Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിദ്യാർഥികളെ നേരിൽ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാൻ കെഎസ്യു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര 20ന് കാസർഗോഡുനിന്ന് ആരംഭിക്കും.
പുതുതലമുറയുടെ കാഴ്ചപ്പാടുകളും ലഭ്യമാകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ വികസന രേഖ ‘സ്റ്റുഡന്റസ് മാനിഫെസ്റ്റോ’ തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു.
20ന് കാസർഗോഡു നിന്നാരംഭിച്ച് 28ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയിൽ എൽഎഡിഎഫ് ഭരണത്തിൽ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാരത്തകർച്ച തുറന്നുകാട്ടുന്ന സംവാദസദസുകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും സംസ്ഥാന ജനറൽ സെക്രട്ടറിമാർ, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും.
Kerala
പാലക്കാട്: വോട്ട് ചെയ്യാനായി പാലക്കാട്ട് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കെഎസ്യു പാലക്കാട് ജില്ലാ സെക്രട്ടറി ഇക്ബാൽ.
കോൺഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്തുവെന്ന് പറഞ്ഞാലും പാലക്കാടിന്റെ എംഎൽഎയാണ് രാഹുൽ. രാഹുലേട്ടന്റെ കൂടെ ഉണ്ടാകും. എംഎൽഎയുടെ കൂടെ വരുന്നതിൽ എന്താണ് പ്രശ്നമെന്നും ഇക്ബാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്.
എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞെന്നും ബാക്കി കോടതിയിൽ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ പാലക്കാട് എത്തിയത്.
District News
ചേര്‍ത്തല: കാർഷിക സർവകലാശാലയിൽ സെമസ്റ്റർ ഫീസ് വർധനവിനെതിരെയും മന്ത്രി പി. പ്രസാദിന്റെ വിദ്യാർഥി വിരുദ്ധ പ്രസ്താവനയിലും പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിയുടെ കോലവും കത്തിച്ചു. കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ കുര്യാക്കോസ്, ഡിസിസി ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി, ആർ. രവിപ്രസാദ്, ഫ്രാൻസിസ് ജോളി, തൻസിൽ നൗഷാദ്, അജയ് കൃഷ്ണൻ, പി.എസ്. ഫഹദ്, അമിനുൽ അസ്ലം തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല : വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി കരാറിൽ ഒപ്പിട്ട പിണറായി വിജയൻ സർക്കാരിനെതിരേ കെഎസ്യു തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ കരാർ കോപ്പി കത്തിച്ചു പ്രതിഷേധം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി അധ്യക്ഷത വഹിച്ചു. വിഷ്ണു പുതുശേരി, ജേക്കബ് വർഗീസ്, ആർ. അശ്വിൻ, ഷൈൻ സന്തോഷ്, വിഷ്ണു കുന്നന്താനം, റിജോ വള്ളംകുളം, ജോഫിൽ ജോസഫ്, മെൽവിൻ തോമസ്, റിയോൺ ജോൺ എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: പിഎം ശ്രീ വിഷയത്തിൽ സിപിഎം, ബിജെപി ഡീൽ ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാൻ കെഎസ്യു. നാളെ വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നെറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നാളെ സ്പീക്ക് അപ്പ് കാമ്പയ്നും, ചൊവ്വാഴ്ച നിയോജക മണ്ഡലതലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. തുടർന്ന് 1000 വിദ്യാർഥികളെ അണി നിർത്തി ലോംഗ് മാർച്ചും സംഘടിപ്പിക്കാൻ മാരമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമിനമായതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിന്റെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കേരളത്തിന്റെ മേഖലയെ ആർഎസ്എസിനു തീറെഴുതിയ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻഎസ്യു -ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമാസ്,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍. വിഷയത്തില്‍ എസ്എഫ്ഐ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമരം ചെയ്യാന്‍ തയാറാകുമോയെന്നും അദ്ദേഹംചോദിച്ചു.
സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗിന് വഴങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ സംഘപരിവാര്‍ ക്യാമ്പയ്ന് എതിര്‍പ്പ് പ്രകടിപ്പിച്ച് നിലകൊള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമാണെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കെഎസ്യു നേതാക്കളെ മുഖംമൂടിയും വിലങ്ങുമിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഉത്തരവ്
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറോടാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പോലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍. തിരിച്ചറിയല്‍ പരേഡിന് വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു മന്ത്രി വി.എന്‍. വാസവന് നിയമസഭയില്‍ പറഞ്ഞത്.
Kerala
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പോലീസിനെ മറികടന്ന് വിസിയുടെ ചേമ്പറിലേക്ക് കടക്കാനുളള പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടർന്ന് പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചും സംഘർഷത്തിൽ കലാശിച്ചു. കെ. മുരളീധരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.