കായംകുളം: വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെയും പോലീസിന്റെയും സ്വൈര്യജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചുവന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.
വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരു ടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽനിന്നും സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല. സമാനരീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്.
40 വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്നശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ, മുമ്പ് ജയിലിൽ കിടന്നകാലത്ത് സഹതടവുകാരായ തമിഴ് കുറുവ മോഷ്ടാക്കളിൽ നിന്നു വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിക്കുന്നതിനെപ്പറ്റിയും തമിഴ്-കുറുവ രീതിയിൽ വസ്ത്രധാരണം ചെയ്തും പോലീസ് പിടികൂടുമ്പോൾ മോഷണ മുതലുകൾ തിരികെ നൽകാതെ നിസഹരണ രീതിയിൽ പെരുമാറുന്നതും അവരിൽനിന്നു പഠിച്ചുവച്ചിരുന്നു.
നാട്ടിൽ മാന്യനായി ചമഞ്ഞ് ജീവിതം നയിച്ചുവരുന്നതിനിടയിൽ ആഡംബര ജീവിതത്തിന് പണം തികയാതെ വരുന്ന സാഹചര്യങ്ങളിൽ പോലീസ് പിടിക്കപ്പെടാത്ത രീതിയിൽ പഴുതുകൾ അടച്ച് മോഷണം നടത്തിവരുന്നതിനിടയിൽ 2022ൽ കായംകുളത്തു നടന്ന മേഷണക്കേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽ പോയിരുന്നു.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ രാത്രിയോടുകൂടി ബുള്ളറ്റിൽ ഈവനിംഗ് റൈഡ് നടത്തി ഗേറ്റിനു പുറത്തുനിന്നും താഴിട്ട് പൂട്ടിയ വീടുകളും താത്കാലികമായി അടഞ്ഞുകിടക്കുന്ന വീടുകളും കണ്ടുവച്ചശേഷം മോഷണം നടത്തുന്നതാണ് പതിവ്.
രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി കാമറകളിൽ പതിയുന്നതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയും ആളുകൾ രാത്രിയിൽ കണ്ടാൽ ഭയപ്പെടുന്ന രീതിയിൽ തലയിലുടെ ലുങ്കി പുതച്ച് കയ്യിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം കിലോമീറ്ററുകൾ നടന്ന് മുൻകൂട്ടി കണ്ടുവച്ച വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
കൂട്ടു പ്രതിയായ സുഹൃത്ത് ജിതേഷ് മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പോലീസിനോട് പറഞ്ഞതിനെത്തുടർന്നാണ് ജിതേഷിനെയും പിടികൂടിയത്. സ്പൈഡർ സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തുനിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽനിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് ജി. നാഥ്, എം. അൻഷാദ്, മുഹമ്മദ് ഷെഫീക്, അരുൺ ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ.എസ്. ഫിറോസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : nattu visheshsam Spider Sunil arrested