Kerala
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ എസ്ഐ ആർ.എസ്. ഷിബു അർഹനായി.
കേരള പോലീസിൽ നിന്ന് എസ്പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അർഹരായി.
കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് നായകൻ. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയപ്പോൾ ശുഭമാൻ ഗില്ലിന് ടീമിലെത്താനായില്ല. സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിൽ നിലനിര്‍ത്തിയപ്പോൾ മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി തിളങ്ങിയ ഇഷാന് കിഷന് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കും ഇതേ ടീം തന്നെയായിരിക്കും കളത്തിലിറങ്ങുക.
പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും തന്നെ ലോകകപ്പ് ടീമിലും തുടരും. വാഷിംഗ്ടണ്‍ സുന്ദറും 15 അംഗ ടീമിലിടം പിടിച്ചു.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര സീസണിൽ യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയ്ൻ സർവീസുകള്‍ പ്രഖ്യാപിച്ചു. 06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍-വേ എക്സ്പ്രസ് സ്പെഷല്‍, 06283/06284 മൈസൂരു - തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്.
06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 10ന് രാവിലെ 7.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം പുലർച്ചെ നാലിന് ചണ്ഡീഗഡില്‍ എത്തിച്ചേരും. കേരളത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ട്രെയ്നിനു സ്റ്റോപ്പുണ്ടാകും.
06283 മൈസൂരു - തൂത്തുക്കുടി എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 23നും 27നും വൈകിട്ട് 6.35 ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയില്‍ എത്തിച്ചേരും. തിരികെ 06284 തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 24നും 28നും ഉച്ചയ്ക്ക് രണ്ടിന് തൂത്തുക്കുടിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവില്‍ എത്തിച്ചേരും.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
തിരുവനന്തപുരം: മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് നയിക്കും. അഹമ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സഞ്ജുവിന്റെ സഹോദരന് സലി സാംസണ്, ഐപിഎല്‍ താരങ്ങളായ വിഗ്നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്.
കേരള ക്രിക്കറ്റില്‍ ലീഗില്‍ തിളങ്ങിയ താരങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തില്‍ കളിച്ചതിനാലാണ് വിഘ്നേഷിനെ സ്ക്വാഡില്‍ ഉള്‍പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.
ഐപിഎല്‍ താരലേലത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ സല്മാന് നിസാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ടീം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, അഹമ്മദ് ഇമ്രാന് (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്, സല്മാന് നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന് പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്കറിയ, ബിജു നാരായണന്, കെ.എം. ആസിഫ് , എം.ഡി. നിധീഷ് , വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന്.
ഈ മാസം 26നാണ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങുന്നത്. എലൈറ്റ് ഗൂപ്പ് എയില്‍ ഒഡീഷ, റെയില്‍വേസ്, ഛത്തീസ്ഗഡ്, വിദര്‍ഭ, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്.
ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി. വെള്ളിയാഴ്ച്ച റെയില്‍വേസിനേയും കേരളം നേരിടും.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് എൽഡിഎഫ്. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പള്ളി നഗർ എന്നീ ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
58 സീറ്റുകളിൽ സിപിഎം മത്സരിക്കും. ആറ് സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കും. ജനതാദൾ-എസ് രണ്ട് ഡിവിഷനുകളിലും മത്സരിക്കും.
Kerala
തൃശൂർ: സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവുനായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനും നിർദേശം നൽകി.
സുവോളജിക്കല്‍ പാര്‍ക്കിലെ പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവ് നായകൾ അതിക്രമിച്ച് കയറി ആക്രമിച്ചതില്‍ ഏതാനും പുള്ളിമാനുകള്‍ ചത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാനും മന്ത്രി നിര്‍ദേശം നൽകി.
മരിച്ച പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.