Leader Page
ചില ചോദ്യങ്ങളെ പുഞ്ചിരിച്ചുകൊണ്ടു നേരിടാനാകില്ല. നെഞ്ചുകീറി വേണം അതിനുത്തരം പറയാൻ. അത്തരം ഉത്തരങ്ങൾ നക്ഷത്രങ്ങൾ കെട്ടുപോയ ആകാശംപോലെയാണ്. ജലപ്പരപ്പുകൾക്കു മീതെ പൊന്തിക്കിടക്കുന്ന കാശിത്തുന്പകൾപോലെ. ഇടിമിന്നലിന്റെ ഇത്തിരിപ്പോന്ന വെളിച്ചത്തിൽ നിൽക്കുന്പോഴാണ് പ്രണയത്തെക്കുറിച്ചുള്ള ആദ്യചോദ്യം ഞാൻ ശ്രദ്ധിച്ചത്. അത് പത്തുമുപ്പതു വർഷം മുന്പാണ്. “താങ്കൾ പ്രണയിച്ചിട്ടുണ്ടോ?” എന്നായിരുന്നു ആ ചോദ്യം.
ഭൂമിയിലെ ഏറ്റവും നിഷ്കളങ്കമായ ചോദ്യമായിരുന്നു അത്. “ആമേൻ” എന്ന കുഞ്ഞു പ്രാർഥനപോലെ എനിക്കത് അനുഭവപ്പെട്ടു. എന്നാൽ, എനിക്കാ ചോദ്യത്തെ അത്ര പെട്ടെന്ന് നേരിടാനായില്ല. കാരണം, ആ ചോദ്യം ചോദിച്ചത് ഒരു പെണ്കുട്ടിയായിരുന്നു. അവൾ പാതിവാതിൽ മറഞ്ഞുനിന്നല്ല അതു ചോദിച്ചത്. എന്റെ കണ്ണുകളിലേക്ക് ഇറങ്ങിനിന്നാണവൾ ചോദിച്ചത്. “ഇല്ല” എന്നു പറയാൻ എളുപ്പമായിരുന്നു. പ്രണയിച്ചിട്ടുണ്ട് എന്നു പറയാൻ അപാരമായ ലജ്ജ എന്നെ അനുവദിച്ചതുമില്ല. ഞാൻ നിശബ്ദനായി. നൂറുനൂറിഴ കൂട്ടിപ്പിരിച്ച കയറിനുള്ളിൽ എന്റെ വാക്കുകൾ കുരുങ്ങിക്കിടക്കുകയായിരുന്നു. അതഴിക്കാൻ ഞാൻ ശ്രമിക്കുന്പോഴെല്ലാം അവൾ ചിരിച്ചു. “എനിക്ക് തന്നോടൊരിഷ്ടമുണ്ട്” -അവൾ പറഞ്ഞു. അവളുടെ ഒറ്റവരിക്കവിത നേരേ എന്റെ ഹൃദയത്തിലേക്കാണെത്തിയത്. അതുവരെ ഒരു കൽത്തുറുങ്കായി കരുതിയിരുന്ന എന്റെ ഹൃദയം പൊടുന്നനെ കിളിർക്കാൻ തുടങ്ങി. എല്ലാ ഋതുവിലും അതു പൂവിടും എന്നുതോന്നി. “ഞാനൊരിക്കലും തന്റെ വഴികാട്ടിയാകില്ല, ഒരു ചെറുതുണ മാത്രം” -അവൾ വീണ്ടും ചിരിച്ചു.
സമാന്തര വിദ്യാലയങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കാലത്തിന്റെ കനത്ത കരംകൊണ്ട് നിരന്തരം ഞാൻ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന നാളുകൾ. ഒന്നിലും മനസ് കൊരുത്തിടാനാകുന്നില്ല. നിത്യപൂജതന്നെ മുടങ്ങുന്ന മടി. അതിനിടയിൽ ഒരുവൾ പ്രണയം മന്ത്രിക്കുന്നു. ഒരു ദിവസം അവളെന്നെ കാണാൻ ട്യൂട്ടോറിയലിലേക്ക് വന്നു. ഞാൻ കാണുന്ന ദിശയിൽ കാറ്റിൽ നെല്ലുലയുന്നപോലെ അവൾ നിന്നു. എന്തൊരു സൗന്ദര്യമായിരുന്നു ആ നില്പിന്. കൈകൾ കോർത്ത് മുറുക്കെപ്പിടിച്ച് ഭൂമിയുടെ അറ്റംവരെ പോകണമെന്നു തോന്നി. ഒരു കാമുകനിടാനുള്ള കുപ്പായം ഞാനുള്ളിൽ തുന്നാൻ തുടങ്ങി. ശൂന്യതയുമായി മല്ലിട്ടു മല്ലിട്ട് ഘനവിഷാദം ബാധിച്ച ഞാൻ പെട്ടെന്ന് ഛത്രചാമരങ്ങളണിഞ്ഞു. അവളെന്നെ ഗ്രാമങ്ങളിൽച്ചെന്നു രാപാർക്കാനും നേരത്തേ എഴുന്നേറ്റ് മുന്തിരിത്തോട്ടത്തിൽച്ചെന്ന് മുന്തിരിവള്ളികൾ തഴച്ചുവളർന്നോ എന്നു നോക്കാനും പറയുന്നതുപോലെ തോന്നി. അവിടെവച്ച് അവളെനിക്ക് നല്കുന്ന പ്രണയത്തെ ഓർത്ത് ഞാൻ കിടിലംകൊണ്ടു.
ഞങ്ങൾ ഒത്തിരി ദൂരം നടന്നു. ഒരുപാട് മിണ്ടിപ്പറഞ്ഞു. മാംസനിബദ്ധമായിരുന്നില്ല ആ രാഗം. അഗ്നിയിൽ നീറി ദഹിക്കാത്ത അസ്ഥികൾ കൊണ്ടായിരുന്നു ഞങ്ങളുടെ ഇഷ്ടം അന്യോന്യം കൊരുത്തുകെട്ടിയത്. അതിനു മുകളിൽ ഞങ്ങൾ കൊടി നാട്ടിയില്ല. അതിനാൽ ആർക്കുമത് അറിയാനായില്ല. വെയിലാറിത്തുടങ്ങിയ ഒരു സായാഹ്നത്തിൽ അവൾ ചോദിച്ചു, “ഒരാലിംഗനത്തിൽ നമുക്കിതുവരെ എത്താനാകാത്തതിൽ നിനക്കു വിഷമമുണ്ടോ?” എന്ന്. “ഇല്ല.” പെട്ടെന്ന് ഞാൻ മറുപടി പറഞ്ഞു. “പക്ഷേ, നീ വച്ചുനീട്ടുന്നത് വിഷമാണെങ്കിൽകൂടി ഞാനതു കുടിക്കും” -അവൾ പറഞ്ഞു. ചുരമാന്തുന്ന എന്റെ ചിരി കണ്ടാകണം അവളും ചിരിച്ചു. ആ ചിരിയിൽ നിലാവിന്റെ കതിരുകൾ തളിർക്കുന്നത് ഞാനറിഞ്ഞു. ആ ചിരിയിൽ ജന്മദീർഘമാം ബോധികൾ ഉണർന്നുവോ എന്നറിയില്ല. ഒന്നറിയാം; പൂർവപുണ്യംപോലെ പൂത്തുനിൽക്കുന്ന ഈ നിമിഷങ്ങൾ എന്നെ തീവ്രരാഗത്താൽ അമർത്തിച്ചുംബിക്കുകയായിരുന്നുവെന്ന്.
എത്ര വേഗത്തിലാണ് ഞങ്ങൾ ഇരുദിശകളിലേക്ക് പാഞ്ഞുപോയത്. കാരണങ്ങളെ ഞാനെന്നേ അടക്കംചെയ്തുകഴിഞ്ഞു. ഇനി അതു തുറന്നുനോക്കിയാൽ ജീർണിച്ച ഒരു തേങ്ങൽ മാത്രമേ അതിനുള്ളിലുണ്ടാകൂ. ഏറെനാൾ ആ തേങ്ങൽ നമ്രമുഖിയായ് എന്നെ പിന്തുടർന്നിരുന്നു. അപ്പോഴെല്ലാം ഞാനെന്നെ മറന്നു നടക്കുകയായിരുന്നു.
പിന്നെപ്പിന്നെ പ്രണയത്തെക്കുറിച്ച് ആരും ചോദിക്കാതായി. മൗനദുഃഖിതർ അവരുടെ മണിവീണ മീട്ടിപ്പാടും രാവുകളിൽ, മധുചഷകം മോന്തും പാതിരാവുകളിൽ അവർ അവരുടെ പ്രണയകാലങ്ങളെ ചപ്പിക്കുടിച്ച് പുറത്തേക്ക് ചീറ്റും. അവർക്കിടയിൽ വിഷം തീണ്ടാതെ ഞാനിരിക്കും. പക്ഷേ, അപ്പോഴും ഒരായിരം രാഗരഥോത്സവങ്ങൾ എന്റെയുള്ളിൽ പൊടിപറത്തി പാഞ്ഞുനടപ്പുണ്ടാകും. അവരിലൊരാൾ ബോധംമറഞ്ഞ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നിട്ട് പറഞ്ഞു: “പറയൂ, നീ പ്രണയിച്ച അന്തപ്പുര നാരിമാരെക്കുറിച്ച്.” ആ അരങ്ങിൽ എന്റെ പ്രണയ രാഗവിസ്താരത്തിനു കേൾവിക്കാരുണ്ടാകുമായിരുന്നില്ല. എല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് ഇഴഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ആ തണുത്ത രാത്രിയിൽ മധുശാല വിട്ട് ഞാനിറങ്ങി. മൂകനിലാഭമാം നഭസിൽ പുള്ളിമാനുകൾ ചാടിമറയുന്നു. മിന്നലൊളികളിലൂടെ ഞാനെല്ലാ വിഷകന്യകമാരെയും ഓർത്തു. ഓർമയിലോരോന്നിലും പ്രദക്ഷിണം ചെയ്തു. തൃക്കോവിലിലേക്ക് മടങ്ങുന്ന ആനന്ദവല്ലേശ്വരിമാരെ ഞാനോർത്തു.
കഴിഞ്ഞ ദിവസങ്ങളൊന്നിൽ കവിയും അധ്യാപികയും വായനക്കാരിയുമായ മിനി ബാലുശേരി എഴുതിച്ചോദിച്ചു, “മാഷ്, അത്രമേൽ ഹൃദയത്തോട് ചേർത്തവർ ഒന്നുംപറയാതെ ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോയ വേദന അനുഭവിച്ചിട്ടുണ്ടോ?”എന്ന്. ആ നിമിഷംതന്നെ ഞാൻ മറുപടിയെഴുതി. “ഒരാളുണ്ടായിരുന്നു. എന്റെ ഹൃദയത്തിൽ ആഴം കൂടിയ മുറിവ് സമ്മാനിച്ചു കടന്നുപോയ ഒരാൾ. ആ നോവാണ് എന്നെ കവിയാക്കിത്തീർത്തത്.”
Movies
പൃഥ്വിരാജ് നായകനായെത്തിയ കലണ്ടർ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ്. പച്ചവെള്ളം തച്ചിന് സോജപ്പൻ, പത പതയും വീഞ്ഞാക്കും എന്നു തുടങ്ങുന്ന ഗാനത്തിനും അതിലെ അഭിനയത്തിനുമാണ് പൃഥ്വിരാജ് ട്രോളുകളേറ്റുവാങ്ങുന്നത്.
പാട്ടിന്റെ വരികളും പൃഥ്വിരാജിന്റെ മുഖത്തെ ഭാവങ്ങളും അഭിനയവുമൊക്കെയാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. ടൈം ട്രാവലിംഗിന് അവസരമുണ്ടായിരുന്നേൽ രാജുവേട്ടൻ പോയി ഈ ഗാനം മാറ്റിക്കളഞ്ഞിട്ട് വരുമായിരുന്നു എന്നൊക്കെയാണ് ട്രോളുകൾ.