഏഴു ഗ്രാം എംഡിഎംഎയുമായ് യുവാവ് പിടിയിൽ. കരുമാലൂർ തടിക്കക്കടവ് തെക്കും പറമ്പിൽ വീട്ടിൽ നവാസിനെ (48) ആണ് ആലുവ വെസ്റ്റ് പോലീസും റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
തടിക്കടവ് ഭാഗത്തുള്ള ഇയാളുടെ വീടിന്റെ കിടപ്പുമുറിയിലും ബൈക്കിന്റെ സീറ്റിനടിയിലുമായി സിപ് ലോക്ക് കവറുകളിൽ വില്പനക്കായി സൂക്ഷിച്ച നിലയിലാണ് ലഹരി കണ്ടെടുത്തത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്ഐമാരായ സതീഷ് കുമാർ, ശശി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
District News
മട്ടന്നൂർ: ബൈക്കിൽ കടത്തുകയായിരുന്ന മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. ശ്രീകണ്ഠപുരം കൂട്ടുമുഖം സ്വദേശി വി.സി. മാത്യു (58) വിനെയാണ് അറസ്റ്റു ചെയ്തത്. ഇരിട്ടി സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെകടർ ബഷീർ പിലാട്ടിന്റെ നേതൃത്വ ത്തിൽ കല്ലൂരിൽ വാഹന പരിശോധനനടത്തുന്നതിനിടെയാണ് ബൈക്കിൽ കടത്തിയ 32 കുപ്പി (17 ലിറ്റർ) മാഹിമദ്യവുമായി വി.സി. മാത്യു പിടിയിലാകുന്നത്.
ഇയാളിൽ നിന്ന് 500 മില്ലിയുടെ 30 കുപ്പിയും ഒരു ലിറ്ററിന്റെ രണ്ടു കുപ്പിയുമാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം റേഞ്ചിലെ മുൻ അബ്കാരി കേസ് പ്രതിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു.
മാഹി മദ്യം കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ.എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവന്റീവ് ഓഫീസർ പി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, ടി.പി. സുദീപ്, ടി. അഭിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
Kerala
മലപ്പുറം: തിരൂരിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. വൈലത്തൂർ ജംഗ്ഷന് സമീപം താമസിക്കുന്ന അലി ഗാസിയാണ് കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും 11 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.
എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കാർത്തികേയൻ.പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കണ്ടെടുത്തത്.
Kerala
കൊച്ചി: എറണാകുളം പള്ളിക്കരയിൽ എംഡിഎംയുമായി യുവാവ് പിടിയിൽ. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് പിടിയിലായത്.
16 ഗ്രാം എംഡിഎംഎയുമായാണ് ജെക്സൺ പിടിയിലായത്. കുന്നത്തുനാട് പോലീസാണ് ജെക്സണെ പിടികൂടിയത്. വൈകുന്നേരം പോലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.
മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പോലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, എഎസ്ഐമാരായ എ.ഐ. നാദിർഷ, ജി. സൂര്യൻ, സിപിഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം. സിറാജ്, സായോ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: കൊച്ചി നഗരത്തിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്ക് ഉൻമാദ ലഹരി പകരാൻ എത്തിച്ച ലോറെ സെപാം ഇഞ്ചക്ഷൻ ഐപി എന്ന മാരക മയക്കുമരുന്നുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ആലുവ കരുമാലൂർ കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ് കെ.കെ. അനൂപ് (40) ആലുവ ദേശം കടവ് മണിവിലാസം വീട്ടിൽ പ്രഭാകരൻ(ജപ്പാൻ പപ്പൻ- 31) എന്നിവരാണ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ ഇന്റലിജൻസ് ടീം, ആലുവ റേഞ്ച് എക്സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് നാല് ലോറെസെപാം മയക്കുമരുന്ന് ആപ്യൂളുകളും ഇത് കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഛർദ്ദിക്കാതിരിക്കാനുള്ള ആംപ്യൂളുകളും കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടം ചെയ്യാൻ ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
അടിവസ്ത്രത്തിൽ പ്രത്യേകം അറകൾ നിർമിച്ച് അതിൽ ആയിരുന്നു ആംപ്യൂളുകൾ ഒളിപ്പിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ ജപ്പാൻ പപ്പൻ എന്ന് അറിയപ്പെടുന്ന പ്രഭാകരനും, സുഹൃത്ത് അനൂപും മയക്കുമരുന്ന് കച്ചവടം തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും ഒരുമിച്ച് പിടിയിലാക്കുന്നത് ഇത് ആദ്യമായാണ്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് പടിഞ്ഞാറ് വശം ന്യൂജനറേഷൻ ബൈക്കിൽ മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്ന ഇരുവരും എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുമരുന്നും ബൈക്കും ഉപേക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ്റ്റാന്റിന് അകത്ത് കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിൻതുടർന്ന് ചെന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവർ മാരക അക്രമം അഴിച്ച് വിട്ടത് സംഭവം കണ്ട് നിന്നവരിൽ ഭീതി പടർത്തി.
ഈ മയക്കുമരുന്ന് ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കടത്തികൊണ്ട് വന്നിട്ടുള്ളതാണെന്നാണ് പ്രാഥമികമായ നിഗമനം. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഈ മയക്കു മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ഇവരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നടപടിക്കൊരുങ്ങുകയാണ് എക്സൈസ്. ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ ഇന്റലിജൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് ആർ. നായർ, ജെ അരവിന്ദ് എന്നിവരും ആലുവ എക്സൈസ് റേഞ്ചിലെ ഇൻസ്പെക്ടർ ജോമോൻ ജോർജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ആന്റണി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു സോമൻ, ആകാശ് കൃഷ്ണ, നിതിൻ, എക്സൈസ് ഡ്രൈവർ കബീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
അമിത ഭയം , ഉത്കണ്ഠ എന്നിങ്ങനെയുള്ള മാസസീക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായും അപസ്മാരം, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള സെഡേഷൻ, കാൻസർ രോഗികൾക്ക് വേദന സംഹാരി എന്നീ അവസ്ഥകൾക്കും രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ബെൻസോഡിയാസെപൈൻ മരുന്നാണ് ലോറെസെപാം. ഇതിന്റെ അനാവശ്യമായ ഉപയോഗം പേശികളുടെ ബലഹീനത, ശ്വാസമെടുക്കാനുള്ള പ്രയാസം, അമിത രക്ത സമർദ്ദം എന്നിവയ്ക്ക് ഇടയാകുവാനും മനഷ് ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എയ്ഡ്സ് കാരിയർ എന്ന വിളിപ്പേരുള്ള മാരക മയക്കു മരുന്നായ ഇഞ്ചക്ഷൻ ആപ്യൂളുകൾ പിടിച്ചെടുക്കുന്നത്. ഇത് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തി വയ്ക്കുന്നതാണ് രീതി. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകൾ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം ആംപ്യൂളുകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ ഇതിന് പൂർണ്ണമായും തടയിടാൻ കഴിഞ്ഞിരുന്നു.
ഷെഡ്യൂൾഡ് H1 വിഭാഗത്തിൽപ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകൾ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.
District News
പെരുമ്പാവൂർ: ജിഎസ്ടി ഓഫീസർ ചമഞ്ഞ് ചികിത്സസഹായത്തിനെന്ന പേരിൽ വ്യാജ പണപ്പിരിവ് നടത്തിയ രണ്ടുപേർ പിടിയിൽ. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25ന് ജിഎസ്ടി ഓഫീസറാണെന്ന് പരിചപ്പെടുത്തിയ ശേഷം പെരുമ്പാവൂർ ജിഎസ്ടി ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവിന്റെ ചികിത്സ സഹായത്തിനെന്നു പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കുകയായിരുന്നു.
ഐമുറിയിൽ വസ്ത്രവ്യാപാരം നടത്തുന്നയാളിൽ നിന്നും ഇത്തരത്തിൽ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ച് 1000 രൂപ കൈപ്പറ്റി. എന്നാൽ ഉടമ പിന്നീട് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് എന്ന് കണ്ടതോടെ സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ ജിഎസ്ടി ഓഫീസിൽ അത്തരത്തിലൊരു ജീവനക്കാരനില്ലെന്നും ചികിത്സ സഹായത്തിന് പിരിവ് നടക്കുന്നില്ലെന്നും അറിഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്ഐ സി.എ. സാജു, എഎസ്ഐമാരായ പി.ജെ. സിജോ, മനോജ്, സിപിഒ നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
International
സാംബ: അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് പിടികൂടി. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ ഇന്നലെ രാത്രി ഏഴോടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തുവരികയാണ്.
Kerala
തൃശൂർ: 555 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ തൃശൂരിൽ അറസ്റ്റിൽ. ഡാൻസാഫ് സംഘം നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് 15 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കുന്നംകുളം ചെറുവത്തൂർ റിവിൻസ്(24), അടുപ്പുട്ടി മുകളശേരി അക്ഷയ്(24) എന്നിവർ പിടിയിലായത്.
ബംഗളുരുവിൽനിന്നു കുന്നംകുളത്തേക്കു കടത്തുന്നതിനിടെ പീച്ചി സ്റ്റേഷൻ പരിധിയിലാണു പ്രതികൾ പിടിയിലായത്. കൂടുതൽ ആളുകൾക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രതികളുടെ സാന്പത്തികസ്രോതസ് പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂർ സിറ്റി പോലീസ് നടത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Kerala
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസിന്റെ വ്യാപക പരിശോധന. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തു.
ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ,
പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കുചേർന്നു.
Kerala
പാലക്കാട്: പിക്കപ്പ് വാനിൽ തണ്ണിമത്തനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവർ തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു വൻ സ്ഫോടക ശേഖരം പിടികൂടിയത്. തണ്ണിമത്തനുകൾ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന വ്യാജേനയാണ് തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നു സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.
100 ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
അന്ന് പിക്കപ്പ് വാനിനു കാറിൽ അകമ്പടി വന്ന തമിഴ്നാട് ധർമ്മപുരി സ്വദേശി ദുരൈരാജിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. അന്ന് അറസ്റ്റിലായ വാഹനമോടിച്ചിരുന്ന തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ റിമാൻഡിലാണ്.
ക്വാറികളിൽ ഉപയോഗിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
District News
അഴിക്കോട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോടു ചേർന്ന് നിരോധിത മീൻപിടിത്ത രീതിയായ രാത്രികാല കരവലി നടത്തിയ മൂന്നു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽസംഘം പിടികൂടി. തീരക്കടലിൽ അഴിക്കോട് ലൈറ്റ് ഹൗസിനു വടക്കുപടിഞ്ഞാറുഭാഗത്ത് അനധികൃതമായി രാത്രികാല കരവലി നടത്തിയ ബോട്ടുകളാണ് പിടി കൂടിയത്.
തീരത്തുനിന്ന് 20 മീറ്റർ ആഴ പരിധിയിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂവെന്ന സംസ്ഥാന സർക്കാരിന്റെ നിയമം ലംഘിച്ച് തീരത്തോടുചേർന്ന് ട്രോളിംഗ് നടത്തിയ മൂന്നു ബോട്ടുകളാണ് കസ്റ്റഡിയിൽ എടു ത്തത്.
എറണാകുളം ജില്ലയിൽ മുനമ്പം, പള്ളിപ്പുറം, നിധീഷ്, മോഹൻലാൽ, ലൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള എയ്ഗർ, മുദ്ര, വചനം നാല് എന്നീ മൂന്നു ബോട്ടു കളാണ് മിന്നൽ കോന്പിംഗിൽ സംയുക്ത സംഘം പിടിച്ചെടുത്തത്.
ബോട്ടിലുണ്ടാ യിരുന്ന മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ പരസ്യലേലം ചെയ്ത് ലഭിച്ച 88,600 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും രണ്ടു ബോട്ടുകൾക്ക് 2.5 ലക്ഷം രൂപ വീതവും എയ്ഗർ എന്ന ബോട്ടിന് അഞ്ചു ലക്ഷം രൂപയും വീതവും ആകെ 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
എയ്ഗർ എന്ന ബോട്ട് സമാനമായ കുറ്റം ആവർത്തിച്ചതിനാലാണ് ഇരട്ടി പിഴ ചുമത്തിയത്.കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം ലംഘിച്ച് തീരത്തോടുചേർന്ന് രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ കെ.പി. ഗ്രേസി യുടെയും അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സി. രമേഷിന്റെയും നേതൃ ത്വത്തിൽ നടത്തിയ പ്രത്യേക രാത്രികാല കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ്് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ . പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംനാ ഗോപൻ, അഴീക്കോട് കോസ്റ്റൽ എഎസ്ഐ എം. ആർ. സജീവൻ, സ്രാങ്ക് ജിൻസൺ, ലാസ്കർ ജവാബ്, റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, കൃഷ്ണപ്രസാദ്, വർഗീസ്, ജിഫിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിത്.
രണ്ടാംതവണ സമാന കുറ്റകൃത്യങ്ങളിൽപ്പെടുന്ന ബോട്ടുകളെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് റദ്ദ് ചെയ്യുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമനടപടി സ്വീ കരിക്കുമെന്നും ജില്ലാ ഷിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.
Kerala
കൊച്ചി: സിവില്‍ കേസ് കൊടുത്തതിലുള്ള വിരോധം മൂലം അഭിഭാഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
എറണാകുളം എളംകുളം മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷിക്സണ്‍ (46) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ ആര്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനാണ് പോണോത്ത് റോഡിലുള്ള അഡ്വ. കൃഷ്ണരാജിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. വീടിന്റെ പ്രധാന വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന പ്രതിയെ തടഞ്ഞ ഹോം നഴ്സിനെയും പരാതിക്കാരന്റെ പ്രായമായ അമ്മയേയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടര്‍ ചവിട്ടി താഴെയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
വീടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തര്‍ക്കുകയേയും അഭിഭാഷകനെയും ഭാര്യയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
Kerala
ഫോർട്ട്കൊച്ചി: പതിനാറുകാരനായ വിദ്യാർഥിക്കു മയക്കുമരുന്നു നല്കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ ഇരട്ടസഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളുരുത്തി മങ്കാമഠം തറേപ്പറമ്പില്‍ വീട്ടില്‍ റെന്‍ഫിന്‍ ആന്റണി(21), ആൻഫിൻ ആന്റണി (21) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മയക്കുമരുന്ന് നല്‍കുകയും പിന്നീട് ലഹരി ഉപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണത്തിനായി ഉപദ്രവിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിനു ശേഷം വീട്ടില്‍നിന്നു സ്വർണം എടുത്തുകൊണ്ടുവരണമെന്നായി ഭീഷണി. അല്ലെങ്കിൽ വിദ്യാർഥി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നും, സാമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭയപ്പെടുത്തി.
ഗത്യന്തരമില്ലാതെ വിദ്യാർഥി അമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ പാദസരം വീട്ടിൽനിന്നെടുത്ത് പ്രതികൾക്കു നൽകുകയായിരുന്നു. വിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടു ചോദ്യംചെയ്തപ്പോഴാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്.
ലഹരിക്കച്ചവടത്തിനു പണം സ്വരൂപിക്കുന്നതിനു വേണ്ടിയാകാം പ്രതികള്‍ സ്വര്‍ണം തട്ടിയെടുത്തതെന്നാണു പോലീസിന്റെ നിഗമനം.
Kerala
കോഴിക്കോട്: ബീച്ച് ഹോട്ടലിന്റെ പാർക്കിംഗിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതോടെയാണ് യുവാവ് പിടിയിലായത്. പാലക്കാട് മേലേപട്ടാമ്പി സ്വദേശി കുറുപ്പംതൊടി വീട്ടിൽ മുഹമ്മദ് റഫീക്ക് (35) ആണ് പിടിയിലായത്.
ഫെബ്രുവരി നാലിന് കോഴിക്കോട് ബീച്ച് ഹോട്ടലിന്റെ പാർക്കിംഗിൽ എലത്തൂർ സ്വദേശി അക്ഷയ് കുമാർ നിർത്തിയിട്ട ബൈക്കാണ് മുഹമ്മദ് റഫീക്ക് കടത്തിക്കൊണ്ടുപോയത്.
അക്ഷയ് കുമാർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി മോഷണം നടത്തിയ ബൈക്കുമായി ചാലപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും പോലീസ് പരിശോധിച്ചതിൽ വാഹനം മോഷണം നടത്തിയതാണെന്ന് മനസിലാകുകയുമായിരുന്നു. തുടർന്ന് പ്രതിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ഡൽഹി അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ ജാവദ് അഹമ്മദ് സിദ്ദിഖിയെ ഫണ്ട് തിരിമറി കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് യൂണിവേഴ്സിറ്റിക്കെതിരേ നടപടി തുടങ്ങിയിരുന്നു.
ഇതിനിടെ യുജിസി നൽകിയ പരാതിയിൽ രണ്ട് കേസുകളാണ് സിദ്ദിഖിക്കെതിരേ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിയെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
National
ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്റ് ഡയറക്ടാറായ വിൻസി നിവേദ, നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ, വെങ്കിടേഷ് കുമാർ, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
വിഘ്നേശ്വരനെ പോലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പോരൂര്‍ സ്വദേശിയായ വെങ്കിടേഷ് കുമാറിൽ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ ലഹരി വാങ്ങാനെന്ന വ്യാജേന പോലീസുകാര്‍ മഫ്തിയില്‍ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. തുടര്‍ന്ന് വത്സരവാക്കത്തേക്ക് കാറിൽ വെങ്കിടേശും മറ്റുള്ളവരും എത്തുകയായിരുന്നു
ഇവരിൽ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, മൊബൈൽ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
പത്തനംതിട്ട: ഓപ്പറേഷന് കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
ചിറ്റാര്‍ മണക്കയം നിവരത്ത് കിഴക്കതില്‍ അഭിജിത്ത് നായര്‍ (കിച്ചു,22)നെയാണ് ചിറ്റാര്‍ എസ്എച്ച്ഒ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.
Kerala
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
പയ്യന്നൂര്‍: യുവതിയുടെ പരാതി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയ്ക്കും പോലീസുകാരനും മർദനമേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. രാമന്തളി കുന്നരു കാരന്താട്ടെ ബിജുകുമാറാണ് (43) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരന്താട് പഴയ റേഷൻ ഷോപ്പിന് സമീപത്തെ യുവതി തന്നെയും വിദ്യാർഥിയായ മകനെയും ഭർത്താവ് മർദിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നു.
ഇതുപ്രകാരം വനിതാ എസ്ഐയും സീനിയർ സിവിൽ പോലീസ് ഓഫീസറും വീട്ടിലെത്തിയപ്പോൾ പ്രതി സീനിയർ സിവിൽ പോലീസ് ഓഫീസറെ ആക്രമിച്ചു. തടയാൻ ശ്രമിച്ച വനിതാ എസ്ഐയെ ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് പോലീസ് ജീപ്പ് ഡ്രൈവർ ഓടിയെത്തുന്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ പോലീസുകാരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന വനിതാ എസ്ഐ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിനെ മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
District News
ആലുവ: റെയിൽവേ സ്റ്റേഷനിൽ അഞ്ചു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശി ഉദ്ഷാബ് പ്രധാനി(26)നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒരു കിലോഗ്രാം പാക്കറ്റുകളിലാക്കി ഷോൾഡർ ബാഗിലാണ് കടത്തിയത്.
പെരുമ്പാവുർ കാലടി ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് പെയിന്റിംഗ് ജോലിയെന്നാണ് പറഞ്ഞിട്ടുള്ളത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട
District News
നേമം: കാരയ്ക്കാമണ്ഡപം കാരയ്ക്കാട് ലെയ്നില്‍ പാറയില്‍ ഇടവഴിയിലെ വീട്ടുവളപ്പിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും സ്ഫോടക ശക്തിയുള്ള 38 ഡിറ്റണേറ്ററുകള്‍ പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ നേമം പോലീസ് ഒരാളെ അറസ്റ്റുചെയ്തു. സംഭവം നടന്ന വീട്ടില്‍ മൂന്നുമാസങ്ങള്‍ക്കുമുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന ശ്രീമോനെ(37) യാണ് അറസ്റ്റുചെയ്തത്.
ഇയാള്‍ നരുവാമൂട് ഇടമലയില്‍ താമസിച്ചിരുന്ന സമയത്ത് മൂക്കുന്നിമലയിലെ പാറക്വാറികളില്നിന്നും ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നയാളില്നിന്നും വാങ്ങിയതാണു പൊട്ടിത്തെറിച്ച ഡിറ്റണേറ്ററുകള്‍. കിണര്‍ കുഴിക്കുന്ന ജോലികള്‍ക്ക് പോകാറുള്ളതിനാല്‍ പാറ പൊട്ടിക്കാനായാണ് ഇവ വാങ്ങിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ശ്രീമോന് താമസിച്ചിരുന്ന വീട് മൈക്കിള്‍ എന്നയാള്‍ അടുത്തിടെ വാങ്ങിയിരുന്നു. വീട് മാറിയെങ്കിലും ശ്രീമോന് ഡിറ്റണേറ്ററുകള്‍ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
Kerala
കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായത്. കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞതോടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾ ഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
International
ടെഹ്റാന്: 2026-ലെ ഓസ്കാര്‍ പുരസ്കാരത്തിന് രണ്ട് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്' എന്ന ഇറാനിയന്‍ ചിത്രത്തിന്റെ സഹരചയിതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മെഹ്ദി മഹ്മൂദിയനെ ഇറാന് അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെയും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെയും വിമര്‍ശിച്ച് കത്തില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നടപടി.
ഇറാനില്‍ സമീപകാലത്തുണ്ടായ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെയും, അതില്‍ ഖമനയ്ക്കുള്ള പങ്കിനെ ചോദ്യം ചെയ്തും 17 പ്രമുഖര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ഇദ്ദേഹം അംഗമായിരുന്നു. 'ഭരണകൂടം പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്നത് മാനവികതയ്ക്കെതിരായ കുറ്റകൃത്യമാണ്' എന്ന് പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന് ജാഫര്‍ പനാഹിയോടൊപ്പം ചേര്‍ന്നാണ് മെഹ്ദി മഹ്മൂദിയന് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ഈ ചിത്രം ഓസ്കാറിനായി മത്സരിക്കുന്നത്.
മെഹ്ദി മഹ്മൂദിയനെ കൂടാതെ പ്രസ്താവനയില്‍ ഒപ്പിട്ട മാധ്യമപ്രവര്‍ത്തക വിദാ റബ്ബാനി, ആക്ടിവിസ്റ്റ് അബ്ദുള്ള മോമേനി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്കും ഭരണകൂടത്തിനെതിരെയും നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റുകള്‍ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്കാര്‍ പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ സംഭവം സിനിമാ ലോകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇറാനിലെ ജയിലുകള്‍ക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങളും തടവുകാരുടെ മാനസികാവസ്ഥയുമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഇറാനിലെ കുപ്രസിദ്ധമായ 'എവിന്‍ ജയിലിന്' അകത്തോ അതിന് സമാനമായ സാഹചര്യങ്ങളിലോ ആണ്. സിനിമയുടെ ഭൂരിഭാഗവും രഹസ്യമായാണ് ചിത്രീകരിച്ചത്. സ്മാര്‍ട്ട് ഫോണുകളും ചെറിയ ക്യാമറകളും ഉപയോഗിച്ചാണ് പല രംഗങ്ങളും പകര്‍ത്തിയത്.
National
ഹൈദരാബാദ്: ജമന്തിച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തിയ പൂജാരി അറസ്റ്റിൽ. തെലങ്കാനയിൽ ക്ഷേത്ര പരിസരത്താണ് 685 കഞ്ചാവ് ചെടികൾ പൂജാരിയായ അവുതി നാഗയ്യ (48) നട്ടുപരിപാലിച്ചത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് അന്വേഷണത്തിനെത്തിയ പോലീസ് പൂജാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാർക്ക് വിൽപ്പനയും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് പൂജാരി പോലീസിന്റെ പിടിയിലായത്. ജമന്തി കൃഷി മറയാക്കിയാണ് ഇയാൾ കഞ്ചാവു കൃഷി നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
റെയ്ഡിൽ 685 കഞ്ചാവ് ചെടികൾ, 17.741 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് വിത്തുകൾ, മുപ്പതിനായിരം രൂപ, ഇലക്ട്രോണിക് ത്രാസ്, ഫോൺ തുടങ്ങിയവയാണ് അന്വേഷണത്തിൽ കണ്ടെടുത്തത്.
Kerala
മാനന്തവാടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ ടി.എസ്. വിശാഖ് (26) ആണ് എക്സൈസിന്റെ പിടിയിലായത്.
മാനന്തവാടി മേഖലയിലെ എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്ആണ് വിശാഖ് പിടിയിലായത്. 856 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 10 എഎഫ് 1849 മാരുതി എ-സ്റ്റാര്‍ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.
Kerala
കൊല്ലം: അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.
റിപ്പബ്ലിക് ദിനത്തിൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം വ്യാഴാഴ്ച എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ഊർജിതമാക്കി.
District News
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. സി.എസ്. നിജിൽ (20) ആണ് 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലാകുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കേരള എടിഎസിന്റെ സഹായവും ലഭിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായി ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് നിജിലെന്ന് എക്സൈസ് പറഞ്ഞു.
പിടികൂടിയ എക്സൈസ് സംഘത്തിൽ അസി. ഇസ്പെക്ടർ(ഗ്രേഡ്) മാരായ ആർ.പി. അബ്ദുൾ നാസർ, പി.കെ. അനിൽകുമാർ, പി. പ്രമോദ്, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) കെ. ഉമേഷ് , സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ് ബാബു, എം.വി. ശ്യാം രാജ്, എം.വി. സുജേഷ്, വി.കെ. സായൂജ്, സനൽ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവരും ഉണ്ടായിരുന്നു.
District News
തലശേരി: വിവാഹവീട്ടിൽനിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസിൽ തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. കതിരൂർ ദാറുൽ ജമീലിലെ കെ. മിൽജാദിനെ(29)യാണ് തലശേരി പ്രിൻസിപ്പൽ എസ്ഐ പി.പി. ഷമീലിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്.
തലശേരിയിലെ ഒരു വിവാഹ വീട്ടിലെത്തിയ 12 വയസിൽ താഴെയുള്ള ബാലികമാരാണ് പീഡനത്തിനിര യായത്. കുട്ടികളെ മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് പെൺകുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. ഓട്ടോറിക്ഷയിൽ എത്തിയയാളാണ് പീഡനത്തിന് പിറകിലെന്ന സൂചനയെത്തുടർന്ന് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കുറ്റാരോപിതനെ പോലീസ് മർദിച്ചുവെന്ന പരാതി കുറ്റാരോപിതന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു.
District News
കായംകുളം: വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെയും പോലീസിന്റെയും സ്വൈര്യജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചുവന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.
വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരു ടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽനിന്നും സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല. സമാനരീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്.
40 വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്നശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ, മുമ്പ് ജയിലിൽ കിടന്നകാലത്ത് സഹതടവുകാരായ തമിഴ് കുറുവ മോഷ്ടാക്കളിൽ നിന്നു വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിക്കുന്നതിനെപ്പറ്റിയും തമിഴ്-കുറുവ രീതിയിൽ വസ്ത്രധാരണം ചെയ്തും പോലീസ് പിടികൂടുമ്പോൾ മോഷണ മുതലുകൾ തിരികെ നൽകാതെ നിസഹരണ രീതിയിൽ പെരുമാറുന്നതും അവരിൽനിന്നു പഠിച്ചുവച്ചിരുന്നു.
നാട്ടിൽ മാന്യനായി ചമഞ്ഞ് ജീവിതം നയിച്ചുവരുന്നതിനിടയിൽ ആഡംബര ജീവിതത്തിന് പണം തികയാതെ വരുന്ന സാഹചര്യങ്ങളിൽ പോലീസ് പിടിക്കപ്പെടാത്ത രീതിയിൽ പഴുതുകൾ അടച്ച് മോഷണം നടത്തിവരുന്നതിനിടയിൽ 2022ൽ കായംകുളത്തു നടന്ന മേഷണക്കേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽ പോയിരുന്നു.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ രാത്രിയോടുകൂടി ബുള്ളറ്റിൽ ഈവനിംഗ് റൈഡ് നടത്തി ഗേറ്റിനു പുറത്തുനിന്നും താഴിട്ട് പൂട്ടിയ വീടുകളും താത്കാലികമായി അടഞ്ഞുകിടക്കുന്ന വീടുകളും കണ്ടുവച്ചശേഷം മോഷണം നടത്തുന്നതാണ് പതിവ്.
രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി കാമറകളിൽ പതിയുന്നതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയും ആളുകൾ രാത്രിയിൽ കണ്ടാൽ ഭയപ്പെടുന്ന രീതിയിൽ തലയിലുടെ ലുങ്കി പുതച്ച് കയ്യിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം കിലോമീറ്ററുകൾ നടന്ന് മുൻകൂട്ടി കണ്ടുവച്ച വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
കൂട്ടു പ്രതിയായ സുഹൃത്ത് ജിതേഷ് മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പോലീസിനോട് പറഞ്ഞതിനെത്തുടർന്നാണ് ജിതേഷിനെയും പിടികൂടിയത്. സ്പൈഡർ സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തുനിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽനിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് ജി. നാഥ്, എം. അൻഷാദ്, മുഹമ്മദ് ഷെഫീക്, അരുൺ ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ.എസ്. ഫിറോസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
National
അഹമ്മദാബാദ്: പ്രവാചകനിന്ദ ആരോപിച്ച് യുപിയിൽ ഏതാനും ആളുകളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ഭീകരനെ ഗുജറാത്ത് ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തു. നവസാരിയിലെ ചാർപുലിൽ താമസിക്കുന്ന ഫൈസാൻ ഷേക്ക് ആണ് അറസ്റ്റിലായത്.
യുപിയിലെ രാംപുരിൽ ദുണ്ടാവാല സ്വദേശിയാണിയാൾ. അന്വേഷണസംഘം "ഒറ്റയാൻ ചെന്നായ്'എന്നു വിശേഷിപ്പിക്കുന്ന ഇയാളിൽനിന്ന് ഒട്ടേറെ ലഘുലേഖകളും ഒരു പിസ്റ്റലും വെടിയുണ്ടകളും ഉൾപ്പെടെ പിടിച്ചെടുത്തു.
പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട വാർത്തകളുണ്ടായാൽ ആക്രമണത്തിന് അറസ്റ്റിലായ യുവാവ് ശ്രമിച്ചിരുന്നുവെന്ന് തെളിവുകൾ കിട്ടയതായി എടിഎസ് ഡിഐജി സുനിൽ ജോഷി പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിലുള്ളവരെ ആക്രമിക്കാൻ ഫൈസാനും പോലീസ് തിരയുന്ന മുഹമ്മദ് അബുബക്കർ എന്നയാളും ശ്രമിച്ചിരുന്നു. ജമ്മുകാഷ്മീരിന്റെ മോചനത്തിന് യുദ്ധം ചെയ്യാനും ഇരുവരും ആഹ്വാനം ചെയ്തതായും ഡിഐജി വ്യക്തമാക്കി.
National
ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ബ്രാറിന്റെ മാതാപിതാക്കളെ പണാപഹരണ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
ബ്രാറിന്റെ പിതാവ് ഷംഷേർ സിംഗ്, അമ്മ പ്രീത്പാൽ കൗർ എന്നിവരെ തിങ്കളാഴ്ച അമൃത്സറിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്നലെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. മുക്ത്സർ ജില്ലയിലെ ആദേശ് നഗറിലാണ് ഗോൾഡി ബ്രാറിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. മുക്ത്സർ ജില്ലയിലെ ഉദേംകരൺ ഗ്രാമക്കാരനായ സത്നാം സിംഗിന്റെ പരാതിയിൽ 2004ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന സത്നാം സിംഗിന്റെ പരാതിയിലാണ് കേസ്. പോലീസിൽ എഎസ്ഐ ആയിരുന്ന ഷംഷേർ സിംഗിനെ 2021ൽനിന്ന് സർവീസിൽനിന്നു നീക്കി. ഇയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.
ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയാണ് ഗോൾഡി ബ്രാർ.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. ടോംഗോ സ്വദേശി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്.
നാല് കിലോ മെത്താക്യുലോൺ ആണ് പിടികൂടിയത്. ദോഹയിൽ നിന്നാണ് പ്രതി കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ എത്തി ഇവിടെ നിന്ന് ഡൽഹിയിലേയ്ക്ക് പോകാൻ ടെർമിനലിൽ ഇരിക്കുമ്പോഴാണ് പിടിയിലായത്.
സിയാൽ അധികൃതർ പരിശോധിച്ചപ്പോൾ സംശയം തോന്നി കസ്റ്റംസിന് ബാഗ് കൈമാറി. വിപണിയിൽ രണ്ട് കോടിയിലേറെ വില വരുന്ന രാസലഹരിയാണ് പിടികൂടിയത്.
വിദേശ വനിതയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെയും ഇവർ ഡൽഹിയിലേയ്ക്ക് രാസലഹരി കടത്തിയിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി കസ്റ്റംസ് പറയുന്നു. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
National
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവീസസ് ഇന്റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.
നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സിഐഡി - ഇന്റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു.
National
ആഗ്ര: ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ പാർവതി വിഹാറിൽ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക്ഷിച്ചതിനേ തുടർന്നാണ് കേസിലെ തുമ്പായത്.
സിസിടിവികളിൽ നിന്ന് യുവതിയുടെ സ്കൂട്ടർ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവിന് യുവതിയേക്കുറിച്ച് തോന്നിയ സംശയമാണ് കൊലപാതകത്തിന് കാരണമായത്.
Kerala
കൽപ്പറ്റ: പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പതിനാറുകാരനെ സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ മർദിച്ചത്.
ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Kerala
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മോഹൻ (62) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
നെടുമ്പാശേരി പോലീസാണ് മോഹനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
വയനാട്: കൽപ്പറ്റയിൽ 16 വയസുകാരനെ വിളിച്ചു വരുത്തി മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിലായത്.
വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെ ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരനെ കാരനെ ഫോൺ വിളിച്ചു വരുത്തിയാണ് ഒരു സംഘം വിദ്യാർഥികൾ മർദിച്ചത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മുഖത്തും തലയ്ക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നതും കാണാം. പിന്നാലെയാണ് തടഞ്ഞ് വച്ച് മർദിച്ചെന്ന പരാതിയിൽ കൽപ്പറ്റ പോലീസ് കേസ് എടുത്തത്.
Kerala
തിരുവനന്തപുരം: പേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആനയറ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് അറസ്റ്റിലായത്.
150 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. ഇന്ന് രാവിലെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്താരാഷ്ട്ര വിപണിയിൽ എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയാള്‍ക്ക് എംഡിഎംഎ കൈമാറാൻ ഇരു ചക്ര വാഹനത്തിലെത്തി കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം.
എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇരുവരെയും ലഹരിക്കടത്ത് സംഘം ക്യാരിയര്‍മാരാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
Kerala
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. മുഹമ്മദ് റാഫിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു.
സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പAലീസ് പറഞ്ഞു. ആഷിഫിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കായംകുളം: മൂന്ന് കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘം കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ അറസ്റ്റിലായത്.
ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ ജതിൻ ദത്ത (27), തുലൻ സൈക്യ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ വിൽപ്പനയ്ക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കായംകുളം എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസെടുത്തിട്ടുള്ളതാണ്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, നന്ദഗോപാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് കുമാർ എന്നിവരും പങ്കെടുത്തു.
Kerala
കണ്ണൂർ: ഏച്ചൂർ മാച്ചേരിയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി ഹണി ട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ച പതിനേഴുകാരി ഉൾപ്പെടെ നാലു പേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് സ്വദേശിയായ പതിനേഴുകാരി, കുശാൽ നഗർ സ്വദേശിനിയും കാഞ്ഞങ്ങാട് മൂളിയാറിൽ വാടകയ്ക്ക് താമസിക്കുന്ന സി. മൈമൂന (51), എ.കെ. അബ്ദുൾകലാം (52), ചട്ടഞ്ചാൽ സ്വദേശി ഇബ്രാഹിം സജ്മൽ അർഷാദ് (28) എന്നിവരെയാണു ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാഞ്ഞങ്ങാടായിരുന്നു സംഭവം.
പോലീസ് പറയുന്നത്: ഏച്ചൂർ മാച്ചേരി സ്വദേശിയായ യുവാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പെൺകുട്ടി യുവാവിനോട് കാഞ്ഞങ്ങാട്ടേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ യുവാവിനെ ഒരു വീട്ടിലെത്തിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഷർട്ട് അഴിച്ച് പെൺകുട്ടിക്കൊപ്പം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി. പണമില്ലെങ്കിൽ സമാന വിലയുള്ള സ്വർണം വേണമെന്നാവശ്യപ്പെട്ടു. അവസാനം ആറു ലക്ഷം ആവശ്യപ്പെട്ടു.
പണം കൈവശമില്ലെന്നും നാട്ടിൽപോയി ബന്ധുക്കളിൽനിന്നു സ്വർണം വാങ്ങി തരാമെന്നും പറഞ്ഞു പ്രതികളെയും കൂട്ടി ചക്കരക്കല്ലിൽ എത്തുകയായിരുന്നു. യുവാവ് ബന്ധുക്കളോടു സംഭവം പറഞ്ഞതോടെ ഇവരുടെ സഹായത്തോടെ ചക്കരക്കൽ പോലീസിൽ വിവരം നൽകുകയായിരുന്നു.
Kerala
പൊൻകുന്നം: ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽവച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്. വിഷ്ണു (48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ചിറക്കടവ് സ്വദേശിയായ വിഷ്ണു ഇളങ്ങുളം എസ്എൻഡിപി ജംഗ്ഷനിൽ വാടകവീട്ടിലാണ് താമസം.
വസ്തുവിന്റെ പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് പ്രദേശവാസിയിൽനിന്ന് രണ്ടായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ആയിരം രൂപ ഇതേ വ്യക്തിയിൽനിന്ന് വില്ലേജ് ഓഫീസർ മുന്‍പ് കൈപ്പറ്റിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് സംഘം നൽകിയ നാല് 500 രൂപ നോട്ടാണ് കൈക്കൂലിയായി കൈമാറിയത്. ഇതേസമയംതന്നെ സംഘം ഓഫീസിലെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് പാന്‍സിന്റെ പോക്കറ്റിൽനിന്ന് പണം കണ്ടെടുത്തു. പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
ഇളങ്ങുളം വില്ലേജ് ഓഫീസില്‍ ഒന്നര വര്‍ഷമായി ഓഫീസറായ വിഷ്ണു ഓഫീസില്‍ ആവശ്യങ്ങള്ക്കെത്തുന്നവരോടെല്ലാം നിരക്ക് വച്ച് പണം വാങ്ങിയിരുന്നുവെന്ന് പരാതിയുണ്ട്. ഓഫീസിലെ ചില ജീവനക്കാരും ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും വിഹിതം പറ്റുകയും ചെയ്തിരുന്നതായി വിജിലന്‍സ് പറഞ്ഞു.
ആയിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയായിരുന്നു വിവിധ ആവശ്യങ്ങള്‍ക്ക് വിഷ്ണുവിന്റെ പടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്കു സമീപവും മറ്റിടങ്ങളിലും കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വന്‍നിക്ഷേപം ഇയാള്‍ക്കുള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിഷ്ണു കൂരാലി ക്ഷേത്രത്തിനു സമീപമാണു താമസിക്കുന്നത്. വീട്ടിലും ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായി പറയുന്നു. അറസ്റ്റിലായയുടന്‍ നിരവധി പേര് ഇയാൾക്കെതിരേ വിജിലന്‍സിനു മൊഴി നല്‍കിയിട്ടുണ്ട്.
National
ബംഗളൂരു: യുവതിയെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തെങ്കിലും ജനുവരി 11ന് വിക്ടോറിയ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമായി. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം വിപുലീകരിച്ചു. തുടർന്ന് ജനുവരി 14ന് വിരൂപാക്ഷയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. വിരൂപാക്ഷ ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കൃത്യമായ കാരണം, സുഹൃത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ജനുവരി 10നാണ് ആശ എന്ന യുവതിയെ ആർ.ആർ നഗറിലെ മുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുൻപാണ് ആശയും കുനിഗൽ താലൂക്ക് സ്വദേശിയായ വിരൂപാക്ഷയും പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു താമസം.
ജോലിക്ക് പോകാതെ ആശയുടെ വരുമാനത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലുമാണ്.
National
നോയിഡ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കുഴിയിലേക്ക് കാർ വീണ് സോഫ്റ്റ്വേർ എൻജിനിയർ മരിക്കാനിടയായ സംഭവത്തിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
എംഎസ് വിസ്ടൗൺ പ്ലാനേഴ്സ് ഗ്രൂപ്പ് ഡയറക്ടർ അഭയ് കുമാറാണ് പിടിയിലായത്. 27 കാരനായ യുവരാജ് മേത്തയാണ് മരിച്ചത്. മൂടൽമഞ്ഞിൽ വഴി മറഞ്ഞതോടെ നിയന്ത്രണംവിട്ട കാർ മാലിന്യക്കുഴിയുടെ അതിരുകടന്ന് നിർമാണത്തിലിരുന്ന വാണിജ്യസമുച്ചയത്തിനായി നിർമിച്ച വെള്ളം നിറച്ച കുഴിയിലേക്കു പതിക്കുകയായിരുന്നു.
റോഡിൽനിന്ന് മതിയായ സുരക്ഷയൊരുക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യുവരാജിന്റെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.