Kerala
കല്‍പ്പറ്റ: ഉപജീവന ബത്ത വിതരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചത് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമായി. ബത്ത നിലച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. സ്ഥിരം പുനരധിവാസം യാഥാര്‍ഥ്യമാകുന്നതുവരെ ഉപജീവന ബത്ത വിതരണം തുടരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.
ദുരന്തഭൂമിയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച ഓരോ കുടുബത്തിലെയും രണ്ടംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതമാണ് സര്‍ക്കാര്‍ ഉപജീവന ബത്ത നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച ബത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒമ്പത് മാസത്തേക്കുകൂടി നീട്ടി ഉത്തരവായിരുന്നു. 1,186 പേരായിരുന്നു ഗുണഭോക്താക്കള്‍. ഡിസംബര്‍ വരെ ലഭിച്ച ബത്ത ജനുവരിയില്‍ ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയില്ല.
ബത്ത വിതരണം പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണായ കളക്ടര്‍ക്കും ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കുമെന്ന് ചെയര്മാന് നസീര്‍ ആലയ്ക്കലും കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മലയും പറഞ്ഞു. ദുരന്തബാധിതരെ സംഘടിപ്പിച്ച് അടുത്ത ദിവസം കളക്ടറേറ്റ് പടിക്കല്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
തേയില, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്തിരുന്നവരാണ് ഉരുള്‍ ദുരന്തത്തില്‍ ജീവനോപാധി നഷ്ടമായവരില്‍ അധികവും. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലാണ് വിനാശം വിതച്ചത്. ദുരന്ത ബാധിതരില്‍ ഭൂരിപക്ഷത്തിനും താത്കാലിക പുനരധിവാസം നടന്ന ഇടങ്ങളില്‍ തൊഴിലെടുത്ത് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.
തോട്ടം മേഖലയില്‍ ചെയ്തുവന്നതല്ലാതെ തൊഴിലുകള്‍ പലര്‍ക്കും പരിചിതമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഉപജീവനബത്ത വലിയ സഹായമായിരുന്നുവെന്ന് ദുരന്തബാധിതര്‍ പറയുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം നടന്നുവരികയാണ്. ടൗണ്‍ഷിപ്പിലെ വീടുകള്‍ ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവിധ പാര്‍ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവന പദ്ധതികളും നിര്‍മാണഘട്ടത്തിലാണ്.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളടെ ആദ്യഘട്ടം നിര്‍മാണത്തിന് സ്ഥലമെടുപ്പ് ഈയിടെയാണ് നടന്നത്. എന്നിരിക്കേ ഓരോ ദുരന്ത ബാധിത കുടുബത്തിനും സ്വന്തം വീടാകുന്നതുവരെ ഉപജീവന ബത്ത അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക ലഭിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
International
കൊളംബോ: ശ്രീലങ്കയിൽ മൂന്നു പതിറ്റാണ്ടുകളോളം നീണ്ട ആഭ്യന്തര യുദ്ധകാലത്ത് സൈനികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
സ്ഥിതിഗതികൾ ശാന്തമായി 17 വർഷത്തിനുശേഷമെങ്കിലും നീതി നടപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ തയാറാകണമെന്ന് ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, നീതി ലഭിക്കുമെന്ന പ്രതീക്ഷ പോലും’ എന്ന് നാമകരണം ചെയ്തിട്ടുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ പ്രായശ്ചിത്തം ചെയ്യാനോ കൂട്ടാക്കാത്തതു മൂലം ഇപ്പോഴും ഉണങ്ങാത്ത ശാരീരിക മുറിവുകളും മാനസികാസ്വാസ്ഥ്യവും ആത്മഹത്യാ പ്രവണതയും നേരിടുന്നവർ അനേകമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച്, ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവരെ ശിക്ഷിക്കാൻ ശ്രീലങ്കയ്ക്ക് ബാധ്യതയുണ്ട്. കൂടാതെ, രാജ്യം പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ട്.
എൽടിടിഇയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ പ്രത്യേക തമിഴ് മേഖലയ്ക്കുവേണ്ടി നടന്ന 30 വർഷം നീണ്ട സൈനികനീക്കങ്ങൾ നേതാവായ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടുകൂടി 2009ൽ അവസാനിക്കുകയായിരുന്നു.
International
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തലുകൾ. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എപ്സ്റ്റീന്റെ ഇരകൾക്കൊപ്പം ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്ന് ഇ - മെയിലിലെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 2011ൽ തന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സ്റ്റീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപ്രതിനിധി സഭാംഗങ്ങളായ ഡെമോക്രാറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ഇ-മെയിലുകൾ പുറത്തുവിട്ടത്.
എന്നാൽ പുതിയ ആരോപണങ്ങളടക്കം നിഷേധിക്കുകയാണ് വൈറ്റ് ഹൗസ് ചെയ്തത്. പ്രസിഡന്റിനെ കരിതേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. എപ്സ്റ്റീനുമായോ മാക്സ്വെല്ലുമായോ ബന്ധപ്പെട്ട് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.