കൊച്ചി: എന്‍ഫോഴ്സ്മെന്റ് (ഇഡി) ഡയറക്ടറേറ്റ് കണ്ടുകെട്ടിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ 65.07 കോടി രൂപയുടെ സ്വത്തുക്കള്‍ വിറ്റഴിച്ചു തട്ടിപ്പിന് ഇരയായ നിക്ഷേപകർക്കു വിതരണം ചെയ്യാന്‍ കൊച്ചിയിലെ കള്ളപ്പണ നിരോധന നിയമ (പിഎംഎല്‍എ) കോടതി അനുമതി നല്കി. സ്വത്തുക്കള്‍ വിറ്റഴിച്ച് വഞ്ചിതരായ നിക്ഷേപകര്‍ക്കു നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശം പരിഗണിച്ച പിഎംഎല്‍എ കോടതിയില്‍ നടപടിക്ക് എതിര്‍പ്പില്ലെന്ന് ഇഡി അറിയിച്ചു. പത്തനംതിട്ട ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് ഉടമകളുടെ സ്വത്തുക്കള്‍ 2021ലാണ് കണ്ടുകെട്ടിയത്.
മുന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, മകളും മുന്‍ ഡയറക്ടറുമായ റിനു മറിയം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
33.20 കോടി രൂപയുടെ നിക്ഷേപങ്ങളും 31.87 കോടിയുടെ ഭൂസ്വത്തുക്കളുമാണ് കണ്ടുകെട്ടിയിട്ടുള്ളത്.
ഇവ സംസ്ഥാനസര്‍ക്കാരിനായി ചീഫ് സെക്രട്ടറിയെ പ്രതിനിധീകരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ക്കു കൈമാറും. ബാനിംഗ് ഒഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ്സ് (ബഡ്സ് ) ആക്ട് 2019 പ്രകാരമാണ് സ്വത്തുക്കള്‍ വിറ്റഴിച്ച് അര്‍ഹരായ നിക്ഷേപകര്‍ക്ക് കൈമാറുക.
Tags : victims fraud Popular Finance Court order assets sell