ന്യൂഡൽഹി: രാജ്യത്ത് നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്ലിക്കേഷൻ വേണമെന്ന കേന്ദ്ര നിർദേശത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ആപ്ലിക്കേഷൻ സൈബർ സുരക്ഷ മുൻനിർത്തിയാണെന്നും ആപ്പിന്റെ കാര്യത്തിൽ നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ഉപയോക്താക്കൾക്ക് ആപ് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സൈബർ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാനും സഹായിക്കാനാണ് സഞ്ചാർ സാഥി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
മൂന്നു മാസത്തിനകം നിർദേശം നടപ്പാക്കാനാണ് ആപ്പിൾ, സാംസഗ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയത്.
ടെലികോം സൈബർ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
Tags : Sanchar Sathi mobileapplication centralgovernment mobilephone