District News
തിരുവനന്തപുരം: വി.കെ. പ്രശാന്തിന്റെ വാടക കരാര്‍ പരിശോധിക്കുമെന്നു തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി.വി. രാജേഷ്. വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ പറയാനാകൂ. കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കും.
കാലഹരണപ്പെട്ട കരാറുകള്‍ പരിശോധിക്കും. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഓഫീസ് വേണം. വാണിജ്യ കോംപ്ലക്സുകള്‍ക്ക് കൃത്യമായ വാടക ലഭിക്കണമെന്നും മേയര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിയമപരമായ എന്തൊക്കെ ഇളവുകള്‍ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കുമെന്നും മേയര്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ രേഖകളും പരിശോധിക്കും. വാടകയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ നോട്ടീസ് അയക്കും. വാടകയ്ക്ക് നല്കിയ തീരുമാനം റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്. വാടകയ്ക്ക് എടുത്തവര്‍ അത് സബ് ലീസിനു കൊടുത്ത കേസുകളുണ്ട്. ഇത്തരം കേസുകള്‍ പരിശോധിച്ചു കരാര്‍ റദ്ദാക്കുമെന്നും വി.വി. രാജേഷ് പറഞ്ഞു.
വി.കെ. പ്രശാന്തിനെ പിന്തുണച്ച് സ്പീക്കർ
തിരുവനന്തപുരം: ഓഫീസ് വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ പിന്തുണച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ഓഫീസ് കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട കൗണ്‍സിലറുടെ നടപടി അപക്വമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു സ്പീക്കർ നൽകിയ മറുപടി.
വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയത് വലിയ സംഭവമൊന്നുമല്ല. എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട രീതി ശരിയായില്ല. കൗണ്‍സിലർ എങ്ങനെയാണ് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത്. പ്രോട്ടോകോൾ പ്രകാരം കൗണ്‍സിലർക്ക് മുകളിലാണ് എംഎൽഎ. വളരെയധികം പരിചയ സന്പന്നതയുള്ള ആളുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ നടപടിയായാണ് ഇതിനെ കാണുന്നത്. തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ആർ. ശ്രീലേഖയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ജനസേവനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് അനായാസം എത്തിച്ചേരാനും എംഎൽഎയെ സന്ദർശിക്കാനും കാര്യങ്ങൾ പറയാനുമാണ് ആ ഓഫീസ് ആരംഭിച്ചത്. അത് ഇങ്ങനെ വലിയ വിവാദമാക്കേണ്ട കാര്യമില്ല. ഈ ഓഫീസ് എംഎൽഎയുമായി ബന്ധപ്പെട്ട ആരെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ പോകുന്നില്ല.
എംഎൽഎ മറ്റൊരു ഓഫീസ് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഇതു വിവാദമാക്കേണ്ട കാര്യമില്ലാത്ത ചെറിയൊരു സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഈ വിഷയത്തെ അനാവശ്യമായി ലൈവ് ആക്കി നിർത്തി വിവാദം കൊഴുപ്പിക്കുകയാണെന്നും സ്പീക്കർ എ. എൻ. ഷംസീർ വ്യക്തമാക്കി.
വി.കെ. പ്രശാന്തിന് എതിരേ കെ. മുരളീധരൻ
തിരുവനന്തപുരം: ഓഫീസ് കെട്ടിടവിവാദത്തിൽ വി.കെ. പ്രശാന്ത് എംഎൽഎക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. വി.കെ. പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലെ മുറി എന്തു ചെയ്യുന്നുവെന്നു പരിശോധിക്കണമെന്നും താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന എട്ടുവർഷവും എംഎൽഎ ഹോസ്റ്റലിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നതെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം നിലവിലുണ്ട്. മുറി മറ്റാവശ്യത്തിനായി ഉപയോഗിച്ചാൽ സ്പീക്കറാണ് അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കാർത്തികേയനും എൻ. ശക്തനും സ്പീക്കറായിരുന്ന കാലത്തു മുറികളുടെ ഉപയോഗം അവർ കർശനമായി നിരീക്ഷിച്ചിരുന്നു.
എംഎൽഎ ഹോസ്റ്റലിലേക്കു വരാൻ ആളുകൾക്ക് പ്രയാസമാണെന്ന വാദവും അദ്ദേഹം തള്ളി. താൻ എംഎൽഎ ആയിരുന്നപ്പോൾ എട്ടു വർഷവും എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നത്. നഗരത്തിന്റെ കേന്ദ്രഭാഗമായതിനാൽ ജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ താൻ രണ്ടാമത് തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. നമ്മുടെ ഓഫീസ് നമ്മൾ തന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗണ്‍സിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധം: വി.കെ. പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വി.കെ. പ്രശാന്ത് എംഎൽഎ വ്യക്തമാക്കി.
കേരളത്തിലെ 140 മണ്ഡലത്തിലെ എംഎൽഎമാർക്കും എംഎൽഎ ഹോസ്റ്റലിൽ മുറി അനുവദിച്ചിരിക്കുന്നതു നിയമസഭ സമ്മേളനം നടക്കുന്പോൾ വിശ്രമിക്കാനാണ്.
കഴിഞ്ഞ ഏഴു വർഷമായി തന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ്. ഇത്രയും വർഷക്കാലമായിട്ടും താൻ ഓഫീസ് മാറണമെന്നു ശബരിനാഥോ പ്രതിപക്ഷ പാർട്ടി നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ല.
ബിജെപിയെക്കാളും വലിയ ആവേശമാണ് തന്റെ ഓഫീസ് മാറ്റുന്ന കാര്യത്തിൽ ശബരിനാഥനുള്ളതെന്നു പ്രശാന്ത് പറഞ്ഞു. കോർപറേഷൻ കൗണ്‍സിലിന്റെ അനുമതിയോടെ വാടക നൽകിയാണു തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ ബുൾഡോസർ രാജിനു കോണ്‍ഗ്രസ് ഒത്താശ ചെയ്യുന്നതിനു തുല്യമാണ് ശബരിനാഥന്റെ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്.
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ 26 വാർഡുകളുടെ ഹൃദയഭാഗത്താണ് തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്കു വിവിധ ആവശ്യങ്ങൾക്കു തന്നെ കാണാനും സംസാരിക്കാനുമാണു ഓഫീസ് അവിടെ പ്രവർത്തിപ്പിക്കാൻ കാരണം. നിയമാനുസൃതമായാണു തന്റെ ഓഫീസിന്റെ പ്രവർത്തനമെന്നും വി.കെ. പ്രശാന്ത് ദീപികയോടു പറഞ്ഞു.
വി.കെ. പ്രശാന്ത് ശാസ്തമംഗലത്ത ഓഫീസ് ഒഴിയണമെന്നു
കൗൺസിലർ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നു കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.എസ്. ശബരിനാഥൻ. എംഎൽഎ ഹോസ്റ്റലിൽ സൗജന്യമായുള്ള രണ്ട് ഓഫീസ് മുറി പ്രശാന്ത് എന്തിന് ഒഴിഞ്ഞു. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് ഇരിക്കുന്നതെന്തിനെന്നും ശബരിനാഥൻ ചോദിച്ചു.
എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നന്പരിലായി രണ്ടു മുറികൾ പ്രശാന്തിന് ഓഫീസായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ. മുരളീധരൻ, ആന്റണി രാജു എംഎൽഎ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത് എംഎൽഎ ഹോസ്റ്റലിലാണ്. വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം.
കോർപ്പറേഷനിലെ മുഴുവൻ കൗണ്‍സിലർമാർക്കും കക്ഷിരാഷ്ട്രീയ ഭേദമെന്യേ വാർഡുകളിൽ ഓഫീസ് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യം ചെയ്യണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണു ശബരിനാഥൻ ഈ ആവശ്യം മുന്നോട്ട് വച്ചത്. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്നും കൗണ്‍സിലർ ആർ. ശ്രീലേഖ വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് തള്ളുകയും വിവാദമാക്കു കയും ചെയ്തിരുന്നു.
International
ബാങ്കോക്ക്: വെടിനിർത്തൽ കരാർ കംബോഡിയ ലംഘിച്ചതായി തായ്ലൻഡ്. ഞായറാഴ്ച രാത്രി 250 ഡ്രോണുകൾ കംബോഡിയൻ ഭാഗത്തുനിന്നു പറന്നുയർന്നതായി തായ്ലൻഡ് സൈന്യം ആരോപിച്ചു.
വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ അതനുസരിച്ചു പ്രവർത്തിക്കാൻ തായ്ലൻഡ് ബാധ്യസ്ഥമായിരിക്കുമെന്നു സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തടവിലാക്കപ്പെട്ട 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്നും തായ്ലൻഡ് മുന്നറിയിപ്പു നൽകി. എന്നാൽ, സംഭവത്തിൽ കംബോഡിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച ഉച്ചയ്ക്കാണു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ആക്രമണങ്ങൾ അവസാനിപ്പിക്കാനും അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ മടങ്ങിവരാൻ അനുവദിക്കാനും ഇരുപക്ഷവും സമ്മതിച്ചിരുന്നു.
ചൈനയുടെയും യുഎസിന്റെയും നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കു ശേഷമായിരുന്നു വെടിനിർത്തലുണ്ടായത്.
Sports
ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.
രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന് അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.
Business
കൊച്ചി: ഡിപി വേൾഡ് ഓപ്പറേറ്റ് ചെയ്യുന്ന വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) അതിന്റെ കാർഗോ ഹാൻഡ്ലിംഗ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൊച്ചിൻ പോർട്ട് അഥോറിറ്റിയുമായി (സിഒപിഎ) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, വാട്ടർവേ മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള ഈ സഹകരണം, സംസ്ഥാനത്തെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് പ്രാപ്തി എന്നിവയിൽ പരിവർത്തനം കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ്.
കൊച്ചിൻ പോർട്ട് അഥോറിറ്റി ചെയർപേഴ്സൺ ബി. കാശിവിശ്വനാഥൻ, ഡിപി വേൾഡിന്റെ മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, ഇന്ത്യ ഉപഭൂഖണ്ഡം എന്നിവയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ റിസ്വാൻ സൂമർ എന്നിവർ ധാരണാപത്രം കൈമാറി. കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യം ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരു കൂട്ടരും സഹകരിക്കും.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ, കൊച്ചിയിലെ ഡിപി വേൾഡിന്റെ ടെർമിനലിൽ ഭാവിയിലെ കപ്പൽ ആവശ്യകതകൾക്കനുസൃതമായി സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.
International
കയ്റോ: ആണവ കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കുന്നതിനുള്ള കരാർ ഇറാനും രാജ്യാന്തര ആണവോർജ ഏജൻസിയും (ഐഎഇഎ) തമ്മിൽ വീണ്ടും ഒപ്പുവച്ചു. ഈജിപ്തിന്റെ തുടർച്ചയായ നയതന്ത്ര ശ്രമങ്ങളെ തുടർന്നാണ് കരാർ സാധ്യമായത്.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും ഐഎഇഎ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസിയും തമ്മിലുള്ള കരാർ ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദലാറ്റിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപിച്ചത്. എന്നാൽ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തത്കാലം അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി.
ഏതുതരം പരിശോധനയാണ് അനുവദിക്കേണ്ടത് എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഇറാനിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇറാൻ അണുബോംബ് ഉണ്ടാക്കാൻ തയാറെടുക്കുന്നുവെന്നാരോപിച്ച് ജൂണിൽ ഐഎഇഎ പ്രമേയം പാസാക്കിയിരുന്നു.