Kerala
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് ഏഴ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് അവധി.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉൾപ്പെടെയാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
District News
കൊച്ചി: വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ ഇരയ്ക്കുവേണ്ടി നിലകൊണ്ട അഭിഭാഷകരുടെ ശരീര ഭാഷയിലും പ്രതികരണത്തിലും പ്രകടമായ ആത്മവിശ്വാസം വ്യത്യസ്തമായിരുന്നു. ഇരയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനിയായിരുന്നു ആദ്യം കോടതിയിലെത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അവര്‍. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ആ ആത്മവിശ്വാസം പ്രകടമായിരുന്നു.
ഗൂഢാലോചന നടന്നതിന്റെ എല്ലാ തെളിവുകളും കോടതിയില്‍ കൈമാറിയിട്ടുണ്ടെന്നും പ്രതിപ്പട്ടികയിലുള്ള എല്ലാവരും ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നുമായിരുന്നു മാധ്യമങ്ങളോട് അഡ്വ. മിനിയുടെ പ്രതികരണം. ആ രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മയുടെ ട്രോമയിലാണ് ഇര. അവള്‍ക്ക് ആത്മവിശ്വാസം നല്കുന്ന വിധിയാകും വരികയെന്നും മിനി പറഞ്ഞു.
തൊട്ടുപിന്നാലെ കോടതിയിലേക്ക് കാറില്‍ വന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അജയ്കുമാര്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല. കോടതി വളപ്പിലേക്ക് പ്രവേശിച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം തിരികെ വന്നാണ് ഗേറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
അത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍. വിധി എന്താകുമെന്നത് സംബന്ധിച്ച് നിങ്ങളെപ്പോലെ താനും ആകാംക്ഷയിലാണെന്ന് പറഞ്ഞ അദ്ദേഹം സത്യം കണ്ടെത്താന്‍ കോടതിയെ സഹായിക്കുകയെന്ന ധര്‍മമാണ് പ്രോസിക്യൂട്ടറിനുള്ളതെന്നും പറഞ്ഞു. അതിനാവശ്യമായ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം കോടതിയിലേക്ക് തിരികെ പോയത്.
ഇതുപോലൊരു കേസ് തന്റെ അഭിഭാഷക ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള പ്രതികരിച്ചത്.
കള്ളത്തെളിവുകളാണ് കോടതിയില്‍ നല്‍കിയത്. ഇതിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ പങ്ക് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ദിവസം വോട്ടു ചെയ്യാൻ അവധി അനുവദിക്കും. ഐടി മേഖലയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കും.
ദിവസ വേതനക്കാർ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ടു ചെയ്യേണ്ട ദിവസം വേതനത്തോടുകൂടിയ അവധി നൽകണം.
ഒൻപതിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും അവധിയാണ്.
Kerala
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം.
ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽനിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ പ്രമാണിച്ചാണ് അവധി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, കാട്ടാക്കട താലൂക്കിലെ പത്ത് വില്ലേജുകളുടെയും പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
കാട്ടാക്കട താലൂക്കിലെ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയിലും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
Kerala
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.
എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം തിരുനാളിനോടനുബന്ധിച്ച് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ നടത്താനും, പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ഉറപ്പാക്കാനും, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും അതിതീവ്രമഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
Kerala
ഇടുക്കി: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
പ്രഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസർഗോഡ്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒന്‍പത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.