District News
കല്ലൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആള്‍മറ ഇടിഞ്ഞുവീണ് കല്ലൂര്‍ സ്വദേശി മരിച്ചു. അയ്യങ്കോട് വട്ടപുള്ളി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ശാന്തയുടെയും മകന് ജയനാണ് (47) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപത്തുള്ള പറമ്പിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആള്‍മറ ഇടിയുകയായിരുന്നു. ഇതോടെ ആള്‍മറയില്‍ പിടിച്ചു നിന്നിരുന്ന ജയന് കിണറ്റിലേക്ക് വീഴുകയായിരുന്നു.
പുതുക്കാട് അഗ്നിരക്ഷയേന എത്തിയാണ് ജയനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. പരിക്കേറ്റ ജയനെ ആദ്യം വെണ്ടോരിലെ സ്വകാര്യആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍: ഷാബു, രജീന്ദ്രന്‍, പരേതനായ മോഹനന്.
NRI
ഫ്ലോറിഡ: സിട്രസ് കൗണ്ടിയിൽ വിനോദത്തിനായി കുഴിച്ച മണൽ തുരങ്കം ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർഥികളായ ജോർജ് വാട്ട്സ് (14), ഡെറിക് ഹബ്ബാർഡ് (14) എന്നിവരാണ് മരിച്ചത്.
സ്പോർട്സ്മാൻ പാർക്കിലാണ് സംഭവം. ഏകദേശം അഞ്ച് അടി ആഴമുള്ള കുഴിയെടുത്ത് അതിൽ തുരങ്കം നിർമിക്കുകയായിരുന്നു കുട്ടികൾ. ഈ സമയത്ത് പെട്ടെന്ന് മണൽ ഇടിയുകയും കുട്ടികൾ അതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.
സഹോദരങ്ങളെപ്പോലെ വളർന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു വിനോദം വലിയൊരു ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് പ്രദേശം.
സമാനമായ അപകടങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മണൽത്തിട്ടകളിലും കടൽതീരങ്ങളിലും വലിയ കുഴികൾ നിർമിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
International
മനില: ഫിലിപ്പീന്‍സില്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. 38 പേര് കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
തുറസായ പ്രദേശത്ത് സംസ്കരണത്തിനായി എത്തിക്കുന്ന മാലിന്യത്തിന്റെ കൂമ്പാരമാണ് പ്രദേശത്തെ ചെറിയ കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് ഇടിഞ്ഞുവീണത്.
Kerala
തൃശൂർ: ചേലക്കരയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാർഡ് മെമ്പർ കുഴഞ്ഞുവീണു.
24-ാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സരിത പ്രഭാകരനാണ് കുഴഞ്ഞുവീണത്. സത്യപ്രതിജ്ഞാ വാചകം ചൊല്ലിയതിനു ശേഷം ഒപ്പു വയ്ക്കുന്നതിനിടെ സരിത പ്രഭാകരൻ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യനില തൃപ്തികാര്യമാണെന്ന് അധികൃതർ അറിയിച്ചു.ബിപി കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നാല് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും മറ്റ് രണ്ട് പേർ രക്ഷപെടുകയും ചെയ്തുവെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ പ്രതാപ് പറഞ്ഞു.
അപകടസാധ്യതകൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ബലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Kerala
പാലാ: യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചില്‍ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകള്‍ നീനു (29) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുഴഞ്ഞു വീണത്. വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങള്‍ നിമ്മി, നീതു.
Sports
ധരംശാല: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. നിശ്ചിത 20 ഓവറില്‍ ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് 117 റൺസാണ് നേടാനായത്.
46 ബോളിൽനിന്ന് 61 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മാര്ക്രത്തെക്കൂടാതെ ഡൊണോവൻ ഫെരേര 15 ബോളിൽ 20 റൺസ്, ആന്റിച്ച് നോർജെ 12 ബോളിൽ 12 റൺസ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടവർ.
ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണയും വരുൺ ചക്രവർത്തിയും അര്‍ഷ്ദീപ് സിംഗും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും ഹർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും നേടി.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്‍പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
Kerala
കോട്ടയം: എരുമേലിയില്‍ കുളിക്കുന്നതിനിടെ ശബരിമല തീര്ഥാടകന് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി സമ്പുവകുമാര് ശിവസ്വാമി (31) ആണ് മരിച്ചത്.
ഇന്നു രാവിലെ ഒമ്പതിനാണ് സംഭവം. വലിയ തോട്ടില്‍ കുളിച്ച ശേഷം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ്വേ തകർന്ന് ആറ് പേർ മരിച്ചു. പാവഗഡിലെ കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ്വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്.
പാവ്ഗഡിലെ പ്രശസ്തമായ ശക്തിപീഢത്തിലാണ് അപകടമുണ്ടായത്. ആറ് പേർ അപകടത്തിൽ മരിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തി.
കാബിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാളികാ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനായി പ്രദേശത്ത് പാസഞ്ചർ റോപ്പ്വേ ഉണ്ട്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പാസഞ്ചർ ട്രോളി അടച്ചിട്ടിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ അനധികൃതമായി നിര്‍മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു.
അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്.
കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്.
അപകടം നടന്ന് മണിക്കൂറുകളായിട്ടും തകര്‍ന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെടുത്തത്.
അപകടത്തെ തുടര്‍ന്ന് 20 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇന്ദു റാണി ജഖര്‍ സ്ഥിരീകരിച്ചു.
അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ ചന്ദന്‍സര്‍ സമാജ്മന്ദിരിലേക്ക് മാറ്റി. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായും മറ്റുള്ളവര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കിടെ മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.