ന്യൂഡൽഹി: രാജസ്ഥാനിൽ ജനക്ഷേമപദ്ധതികളുടെ ആനുകൂല്യം അനർഹർ തട്ടിയെടുക്കുന്നതായി റിപ്പോർട്ട്. പിഎം-കിസാൻ പദ്ധതി ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികളിൽ തട്ടിപ്പ് നടത്തി പദ്ധതിയുടെ ആനുകൂല്യങ്ങൾ അർഹരല്ലാത്ത ആയിരത്തോളം അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടാകാമെന്നാണ് ഒരു ദേശീയമാധ്യമം നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നത്.
സർക്കാർ പദ്ധതികളുടെ ഫണ്ടുകൾ അർഹരല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയത് ഒരു വൻ ശൃംഖലയാണെന്നും സർക്കാർ ഉദ്യോഗസ്ഥർക്കുപോലും ഇതിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവം പുറത്തുവന്നതിനുപിന്നാലെ "ഓപ്പറേഷൻ ഷട്ടർ-ഡൗണ്' എന്നപേരിൽ രാജസ്ഥാൻ പോലീസ് നടത്തിയ അന്വേഷണത്തിൽ 51 പേരെ അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വൻ ശൃംഖല തട്ടിപ്പിനു പിന്നിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
അർഹരായ കർഷകരുടെ അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 6000 രൂപയെത്തിക്കുന്ന പദ്ധതിയായ പിഎം-കിസാൻ പദ്ധതിയിൽനിന്നും മറ്റു പദ്ധതികളിൽനിന്നുമുള്ള ഫണ്ട് അനർഹമായ അക്കൗണ്ടുകളിലേക്കു വകമാറ്റുന്നുണ്ടെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വെളിപ്പെടുത്തലിൽനിന്നാണ് തട്ടിപ്പ് മറനീക്കിയത്. അനർഹരായവരുടെ ആധാർ കാർഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ച് അനധികൃതമായി പണം കൈപ്പറ്റുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ഫീൽഡ് ഏജന്റുമാർ മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ടിട്ടുള്ള രാജസ്ഥാനിലെ തട്ടിപ്പ് ശൃംഖലയെ അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത് "സൈബർ സർക്കാർ' എന്നാണെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. പി-എം കിസാൻ പദ്ധതിയിൽ മാത്രമായി ഇതുപോലെ 14.81 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അനധികൃതമായി പണം കൈപ്പറ്റുന്ന ’സംശയകരമായ’ 11,000ത്തിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നതെന്നും പത്രറിപ്പോർട്ടിലുണ്ട്.
Tags : Rajasthan arrested embezzling government benefits welfare schemes PM KISAN scheme