പാലക്കാട്: പിക്കപ്പ് വാനിൽ തണ്ണിമത്തനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവർ തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു വൻ സ്ഫോടക ശേഖരം പിടികൂടിയത്. തണ്ണിമത്തനുകൾ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്ന വ്യാജേനയാണ് തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നു സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.
100 ലധികം പെട്ടികളിലായി 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
അന്ന് പിക്കപ്പ് വാനിനു കാറിൽ അകമ്പടി വന്ന തമിഴ്നാട് ധർമ്മപുരി സ്വദേശി ദുരൈരാജിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. അന്ന് അറസ്റ്റിലായ വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ റിമാൻഡിലാണ്.
ക്വാറികളിൽ ഉപയോഗിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
Tags : watermelon explosives arrested