ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് പുതിയ ലേബർ കോഡുകളുടെ കരട് ചട്ടങ്ങൾ തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
നിലവിലുള്ള 29 കേന്ദ്ര തൊഴിൽ നിയമങ്ങളെ ലഘൂകരിച്ച് വേതനം, സാമൂഹിക സുരക്ഷ, വ്യവസായ ബന്ധങ്ങൾ, തൊഴിൽ സുരക്ഷയും ആരോഗ്യവും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ക്രോഡീകരിച്ചിരിക്കുന്നത്.
ഈ പുതിയ ചട്ടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിയോജിപ്പുകളും അറിയിക്കാൻ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
നിർദ്ദിഷ്ട നിയമങ്ങൾ അന്തിമമായി വിജ്ഞാപനം ചെയ്യുന്നത് വരെ നിലവിലുള്ള തൊഴിൽ നിയമങ്ങൾ തന്നെയായിരിക്കും രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ നിയമങ്ങൾ ഏകീകരിക്കുന്നതിലൂടെ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതും നടത്തുന്നതും എളുപ്പമാക്കാനും നിക്ഷേപകരെ ആകർഷിക്കാനുമാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്.
എന്നാൽ ഈ പരിഷ്കാരങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ തുടക്കം മുതൽ തന്നെ ശക്തമായ നിലപാടിലാണ്.
ജോലി സമയം പ്രതിദിനം പന്ത്രണ്ട് മണിക്കൂർ വരെയാക്കാൻ വ്യവസ്ഥ ചെയ്യുന്നതും, കമ്പനികൾക്ക് തൊഴിലാളികളെ പിരിച്ചുവിടാനുള്ള നിബന്ധനകളിൽ ഇളവ് നൽകുന്നതും തങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് സംഘടനകൾ ആശങ്കപ്പെടുന്നു.
അതേസമയം, എല്ലാ വിഭാഗം ജീവനക്കാർക്കും മിനിമം വേതനം ഉറപ്പാക്കുമെന്നും നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലാണെങ്കിലും സ്ഥിരം ജീവനക്കാർക്ക് തുല്യമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.
രാജ്യത്തെ അസംഘടിത മേഖലയിലുള്ള കോടിക്കണക്കിന് തൊഴിലാളികളെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയിൽ കൊണ്ടുവരാൻ പുതിയ സംഹിതകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരും ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും നിയമത്തിന്റെ അന്തിമരൂപം നിശ്ചയിക്കുക.
Tags : LaborCodes IndiaLaborReform CentralGovernment EmploymentLaws LaborMinistry