Leader Page
മാധ്യമങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നത് പുതുമയുള്ള കാര്യങ്ങളിലാണ്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും, വിശേഷിച്ച് മണിപ്പുരിനെക്കുറിച്ചും ആർജവത്തോടെ വിശകലനം ചെയ്യണമെങ്കിൽ അതിന്റെ സമീപ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാതെ വയ്യ. 2023ൽ വാർത്തകളിൽ നിറഞ്ഞ സംസ്ഥാനത്ത് ഏറ്റവും പ്രധാനമായത് മനുഷ്യഘടകമാണ് (Human Quotient). കൂടാതെ, ജനങ്ങളുടെ സ്വത്വവും ഭൂമിയും പ്രധാന പ്രശ്നങ്ങളാണ്.
മണിപ്പുരിലെ അക്രമം ഉച്ചസ്ഥായിയിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയത് മ്യാൻമറിൽനിന്നുള്ള കുക്കി ഗോത്രവർഗക്കാരുടെ വരവിനെയാണ്. കുക്കികളുടെ വരവ് മെയ്തെയ്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായി 2023 ഓഗസ്റ്റ് ഒന്പതിന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. കുക്കികളും സോ വംശജരും ക്രൈസ്തവരാണ്. അതേസമയം, മണിപ്പൂരിനകത്തും പുറത്തുമുള്ള മെയ്തെയ് വംശജരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
കുക്കി-മെയ്തെയ് വംശീയസംഘർഷത്തിൽ ഹിന്ദു-ക്രിസ്ത്യൻ ഘടകങ്ങളും പങ്കു വഹിച്ചെന്ന് പലരും മുൻകാലത്തു പറഞ്ഞിട്ടുണ്ട്. പള്ളികൾ കത്തിക്കുകപോലും ചെയ്തു.
വടക്കുകിഴക്കൻ മേഖലയിൽ, നാഗാലാൻഡിലും മിസോറമിലും 87 ശതമാനത്തിലധികം പേർ ക്രൈസ്തവരാണ്. മണിപ്പുരിൽ 41 ശതമാനം, അരുണാചൽ പ്രദേശിൽ 30 ശതമാനം എന്നിങ്ങനെയുമാണ് ക്രൈസ്തവരുള്ളത്. 2023 മേയിൽ മണിപ്പുരിൽ അക്രമം തുടങ്ങിയപ്പോൾ അധികാരത്തിലിരുന്ന മുഖ്യമന്ത്രി മെയ്തെയ് ഹിന്ദുവായിരുന്നു- എൻ. ബിരെൻ സിംഗ്.
മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി കെട്ടണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നത്രെ. ഇത് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകരിക്കുകയും ചെയ്തു. നാഗാലാൻഡും മിസോറമും ഇതിനെതിരേ രോഷാകുലരായി പ്രതികരിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് 2023 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പുർ കലാപത്തിലെ കുക്കികളുടെ യാതനയ്ക്ക് വില കൊടുക്കുകയും ചെയ്തു. കുക്കികളും മിസോകളും തമ്മിൽ വംശീയബന്ധമുള്ളതിനാൽ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായിരുന്നു.
2023ലെ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയില്ല. അതുപോലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലും മിസോറമിലും അദ്ദേഹം വന്നില്ലെന്നതും ശ്രദ്ധേയമായി. കുക്കികൾക്കും സോ വംശജർക്കും മിസോകളുമായുള്ള വംശീയബന്ധം അത്രയും ശക്തമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപിയുടെ ഇലക്ഷന് മാനേജർമാർ പ്രധാനമന്ത്രിയോട് മിസോറമിൽ പോകേണ്ടെന്ന് ഉപദേശിച്ചത്.
യഥാർഥത്തിൽ, 2023 മേയിൽ കലാപം തുടങ്ങിയതിൽപ്പിന്നെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ഒടുവിൽ ഈ മാസം 13നാണ് അദ്ദേഹം മണിപ്പുരിലെത്തിയത്. സമാശ്വാസകേന്ദ്രങ്ങളിലെ അന്തേവാസികളെ കണ്ട അദ്ദേഹം ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രണ്ടു റാലികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഈ റാലികളിലൊന്ന് കുക്കി ശക്തികേന്ദ്രമായ ചുരാചന്ദ്പുരിലും മറ്റൊന്ന് മെയ്തെയ് കോട്ടയും തലസ്ഥാനവുമായ ഇംഫാലിലുമായിരുന്നു.
പ്രധാനമന്ത്രിയുടെ ഹ്രസ്വസന്ദർശനത്തിൽ കാര്യമായൊന്നും ഇല്ലായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഓക്രം ഇബോബി സിംഗ് പറഞ്ഞത്.
എന്നാൽ, സമാധാനത്തിനുള്ള മാർഗരേഖയൊന്നും പ്രധാനമന്ത്രി പങ്കുവച്ചില്ലെന്ന് ആരോപിക്കാനും വാദിക്കാനും എളുപ്പമാണ്. മണിപ്പുർ പോലൊരു സംസ്ഥാനത്ത് ഏതെങ്കിലുമൊരു ദേശീയനേതാവിന് എളുപ്പത്തിലൊരു പരിഹാരവും സമാധാനവും സാധ്യമാകുമെന്ന് കരുതുക അസാധ്യം തന്നെയാണ്.
‘നമ്മളും അവരും’ മനോഭാവം എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൊതുവായുള്ളതാണ്. അതിനാൽ ഡൽഹിയിൽനിന്നുള്ള ഒരു പറക്കൽകൊണ്ട് സമാധാനവഴികൾ തുറക്കാമെന്നത് വന്യഭാവന മാത്രമാണ്.
അവർക്ക് അങ്ങേയറ്റം ചെയ്യാനാകുന്നത് വികസനപദ്ധതികൾ പ്രഖ്യാപിക്കുകയാണ്; എന്നിട്ടതിനെ സമാധാനത്തിനുള്ളൂ ഉപകരണമാക്കുക. 2023 മേയിലെ പോരാട്ടങ്ങൾക്ക് മുന്പുതന്നെ ഈ വികസനപ്രതിഭാസം സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. ഒന്നിലേറെ മേഖലകളിൽ അതിശയകരമായ പുരോഗതിയുമുണ്ടായി. കുറച്ചുകാലമായി ‘സമാധാനത്തിന്റെ ദ്വീപ്’ ആയി ഉയർത്തിക്കാട്ടിയിരുന്ന മണിപ്പുർ, ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരിനു കീഴിൽ വികസനത്തിന്റെ പുതുവഴികളിലേക്കു നടന്നിട്ടുണ്ട്. ഒട്ടേറെ നിക്ഷേപങ്ങളും സംസ്ഥാനത്തുണ്ടായി. എന്നാൽ, ആ ശ്രമങ്ങളെല്ലാം പാഴായി. യാത്ര പാളംതെറ്റുകയും ചെയ്തു.
നാഗന്മാരുടെ പ്രശ്നങ്ങൾ
മണിപ്പുരിലെ നാഗന്മാർക്ക് അവരുടേതായി പരാതിക്കഥകളുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട നാഗാ സമാധാനചർച്ച തികഞ്ഞ അനിശ്ചിതത്വത്തിലാണ്. നാഗാ കലാപം തീർക്കാൻ എന്താണു കൈയിലുള്ളതെന്ന് ആർക്കുമറിയില്ല. ശക്തമായ ഒരു നാഗാ തീവ്രവാദി സംഘം തൊണ്ണൂറുകളിലെ പഴയ കലാപത്തെ പുനരുജ്ജീവിപ്പിച്ചേക്കാമെന്നാണ് സുരക്ഷാ സേനകളിൽനിന്നുള്ള റിപ്പോർട്ട്. നാഗാ പ്രദേശങ്ങളോടു ചേർന്നയിടങ്ങളിൽ ‘അഖണ്ഡത’ വേണമെന്ന് നാഗാ ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന വിമത സായുധഗ്രൂപ്പായ എൻഎസ്സിഎൻ-ഐഎം പറയുന്പോൾ, നാഗന്മാരും മെയ്തെയ്കളും പരസ്പരം അവിശ്വസിക്കുന്നു.
രാജ്യാന്തര അതിർത്തി പരിപാലനം
‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി’ ഇന്ത്യയും മ്യാൻമറും തമ്മിലുള്ള എഫ്എംആർ (Free Movement Regime) റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2024 ജനുവരിയിൽ തീരുമാനിച്ചു.
ഇന്ത്യയു മ്യാൻമറും തമ്മിലുള്ള 1643 കി.മീ അതിർത്തിയിൽ താമസിക്കുന്ന ഗോത്രവർഗക്കാരെ പരസ്പരം വീസയില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഉഭയകക്ഷി ക്രമീകരണമായിരുന്നു എഫ്എംആർ. അതിർത്തിക്കിരുവശവുമുള്ള സമുദായങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും കുടുംബപരവുമായ ബന്ധം നിലനിർത്താനാണ് ഇതാരംഭിച്ചത്.
എഫ്എംആർ റദ്ദാക്കലിനെ നാഗന്മാരും മോസോകളും ശക്തമായി എതിർത്തു. ന്യൂഡൽഹിയിലെ ഭരണക്കാർ അതിർത്തികളിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കുകയാണ്. എഫ്എംആർ ഒഴിവാക്കുന്നതിനെ ന്യായീകരിക്കാൻ സുരക്ഷയെ കൂട്ടുപിടിക്കുന്നു.
ചുരുക്കത്തിൽ
മണിപ്പുർ നിലവിൽ പ്രസിഡന്റ് ഭരണത്തിലാണ്. കാര്യങ്ങളുടെ അവസാനമെന്തെന്നറിയാൻ ബന്ധപ്പെട്ടവർക്കെല്ലാം ക്ഷമ, കഠിനാധ്വാനം, ശരിയായ ന്യായബോധം എന്നീ മൂന്നു ഗുണങ്ങളുണ്ടായിരിക്കണം. ശരിയായ സന്തുലിതാവസ്ഥയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളും വാക്ചാതുര്യവും വെറും വാചകക്കസർത്തു മാത്രമായി അവശേഷിക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പു നല്കുന്നു.
കുക്കികൾക്കും മെയ്തെയ്കൾക്കും പരസ്പരം വിശ്വസിക്കാനാകുന്നില്ല. മെയ്തെയ് നിയന്ത്രിത ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നതായി കുക്കികൾ പറയുന്നു. തങ്ങളുടെ ഗുരുതരമായ പരാതികൾ കേന്ദ്രം അവഗണിക്കുന്നതായി മെയ്തെയ്കളും പറയുന്നു.
അവസാനമായി നമുക്കൊന്നു പറയാം. ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്ന നല്ലൊരു നേതൃത്വം മണിപ്പുരിന് ആവശ്യമാണ്. എന്നാൽ പകുതി വിശുദ്ധമായിരിക്കുന്നതിനൊപ്പം ഭരണകൂടം തെറ്റു ചെയ്യുന്നവരോട് നിർദാക്ഷിണ്യം പെരുമാറണം. നിയമവാഴ്ച തിരിച്ചുവരണം.
വംശീയ അകൽച്ച പഴയപടിതന്നെ
സമാധാനത്തിനുള്ള ഏതെങ്കിലും മാന്ത്രിക സൂത്രവാക്യവുമായി മോദി വരുമെന്ന പ്രതീക്ഷ തകർന്നുവെന്നത് വസ്തുതയാണ്. കുടിയൊഴിക്കപ്പെട്ട് 28 മാസമായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന മെയ്തെയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കാൻ പ്രധാനമന്ത്രി ഒന്നും കൊണ്ടുവന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഇബോബി പറഞ്ഞു. നിരവധി കുക്കികൾ മിസോറമിൽ അഭയം തേടിയിട്ടുണ്ട്.
പഴയതും വിവാദവിഷയവുമായ ഒരാവശ്യം വീണ്ടും ഉയർന്നുവന്നു എന്നത് സ്ഥിതി അതിലും വഷളാക്കി. മണിപ്പുർ വിഭജിച്ച് പുതിയ കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ബിജെപിയുടേതടക്കമുള്ള കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ, ഈ മാസം 19ന്, പ്രളയ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തെ മെയ്തെയ് തീവ്രവാദികളെന്നു കരുതുന്നവർ ആക്രമിച്ചു. രണ്ട് സൈനികർ ജീവത്യാഗം ചെയ്തു. മറ്റു നാലുപേർക്കു പരിക്കേറ്റു. വിദഗ്ധ വിശകലനമനുസരിച്ച്, ഇത് ഒരു പട്ടാളവ്യൂഹത്തിനു നേരേ മാത്രമുള്ള ആക്രമണമല്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും അദ്ദേഹം കുക്കികൾക്കു നല്കിയെന്നു കരുതപ്പെടുന്ന പ്രാധാന്യത്തിലും താഴ്വരയിലെ ചിലർ സന്തുഷ്ടരല്ല എന്ന സന്ദേശമാണതു നല്കുന്നത്.
ഭാഗ്യമെന്നു പറയട്ടെ, സമൂഹം പൊതുവെയും മണിപ്പുരിലെ മറ്റു ജനങ്ങളും സന്ദർഭത്തിനൊത്തുയർന്നു. അടുത്ത ദിവസം, ആസാം റൈഫിൾസിനെതിരേയുണ്ടായ ആക്രമണത്തെ അപലപിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി.
(വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എഴുതുന്ന, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റാണ് ലേഖകൻ)
Editorial
ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്.
കാഷ്മീരിലെ മഞ്ഞുമലകൾക്കു കീഴിലെ അഗ്നിപർവതങ്ങൾ അണഞ്ഞിട്ടില്ല. ലഡാക്കിലെ യുവാക്കളുടെ കണ്ണുകളിലൂടെ അതു പുകയുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ പരിഗണനയുടെയും അംഗീകാരത്തിന്റെയും ലേപനങ്ങളുമായി അവിടെയെത്തണം. കേന്ദ്രഭരണപ്രദേശമെന്ന പദവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്നവരാണ് ഇപ്പോൾ സംസ്ഥാനപദവി ആവശ്യപ്പെട്ടു സമരത്തിനിറങ്ങിയിരിക്കുന്നത്.
ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്. അക്രമാസക്തമല്ലെങ്കിൽ ജെൻ-സി സമരങ്ങളെ രോഗമായല്ല, വൃദ്ധരാഷ്ട്രീയത്തിനുള്ള മരുന്നായി കണ്ടാൽ മതി.
ലഡാക്കിനു പൂർണ സംസ്ഥാന പദവി നല്കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം പത്തു മുതൽ 15 നേതാക്കൾ 35 ദിവസത്തെ നിരാഹാരസമരം നടത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് സമരക്കാരെ ചൊവ്വാഴ്ച ആശുപത്രിയിലേക്കു മാറ്റി.
ഇതോടെ ലഡാക്ക് അപ്പെക്സ് ബോഡി (എൽഎബി) എന്ന സംഘടനയുടെ യൂത്ത് വിംഗ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ലഡാക്കിലെ പ്രധാന സമുദായങ്ങളായ ബുദ്ധ-മുസ്ലിം സംഘടനകൾ ഈ പ്രക്ഷോഭത്തിൽ ഒന്നിച്ചാണ്. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് മുന്പും ചർച്ച നടന്നിരുന്നു.
ഒക്ടോബർ ആറിന് ആഭ്യന്തര മന്ത്രാലയവും എൽഎബി, കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് (കെഡിഎ) എന്നിവയുടെ പ്രതിനിധികളും വീണ്ടും ചർച്ച നടത്താനിരിക്കേയാണു സംഘർഷം. നാലുപേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. 22 പോലീസുകാർ ഉൾപ്പെടെ 59 പേർക്കു പരിക്കേറ്റു.
ജമ്മു കാഷ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ 2019 മുതൽതന്നെ സംസ്ഥാനമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തൊഴിലില്ലായ്മ ഉൾപ്പെടെ പല പ്രതിസന്ധികളും ഉടലെടുത്തതോടെയാണ് ആവശ്യം ശക്തമായത്.
ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കുക, നിലവിലുള്ള ഒന്നിനു പകരം രണ്ട് ലോക്സഭാ സീറ്റുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും വിഘടനവാദ പശ്ചാത്തലമോ ഭരണഘടനാവിരുദ്ധതയോ ആരോപിക്കാനുമാകില്ല. സംസ്ഥാനപദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ഒരുപോലെ നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഒന്നും കൊടുത്തിട്ടുമില്ല.
നിരാഹാരസമരത്തിലായിരുന്ന സമരനായകനും പരിസ്ഥിതി പ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക്കിന്റെ വാക്കുകളിൽ പ്രക്ഷോഭത്തിന്റെ കാരണം കേന്ദ്രസർക്കാരിന്റെ ഉദാസീനതയാണെന്ന സൂചനയുണ്ട്. “കഴിഞ്ഞ അഞ്ചുവര്ഷമായി ഞങ്ങള് സമാധാനപാതയിലായിരുന്നു. അഞ്ചുതവണ നിരാഹാരസമരം നടത്തി.
ലേയില്നിന്ന് ഡല്ഹിയിലേക്കു നടന്നു. പക്ഷേ, സമാധാനസന്ദേശങ്ങൾ പരാജയപ്പെടുന്നതാണു കണ്ടത്.” സംഘർഷം അക്രമാസക്തമായതോടെ സോനം സമരം പിൻവലിച്ചു. എന്നാൽ, സോനത്തിന്റെ പ്രകോപനപരമായ പ്രസംഗമാണു പ്രക്ഷോഭത്തിനു കാരണമെന്നാണ് കേന്ദസർക്കാരിന്റെ നിലപാട്.
നേപ്പാളിലെ ജെന്-സി പ്രതിഷേധങ്ങളുമായും അറബ് വസന്തവുമായും ലഡാക്കിലെ സമരത്തെ താരതമ്യപ്പെടുത്തിയെന്ന് സർക്കാർ പറയുന്നു. ജനങ്ങൾക്കിടയിൽ വർഷങ്ങളായി ഉരുത്തിരിയുന്ന അസംതൃപ്തി കണ്ടില്ലെന്നു നടിച്ചവർ ഒടുവിലതു സ്ഫോടനാത്മകമായപ്പോൾ തലേന്നത്തെ സംഭവങ്ങളെ പ്രതിക്കൂട്ടിലാക്കുന്നതു യഥാർഥ കാരണങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്.
വേണമെങ്കിൽ സമരക്കാരുടെ വിദേശബന്ധങ്ങളെയും ജെൻ-സി വിപ്ലവത്തെയുമൊക്കെ പഴിക്കാം. ഡൽഹിക്കു തെറ്റു പറ്റിയിട്ടില്ലെന്നു സ്ഥാപിക്കാൻ അതു മതി. പക്ഷേ, പ്രശ്നം പരിഹരിക്കാൻ ലഡാക്കിലെ വിദ്യാർഥികളും യുവാക്കളും ബുദ്ധസന്യാസികളും ചൂണ്ടിക്കാണിക്കുന്ന യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കണം.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉണ്ടായിട്ടും സുപ്രീംകോടതി പറഞ്ഞിട്ടും സംസ്ഥാനപദവി നൽകാതെ കാഷ്മീരിനെ മഞ്ഞത്തു നിർത്തിയതുപോലെയാകരുത് കാര്യങ്ങൾ.
Out of Range
ആശാ വർക്കർ! ആരാണോ ആ പേരിട്ടത്? പേരു പോലെതന്നെ ഇതുവരെ വർക്ക് ചെയ്തിട്ടും അവർക്ക് ആശയ്ക്കു വകയൊന്നും കാണുന്നില്ല. ആശാ വർക്കർമാർ ആശയറ്റു നിൽക്കുന്പോൾ അവർക്കു മുന്നിൽ തമാശ വർക്കർമാരായി മാറിയിരിക്കുകയാണ് അധികൃതർ.
സ്റ്റാർട്ടപ്പുകളുടെ കാലമല്ലേ, പാവപ്പെട്ട സമരക്കാരുടെ ആശയ്ക്കല്ല, പിഎസ്സിക്കാരുടെ മീശയ്ക്കാണ് ബ്രാൻഡ് മൂല്യം. അതുകൊണ്ടാണ് ആശയ്ക്കു വയ്ക്കുമെന്നു പ്രതീക്ഷിച്ചത് മീശയ്ക്കു കൊടുത്തത്. ആശിച്ചതിലുമേറെ മേശപ്പുറത്തു കിട്ടിയതിന്റെ ആവേശത്തിലായിപ്പോയി ആശാൻമാർ, ഖജനാവ് നാശമായാലും മോശമാകരുതല്ലോ വേണ്ടപ്പെട്ടവരുടെ കീശകൾ!
അതിനിടെ, ആരോഗ്യമന്ത്രിയുടെ തകർപ്പൻ തമാശ. ആശമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയാറാണത്രേ. ആർക്കും ചിരി വന്നില്ലെങ്കിലും കുലുങ്ങിച്ചിരിച്ച ചിലരുണ്ട്, ചില എളമരങ്ങളും മൂത്ത മരങ്ങളും. ആളും പരിവാരങ്ങളുമായി ഡൽഹിയിൽ പോയി സമരത്തിനു ചെലവാക്കുന്ന കാശ് ആ പാവങ്ങൾക്കു വീതിച്ചു കൊടുത്താൽ അവർ സമരം നിർത്തി എഴുന്നേറ്റു പോയ്ക്കോളും മാഷേ...
ചിരി നിർത്താൻ പറ്റാഞ്ഞിട്ടാണോയെന്നറിയില്ല എളമരത്തിന്റെ വക നരച്ചു മൂത്ത തമാശ കേട്ടാണ് പിന്നെ കേരളം ഉണരുന്നത്. തലസ്ഥാനത്തു സമരം നടത്തുന്ന ആശാ വർക്കർമാരുടേത് “ഈർക്കിലി സംഘടന” എന്നതായിരുന്നു കരിംജിയുടെ കണ്ടെത്തൽ.
“കനൽ ഒരു തരി മതി” എന്നു ദിവസവും നാലു നേരം പരിപ്പുവടയിൽ നോക്കി പറയുന്ന പാർട്ടിയുടെ നേതാവാണ് ആശാ വർക്കർമാരെ ഈർക്കിലിയിൽ കയറ്റാൻ രംഗത്തിറങ്ങിയതെന്നതാണ് കൗതുകം. ഈർക്കിലിയാണെങ്കിലും ഈയാംപാറ്റയാണെങ്കിലും കൊള്ളേണ്ടിടത്തു കൊണ്ടാൽ വേദനിക്കും സഖാവേ. ഈർക്കിലിപ്പുരാണം കൂടുതൽ പറഞ്ഞാൽ മരമായാലും മനുഷ്യനായാലും ഇവിടെ ചിരിച്ചുകൊണ്ടു നിൽക്കാൻ ധൈര്യപ്പെടില്ല എന്നതാണ് മറ്റൊരു സത്യം.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് ചൊല്ല്. ഇവിടെ വർക്കർമാർക്ക് ആശ ഇഷ്ടം പോലെ കൊടുത്തു. ആന കൊടുത്തോ എന്നു ചോദിച്ചാൽ ഇപ്പോൾ ആറളത്ത് അടക്കം മലയോര മേഖലയിൽ ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് അവിടെ നാട്ടുകാർക്കു ജീവിക്കാനുള്ള ആശ തന്നെ തീർന്ന മട്ടാണ്. ഈ നാട്ടിൽ മനുഷ്യന്റെ ആശയല്ല, ആനയുടെ ആമാശയമാണ് വർക്ക് ചെയ്യേണ്ടത്! ആനയുടെ ആശയെങ്കിലും സഫലമാകുന്നുണ്ടല്ലോ എന്നോർത്ത് മനുഷ്യന് ആശ്വസിക്കാം.
ആശമാർ വർക്ക് ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുന്നോളം ആശിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. കുന്നിക്കുരുവും നാണ്യവിളയുമൊന്നും വേണ്ട ഒരു കടുകുമണിയോളമെങ്കിലും കിട്ടിയാൽ മതിയെന്നാണ് ആശാ വർക്കർമാരുടെ ആശ. ഈ കടുകുമണി ആരു കൊടുക്കുമെന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കം.
ആശയറ്റ് സമരത്തിന് ഇറങ്ങിയിരിക്കുന്ന ആശാ വർക്കർമാരുടെ ആവശ്യത്തിനു ചെവി കൊടുക്കാതിരിക്കുന്നതു മോശമാണെന്ന് ഇനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു തോന്നുന്നില്ലെങ്കിൽ അവർക്ക് ഒരു ഉപകാരമെങ്കിലും നിങ്ങൾ ചെയ്തു കൊടുക്കണം. അവർക്കു ചാർത്തിക്കൊടുത്ത ‘ആശാ വർക്കർ’ എന്ന പേരെങ്കിലും ഒന്നു മാറ്റിക്കൊടുക്കണം. ‘നിരാശാ വർക്കർ’... അതാണ് ഇപ്പോൾ അവർക്കു ചേരുന്ന പേര്.
മിസ്ഡ് കോൾ
പത്തു മാസംകൊണ്ടു തീരേണ്ട ആറളത്തെ ആനമതിൽ അഞ്ചാം വർഷവും പണി തുടരുന്നു.
- വാർത്ത.
‘ആനമതിൽ’ അല്ലേ.. വൈകും!
Editorial
ജിഎസ്ടി ഇളവ് സാന്പത്തിക വളർച്ചയുടെ ഊർജസ്വലമായൊരു കാൽവയ്പാണ്. പക്ഷേ, ‘ഒരു രാജ്യം ഒരു നികുതി’ എന്നത് ‘ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു മാത്രമാണെന്നുകൂടി തിരിച്ചറിയണം.
എൻഡിഎ ഭരണത്തിലെ ഏറ്റവും വലിയ സാന്പത്തികാശ്വാസം നടപ്പിലായി. ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാനാകാതിരുന്ന കേന്ദ്രത്തിന് സാധാരണക്കാരെയും പരിഗണിച്ചെന്നു പറയാനാകുന്ന അവസരം ജിഎസ്ടി ഇളവിലൂടെ കൈവന്നിരിക്കുന്നു. ആദായനികുതിയിളവിന്റെ പരിധി വർധിപ്പിച്ചതിനു ശേഷമുള്ള മികച്ച ചുവടുവയ്പ് ജനങ്ങൾക്ക് ആശ്വാസമായി.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കുറയ്ക്കുകയും ഈ സർക്കാർ പിൻവലിച്ച പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുകയും ചെയ്താൽ ജനങ്ങളെ സാന്പത്തികമായി ശക്തീകരിക്കുന്ന നടപടി ദ്രുതഗതിയിലാകും. ഇവയ്ക്കൊപ്പം വർഗീയതയും തീവ്രവാദവും അവയുടെ ഉപോത്പന്നങ്ങളായ ആൾക്കൂട്ട ഭരണങ്ങളും വിദ്വേഷപ്രചാരണങ്ങളും അക്രമങ്ങളുമൊക്കെ ഒഴിവാക്കാനായാൽ നമ്മുടെ കരുത്തിനെ വെല്ലുവിളിക്കാൻ ഒരു വിദേശ ശക്തിക്കും കഴിയില്ല.
പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സാന്പത്തിക വളർച്ച, ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്, ആഗോള താരിഫ് യുദ്ധം, വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ ജിഎസ്ടി ഇളവുകൾക്കു കാരണമായിട്ടുണ്ട്; അതൊരു ന്യൂനതയല്ലെങ്കിലും. അഞ്ച്, 12,18, 28 ശതമാനം എന്നീ നികുതി നിരക്കുകൾ അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു നിജപ്പെടുത്തിയതാണ് സംഭവം.
നിത്യോപയോഗ വസ്തുക്കൾ മുതൽ മരുന്ന്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ വസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി 375ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള നികുതി പൂർണമായും ഇല്ലാതാക്കുകയോ യഥാക്രമം അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ആരോഗ്യ ഇൻഷ്വറൻസിൽ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും പുതിയ നികുതി പരിഷ്കരണത്തിലൂടെ പ്രാബല്യത്തിൽ വന്നു.
വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് ഇനി നികുതിയില്ല. പുകയിലപോലെ വിനാശകരമായവയ്ക്കു നികുതി വർധിപ്പിച്ചതും പ്രശംസാർഹമാണ്. അതേസമയം, ലോട്ടറി നികുതി 28ൽനിന്നു 40ലേക്കു വർധിപ്പിച്ചത് പാവങ്ങളായ ലോട്ടറിക്കച്ചവടക്കാരുടെ ജീവിതത്തെ ബാധിക്കില്ലെന്നു സർക്കാരുകൾ ഉറപ്പാക്കേണ്ടതുമുണ്ട്. വിലക്കുറവ് ആളുകളുടെ വാങ്ങൽശേഷി കൂട്ടുമെന്നും അതിലൂടെ നഷ്ടനികുതിയുടെ വലിയൊരു ഭാഗം ഖജനാവിൽ തിരിച്ചെത്തുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
നോട്ട് നിരോധനം പോലെതന്നെ കൃത്യമായ പഠനം നടത്താതെയാണ് പുതിയ മാറ്റമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്. ബാലഗോപാല് വിമർശിച്ചിട്ടുണ്ട്. പക്ഷേ, ഓർമിക്കാൻപോലും ഭയപ്പെടുന്ന ആ ദുരന്തകാല അനുഭവമല്ല ജനങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് ഉണ്ടാകാനിടയുള്ള 10,000 കോടിയുടെ നികുതി നഷ്ടമാകാം ധനമന്ത്രി ഉദ്ദേശിച്ചത്. ഈ ആശങ്ക തള്ളിക്കളയാവുന്നതുമല്ല. സാമൂഹിക ക്ഷേമത്തിൽ ഏറ്റവുമധികം ചെലവ് നടത്തുന്ന സംസ്ഥാനമാണ് കേരളം.
വിവിധ ക്ഷേമ പദ്ധതികൾ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പെന്ഷന് എന്നിവയ്ക്ക് പണം വേണം. 2017ല് ജിഎസ്ടി നടപ്പിലാക്കിയപ്പോൾ സംസ്ഥാനങ്ങള്ക്ക് അഞ്ചു വര്ഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയിരുന്നു. 2022ല് അത് അവസാനിച്ചു. ഇതു പുനഃപരിശോധിക്കണം. കേന്ദ്രത്തിനും വരുമാന നഷ്ടം ഉറപ്പായിരിക്കേ പരിഹാരം ആസൂത്രണം ചെയ്യുകയും സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. മുന് ജിഎസ്ടി ഇളവുകള് ഉപഭോക്താക്കള്ക്ക് വിലക്കുറവായി മാറിയില്ലെന്ന യാഥാർഥ്യവുമുണ്ട്.
ശ്രദ്ധിക്കപ്പെടുന്ന ചില വസ്തുക്കളുടെ വിലക്കുറവിന്റെ ആരവത്തിൽ ഈ ഉത്സവം മുങ്ങിപ്പോകരുത്. നികുതിയിളവിന്റെ ഗുണം ഉപഭോക്താക്കളിലെത്തിയില്ലെങ്കിൽ ഉപഭോഗം വർധിക്കാതിരിക്കുകയും അതിലൂടെ ലഭ്യമാകേണ്ട നികുതി ഖജനാവിലെത്താതിരിക്കുകയും ചെയ്യും. ലാഭം ആർക്കൊക്കെ കിട്ടുമെന്നതും പ്രധാനമാണ്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ ഏകദേശം 65 ശതമാനം 18 ശതമാനം സ്ലാബിന്റെ സംഭാവനയാണ്.
വാഹനങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കുമൊക്കെയുള്ള ഈ ഇളവ് മധ്യവർഗത്തിനു ഗുണകരമാണെങ്കിലും ഏറ്റവും താഴേത്തട്ടിലുള്ളവരെ അത്രയ്ക്കു കൈപിടിച്ചുയർത്തില്ല. എന്നാൽ, പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അമിതമായി വർധിപ്പിച്ച നികുതി കുറച്ചാൽ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണകരമാകും.
നികുതിഭാരത്തിൽനിന്ന് ജനങ്ങൾക്കു മോചനം നൽകിയെന്ന പ്രധാനമന്ത്രിയുടെ ഞായറാഴ്ച പ്രസംഗത്തിൽ ഒരു തിരുത്തലിന്റെ ഭാഷയുണ്ട്; ജനങ്ങളുടെ മുതുകിൽ ഭാരമുണ്ടായിരുന്നു എന്ന ക്രിയാത്മകമായൊരു കുറ്റസമ്മതം! രാജ്യപുരോഗതിയും സാന്പത്തിക വളർച്ചയും ബജറ്റിനെയും നികുതിയിളവുകളെയും മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന സമാധാനത്തിലും ഇന്ത്യൻ വിജയമന്ത്രമായ നനാത്വത്തിലെ ഏകത്വത്തിലും അടിസ്ഥാനപ്പെട്ടതാണ് എന്നത് ഇനിയെങ്കിലും തിരിച്ചറിയുകയും വേണം.
എല്ലാ വർഗിയ, തീവ്രവാദ, വിദ്വേഷ സ്രോതസുകളും കർശന ശിക്ഷകളുടെ താക്കോലിട്ട് അടച്ചുപൂട്ടേണ്ടതുണ്ട്. അതിനുമുന്പ്, ന്യൂനപക്ഷ-ദളിത്, ആദിവാസി വിരുദ്ധതയിലും മതപരിവർത്തന നിരോധന ബില്ലുകളിലും ബിജെപി സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിലും ആൾക്കൂട്ട അക്രമങ്ങളിലും വ്യാപിച്ചുകിടക്കുന്ന ധ്രൂവീകരണ രാഷ്ട്രീയത്തിന്റെ നികുതിയിളവുകൾ ബിജെപി സർക്കാർ പിൻവലിക്കുകയും വേണം. ‘ഒരു രാജ്യം ഒരു നികുതി’ എന്നത് ‘ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു മാത്രമാണ്.
Leader Page
ഇക്കഴിഞ്ഞ അമേരിക്കൻ യാത്രയിൽ ന്യൂയോർക്കിന്റെ ഹൃദയഭാഗത്തുള്ള മാൻഹാട്ടനിലെ ഏറ്റവും തിരക്കേറിയ യൂണിയൻ സ്ക്വയറിൽ ഇരുപത്തഞ്ചോളം വരുന്ന ഹരേകൃഷ്ണ ഗായകസംഗം ഹാർമോണിയത്തിന്റെ സഹായത്തോടെ ഉച്ചത്തിൽ ഭജന പാടുകയും ഡാൻസ് ചെയ്യുകയും അവരുടെ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയുകയും ചെയ്യുന്നതു കാണാനിടയായി. ഗായകസംഘത്തിൽ ഇന്ത്യക്കാരും വളരെ ചെറുപ്പക്കാരായ അമേരിക്കക്കാരും ഉണ്ടായിരുന്നു. അവർക്കെല്ലാം ചെറിയ കുടുമയും വെളുത്ത ഇന്ത്യൻ വസ്ത്രവുമായിരുന്നു. കാഷായ വസ്ത്രധാരിയായ സന്യാസി ഇന്ത്യക്കാരനായിരുന്നു.
വളരെ തിരക്കുള്ള ഇതുവഴി വന്ന എല്ലാവരെയും അവർ തടഞ്ഞുനിർത്തി അവരുടെ ലഘുലേഖ കൊടുക്കുകയും ഇതിനെല്ലാം സുരക്ഷ കൊടുക്കുന്ന രീതിയിൽ ഒരു പോലീസ് സംഘം അവിടെ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. അതുവഴിവന്ന ആരും പ്രശ്നമുണ്ടാക്കിയതായി കണ്ടില്ല. ഇങ്ങനെ പൊതുപരിപാടികൾ നടക്കുന്ന ഒരു സ്ഥലം കൂടിയാണത്.
അമേരിക്കയിലെ ഹിന്ദുമത വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ കുറി, ചരട് ഉൾപ്പെടെയുള്ള അടയാളങ്ങൾ ധരിക്കുന്നതിൽ മുമ്പത്തെക്കാൾ താത്പര്യം കാട്ടുന്നതായും കാണാനിടയായി. ചുവന്ന തിലകം അണിഞ്ഞ പല ചെറുപ്പക്കാരെയും ഹോട്ടലുകളിലും മറ്റും കാണാനിടയായി. ഈ പ്രകടനപരത പൊതു മത ആചരണത്തിന്റെയും പ്രചാരണത്തിന്റെയും ഭാഗമാണ്. അതിനെ ആദരവോടെ കാണുകയും വേണം. ന്യൂയോർക്കിന്റെ മറ്റൊരു ഭാഗത്തു നടന്ന സമ്മർ ഫുഡ് കാർണിവലിലും കണ്ടു, പ്രായമുള്ള ഒരു മുസ്ലിം വിശ്വാസി തന്റെ മതം പ്രസംഗിക്കുന്നതും അവരുടെ ലഘുലേഖകൾ വിതരണം ചെയ്യുന്നതും. സന്തോഷകരമായ, അഭിമാനകരമായ കാഴ്ചകളായിരുന്നു ഇവയെല്ലാം.
ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ ആയിരിക്കണം കാര്യങ്ങൾ. ഇന്ത്യയിലെ മതസ്വാതന്ത്ര്യ ചർച്ചകളും മതപരിവർത്തന നിരോധന നിയമ ചർച്ചകളുമൊക്കെ കണ്ടപ്പോൾ ഈ സംഭവങ്ങൾ ഓർത്തുപോയി. എന്നാൽ, ഇവയൊക്കെ മറ്റു മതങ്ങൾക്കും ഇന്ത്യയിൽ ഉറപ്പുവരുത്താൻ ഈ മത വിശ്വാസികൾതന്നെ മുൻകൈയെടുക്കണം. എങ്കിലേ മതസ്വാതന്ത്ര്യമാകൂ. അല്ലാത്തപക്ഷം മത മേൽക്കൊയ്മയായി അധഃപതിക്കും.
അമേരിക്കയിലെ ഹിന്ദുമത പ്രചാരണം
ഒരു കണക്കു പ്രകാരം 20 വർഷം മുമ്പ് അമേരിക്കയിലുണ്ടായിരുന്ന 435 ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥാനത്ത് 2025ൽ ഏതാണ്ട് 1500 ആയി വർധിച്ചു എന്നുകാണുന്നു. കലിഫോർണിയ സംസ്ഥാനത്തു മാത്രം 187ഉം ന്യൂയോർക്കിൽ 173ഉം ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. പ്യു റിസർച്ച് പ്രകാരം 2020ൽ 30 ലക്ഷം ഹിന്ദുക്കൾ അമേരിക്കയിൽ ഉണ്ടെന്നും 2050 ആകുമ്പോഴേക്കും അവർ 47.8 ലക്ഷമാകുമെന്നുമാണ് കണക്ക്.
2014-15ലെ പ്യു റിസർച്ച് പ്രകാരം അമേരിക്കൻ ഹിന്ദുക്കളിൽ എട്ടു മുതൽ 10 ശതമാനം വരെ മതപരിവർത്തനത്തിലൂടെ ഹിന്ദുക്കളായവരാണ്. കൂടാതെ, ലക്ഷക്കണക്കിന് അമേരിക്കക്കാർ ഇന്ത്യൻ യോഗ, ധ്യാന രീതികൾ പരിശീലിക്കുകയും ചെയ്യുന്നു. കൂടാതെ, ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്, വേദാന്ത സൊസൈറ്റി, യോഗ ആൻഡ് മെഡിറ്റേഷൻ മൂവ്മെന്റ്സ് തുടങ്ങിയ സംഘടനകളിൽകൂടി ഹിന്ദുമത പ്രചാരണം അമേരിക്കയിൽ നടക്കുന്നു. അതിലുപരി അവിടത്തെ വളരെ പ്രധാന വ്യക്തികൾ ഹിന്ദുമതം സ്വീകരിക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ജൂലിയ റോബർട്സ് എന്ന ഹോളിവുഡ് നടി ഉദാഹരണമാണ്.
അമേരിക്കൻ ഭരണഘടനയിലെ ആദ്യ ഭേദഗതി പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിർബന്ധിത മതപരിവർത്തനത്തെ ഉപദ്രവം, പിറകെ നടന്നു ശല്യപ്പെടുത്തൽ തുടങ്ങിയ ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്. പൊതുവെ ക്രിസ്ത്യൻ രാജ്യം എന്നറിയപ്പെടുന്ന ജനാധിപത്യ രാജ്യമാണല്ലോ അമേരിക്ക. അവിടെ ഇന്ത്യക്കാരായ ഹിന്ദുക്കൾ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ അനുഭവമാണിത്. ഒരർഥത്തിൽ അഭിമാനമുള്ള കാര്യമാണിത്. മറ്റു പല പരിമിതികൾ ഉണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ സംസ്കാരം അഭിനന്ദനാർഹമാണ്.
സാന്പത്തിക മുതലെടുപ്പ് മാത്രം
ബ്രിട്ടീഷ് കൊളോണിയൽ സംവിധാനത്തിന്റെ ഉദ്ദേശ്യം സാമ്പത്തിക മുതലെടുപ്പു മാത്രമായിരുന്നു എന്ന് ശശി തരൂരിന്റെ An Era of Darkness : The British Empire in India എന്ന ഗവേഷണ ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതല്ലായിരുന്നെങ്കിൽ കൊളോണിയൽ കാലഘട്ടത്തിൽതന്നെ മതപരിവർത്തനം ഒരു പ്രധാന വ്യവസ്ഥയായി മാറ്റിക്കൊണ്ട് വിപുലമായമായ രീതിയിൽ ക്രിസ്തുമത പ്രചാരണവും പരിവർത്തനവും നടത്താമായിരുന്നു. അങ്ങനെ അല്ലായിരുന്നു സംഭവിച്ചത് എന്നുള്ളതിന് തെളിവാണല്ലോ ഇപ്പോഴും ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം.
അതിലുപരി അധികാര കൈമാറ്റം നടത്തുന്ന അവസരത്തിലും ഇങ്ങനെ ഒരു ഉപാധി ചർച്ചചെയ്തതായി കേട്ടിട്ടില്ല. അക്കാലത്തെ സ്വാതന്ത്ര്യസമര നേതാക്കളെയോ അധികാരം ഏല്പിച്ച നേതാക്കളെയോ മതം മാറ്റാൻ ബ്രിട്ടീഷുകാർ ശ്രമിച്ചില്ല എന്നുള്ളതിന് തെളിവാണല്ലോ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റു അജ്ഞേയവാദിയും നിരീശ്വരനും ആയിരുന്നു എന്നുള്ളത്. കൂടാതെ, ആദ്യത്തെ മന്ത്രിസഭയിൽ ഭൂരിപക്ഷം പേരും സവർണ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നിട്ടും പ്രത്യേക ന്യൂനപക്ഷ പദവി അന്നത്തെ ക്രിസ്ത്യാനികൾക്കു നൽകി എന്നത് അവർ വിദേശമതക്കാർ അല്ലെന്നും അവർ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ് എന്നുമുള്ള പരിഗണനയിലായിരിക്കണമല്ലോ. പിന്നീടാണല്ലോ അതിനെല്ലാം മാറ്റം വരുന്നത്.
ഒന്നാം നൂറ്റാണ്ടിൽതന്നെ ഇന്ത്യയിൽ എത്തുകയും സമാധാനപരമായി ഇവിടത്തെ മത-സാംസ്കാരിക പരിസരവുമായി ഇണങ്ങിച്ചേർന്ന് എല്ലാ അർഥത്തിലും ഒരു ഇന്ത്യൻ മതമായി തീരുകയും ചെയ്ത ക്രിസ്തുമതം എങ്ങനെയാണ് ഇപ്പോഴും കൊളോണിയലും വൈദേശികവും പേടിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ആകുന്നത് എന്ന് ഗൗരവമായി ചിന്തിക്കണം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പങ്കെടുത്തതിന്റെ ചരിത്ര വിശദാംശങ്ങൾ Rutledge പ്രസിദ്ധീകരിച്ച എ.ബി. ക്ലാര എന്ന പ്രശസ്ത ഗവേഷകയുടെ Christianity in India: The Anti Colonial Turn, India’s Non Violent Freedom Struggle: The Thomas Christians (1599-1799) എന്ന പുസ്തകങ്ങളിൽ അന്താരാഷ്ട്ര തലത്തിൽതന്നെ ഇന്നു ലഭ്യമാണ്.
ഭരണഘടനാവിരുദ്ധം
യാഥാർഥ്യം ഇതായിരിക്കേ, ജനാധിപത്യത്തിന്റെ മാതാവ് എന്നൊക്കെ അവകാശപ്പെടുന്ന ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ അതിനു കടകവിരുദ്ധമാണ്. ഒരു മതത്തിനുമാത്രം ഭരണഘടന സർവസ്വാതന്ത്ര്യവും കൊടുക്കുകയും ക്രിസ്തുമതം ഉൾപ്പെടെ മറ്റു മതങ്ങൾക്ക് അത് നിഷേധിക്കുകയും ചെയ്യുന്നതു ഭരണഘടനാവിരുദ്ധമാണ്, തീർത്തും അനീതിയാണ്, ഇരട്ടത്താപ്പാണ്. അതിലുപരി മതം പരിശീലിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണെങ്കിൽ എന്തുകൊണ്ടാണു മറ്റു രാജ്യങ്ങളിൽ അതിനുള്ള ശ്രമങ്ങൾ ഇത്തരം മതങ്ങൾ ആവേശത്തോടെ നടപ്പിലാക്കുന്നത് എന്നുള്ളത് ചിന്തിക്കേണ്ടതാണ്.
അവിടത്തെപോലെതന്നെ ഇവിടെയും ഭരണഘടനാപ്രകാരം അതിനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാ മതങ്ങൾക്കും ഉറപ്പുവരുത്താൻ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യക്കും സാധിക്കണം. അല്ലാതെ അജ്ഞതയും മുൻവിധിയും അസത്യവും ചരിത്ര വക്രീകരണവും അടിസ്ഥാനമാക്കിയുള്ള മതവിദ്വേഷവും വിവേചനവും മനുഷ്യവിരുദ്ധമാണ്, ഇന്ത്യാവിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതപരിവർത്തന നിരോധനം പോലെയുള്ള ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ ഇവിടത്തെ ഭൂരിപക്ഷമത നേതാക്കൾതന്നെ മുൻകൈയെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം പഴയ കാല കൊളോണിയൽ രാജ്യങ്ങൾ സ്വന്തം ജനങ്ങൾക്ക് അവകാശങ്ങളും ലിബറലിസവും നടപ്പിലാക്കുകയും കോളനികളിലെ ജനങ്ങൾക്ക് അതു നിഷേധിക്കുകയും ചെയ്തതുപോലെയുള്ള കൊളോണിയൽ മാതൃകയിലുള്ള ഇരട്ടത്താപ്പും വഞ്ചനയുമാകും. ഇന്ത്യ അങ്ങനെ ആകാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ത്യയിലെ അവസ്ഥ!
ഈ സന്ദർഭത്തിലാണ് അതിലും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിലുള്ള മതസ്വാതന്ത്രത്തിന്റെ ദയനീയസ്ഥിതി മനസിലാക്കേണ്ടത്. ഡസനോളം സംസ്ഥാനങ്ങളാണ് വളരെ കാടത്തരീതിയിലുള്ള മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കി, സമാധാനപരമായ മത കൂട്ടായ്മകളെപോലും കുറ്റകൃത്യമായി കണ്ട് ശിക്ഷിക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം യഥേഷ്ടം ആസ്വദിക്കുന്നവരുടെ വിഭാഗത്തിൽപ്പെടുന്നവരാണ് ഇവിടെ ഇന്ത്യയിൽ മറ്റു വിഭാഗങ്ങളെ അതിന് അനുവദിക്കാത്തത് എന്നുള്ളത് വിചിത്രമാണ്.
നമ്മുടെ നാട്ടിൽത്തന്നെ എത്രയോ പേരാണ് മാതാ അമൃതാനന്ദമയിയുടെ മഠംപോലെയുള്ള സ്ഥലങ്ങളിൽ ചേരുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. അതിൽ ഏറെപേർ വിദേശികളുമാണ്. ഇതിലാരും ഇടപെടാറില്ല. പക്ഷേ, ചില മതങ്ങൾക്ക് ഇതൊന്നും അനുവദിച്ചിട്ടില്ല എന്ന മട്ടിൽ പ്രവർത്തിക്കുന്നത് അനീതിയല്ലേ. മതാചരണവും പ്രചാരണവും പരിവർത്തനവുമെല്ലാം വ്യക്തിസ്വാതന്ത്ര്യ പ്രവർത്തനമാണ്. സർക്കാരുകൾക്ക് അവിടെ കാര്യമില്ല. അതു തടയുന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണ്.
ഇനി പരാതികളുണ്ടെങ്കിൽ, ഇപ്പോൾതന്നെ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങൾകൊണ്ടുതന്നെ അവ നിയന്ത്രിക്കാവുന്നതാണ്. അതിനുപകരം ഇപ്പോൾ സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന നിയമങ്ങൾ പഴയ കൊളോണിയൽ ഭരണകർത്താക്കളെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതാണ്. സർക്കാർ സ്വന്തം ജനങ്ങളോട് ഇത് ചെയ്യുന്നത് അങ്ങേയറ്റം കാടത്തമാണ്.
ഇന്ത്യൻ ഭരണഘടനയിലെ 25 മുതൽ 28 വരെയുള്ള ആർട്ടിക്കിളുകൾ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. പ്രത്യേകിച്ചും ആർട്ടിക്കിൾ 25 മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പുതരുന്നു. പൊതുക്രമത്തിന് ഭംഗംവരാതെയും ധാർമികതയ്ക്ക് എതിരാകാതെയും മനഃസാക്ഷിക്കനുസരിച്ച് അവരവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുവാദമുണ്ട്. അങ്ങനെയെങ്കിൽ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഇതേ ആർട്ടിക്കിളിൽ അടങ്ങിയിരിക്കുന്നു. പേടിപ്പിച്ചോ പണം കൊടുത്തോ മറ്റു മാർഗങ്ങളിൽകൂടിയോ മതം ഇക്കാലത്തു പ്രചരിപ്പിക്കാം, ആളെക്കൂട്ടാം എന്ന് വിചാരിക്കുന്നത് എത്രയോ ബാലിശമായ ചിന്തയാണ്. അത്രയേയുള്ളോ മനുഷ്യർ. ഇനി അങ്ങനെ ആണെങ്കിൽതന്നെ അത്തരം ഗതികേടിലായ മനുഷ്യരെ അതിൽനിന്ന് മോചിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
ക്രിസ്തുമതത്തോടുള്ള വിവേചനം
ഭരണഘടന ഇങ്ങനെയായിരിക്കേ, 1950ലെ സംവരണഘടന തീരുമാനിക്കാനുള്ള പ്രത്യേക പ്രസിഡൻഷ്യൽ ഓർഡറിൽ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നവർക്ക് സംവരണ പരിരക്ഷ നൽകേണ്ട എന്ന തീരുമാനമുണ്ടായി. നെഹ്റുവിന്റെ ആദ്യ മന്ത്രിസഭയിൽതന്നെ ക്രിസ്തുമതത്തോടുള്ള പേടിയും പ്രത്യേക നയവും പ്രകടമാണ്.
ക്രിസ്തുമതത്തിൽ തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാത്തതിനാൽ അതിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് സംവരണ പരിരക്ഷ വേണ്ടെന്ന വാദമാണ് അന്നുണ്ടായത്. അങ്ങനെയെങ്കിൽതന്നെ ഇന്ത്യയിലെ ദളിത് പ്രശ്നവും ജാതി വേർതിരിവും പരിഹരിക്കാൻ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനമാണു പ്രതിവിധി എന്നു പറയാതെ പറയുകയാണ്. തുടക്കംമുതലേ ക്രിസ്തുമതത്തോട് ഇന്ത്യയിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പും അവ്യക്തതയും സംശയവും വ്യക്തമാണ്.
ഇതിന് പ്രധാന കാരണമായിട്ടുള്ളത് ക്രിസ്തുമതത്തെയും കൊളോണിയലിസത്തെയും ബന്ധിപ്പിച്ചുള്ള ചിന്തകളാണ്. ഏക ശിലാത്മകമായി ക്രിസ്തുമതത്തെ കാണുകയും വൈവിധ്യത്തെ താമസ്കരിക്കുകയും അതിന്റെ ഉദ്ദേശ്യത്തെ വക്രീകരിച്ച് കൊളോണിയലിസത്തെ സഹായിക്കുക മാത്രമായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്തതാണ് പ്രശ്നമായത്.
എഡി 52ൽ തന്നെ ക്രിസ്തുമതം അന്നത്തെ ഇന്ത്യയിൽ, കേരളത്തിൽ എത്തിയെന്നുള്ളത് പല ഹിന്ദുമത നേതാക്കൾക്കോ കൊളോണിയലിസം പഠിച്ച വലിയ പണ്ഡിതർക്കോ അജ്ഞാതമാണ്. ഉദാഹരണത്തിനു പ്രസിദ്ധനായ പോസ്റ്റ് കൊളോണിയൽ ചിന്തകൻ ഹോമി ഭാഭ തന്റെ കൊളോണിയൽ മിമിക്രി എന്ന എക്കാലത്തെയും പ്രസിദ്ധമായ ലേഖനത്തിൽ കൊളോണിയലിസത്തെയും ക്രിസ്തുമതത്തെയും ഇത്തരത്തിലാണ് സമീപിക്കുന്നത്.
കൊളോണിയൽ കാലഘട്ടത്തിലും ക്രിസ്തുമതം ഇന്ത്യയിൽ വന്നു എന്നുള്ളതും ശരിയെങ്കിലും, മതപരിവർത്തനവും കൊളോണിയലിസത്തെ ശക്തിപ്പെടുത്തുന്നതും മാത്രമായിരുന്നു അതിന്റെ ഉദ്ദേശ്യം എന്നുള്ളത് മുൻവിധിയും അസത്യവുമാണ്. ഒരുപക്ഷേ, രണ്ടു കൂട്ടരും ബ്രിട്ടീഷുകാരായിരുന്നതും കൊളോണിയൽ കാലഘട്ടത്തിൽതന്നെ ജനോപകാരപ്രദവും നിസ്വാർഥവുമായ വിദ്യാഭാസ സാമൂഹിക പ്രവർത്തങ്ങൾ നടത്തിയതും തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട രേഖകളോ സംഭവങ്ങളോ അടിസ്ഥാനമാക്കി ഈ രീതിയിലുള്ള ഗവേഷണങ്ങളും നടന്നിട്ടുണ്ട്, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
Leader Page
“നീതിയില്ലാതെ ന്യായവും സമാധാനവും നിലനിൽക്കില്ല. വികസനമില്ലാതെ ന്യായവും നീതിയും നിലനിൽക്കില്ല. ജനാധിപത്യമില്ലാതെ ഇവയൊന്നും നിലനിൽക്കില്ല. സംസ്കാരങ്ങളുടെയും ജനങ്ങളുടെയും സ്വത്വത്തെയും മൂല്യത്തെയും ബഹുമാനിക്കാതെ ജനാധിപത്യം നിലനിൽക്കില്ല”. സമാധാനത്തിനുള്ള 1992ലെ നൊബേൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന റിഗോബർത മെഞ്ചു പറഞ്ഞ ഇക്കാര്യം എന്നും പ്രസക്തമാണ്.
ജനഹിതം മാത്രമാണു ജനാധിപത്യം. അതിനാൽ, ജനാധിപത്യത്തിന്റെ വിവിധ മാതൃകകൾ ഉണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന ഇറാൻകാരി ഷിറിൻ എബാദിയുടെ വാക്കുകളും വ്യക്തമാണ്. 2003ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവാണു മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ.
കണ്ടിട്ടും കണ്ണടച്ച് കമ്മീഷൻ
“വോട്ട് ചോർച്ചയെ ചൗക്കിദാർ സംരക്ഷിക്കുന്നു” എന്നാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം വ്യവസ്ഥാപിതമായ വോട്ടുകൊള്ള നടന്നതായുള്ള ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിനു പിന്നാലെയാണു രാഹുലിന്റെ പുതിയ ‘വോട്ട് ചോരി’ ആക്രമണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. പൊതുജനങ്ങളിൽ ആർക്കും ഓണ്ലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പുലർച്ചെ നാലുമണിക്ക് ഉണരുക. 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരെ നീക്കം ചെയ്യുക.പിന്നെ ഉറങ്ങാൻ പോകുക. വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്! സമൂഹമാധ്യമമായ എക്സിൽ ഇന്നലെ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ പക്ഷേ ആരോപണം കടുപ്പിച്ചു. തെരഞ്ഞെടുപ്പു കാവൽക്കാരൻ ഉണർന്നിരുന്നു. മോഷണം കണ്ടു. കള്ളന്മാരെ സംരക്ഷിച്ചു (ചുനാവ് കാ ചൗക്കിദാർ ജാഗ്താ രഹാ, ചോരി ദേഖ്താ രഹാ, ചോരോം കോ ബച്ചാതാ രഹാ) എന്ന് കോണ്ഗ്രസ് നേതാവ് പരിഹസിച്ചു. വോട്ട് മോഷണത്തിന്റെ രീതി വിശദീകരിച്ച് ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ 36 സെക്കൻഡ് വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
നീക്കിയും ചേർത്തും കൊള്ള
കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്തുവെന്നാണു രാഹുൽ പുതുതായി ആരോപിച്ചത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി രജുര നിയോജകമണ്ഡലത്തിൽ 6,850 വോട്ടർമാരെ അധികമായി ചേർത്തുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓട്ടോമേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിച്ചായിരുന്നു രജുരയിലെ വോട്ടുകൊള്ള. 2024 ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രജുരയിൽ 11,667 വോട്ടർമാരെ ഓണ്ലൈനായി ചേർത്തു. പരാതി നൽകിയപ്പോൾ 6,853 പേരെ നീക്കുകയായിരുന്നു.
ആലന്ദിൽ ആറായിരത്തിലേറെ വോട്ടുകൾ നീക്കിയപ്പോൾ, രജുരയിൽ അത്രയുംതന്നെ വോട്ടുകൾ കൂട്ടിച്ചേർത്തു. വോട്ടർപട്ടിക ക്രമക്കേടുകളുടെ തെളിവിനായി രാഹുൽ ബന്ധപ്പെട്ട ഏതാനും വോട്ടർമാരെ നേരിട്ടു ഹാജരാക്കുകയും ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതേ ക്രമക്കേട് നടന്നുവെന്നു പ്രതിപക്ഷ നേതാവു പറയുന്നു. തെളിവുകൾ കോണ്ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സെഡിൽ പ്രതീക്ഷ
ഒഴിവുകഴിവുകൾ പറയുന്നതു നിർത്തി കർണാടക സിഐഡി ചോദിച്ച തെളിവുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു രാഹുൽ ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പുകാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിലുള്ള ചുമതലകൾ ഗ്യാനേഷ് കുമാർ നിർവഹിക്കണം. അല്ലെങ്കിൽ, ഭരണഘടനയുടെ കൊലപാതകത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിയാണെന്ന് ഉറപ്പായും അറിയപ്പെടുമെന്നാണു രാഹുലിന്റെ മുന്നറിയിപ്പ്.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തകരെ ജനം തിരിച്ചറിയണമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പുതുതലമുറയായ ജെൻ സെഡും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താനെപ്പോഴും അവരോടൊപ്പം നിൽക്കും. ജയ് ഹിന്ദ്! എന്നു പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. താൻ വാഗ്ദാനം ചെയ്ത ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്ന അറിയിപ്പുമുണ്ട്.
പാലം കുലുങ്ങിയാലും...
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്ന രാഹുലിന്റെ ആദ്യ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെ മാറ്റിയ ക്രമക്കേടെന്നത് ഗൗരവമുള്ളതാണ്. വെറും 130 ചതുരശ്രയടിയുള്ള ഒരു കുടുസുമുറിയുടെ വിലാസത്തിൽ 80 വോട്ടർമാരെ ചേർത്തതു ശരിയാണെന്നു ദേശീയ മാധ്യമങ്ങൾ നേരിട്ടെത്തി കണ്ടെത്തിയിരുന്നു.
ഇതേപോലെ ഒരേ വിലാസത്തിലുള്ള 10,452 വോട്ടർമാർ, 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജ വിലാസക്കാർ, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടർമാർ, 33,692 വ്യാജ കന്നിവോട്ടർമാർ എന്നിവരുടെ തെളിവുകളാണു രാഹുൽ അന്നു നിരത്തിയത്. മല്ലികാർജുൻ ഖാർഗെയും ശരദ് പവാറും രാഹുലും പ്രിയങ്കയും അഖിലേഷ് യാദവും കേരള എംപിമാരും അടക്കം പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളായ 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി അറസ്റ്റ് വരിച്ചിട്ടും രാഹുൽ ഉയർത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ പോലും കമ്മീഷൻ തയാറായില്ല.
പവിത്രത നഷ്ടമാക്കരുത്
കംപ്യൂട്ടറിൽ വായിക്കാവുന്ന വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്കു നൽകുകയെന്നതു പ്രധാനമാണ്. രാഹുൽ ചോദിച്ചിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തതിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പട്ടികയിലെ തെറ്റുകളും ക്രമക്കേടുകളും വേഗം കണ്ടെത്തുമോയെന്ന ഭയം. ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനെതിരേ രാഹുലും പ്രതിപക്ഷവും നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ശേഷവും കമ്മീഷനു കുലുക്കമില്ല. കേരളത്തിലടക്കം എസ്ഐആറുകൾ നടത്തുകയുമാണ്.
അട്ടിമറി ആസൂത്രിതമോ?
തെരഞ്ഞെടുപ്പു കൊള്ള ആസൂത്രിതമാണെന്നു കരുതാൻ ന്യായങ്ങളേറെയാണ്. തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതു സംശയം ബലപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കാൻ 2023 മാർച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഈ വിധി മറികടക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി.
ഗ്യാനേഷ് കുമാറിനെയും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മോദിയും അമിത് ഷായും ചേർന്നു തെരഞ്ഞെടുത്തതോടെ നിഷ്പക്ഷതയുടെ മറപോലുമില്ലാതായി. സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളുടെ അന്ത്യംകുറിച്ച നടപടിയാണിത്. ടി.എൻ. ശേഷൻ അടക്കമുള്ളവർ നൽകിയ നിഷ്പക്ഷതയും സുതാര്യതയും തകർത്തു.
രാഷ്ട്രപതിക്കില്ലാത്ത കവചം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും സഹ കമ്മീഷണർമാരെയും ക്രിമിനൽ നിയമനടപടികളിൽ നിന്നു സംരക്ഷിക്കാൻ നിയമം പാസാക്കിയതിന്റെ ദുഷ്ടലാക്കും വ്യക്തം. രാഷ്ട്രപതിക്കു പോലുമില്ലാത്ത കവചം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി എന്നിവയ്ക്കായുള്ള 2023ലെ നിയമത്തിലെ 16-ാം വകുപ്പു ജനാധിപത്യത്തിന് അപകടമാണ്.
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏതൊരു പ്രവൃത്തിക്കോ വാക്കിനോ എതിരേ രാജ്യത്തെ ഒരു കോടതിയും സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയാൻ പാടില്ലെന്നാണു 16-ാം വകുപ്പിലെ വിവാദവ്യവസ്ഥ. എന്തു ചെയ്താലും കോടതിയിൽ ശിക്ഷിക്കപ്പെടില്ലെന്ന നിയമ പരിരക്ഷ നൽകിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളാൻ തടസമില്ലാതായി.
ചട്ടഭേദഗതി സംശയകരം
തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവ ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ ഉത്തരവാണു മറ്റൊന്ന്. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം ഇതിനായി കേന്ദ്രം ഭേദഗതി ചെയ്തു. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
വോട്ടർപട്ടികയിൽ കൃത്രിമത്വം നടന്നുവെന്ന രാഹുലിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നില്ല. വസ്തുതകൾ നിരത്തി പ്രതിരോധിക്കാനുമായില്ല. ആരോപണം പൊതുവായി തള്ളുകയും സാങ്കേതികമായ തൊടുന്യായങ്ങൾ നിരത്തുകയുമാണു ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ രാഷ്ട്രീയ ആരോപണങ്ങളും വെല്ലുവിളികളും നടത്തി തരംതാഴുകയും ചെയ്തു.
1
തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും നിഷ്പക്ഷതയും പവിത്രതയും കാത്തുപരിപാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണം.
ഓരോ മുതിർന്ന വ്യക്തിക്കും സർക്കാരിൽ അവരുടേതായ അവിഭാജ്യവും ആർക്കും വാങ്ങാൻ കഴിയാത്തതുമായ ശബ്ദം ഉണ്ടാകുന്നതുവരെ യഥാർഥ ജനാധിപത്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന കാരി ചാപ്മാൻ കാറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Leader Page
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ സാധാരണ നടപടിക്രമങ്ങളിൽനിന്നു വ്യത്യസ്തമായി പ്രത്യേക സംഗ്രഹ പുനരവലോകനത്തിന് (Special Intensive Revision -എസ്ഐആർ) നടപടി സ്വീകരിച്ചു. എസ്ഐആർ മാർഗനിർദേശങ്ങളെയും നടപടിക്രമങ്ങളയെും സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനതത്വങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.
എസ്ഐആറും വോട്ടർപട്ടിക പരിഷ്കരണവും സംബന്ധിച്ച് ലോക്സഭയിലെ പ്രതിപക്ഷനേതാവു കൂടിയായ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ജനാധിപത്യം അതിന്റെ അർഥത്തിലും വ്യാപ്തിയിലും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽ അന്തർലീനമായിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണവും നടപടിയും പരിഹാരവും അനിവാര്യമാണ്. നിഷ്പക്ഷവും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പു നടത്തുവാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷനിലാണ്. ഉത്തരവാദിത്വബോധമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും നീതിപൂർവകവുമായ നടപടികളാണ്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നാണ് ഉണ്ടാവുക എന്നതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബിഹാറിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ നിയമസഭാ തെരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ കാലേക്കൂട്ടി നടത്തേണ്ടതും കമ്മീഷനാണ്. വോട്ടർപട്ടിക പുതുക്കുന്നതിന് ഏതൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമായ ചട്ടങ്ങൾ നിലവിലുള്ളപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാഭാവികമായും നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് വോട്ടർപട്ടിക പുതുക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷൻ നിർവഹിച്ചിട്ടുണ്ടോ? നിർവഹിച്ചിട്ടില്ലെങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കമ്മീഷന് ഇല്ലേ? 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് ഉപവകുപ്പ് 3 പ്രകാരം ഏതെങ്കിലും ഒരു മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഒരു ഭാഗത്തെയോ വോട്ടർപട്ടികയുടെ പ്രത്യേക ഭാഗമോ പ്രത്യേക സംഗ്രഹ പുനരവലോകനമോ നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് അവകാശമുണ്ട്. എന്നാൽ, സാധാരണ ഗതിയിലുള്ള വോട്ടർപട്ടിക പരിഷ്കരണത്തിൽനിന്നു മാറി എസ്ഐആർ നടത്തണമെങ്കിൽ അതിനുള്ള കാരണങ്ങൾ കാര്യകാരണസഹിതം എഴുതി ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാൽ, ബിഹാറിൽ എസ്ഐആർ നടത്താനുള്ള പ്രത്യേക സാഹചര്യം ജനാധിപത്യ ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് നിലവിലെ വിവാദങ്ങളുടെ അടിസ്ഥാന കാരണം. ജനാധിപത്യത്തിന്റെ അടിത്തൂൺ തെരഞ്ഞെടുപ്പു പ്രക്രിയയിലെ നിഷ്പക്ഷതയും സുതാര്യതയും നീതിപൂർവമുള്ള നടപടികളുമാണ്. നിഷ്പക്ഷതയിലും സുതാര്യതയിലും നീതിപൂർവമായ നടപടികളിലും സംശയമുളവായാൽ, ചോദ്യങ്ങൾ ഉയർന്നാൽ അത് ദൂരീകരിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷന്റേതാണ്. വോട്ടർപട്ടികയിലെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവ സംശയത്തിന്റെ നിഴലിലായാൽ അതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ അസ്ഥിരപ്പെടുത്തും.
ഇത് ജനാധിപത്യത്തിനു ഭൂഷണമോ?
തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു വകുപ്പോ ഒരു സ്ഥാപനമോ അല്ല. കക്ഷി രാഷ്ട്രീയത്തിന്റെ മറ്റേതെങ്കിലും ഘടകത്തിനും സ്വാധീനിക്കാൻ കഴിയാത്തവണ്ണം സുതാര്യമായും നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിച്ച് രാജ്യത്തിന്റെ ജനാധിപത്യം നിലനിർത്താൻ പര്യാപ്തമായ തരത്തിൽ തെരഞ്ഞെടുപ്പുകൾ നടത്താനും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണത്. തെരഞ്ഞെടുപ്പു കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയിലെ അടിസ്ഥാനഘടകമായ വോട്ടർപട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾക്കും ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുചോദ്യം ഉന്നയിച്ചും നിയമനടപടികൾ സ്വീകരിക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയും പ്രത്യാക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ബിഹാർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ അടിസ്ഥാനത്തിൽ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക സൂക്ഷ്മപരിശോധന നടത്തി വ്യക്തമായ തെളിവുകളോടെ വോട്ടർപട്ടികയിലെ അപാകതകൾ വോട്ടർമാരുടെ മുൻപിൽ രാഹുൽ ഗാന്ധി കൊണ്ടുവന്നു.
വോട്ടർപട്ടികയിലെ ഗുരുതരമായ പിഴവുകൾ പൊതുജന സമക്ഷം അവതരിപ്പിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ പ്രശംസിക്കുകയും വോട്ടർപട്ടികയിൽ അപാകത വരുത്തിയവരെ കണ്ടെത്തി അവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമാനുസരണം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത പതിന്മടങ്ങു വർധിച്ചേനെ. പിഴവുകൾ ചൂണ്ടിക്കാട്ടുന്നവരെ പ്രകീർത്തിക്കുന്നതിനു പകരം ശിക്ഷിക്കും എന്നുള്ള ദുർവ്യാഖ്യാനത്തോടുകൂടി നോട്ടീസ് നൽകുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന് ഭൂഷണമാണോ? വോട്ടർപട്ടികയിലെ പിഴവുകൾക്ക് തെരഞ്ഞെടുപ്പു കമ്മീഷന് യാതൊരു ബന്ധവും ഇല്ലെങ്കിൽ പിഴവുകൾ വരുത്തിയത് ബിഎൽഒമാരോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്?
ഭരണഘടനയുടെ അനുച്ഛേദം 324 (5) പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷനെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതിന് സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു സമാനമായ നടപടികൾ സ്വീകരിക്കണമെന്ന സംരക്ഷണമുണ്ട്. ഈ സംരക്ഷണം തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യാൻ പാടില്ല എന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്. സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങളെ രാജ്യം പലതവണ തലനാരിഴകീറി ചർച്ച ചെയ്തിട്ടുണ്ട്. പൊതുജന നന്മയും ക്ഷേമവും കണക്കിലെടുത്ത് വിഷയം ചർച്ചചെയ്തവരെ അല്ലെങ്കിൽ ഉത്തരവുകളെ വിമർശിച്ചവരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ച് കൽത്തുറുങ്കിൽ അടയ്ക്കുമെന്ന സമീപനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അന്വേഷണമോ നടപടിയോ ഇല്ല
യാതൊരുവിധ ഭരണഘടനാ പദവിയുമില്ലാത്തവരാണ് വോട്ടർപട്ടിക തയാറാക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരും ഇതര ഉദ്യോഗസ്ഥരും. വോട്ടർപട്ടികയിൽ ഗുരുതരമായ പിഴവ് വരുത്തിയെന്ന് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് ആശങ്ക ഉയർത്തിയിട്ടും ഒരു അന്വേഷണമോ നടപടിയോ സ്വീകരിക്കില്ല എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനെതിരേയാണു രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച് നിയമിച്ചിട്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളിൽ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുന്ന പിഴവുകള് ഉണ്ടായിട്ടുണ്ടെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുമ്പോൾ അതിൽ ചർച്ച പാടില്ലെന്ന് നിഷ്കർഷിക്കുന്ന സർക്കാരിന്റെ നിലപാട് നിയമപരമോ ജനാധിപത്യപരമോ അല്ല. ജനാധിപത്യം നിലനിർത്താൻ തെരഞ്ഞെടുപ്പു കമ്മീഷനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അടിസ്ഥാന ഘടകമായ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക, ഓരോ സമ്മതിദായകന്റെയും ജനാധിപത്യപരമായ പരമോന്നത അവകാശമാണ്.
വോട്ടവകാശം നിഷേധിക്കരുത്
നിയമാനുസരണം വോട്ടിന് അവകാശമുള്ള ഒരാളുടെപോലും വോട്ടവകാശം നിഷേധിക്കരുത്. അർഹതയില്ലാത്ത ഒരാൾപോലും വോട്ടർപട്ടികയിൽ ഇടം പിടിക്കരുത്. ഒരാൾക്ക് ഒന്നിൽ കൂടുതൽ വോട്ട്, ഒരേ ആളിന് വിവിധ മണ്ഡലങ്ങളിൽ വോട്ട് , വ്യാജ മേൽവിലാസത്തിൽ വോട്ട്, സ്ഥിരതാമസമുള്ളതും സ്വഭാവികമായി വോട്ടർപട്ടികയിൽ പേര് വരേണ്ടതുമായ മേൽവിലാസം അല്ലാതെ ഒരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർഥിയുടെയോ താത്പര്യപ്രകാരം വോട്ടർപട്ടികയിൽ പ്രത്യേക സ്ഥലങ്ങളിൽ വോട്ട് ചേർക്കുക തുടങ്ങി വോട്ടർപട്ടികയിലെ അപാകതകൾ കർശനമായും ഒഴിവാക്കപ്പെടണം. ഇതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആശയം. ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ എങ്ങനെ പറയും? സർക്കാരിന് ഈ നിർദേശം തള്ളിക്കളയാൻ സാധിക്കുമോ? തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലപ്രകാരം സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ചുമതലകളിൽ അപാകത ഉണ്ടെങ്കിൽ, വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കണം, നടപടിയെടുക്കണം, തിരുത്തണം. ജനാധിപത്യം സംരക്ഷിക്കാൻ അതാണ് ആവശ്യം. അതിന് മുതിരാതെയുള്ള കമ്മീഷന്റെ നിലപാടാണ് കൂടുതൽ ആപത്കരം. ജനാധിപത്യം ഇന്ത്യയുടെ ഭരണഘടന വിഭാവന ചെയ്യുന്ന അടിസ്ഥാന മൂല്യമാണ്. അതിന്റെ അസ്തിത്വത്തിൽ കോട്ടം വരുത്തുന്ന ഒന്നിനോടും സന്ധി ചെയ്യാൻ ജനാധിപത്യ വിശ്വാസികൾക്കു കഴിയില്ല.
ബിഹാർ വോട്ടർപട്ടിക: ആരോപണങ്ങൾ
ബിഹാർ വോട്ടർപട്ടികയിലെ എസ്ഐആർ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ ഇവയാണ്:
►കൂട്ടത്തോടെ വോട്ടർപട്ടികയിൽനിന്നു പേരുകൾ ഒഴിവാക്കുന്നു.
►ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിശദമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.
►ആവശ്യമായ സമയം വോട്ടർമാർക്ക് നൽകാതെ ധൃതഗതിയിൽ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിക്കുന്നു.
►വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അടിസ്ഥാന രേഖകളായ ആധാർ, വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ആധികാരിക രേഖകളായി സ്വീകരിക്കുന്നില്ല.
►ദളിതരും ദരിദ്രരും ന്യൂനപക്ഷവും ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളെ മനഃപൂർവമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നു.
ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുകയും ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ആധികാരിക രേഖകളായി സ്വീകരിക്കാൻ നിർദേശിക്കുകയുമുണ്ടായി. ഉന്നയിക്കപ്പെട്ട ആശങ്കകൾ സാധൂകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നിർദേശങ്ങളും ഉണ്ടാവുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളെ സാധൂകരിക്കുന്ന നിലപാടല്ല സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.
Editorial
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, വിദ്യാഭ്യാസ കമ്മീഷൻ... ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവൽപ്പുരകൾ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവമാണ് ഡൽഹിയിൽ. തങ്ങൾ കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നു മറക്കുന്നു കേന്ദ്രസർക്കാർ.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ഡൽഹി ലോധി റോഡിലെ ഒരു കെട്ടിടമായി മാറി. ഒന്നൊന്നായി അധ്യക്ഷനും ആറ് അംഗങ്ങളും വിരമിക്കുകയും പകരം ആരെയും നിയമിക്കാതിരിക്കുകയും ചെയ്തതോടെ കമ്മീഷൻ നിശ്ചലമായി; ഒരു ദയാവധത്തിനൊടുവിലെന്നപോലെ.
ന്യൂനപക്ഷങ്ങളുടെ കാര്യമായതുകൊണ്ട് അതൊരു അനീതിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനു തോന്നിയിട്ടുണ്ടാകില്ല. പക്ഷേ, ന്യൂനപക്ഷങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. തങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടെന്ന തോന്നലുണ്ട്. ഒരു ചേർത്തുനിർത്തലിന്റെ ഭാഗമായി കമ്മീഷനെ സജീവമാക്കിയാൽ അതൊരു ‘രാജധർമം’ പാലിക്കലാകും.
കഴിഞ്ഞ ഏപ്രിൽ 12നാണ് കാലാവധി പൂർത്തിയായതോടെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇക്ബാൽ സിംഗ് ലാൽപുര വിരമിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ 2020 മാർച്ചിൽ വിരമിച്ചതിനുശേഷം ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടായിരുന്നേയില്ല.
മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളിൽനിന്ന് ഓരോരുത്തരും ഹിന്ദു ഉൾപ്പെടെ ഏതെങ്കിലും സമുദായത്തിൽനിന്ന് ഒരാളുമാണ് കമ്മീഷനിൽ ഉണ്ടായിരിക്കേണ്ടത്. കമ്മീഷന്റെ വെബ്സൈറ്റിൽ ഈ അംഗങ്ങളുടെ ഫോട്ടോയും പേരുവിവരങ്ങളും കാണേണ്ടിടത്ത് കാലിയായ ഏഴു കോളങ്ങളാണ് ഇപ്പോഴുള്ളത്.
അങ്ങനെ, ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസ് ആക്റ്റ് 1992 പ്രകാരം അർധജുഡീഷൽ അധികാരങ്ങളോടെ 1993ൽ സ്ഥാപിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഫലത്തിൽ പ്രവർത്തനരഹിതമായി. അതൊരു സ്വാഭാവിക പരിണാമം ആയിരുന്നില്ല. വർഷങ്ങളായി ഓരോ അംഗവും വിരമിച്ചപ്പോഴൊക്കെ കേന്ദ്രസർക്കാരിനോട് ന്യൂനപക്ഷങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. അർഥഗർഭമായ നിശബ്ദതയായിരുന്നു ഫലം.
2017ൽ അധ്യക്ഷനും മിക്ക അംഗങ്ങളുമില്ലാതെ മാസങ്ങളോളം തുടർന്നു. ഒടുവിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടതിനുശേഷമാണ് പേരിനു നിയമനം നടത്തിയത്. ഇപ്പോൾ ഒരംഗവുമില്ലാത്ത കമ്മീഷൻ, ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ നേർക്കാഴ്ചയായി. പ്രതിസന്ധിയുടെ കാലത്ത്, ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം നിരായുധീകരിക്കാൻ ലഭ്യമായ മാർഗങ്ങളെല്ലാം ഉപയോഗിക്കുന്നതുപോലെ!
ഇതുതന്നെയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെയും അവസ്ഥ. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആ സംവിധാനവും നിർവീര്യമാക്കിക്കഴിഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള മറ്റൊരു അർധജുഡീഷൽ സ്ഥാപനമാണത്.
ചെയർമാനും മൂന്നംഗങ്ങളുമാണ് ഇതിൽ ഉണ്ടായിരിക്കേണ്ടത്. 2023 സെപ്റ്റംബറിൽ അധ്യക്ഷൻ റിട്ട. ജസ്റ്റീസ് നരേന്ദർ കുമാർ ജയിൻ വിരമിച്ചു. പിന്നെ നിയമനം നടത്തിയിട്ടില്ല. ഷാഹിദ് അക്തർ മാത്രമാണ് രണ്ടു വർഷമായി ഏക അംഗം. ന്യൂനപക്ഷ കമ്മീഷന്റെ സ്ഥിതി വച്ചാണെങ്കിൽ അക്തർ വിരമിക്കുന്നതോടെ വിദ്യാഭ്യാസ കമ്മീഷന്റെ വിധിയും മറ്റൊന്നായിരിക്കില്ല.
രാജ്യത്തു പലയിടത്തും സംഘപരിവാർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ബിജെപി നേതാക്കളും എംപിമാരും എംഎൽഎമാരും അവർക്കെതിരേ നാത്സികളെ ഓർമിപ്പിക്കുന്നവിധം വിദ്വേഷപ്രചാരണം ആവർത്തിക്കുകയും ബിജെപി സർക്കാരുകൾ കാഴ്ചക്കാരാകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
ന്യൂനപക്ഷ കമ്മീഷൻ ഉണ്ടെങ്കിൽ ഇതെല്ലാമങ്ങു തടയപ്പെടുമെന്നു രാജ്യത്താരും കരുതുന്നില്ലെങ്കിലും, സർക്കാർ നോമിനികളായ അംഗങ്ങൾ അത്ര സ്വതന്ത്രരായിരിക്കില്ലെന്ന് അറിയാമെങ്കിലും, പരാതി പറയാൻ ന്യൂനപക്ഷങ്ങൾക്ക് ഒരു മേൽവിലാസമെങ്കിലും ഉണ്ടായിരുന്നു. അതാണില്ലാതാകുന്നത്.
എത്ര ദുർബലമാണെങ്കിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്പോൾ കമ്മീഷനു പേരിനെങ്കിലും ഇടപെടേണ്ടിവരും. അതിന്റെ നിഗമനങ്ങൾ പാർലമെന്റിലും കോടതിയിലും റഫർ ചെയ്യപ്പെടും. നൂറു ശതമാനം നീതി പുലർത്തിയില്ലെങ്കിലും നൂറു ശതമാനം അനീതി പുലർത്താൻ ഈ രാജ്യത്തെ ജനാധിപത്യവും ജനതയും ഉള്ളിടത്തോളം ഒരു കമ്മീഷനും കഴിയില്ല.
യുപിഎ സർക്കാരുകളാണ് ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകൾ സ്ഥാപിച്ചത്. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഒരു ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ലെന്ന് അവർക്കു തോന്നി. പതിറ്റാണ്ടുകൾക്കിടെ ന്യൂനപക്ഷങ്ങൾ ഇത്ര അരക്ഷിതരായ കാലം ഉണ്ടായിട്ടുമില്ല.
അതിനിടെയാണ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവൽപ്പുരകൾ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവം ഡൽഹിയിൽനിന്നു കേൾക്കുന്നത്. തങ്ങൾ കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നു കേന്ദ്രസർക്കാർ മറന്നിട്ടു കുറെയായി; കേരളത്തിലെ ബിജെപി നേതാക്കളെങ്കിലും ഓർമിപ്പിക്കണം.
Editorial
പൊതു ആവശ്യങ്ങൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെങ്കിലും വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കു മാത്രമേ പുനരധിവാസത്തിന് അർഹതയുള്ളൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു.
ഇതു സർക്കാരുകൾക്ക് ആശ്വാസകരമാണെങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള പഴുതല്ല. കാരണം, നഷ്ടപരിഹാരമായാലും പുനരധിവാസമായാലും ഈ രാജ്യത്ത് അതു യഥാസമയം ലഭിക്കില്ലെന്നുള്ളതാണ് യഥാർഥ പ്രശ്നം.
കേരളത്തിൽ മൂലന്പിള്ളിയിലുൾപ്പെടെ പുനരധിവാസമെന്ന പേരിൽ ലഭിച്ച പാഴ്നിലങ്ങളിൽ മൺമറഞ്ഞ മനുഷ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ? വാടകവീടുകളിൽ കഴിയുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഓർക്കുന്നുണ്ടോ? കെ-റെയിലിൽ എന്നപോലെ ഏറ്റെടുക്കുമോ ഇല്ലയോ എന്നു സർക്കാരിനുപോലും അറിയില്ലെങ്കിലും ക്രയവിക്രയം ചെയ്യാനോ പണയം വയ്ക്കാനോ ഒന്നുമാകാത്ത മരവിച്ച മണ്ണിന്റെ വെറും പേരവകാശികൾ വേറെ.
ഏതു സർക്കാരായാലും ഒരു തുണ്ട് ഭൂമി തൊടുന്പോൾ അതു സന്പാദിച്ചവന്റെ നെഞ്ചിടിപ്പറിയണം. അതറിയാത്തതുകൊണ്ടാണ് ഭൂമിയേറ്റെടുക്കൽ കേസുകളിലെല്ലാം കോടിതിവ്യവഹാരങ്ങളുണ്ടാകുന്നത്; മറക്കരുത്.
വികസനത്തിനു ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഹർജിക്കാർക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തിൽ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. “ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശത്തെ വ്യാഖ്യാനിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21, ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ബാധകമാകില്ല.
ഏതെങ്കിലും പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി നൽകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പക്ഷേ, അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, പുനരധിവാസം പരിഗണിക്കേണ്ടതുള്ളൂ.
വീടോ ജീവിതമാർഗമോ നഷ്ടപ്പെട്ട് ദരിദ്രരായ വ്യക്തികളെ മാത്രമായിരിക്കണം പുനരധിവസിപ്പിക്കേണ്ടത്. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കരുത്. അവ പിന്നീടു നിയമയുദ്ധങ്ങളായി മാറും.”സുപ്രീംകോടതിയുടെ വിധി പുനരധിവാസത്തെക്കുറിച്ചാണെങ്കിലും ഭൂമി ഏറ്റെടുക്കലിനെത്തുടർന്ന് തകർക്കപ്പെടുന്ന വലിയൊരു വിഭാഗം മനുഷ്യരെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ട സന്ദർഭമാണിത്.
ഇന്ത്യയിലെ വികസന പദ്ധതികളും പുനരധിവാസവും എക്കാലവും സർക്കാർ വാഗ്ദാനങ്ങളിലും ലംഘനങ്ങളിലും കെടുകാര്യസ്ഥതയിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിന്റെ ഇരകളിലേറെയും ദരിദ്രരായ മനുഷ്യരാണ്. സർക്കാർ ഏതെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്നു കേൾക്കുന്പോൾ തന്നെ പൗരന്മാരുടെ ഉള്ളിൽ തീയാണ്.
നാഷണൽ ഹൈവേ പോലുള്ള വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ നീങ്ങിയില്ലെങ്കിലും അനുഭവിക്കേണ്ടി വരുന്നത് ഭൂമി വിട്ടുകൊടുത്തവരാണ്. ദേശീയപാത 744 ഗ്രീൻ ഫീൽഡ് ഹൈവേക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമകൾക്കു നഷ്ടപരിഹാരം വൈകിയത് കേന്ദ്ര-സംസ്ഥാന തർക്കത്തിലാണ്.
ചിലർക്കു നല്ല രീതിയിൽ നഷ്ടപരിഹാരം ലഭിച്ചോ എന്നതല്ല, ആരുടെയെങ്കിലും ജീവിതം തുലഞ്ഞോ എന്നതാണ് സർക്കാരുകൾ പരിഗണിക്കേണ്ടത്. ഉചിതവും അന്തസാർന്നതുമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒരാൾപോലും, തരിശുനിലങ്ങളും ചതുപ്പുനിലങ്ങളും പാറക്കെട്ടുകളുമായി പുനരധിവാസത്തിനൊരുങ്ങുന്ന സർക്കാരിനെ കാത്തുനിൽക്കില്ല.
വല്ലാർപാടം ടെർമിനലിന്റെയും ഏഴിമല നേവൽ അക്കാഡമിയുടെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും വീരഗാഥകൾ പാടുന്നവർ അവിടങ്ങളിൽനിന്ന് പിഴുതെറിയപ്പെട്ടവരുടെ നിലവിളി കേൾക്കില്ല. കെ-റെയിലിന്റെ പേരിൽ ബന്ദികളാക്കപ്പെട്ടവരുടെ പുരയിടങ്ങളിലേക്കു നോക്കില്ല. നാട് വികസിക്കണമെന്നതിൽ ആർക്കുമില്ല സംശയം.
പക്ഷേ, അതിനുവേണ്ടി സ്വന്തം ഭൂമി കൊടുത്തവരിൽ ചിലർ വികസനത്തിന്റെ ഇരകളും സർക്കാർ വേട്ടക്കാരുമായാൽ അതു വികസനമല്ല, ഭരണകൂട ഭീകരതയാണ്. രാജ്യനന്മയ്ക്കായി സ്വന്തം മണ്ണ് വിട്ടുകൊടുത്ത് ശിഷ്ടജീവിതം ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ ആയിരക്കണക്കിനു മനുഷ്യരുള്ള രാജ്യമാണിത്. മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്.
Editorial
വ്യാഴാഴ്ചത്തെ ദീപിക വായിച്ചവർക്ക്, ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തന്റെ മുറി ചാരിയിട്ടു പുറത്തിറങ്ങിയതുപോലെ തോന്നുന്നുണ്ട്. ‘അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്’ എന്ന ലേഖനത്തിൽ, അതു പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ അദ്ദേഹം നിശിതമായി വിമർശിച്ചിട്ടുണ്ട്.
പക്ഷേ, 50 വർഷം മുന്പത്തെ അടിയന്തരാവസ്ഥയുടെ പോസ്റ്റ്മോർട്ടം നടത്തിയ തരൂർ, കൺമുന്നിലുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഒന്നു നുള്ളിനോവിക്കുന്നതേയുള്ളൂ. സന്ദേഹമുണ്ടെങ്കിലും, കോൺഗ്രസിനും ബിജെപിക്കും മധ്യേ നിൽക്കുന്ന തരൂർ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പക്ഷേ, അതിനുള്ള മുഹൂർത്തം തങ്ങളായിട്ടു കുറിച്ചുകൊടുക്കില്ലെന്നു കോൺഗ്രസും കരുതുന്നുണ്ടാകും.
അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പല്ല ശശി തരൂരിന്റെ വിഷയം. അതായിരുന്നെങ്കിൽ, അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ താൻ അനുഭവിച്ചതായി പറയുന്ന അഗാധമായ മരവിപ്പിൽനിന്നു പുറത്തുവന്ന് കോൺഗ്രസിന്റെ പാർലമെന്റംഗത്വവും മന്ത്രിസ്ഥാനവുമൊക്കെ ഏറ്റെടുത്ത അദ്ദേഹം പാർട്ടിയിൽ അവഗണിക്കപ്പെടുകയും ബിജെപിയിൽ ഗണിക്കപ്പെടുകയും ചെയ്തെന്നു ബോധ്യപ്പെട്ടപ്പോഴല്ല അടിയന്തരാവസ്ഥയുടെ പാഠം ഉൾക്കൊള്ളേണ്ടിയിരുന്നത്. മാത്രമല്ല, കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ഏകാധിപത്യശൈലിയെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന നിരീക്ഷണങ്ങളെയും അദ്ദേഹത്തിനു തള്ളിക്കളയാനും ആകുമായിരുന്നില്ല.
അരനൂറ്റാണ്ടു മുന്പത്തെ ജനാധിപത്യവിരുദ്ധതയെ തിരിച്ചറിയുന്നവർ കൺമുന്നിലുള്ള യാഥാർഥ്യങ്ങൾ കാണാതിരിക്കുകയോ? എന്തു തീരുമാനിച്ചാലും, സ്ഥാനമാനങ്ങളോ നിലപാടോ ഏതാണ് മുഖ്യം എന്ന ചോദ്യം തരൂരിന്റെ രാഷ്ട്രീയഭാവിയിൽ എന്നുമുണ്ടാകും. അദ്ദേഹമെഴുതിയ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല, വൈരുദ്ധ്യാത്മക പ്രധാനമന്ത്രി: നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഇന്ത്യയും (The Paradoxical Prime Minister: Narendra Modi and His India) എന്ന, മോദിഭരണത്തെ വിമർശിക്കുന്ന ഗ്രന്ഥവുമൊക്കെ അദ്ദേഹത്തിനു ഭാരമായി മാറും.
തരൂരിന്റെ ലേഖനത്തിൽ ഇങ്ങനെയുണ്ട്: “നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്.” ഈ നിരീക്ഷണം മോദിക്കെതിരാണെന്നു വായനക്കാർക്കു മനസിലാകുമെങ്കിലും ഇന്ദിരാഗാന്ധിയെ വിമർശിക്കുന്നത്ര മൂർച്ചയില്ലെന്നു മാത്രമല്ല, പേരുപോലും ഉച്ചരിക്കുന്നുമില്ല. അതൊരു മുൻകരുതലാകാം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതു മുതൽ ബിജെപി അദ്ദേഹത്തെ നോട്ടമിട്ടു.
ഹൈക്കമാൻഡ് സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ മത്സരിച്ച തരൂർ നേടിയ വോട്ടിന്റെ എണ്ണം നേതൃത്വത്തെ അന്പരപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളോടു വിശദീകരിക്കാൻ പോയ സംഘത്തിൽ കോൺഗ്രസ് നിർദേശിക്കാതിരുന്നിട്ടും ബിജെപി തരൂരിനെ ഉൾപ്പെടുത്തി. അന്തർദേശീയ വിഷയങ്ങളിലെ പരിജ്ഞാനം കണക്കിലെടുത്താൽ കോൺഗ്രസിൽതന്നെ ഏറ്റവും പ്രഗത്ഭനായ തരൂരിനെ ഒഴിവാക്കിയത് കോൺഗ്രസിന്റെ രാഷ്ട്രീയ മണ്ടത്തരമായി വിലയിരുത്തപ്പെട്ടു. പിന്നീട് തരൂരിന്റെ പ്രസ്താവനകൾ കൂടുവിട്ട് അനന്തവിഹായസിലേക്കു പറക്കുന്ന പക്ഷിയുടേതുപോലെയായിരുന്നു.
തരൂരിനെ അവഗണിച്ചതും ബിജെപിക്ക് മുതലെടുപ്പിന് അവസരം കൊടുത്തതും കോൺഗ്രസിൽ ഇനി ചർച്ചയാകില്ല. കോൺഗ്രസിനെ സംബന്ധിച്ച് തരൂരിനുണ്ടായിരുന്ന യുഎൻ അണ്ടർ സെക്രട്ടറി പദവിയോ അദ്ദേഹത്തിന്റെ ഭാഷാ-ചരിത്ര പാണ്ഡിത്യമോ ജനങ്ങൾക്കിടയിലെ സ്വാധീനമോ അല്ല, കോൺഗ്രസിനു മുകളിൽ ബിജെപി നനച്ചുവളർത്താൻ ശ്രമിക്കുന്ന ഒരു മരം എന്നതായിരുന്നു പരിഗണനാവിഷയം. കോൺഗ്രസിലേക്കു ചാഞ്ഞുനിൽക്കുന്ന ഇത്തരമൊരാൾ തങ്ങളുടെ പാർട്ടിയിലുണ്ടെങ്കിൽ ബിജെപി വച്ചുപൊറുപ്പിക്കുമോ എന്ന ചോദ്യമുണ്ട്.
തരൂർ ദീപികയിലെഴുതിയ ലേഖനത്തെക്കുറിച്ച് തനിക്കും ചിലതു പറയാനുണ്ടെന്നും പക്ഷേ, വർക്കിംഗ് കമ്മിറ്റിയംഗമായതിനാൽ അതു ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അവർ തീരുമാനിച്ചുകൊള്ളുമെന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അടുത്ത തവണ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോൺഗ്രസ്, ശശി തരൂർ വിഷയം ഇവിടെ അലക്കി കുളം കലക്കില്ല.
അടിയന്തരാവസ്ഥയിലേക്കു തിരികെ വന്നാൽ, 50-ാം വാർഷികത്തിൽ ആ ചരിത്രം ചർച്ച ചെയ്യുന്നത് ചരിത്രത്തെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കാനല്ല. വർത്തമാനകാലത്തിനു നേർക്കു പിടിച്ച കണ്ണാടിയായി പരിവർത്തിപ്പിക്കാനാണ്. 1975ലെ ആ കണ്ണാടിയിൽ തെളിയുന്ന 2025ന് ജനാധിപത്യത്തിന്റെ പ്രസന്നവദനമല്ല. കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച്, അന്നത്തെ ആഭ്യന്തര ഭീഷണിയുടെയും വിദേശ ഗൂഢാലോചനയുടെയും അട്ടിമറിസാധ്യതയുടെയും ജനാധിപത്യഭീഷണിയുടെയുമൊക്കെ ന്യായങ്ങളുണ്ട്. പക്ഷേ, അതൊന്നും ജനത്തിനു സ്വീകാര്യമായിട്ടില്ല. ഇന്ദിരയെയും കോൺഗ്രസിനെയും ജനം തള്ളിക്കളഞ്ഞുമില്ല. അടിയന്തരാവസ്ഥയെ എതിർത്ത പ്രതിപക്ഷ കൂട്ടായ്മ പിന്നീട് തരിപ്പണമാകുന്നതും ഇന്ദിര തിരിച്ചുവരുന്നതും രാജ്യം കണ്ടു.
50-ാം വാർഷികത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരേ എഴുതിയ മുഖപ്രസംഗത്തിലെ വാക്കുകൾ ആവർത്തിക്കട്ടെ, “കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥ കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു.”
ഇന്ദിരയും മോദിയും രാഹുലും ശശി തരൂരുമൊന്നുമല്ല, ഈ രാജ്യത്തിനു വിഷയം ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന അതിന്റെ ജനാധിപത്യ ശിരസാണ്. അതു താഴരുതേയെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശശി തരൂരിന്റെ ലേഖനം ദീപിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് വിയോജനക്കുറിപ്പുകൾക്കും ഇതിൽ ഇടമുള്ളത്. അതേ, അടിയന്തരാവസ്ഥ ഒരു വാക്കല്ല, ചിലപ്പോൾ എഴുതപ്പെടാത്തൊരു വാറണ്ടുമാകാം. തരൂരിന്റെ അടിയന്തരാവസ്ഥയല്ല, രാജ്യത്തിന്റെ അവസ്ഥയാണു ചർച്ച ചെയ്യേണ്ടത്.
Leader Page
1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്തിലേക്ക് ഉണർന്നു. സാധാരണ സർക്കാർ പ്രഖ്യാപനങ്ങളായിരുന്നില്ല അന്നു വാർത്തകളിൽ നിറഞ്ഞത്. പകരം, ഭയാനകമായ ഒരു ഉത്തരവ്: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.
21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ ഇന്ത്യയിലുണ്ടായിരുന്നു. എങ്കിലും ബിരുദാനന്തര പഠനത്തിനായി ഉടൻതന്നെ അമേരിക്കയിലേക്ക് പോവുകയും പിന്നീട് കാര്യങ്ങളെല്ലാം ദൂരെ നിന്ന് നിരീക്ഷിക്കുകയും ചെയ്തു. അതിന്റെ തുടക്കത്തിൽത്തന്നെ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയത് അഗാധമായ ഒരുതരം മരവിപ്പായിരുന്നു.
ശക്തമായ സംവാദങ്ങൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾക്കും പേരുകേട്ട ഇന്ത്യൻ പൊതുജീവിതത്തിന്റെ ഊർജസ്വലമായ ബഹളം ഒരുതരം ഭീകരമായ നിശബ്ദതയിലേക്കു വഴിമാറിയിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കർക്കശ നടപടികൾ വേണമെന്ന് ശഠിച്ചു. ആഭ്യന്തര അരക്ഷിതാവസ്ഥയും ബാഹ്യഭീഷണികളും നേരിടാനും അരാജകത്വത്തിലായ രാജ്യത്ത് അച്ചടക്കവും കാര്യക്ഷമതയും കൊണ്ടുവരാനും അടിയന്തരാവസ്ഥയ്ക്കു മാത്രമേ കഴിയൂ എന്ന് അവർ വാദിച്ചു.
ഈ നീക്കത്തെ പിന്തുണയ്ക്കാനുള്ള കടുത്ത സമ്മർദത്തിന് നീതിന്യായ വ്യവസ്ഥയ്ക്കു വഴങ്ങേണ്ടിവന്നു. ഹേബിയസ് കോർപസ് റദ്ദാക്കിയതും പൗരന്മാരുടെ മൗലികാവകാശമായ സ്വാതന്ത്ര്യം നിഷേധിച്ചതും സുപ്രീംകോടതി ശരിവയ്ക്കുകപോലും ചെയ്തു.
പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും തടവറയിലായി. ഭരണഘടനാപരമായ ഈ അതിക്രമങ്ങൾ മനുഷ്യാവകാശലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർഥ്യങ്ങളായിരുന്നു. എങ്കിലും അക്കാലത്ത് ഇതൊന്നും അധികം പുറത്തറിഞ്ഞിരുന്നില്ല.
പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകൾ
അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.
ഈ പ്രവൃത്തികളെ പിന്നീട് നിർഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്ട്രീയത്തിന്റെ അരാജകത്വത്തിൽനിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ, ഈ അക്രമങ്ങൾ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേർഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നൽകേണ്ടിവന്നു.
വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്കത്തിലെ ഇടർച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യർക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം 1977 മാർച്ചിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി അവർ അതു പ്രകടിപ്പിക്കുകയും ചെയ്തു.
പല രാജ്യങ്ങളും ആഴത്തിലുള്ള ധ്രുവീകരണത്തിനും ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനും സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് അടിയന്തരാവസ്ഥയുടെ അന്പതാം വാർഷികം ചരിത്രപരമായ വിലയിരുത്തലിനും ആത്മപരിശോധനയ്ക്കുമുള്ള അവസരമാണ്. ജനാധിപത്യം പ്രത്യക്ഷത്തിൽ ശക്തമാണെന്ന് തോന്നുന്ന ഒരു രാജ്യത്തുപോലും അത് എത്രമാത്രം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് അടിയന്തരാവസ്ഥ വ്യക്തമായി കാണിച്ചുതന്നു.
ഒരു സർക്കാരിന് അതിന്റെ ധാർമികബോധവും ജനങ്ങളോടുണ്ടാകേണ്ട ഉത്തരവാദിത്വവും എങ്ങനെ നഷ്ടപ്പെടാമെന്ന് ഇതു നമ്മെ ഓർമിപ്പിച്ചു. സ്വാതന്ത്ര്യം പലപ്പോഴും ക്ഷയിക്കുന്നതെങ്ങനെയെന്നും കാണിച്ചുതന്നു. ആദ്യം സൂക്ഷ്മമായി, ശ്രേഷ്ഠമെന്ന് തോന്നുന്ന കാരണങ്ങളുടെ പേരിൽ നിസാരമായ സ്വാതന്ത്ര്യങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു. ഒടുവിൽ ‘കുടുംബക്ഷേമ’വും ‘നഗരപരിഷ്കരണ’വും നിർബന്ധിത വന്ധ്യംകരണങ്ങളും ഏകപക്ഷീയമായ വീടുതകർക്കലുകളുമായി മാറുന്നു.
പാഠങ്ങൾ അനവധി
ഈ അനുഭവത്തിൽനിന്നുള്ള പാഠങ്ങൾ അനവധിയാണ്, ശാശ്വതവും. ഒന്നാമതായി, വിവരസ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും പരമപ്രധാനമാണ്. നാലാംതൂൺ ആക്രമിക്കപ്പെടുമ്പോൾ, രാഷ്ട്രീയനേതാക്കളെക്കൊണ്ട് കണക്കു പറയിക്കാൻ ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കാതെ വരുന്നു.
എന്നിരുന്നാലും, ഭീഷണിക്കു മുന്നിൽ പല മാധ്യമസ്ഥാപനങ്ങളും കാണിച്ച ഭീരുത്വം ക്ഷമിക്കാനാകാത്തതാണ്. രണ്ടാമതായി, ജനാധിപത്യം ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അത് എക്സിക്യൂട്ടീവിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ പ്രതിരോധമുയർത്താൻ കെല്പുള്ളതും അതിനു സന്നദ്ധവുമാകണം. താത്കാലികമാണെങ്കിൽപോലും ജുഡീഷറിയുടെ കീഴടങ്ങൽ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്. പ്രത്യേകിച്ചും ആ എക്സിക്യൂട്ടീവ് അതിന്റെ സ്വന്തം അപ്രമാദിത്വത്തിൽ വിശ്വസിക്കുകയും ജനാധിപത്യ വ്യവസ്ഥിതിക്ക് അത്യന്താപേക്ഷിതമായ വിലയിരുത്തലുകളിലും സന്തുലിതാവസ്ഥയിലും അസ്വസ്ഥത കാണിക്കുകയും ചെയ്യുമ്പോൾ. അധികാരം മുന്പില്ലാത്തവിധം കേന്ദ്രീകരിക്കപ്പെടുകയും വിയോജിപ്പ് രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്തതുകൊണ്ടാണ് അടിയന്തരാവസ്ഥ സാധ്യമായത്.
ഇന്നത്തെ ഇന്ത്യ 1975ലെ ഇന്ത്യയല്ല. നമ്മൾ കൂടുതൽ ആത്മവിശ്വാസമുള്ളതും കൂടുതൽ അഭിവൃദ്ധിയുള്ളതും പല കാര്യങ്ങളിലും കൂടുതൽ ദൃഢവുമായ ജനാധിപത്യമാണ്. എന്നിട്ടും അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ആശങ്കാജനകമാംവിധം പ്രസക്തമായി തുടരുന്നു. അധികാരം കേന്ദ്രീകരിക്കാനും വിമർശകരെ നിശബ്ദരാക്കാനും ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടാം. പലപ്പോഴും ദേശീയ താത്പര്യത്തിന്റെയോ സ്ഥിരതയുടെയോ വാചാടോപത്തിൽ ഇതു മറച്ചുവയ്ക്കപ്പെടാം. ഈ അർഥത്തിൽ, അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പായി വർത്തിക്കണം. ജനാധിപത്യത്തിന്റെ സംരക്ഷകർ എന്നെന്നും ജാഗരൂകരായിരിക്കണം.
ഇരുണ്ട അധ്യായം
ജനാധിപത്യ മൂല്യങ്ങളുടെ സൂക്ഷ്മമായ ക്ഷയത്തെക്കുറിച്ചു നമ്മൾ വേണ്ടത്ര ശ്രദ്ധാലുക്കളാണോ? ചെറുക്കാൻ കഴിയുമോ എന്നതു പോകട്ടെ, ഒരു ഏകാധിപത്യ ഭരണത്തിന്റെ വരവു നമുക്കു തിരിച്ചറിയാൻ കഴിയുമോ? നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന മാധ്യമങ്ങൾ മുതൽ നീതിന്യായ വ്യവസ്ഥ വരെയുള്ള സ്ഥാപനങ്ങളെയും സിവിൽ സമൂഹത്തെയും സംരക്ഷിക്കാൻ മതിയായ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടോ? ഇന്ത്യയിലും ലോകമെമ്പാടും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം സ്വയം ചോദിക്കണം.
അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം. ജനാധിപത്യം നിസാരമായി കാണേണ്ട ഒന്നല്ലെന്നും അതു നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും ശക്തമായി പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ട അമൂല്യമായ പൈതൃകമാണെന്നും എല്ലായിടത്തുമുള്ള ആളുകൾക്ക് അതൊരു നിരന്തരമായ ഓർമപ്പെടുത്തലായിരിക്കട്ടെ.
District News
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണമായിരുന്നു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവ ഓടാത്തതും ജനജീവിതത്തെ സാരമായി ബാധിച്ചു.
അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയില്ല. സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. പണിമുടക്ക് കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായി.
തൊഴിലാളി സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഈ പ്രതിഷേധം കേന്ദ്രസർക്കാർ നയങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ.