പൊൻകുന്നം: ഇളങ്ങുളം വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിൽവച്ച് വിജിലൻസ് സംഘം പിടികൂടി. ചിറക്കടവ് ഉറുമ്പിൽ ഒ.എൻ.എസ്. വിഷ്ണു (48) വിനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ചിറക്കടവ് സ്വദേശിയായ വിഷ്ണു ഇളങ്ങുളം എസ്എൻഡിപി ജംഗ്ഷനിൽ വാടകവീട്ടിലാണ് താമസം.
വസ്തുവിന്റെ പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് പ്രദേശവാസിയിൽനിന്ന് രണ്ടായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ആയിരം രൂപ ഇതേ വ്യക്തിയിൽനിന്ന് വില്ലേജ് ഓഫീസർ മുന്‍പ് കൈപ്പറ്റിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് സംഘം നൽകിയ നാല് 500 രൂപ നോട്ടാണ് കൈക്കൂലിയായി കൈമാറിയത്. ഇതേസമയംതന്നെ സംഘം ഓഫീസിലെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് പാന്‍സിന്റെ പോക്കറ്റിൽനിന്ന് പണം കണ്ടെടുത്തു. പരിശോധനകൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.
ഇളങ്ങുളം വില്ലേജ് ഓഫീസില്‍ ഒന്നര വര്‍ഷമായി ഓഫീസറായ വിഷ്ണു ഓഫീസില്‍ ആവശ്യങ്ങള്ക്കെത്തുന്നവരോടെല്ലാം നിരക്ക് വച്ച് പണം വാങ്ങിയിരുന്നുവെന്ന് പരാതിയുണ്ട്. ഓഫീസിലെ ചില ജീവനക്കാരും ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും വിഹിതം പറ്റുകയും ചെയ്തിരുന്നതായി വിജിലന്‍സ് പറഞ്ഞു.
ആയിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയായിരുന്നു വിവിധ ആവശ്യങ്ങള്‍ക്ക് വിഷ്ണുവിന്റെ പടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്കു സമീപവും മറ്റിടങ്ങളിലും കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വന്‍നിക്ഷേപം ഇയാള്‍ക്കുള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിഷ്ണു കൂരാലി ക്ഷേത്രത്തിനു സമീപമാണു താമസിക്കുന്നത്. വീട്ടിലും ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായി പറയുന്നു. അറസ്റ്റിലായയുടന്‍ നിരവധി പേര് ഇയാൾക്കെതിരേ വിജിലന്‍സിനു മൊഴി നല്‍കിയിട്ടുണ്ട്.
Tags : Village officer arrested