തൊടുപുഴ: പിതാവ് ബെന്നിയുടെ ആകസ്മിക വേര്‍പാടിനെത്തുടര്‍ന്ന് ക്ഷീരകൃഷിയിലേക്കു തിരിഞ്ഞ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപ്പറമ്പില്‍ മാത്യു ബെന്നിക്കു പറയാനുള്ളത് അതിജീവനത്തിന്റെ വിജയമന്ത്രം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പിതാവിന്റെ മരണം. തുടര്‍ന്ന് ഉപജീവനത്തിനായി ഫാം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കരള്‍ പിളരുന്ന തീവ്ര വേദനയിലൂടെ കടന്നുപോകേണ്ടിവന്നു ഈ കുട്ടിക്കര്ഷകന്.
2024-ലെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ തൊഴുത്തില്‍ എത്തിയ മാത്യു ബെന്നി കണ്ടത് 13 പശുക്കള്‍ ഒന്നിനു പിറകെ ഒന്നായി ചത്തുവീഴുന്നതാണ്. പശുക്കള്‍ക്ക് തീറ്റയായി നല്കിയ കപ്പത്തൊലിയില്നിന്നുള്ള സയനൈഡ് വിഷബാധയായിരുന്നു കാരണം. സങ്കടമടക്കാനാവാതെ നിസഹായനായി നിന്ന മാത്യുവിന് സാന്ത്വനമേകാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. ദുരന്തമുണ്ടാകുംമുമ്പ് കിടാരികള്‍ ഉള്‍പ്പെടെ 22 കന്നുകാലികളാണ് ഫാമിലുണ്ടായിരുന്നത്. വിഷബാധയേറ്റ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഒമ്പതെണ്ണത്തെ മാത്രമാണ് രക്ഷിക്കാനായത്. ഓരോ പശുവിനെയും കിടാരിയെയും പേര് ചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. ഞൊടിയിടയില്‍ പൊട്ടിത്തകര്‍ന്നത് ഈ ഇഴയടുപ്പമായിരുന്നു. നഷ്ടപ്പെട്ടവയ്ക്കു പകരം മികച്ചയിനം പശുക്കളെയാണ് മാത്യു ബെന്നിക്ക് പിന്നീട് ലഭിച്ചത്.
സാന്ത്വന വാക്കുകളുമായി വീട്ടിലെത്തിയ മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിന് എന്നിവരുടെ നിര്‍ദേശപ്രകാരം കെഎല്‍ഡി ബോര്‍ഡില്‍നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള അഞ്ചു പശുക്കള്‍, പി.ജെ. ജോസഫ് എംഎല്‍എ തന്റെ ഫാമില്‍നിന്നു നല്കിയ ഗീര്‍ ഇനത്തില്‍പ്പെട്ട കരീന, കത്തോലിക്ക കോണ്‍ഗ്രസിന്റെ ഹാര്‍ട്ട് ലിങ്ക്സ് ഗ്ലോബല്‍ പദ്ധതിപ്രകാരം നല്കിയ ഒരു പശു, സിപിഎം മൂന്നു പശുക്കള്‍, നടന് ജയറാം അഞ്ചുലക്ഷം, ലുലു ഗ്രൂപ്പ് അഞ്ചുലക്ഷം, നടന് പൃഥ്വിരാജ് രണ്ടു ലക്ഷം, നടന് മമ്മൂട്ടി ഒരു ലക്ഷം, മില്‍മ 45,000 രൂപ എന്നിങ്ങനെ ിരവധി സുമനസുകളുടെ സഹായം മാത്യുവിനെ തേടിയെത്തി. നിലവില്‍ എച്ച്എഫ്, ജേഴ്സി, ഗീര്‍, സങ്കരയിനം ഉള്‍പ്പെടെ 11 പശുക്കളും എട്ടു കിടാരികളും അഞ്ചു മൂരികളുമാണ് ഫാമിലുള്ളത്.
മാറ്റ് വിരിച്ച തറ, പശുക്കളെ കുളിപ്പിക്കുന്നതിനുള്ള പ്രഷര്‍ വാഷര്‍, ഫാന്‍, ലൈറ്റ്, പുല്ല് അരിയുന്ന യന്ത്രം, ശാസ്ത്രീയ രീതിയിലുള്ള പുല്ത്തൊട്ടിയുള്പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഫാമിലുണ്ട്.കഠിനാധ്വാനത്തില്‍ ചാലിച്ചെടുത്ത ജീവിതമാണ് ഈ കുട്ടിക്കര്ഷകന്റേത്. പുലര്‍ച്ചെ നാലിന് ഉണരും. വൈകാതെ തൊഴുത്തിലേക്ക്. ആദ്യം തൊഴുത്ത് വൃത്തിയാക്കും. പിന്നീട് കറവയും പാല് വിതരണവും. യന്ത്രം ഉപയോഗിച്ചാണ് കറവ. പാല് വിതരണം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പശുക്കളെ കുളിപ്പിച്ച് തീറ്റ നല്‍കിയശേഷം ഭക്ഷണം കഴിച്ച് സ്കൂളിലേക്ക്. സ്കൂള്‍ വിട്ടാല്‍ നേരെ വീട്ടിലേക്ക്. കാപ്പികുടിച്ച് ക്ഷീണമകറ്റിയ ശേഷം വീണ്ടും പശു പരിപാലനത്തിലേക്ക്. ഫാമില്‍നിന്നു തിരിച്ചെത്തി കുളി കഴിഞ്ഞ് പഠനം. രാത്രി ഏറെ വൈകിയാകും ഉറക്കം.
വീടിനു സമീപത്തെ മില്‍മ സൊസൈറ്റിയിലാണ് പാല് വില്‍പ്പന നടത്തുന്നത്. ജ്യേഷ്ഠന് ജോര്‍ജ് കാനഡയില്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ പഠനത്തിലാണ്. മാതാവ് ഷൈനിയും ഇളയ സഹോദരി റോസ്മേരിയും സഹായ സഹകരണവുമായി ഒപ്പമുണ്ടെങ്കിലും ഫാമിന്റെ നടത്തിപ്പ് പൂര്‍ണമായും മാത്യുവിന്റെ കൈകളിലാണ്. വെള്ളിയാമറ്റം സികെവിഎച്ച് എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മാത്യു. കഴിഞ്ഞ മാസം 21ന് കൊല്ലത്ത് നടന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തില്‍ ക്ഷീരകൃഷി സംബന്ധിച്ച ക്ലാസ് എടുക്കാനായത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നു മാത്യു ബെന്നി പറഞ്ഞു. ബിരുദ പഠനമാണ് അടുത്ത സ്വപ്നം. പഠനവും തൊഴിലും സമന്വയിപ്പിച്ച് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതിന്റെ ഉത്തമ മാതൃക കൂടിയാണ് ഈ കുട്ടിക്കര്‍ഷകന്റെ ജീവിതം.