പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘത്തിനെ പിടികൂടി പോലീസ്. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ പെരുമണ്ണൂർ കൈപ്രക്കുന്നായിരുന്നു സംഭവം. ചാലിശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്. ആക്രമത്തിൽ പരിക്കേറ്റ വാകേപ്പാടത്ത് സുബൈറിന്റെ നില ഗുരുതരമാണ്.
വലിയവളപ്പിൽ മുസ്തഫ,വി. മുസ്തഫ എന്നിവർക്ക് കൈയ്ക്കും കെ. സൂരജ്, വി.വി. അബൂബക്കർ എന്നിവർക്ക് തലയ്ക്കുമാണ് പരിക്ക്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ അതിസാഹസികമായാണ് ചാലിശേരി പോലീസ് പിടികൂടിയത്.
പിടിയിലായ പെരുമണ്ണൂർ സ്വദേശികളായ മണികണ്ഠൻ, ബാലസുബ്രമണ്യൻ, ഫ്ലമിംഗ്, അഭിജിത്ത്, അഖിൽ, വിനോദ്, അജീഷ്, ഗിരീഷ്, ജഗന്നാഥ്, ശ്രീനിവാസൻ, ജിനേഷ് , മോഹൻദാസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : pooram violence 12 persons arrested palakkad chalissery police