Sports
മുംബൈ: ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയിൽ ഇന്ത്യൻ വനിതാ താരം ജെമീമ റോഡ്രിഗസിനു ലഭിച്ച ഏറ്റവും വലിയ സർപ്രൈസ് ഒരുപക്ഷേ ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ കൈയിൽ നിന്നാകാം. ക്രിക്കറ്റും സംഗീതവും ഒരുപോലെ നെഞ്ചിലേറ്റുന്ന ജെമീമയ്ക്ക്, ബാറ്റിന്റെ ആകൃതിയിലുള്ള ഒരു സവിശേഷ ഗിറ്റാറാണ് ഗാവസ്കർ സമ്മാനിച്ചത്. ലോകകപ്പ് നേട്ടത്തിനു ശേഷം നടത്തിയ വാഗ്ദാനമാണ് ഇതോടെ സഫലമായത്.
ഒരുമിച്ചു പാടാം
2025-ലെ വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ ജെമീമ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിനു പിന്നാലെയാണ് ഈ വാഗ്ദാനത്തിന്റെ തുടക്കം. 339 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ ഫൈനലിലെത്തിച്ച ജെമീമയുടെ 127 റൺസ് (പുറത്താകാതെ) ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി മാറി. ആ സമയത്ത് ഗാവസ്കർ ഒരു തമാശയെന്നോണം പറഞ്ഞു: ഇന്ത്യ ലോകകപ്പ് ഉയർത്തിയാൽ നമുക്കൊരുമിച്ചു പാടാം.
അമ്പരന്ന് ജെമീമ
ഇന്ത്യ കിരീടം ചൂടിയതോടെ ഗാവസ്കർ തന്റെ വാക്ക് വെറും വാക്കല്ലെന്നു തെളിയിച്ചു. വുമൺസ് പ്രീമിയർ ലീഗിനു തൊട്ടുമുമ്പ് നടന്ന ചടങ്ങിലാണ് അദ്ദേഹം ജെമീമയെ ഞെട്ടിച്ചത്. ക്രിക്കറ്റ് ബാറ്റിന്റെ രൂപത്തിൽ നിർമിച്ച ഗിറ്റാർ ആണ് ഗാവസ്കർ ജെമീമയ്ക്കു സമ്മാനമായി നൽകിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ബാറ്റിന്റെ രൂപത്തിലുള്ള കസ്റ്റം മെയ്ഡ് ഗിറ്റാർ കണ്ട് ജെമീമ അമ്പരക്കുന്നതു കാണാം.
തന്റെ രണ്ട് ഇഷ്ടങ്ങളെയും കോർത്തിണക്കിയ സമ്മാനം താരം ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് ബാറ്റ് ഗിറ്റാർ മീട്ടി ഗാവസ്കറുമൊത്ത് ജെമീമ പാട്ടുപാടുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് തലമുറകൾ ഒത്തുചേർന്ന ആ നിമിഷം ആരാധകരുടെ മനം കവർന്നു.
ലോകകപ്പ് നായികയിൽനിന്ന് ഇനി ക്യാപ്റ്റൻ എന്ന നിലയിലേക്കാണ് ജെമീമയുടെ ചുവടുമാറ്റം. വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത് ജെമീമയാണ്. നിലവിലെ ചാമ്പ്യന്മാരായ ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനെതിരെയാണ് ജെമീമയുടെ ആദ്യ പോരാട്ടം.
NRI
മനാമ: കാതുകളിലേക്ക് തൂമഞ്ഞു തഴുകുംപോലെ ഒഴുകിയിറങ്ങുന്ന ഒരു ക്രിസ്മസ് ഗാനം. എല്ലാം മറന്ന് ഒരു ക്രിസ്മസ് രാവിലേക്ക് ഇറങ്ങിനിന്ന് കാരൾ ഈണത്തിലേക്കു മനസുചേർത്ത അനുഭവം. ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം ആണ് മനംകവരുന്ന ഈണവുമായി ഈ ക്രിസ്മസ് ഗാനം "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഒരുക്കിയിരിക്കുന്നത്.
മ്യൂസിക് ഡ്രീമേഴ്സ് എന്ന ബാനറിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യാവിഷ്കാരം യു ട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു കൂടുതൽ ചാരുതയേകുന്നു. റെജോയ് വർഗീസ് എഴുതിയ ഗാനത്തിന് അജീഷ് ബോസ് സംഗീതം പകർന്നു.
ആലാപനം അവാലി കത്തീഡ്രൽ ക്വയർ ടീം. ഈ ക്വയർ ടീം നേരത്തെയും ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ടു ഗാനങ്ങൾകൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സീനിയർ ടീമിൽ 20 പേരും ജൂണിയർ ടീമിൽ 15 പേരും അടങ്ങുന്നതാണ് ഇവരുടെ ക്വയർ ടീം.
ഓഡിയോഗ്രഫി: ആന്റണി സണ്ണി, വിഡിയോഗ്രഫി: ജിനേഷ് ഫ്രാൻസിസ്, റിജോയ് വർഗീസ്, ആലാപനം: അജീഷ് ബോസ്, റെജോയ് വർഗീസ്, നെൽസൺ ജോസഫ്, ഫ്ലെമിംഗ് ഫ്രാൻസിസ്, മരീന മാത്യു, മരിയ സാജു, നീനു സെബിൻ, അജിമോൾ സോവിൻ, ലെയ്സി ജോർജ്, ജ്യോത്സന ബോസ്റ്റോ, നിഷ പ്രീജി. കീബോർഡ്: ജിനേഷ് ഫ്രാൻസിസ്, കരുൺ ഷെറിൻ. റിഥം കമ്പോസർ: രാജു പോൾ. സഹകരണം: ജോജി തോമസ് (കാൻബറ).
ഗാനം കേൾക്കാം
SUNDAY DEEPIKA
വേടൻ എന്ന ഹിരണ്ദാസ് മുരളി എഴുതിയ "വിയർപ്പുതുന്നിയിട്ട കുപ്പായ'ത്തിന് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്പോൾ പല കോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നു. അതിൽ പ്രധാനം രണ്ടെണ്ണമാണ്. വേടനേക്കാൾ നന്നായി പാട്ടുകൾ എഴുതിയവർ ഇല്ലേ? കേസുകളിൽ പെട്ട ഒരു വ്യക്തിയെ അവാർഡിനു പരിഗണിക്കേണ്ടതുണ്ടോ? ചർച്ചകൾ അതിന്റെ വഴിക്കു നടക്കട്ടെ. വേടൻ എന്ന റാപ്പർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കും നിലപാടുകൾക്കും ചേരുന്ന വരികളാണ് അദ്ദേഹം എഴുതുന്നത്. അവ പരക്കേ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. സിനിമയ്ക്ക് ഇണങ്ങുന്നതിനാൽ ആവണമല്ലോ വേടന്റെ പാട്ട് അതിൽ ഉൾപ്പെടുത്തിയതും.
"ഉത്തമരെല്ലാരും കല്ലെറിഞ്ഞേ
ആ കല്ലുകൊണ്ടെന്റെ
മുഖം മുറിഞ്ഞേ
ആ കല്ലുപെറുക്കി ഞാൻ
പാതവിരിച്ചതിൽ
വില്ലുവണ്ടിയേറിപ്പായുന്പോൾ
എന്റെ തലപ്പാവിനെന്തു തിളക്കം'
എന്നതുപോലുള്ള വരികൾ വേടന്റെ ശബ്ദത്തിൽ കേൾക്കുന്പോൾ ഉയർന്നുവരുന്ന ആവേശമാണ് അതിന്റെ ലക്ഷ്യം. അതിൽ കവിത്വം തെരഞ്ഞുചെല്ലുന്നതിൽ വലിയ കഴന്പില്ല. ആശയങ്ങൾക്കാവശ്യമുള്ള വരികൾ വേടൻ എഴുതുന്നു, ആളുകൾ ഇഷ്ടപ്പെടുന്നു- അത്രയും ലളിതമാണ് കാര്യം. മലയാളം ഇതുവരെ കണ്ടും കേട്ടും ശീലിച്ച ഗാനരചയിതാക്കളുമായി വേടൻ എന്ന റാപ്പറെ താരതമ്യംചെയ്യുക അസാധ്യമാണ്. അതിന്റെ ആവശ്യവുമില്ല.
പാട്ടിന്റെ പലവഴികൾ
ഓരോ പാട്ടും പിറന്നുവീഴുന്നതിനു പിന്നിലെ കഥകൾ വിസ്മയിപ്പിക്കുന്നവയാണ്. ആദ്യമുണ്ടായത് ഈണമോ വരികളോ ആവാം. പലർക്കും പലവഴികൾ. കഥാസന്ദർഭം നീണ്ടനാളുകൾ മനസിലിട്ടുരുക്കി പാട്ടെഴുതിയ കവികളുണ്ട്. നല്ലൊരു പാട്ടുകേട്ട് ഇഷ്ടപ്പെട്ട് അതിനുചേരുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയ സംവിധായകരുണ്ട്. എഴുതിവച്ച വരികളുടെ ഭംഗികണ്ട് മോഹിച്ച് ഈണമൊരുക്കിയ സംഗീതസംവിധായകരുമുണ്ട്.
നാളെ റെക്കോർഡ് ചെയ്യേണ്ട പാട്ടാണ്, വരികൾ വേഗം വേണം എന്ന കർശന നിർദേശം ഒരു ചെവിയിലൂടെ കേട്ട് ഒരക്ഷരംപോലും എഴുതാതെ കിടന്നുറങ്ങിയ കവികളുടെ കുറുന്പുകൾ പലതവണ കേട്ടിട്ടുണ്ട്. സങ്കീർണമായ സാഹചര്യങ്ങളിൽ ഒരു തയാറെടുപ്പുമില്ലാതെ, ഒരു പരിശ്രമവും നടത്താതെയിരിക്കുന്ന വേളയിൽ പാട്ടുകൾ വന്ന് രചയിതാവിന്റെ മനസിൽ മുട്ടിവിളിച്ചാലോ? അത്തരം മനോഹരമായ അനുഭവങ്ങൾ ഓർമിച്ചിട്ടുണ്ട് അനശ്വരനായ ഗിരീഷ് പുത്തഞ്ചേരി. അങ്ങനെ വന്ന പാട്ടുകൾ പലതും സൂപ്പർ ഹിറ്റുകളുമായി.
കണ്ണുനട്ടു കാത്തിരുന്നപ്പോൾ!
അക്ഷമയോടെ, ഏറെനേരമായുള്ള കാത്തിരിപ്പിനെയാണ് "കണ്ണുനട്ട്' എന്നു വിശേഷിപ്പിക്കാറ്. പാട്ടിനുവേണ്ടി കാത്തിരുന്ന് അതേ വരികളിൽ പാട്ടുണ്ടായാലോ? ആ അനുഭവമാണ് കണ്ണുനട്ടു കാത്തിരുന്നിട്ടും (ചിത്രം: കഥാവശേഷൻ) എന്ന പാട്ടിനുപിന്നിൽ.
ഏറെനേരം ഒരുമിച്ചിരുന്നിട്ടും ഗിരീഷ് പുത്തഞ്ചേരിക്കും സംഗീതസംവിധായകൻ എം. ജയചന്ദ്രനും ആശയമൊന്നും തെളിഞ്ഞിട്ടില്ല. "കുട്ടാ, ഒരു ട്യൂണ് താ, ഞാൻ എഴുതാം' എന്ന് പുത്തഞ്ചേരി. "ഗിരീഷേട്ടാ, എന്തെങ്കിലും ഒരക്ഷരം തരൂ' എന്ന് ജയചന്ദ്രനും. ഒന്നും നടക്കുന്നില്ല. സിനിമയും പാട്ടുമെല്ലാം മാറ്റിവച്ച് ഇരുവരും ലോകകാര്യങ്ങളിലേക്കു കടന്നു. അപ്പോഴും ഇരുവരുടെയും ഹൃദയങ്ങളിൽ പാട്ടിനുവേണ്ടിയുള്ള തീവ്രമായ കാത്തിരിപ്പുണ്ട്. സംസാരത്തിനിടയിലെപ്പോഴോ പാട്ടുപിറന്നു.
ട്യൂണ് ആണോ വരിയാണോ ആദ്യമുണ്ടായതെന്ന് ഇരുവർക്കും വലിയ നിശ്ചയമില്ല. കുന്പിളിൽ വിളന്പിയ പൈന്പാലെന്നോർത്തു ഞാൻ അന്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു എന്നുള്ള വരികൾ പിന്നീടു പലപ്പോഴും നെഞ്ചിൽവന്നു തറയ്ക്കാറുണ്ടെന്ന് എം. ജയചന്ദ്രന്റെ ഓർമ. പട്ടിണിയടക്കമുള്ള കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ തന്റെ ബാല്യം ഓർമപ്പെടുത്തുന്ന ആത്മകഥാപരമായ വരികളാണ് അതെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്. തീവ്രാനുഭവങ്ങൾ സുന്ദരഗാനങ്ങളാകുന്നവിധം!
എഴുതാത്ത ഹരിമുരളീരവം
"ദാസേട്ടൻ ഇന്നു കാലത്തു വരുമെടാ, നമ്മൾ പാട്ടുണ്ടാക്കിയിട്ടില്ല'- ഈ വാക്കുകൾ സംഗീതസംവിധായകൻ രവീന്ദ്രന്റേതാണ്. പറഞ്ഞത് ഗിരീഷ് പുത്തഞ്ചേരിയോടുതന്നെ.
പാട്ടുണ്ടാക്കാൻ ഹോട്ടൽമുറിയിൽ ഒരുമിച്ചിരുന്ന് രാത്രിമുഴുവൻ സംസാരത്തിലും ആഘോഷത്തിലും തീർന്നു. രാവിലെ സിനിമയുടെ അണിയറക്കാർ വന്നു വാതിലിൽ മുട്ടുന്നു. എട്ടുമണിക്ക് സിനിമയുടെ പൂജയാണ്.
"നിന്റെ കൈയിൽ വല്ലതുമുണ്ടോ' എന്ന് രവീന്ദ്രന്റെ ചോദ്യം. "ഇല്ല, നിങ്ങളുടെ കൈയിൽ എന്തെങ്കിലുമുണ്ടോ' എന്നു പുത്തഞ്ചേരിയുടെ മറുചോദ്യം!.
എന്തായാലും കുളിച്ചൊരുങ്ങി കാറിൽ കയറി. പരിഭ്രമമുണ്ട് കൂടെ. അക്ഷരവും സംഗീതവും വന്നിട്ടില്ല. പകുതിവഴി എത്തിയപ്പോൾ ഗിരീഷ് ഡ്രൈവറോടു പറയുന്നു, വണ്ടി സൈഡാക്കൂ. ആ വഴിയിൽവച്ച് രവീന്ദ്രനു പറഞ്ഞുകൊടുത്ത വരികളാണ് ഹരിമുരളീരവം.. ഹരിതവൃന്ദാവനം... (ചിത്രം: ആറാം തന്പുരാൻ). ഈ വരികൾ എങ്ങനെ സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നാണ് പുത്തഞ്ചേരി പിന്നീടു പറഞ്ഞത്. സ്റ്റുഡിയോയിൽ എത്തുന്പോഴേക്കും വരികളും ട്യൂണും തയാർ!
ഒരുപക്ഷേ സ്നേഹത്തിൽനിന്നും സൗഹൃദത്തിൽനിന്നും പരസ്പരവിശ്വാസത്തിൽനിന്നും ഒഴുകിവന്ന പാട്ടുകളാവണം ഇവയെല്ലാം. ഓരോ എഴുത്തുകാരനും സംഗീതസംവിധായകനും പറയാനുണ്ടാവും ഇതുപോലുള്ള നൂറുനൂറു കഥകൾ, അനുഭവങ്ങൾ... സംഗീതപ്രേമികളിൽ ആ പാട്ടുകളോരോന്നും അവ കേട്ട കാലങ്ങളെ തിളക്കമുള്ളതാക്കുന്നു. അവാർഡിൽ ഒതുങ്ങുന്നതല്ലല്ലോ പാട്ടനുഭവങ്ങൾ!.
NRI
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി ഫാ. ഡോ. ബാബു കെ. മാത്യു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ അനുമതിയോടെ 2023ൽ ആരംഭിച്ച "സഹോദരൻ' പദ്ധതിയുടെ ഭാഗമായുള്ള "കാദീശ്' ഭക്തിഗാന ആൽബത്തിന് മികച്ച സ്വീകരണം.
സെന്റ് സ്റ്റീഫൻസ് ദേവാലയത്തിന്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2024 ഒക്ടോബർ മാസത്തിലാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ "കാദീശ്' ആൽബം പ്രകാശനം ചെയ്തത്.
ഈ ആൽബത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിനായി വിനിയോഗിക്കാനാണ് സഹോദരൻ പദ്ധതി ലക്ഷ്യമിട്ടത്. ഒരു വർഷമായി നടന്ന ധനശേഖരണത്തിലൂടെ ഏകദേശം 12 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ഫാ. ഡോ. ബാബു കെ. മാത്യു അറിയിച്ചു.
Special News
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേലയിലെ മഴ തോർന്ന് വെയിൽ തെളിഞ്ഞു തുടങ്ങിയിരുന്നു... അപ്പോൾ സമയം ഒമ്പതേമുക്കാലിനോട് അടുത്തിരുന്നു...
ആ നേരത്ത് തൃശൂർക്കുള്ള ബസുകളിൽ പൊതുവേ നല്ല തിരക്കാണ്.. ബസ് വന്നയുടൻ ചാടി കയറാൻ പാകത്തിന് നാലഞ്ചാളുകൾ അവിടെ അക്ഷമരായി കാത്ത് നിന്നിരുന്നു.... ഒരു ബസ് വന്ന് നിന്നു. തിരക്കധികം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സീറ്റ് ഒഴിവും ഉണ്ടായിരുന്നു... പക്ഷേ അയാൾ അതിൽ കയറിയില്ല...
സീറ്റ് ണ്ട് ചേട്ടാ... വായോ...ന്ന് ചവിട്ടുപടിയിൽ നിന്ന് കണ്ടക്ടർ അയാളെ വിളിക്കുന്നുമുണ്ട്.. അയാൾ ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്ന ഭാവത്തിൽ ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്നു... അടുത്ത ബസും വന്നു പോയി...
അയാൾ കയറിയില്ല... രണ്ടു ബസിലും അയാൾ കയറാതിരുന്നത് രണ്ടിലും പാട്ട് വെച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതു കൊണ്ടായിരുന്നു... ബസിൽ പാട്ടുകേട്ട് പോകുന്നതാണ് അയാൾക്കിഷ്ടം...
യാത്രയിൽ സർവതും മറന്ന് പാട്ടുകേട്ട് വെറുതേ പുറത്തേക്ക് നോക്കിയങ്ങനെ ഇരിക്കാൻ അയാൾക്ക് വലിയ ഇഷ്ടമാണ്... ഇനിയും കാത്ത് നിന്നാൽ ഓഫീസിൽ എത്താൻ വൈകും എന്നൊരു ടെൻഷനിൽ അടുത്ത ബസിൽ പാട്ടില്ലെങ്കിലും കയറാം എന്നയാൾ തീരുമാനിച്ചു... നിവൃത്തിയില്ലല്ലോ...
ദാ അടുത്ത ബസ് വന്നു നിൽക്കുമ്പോൾ തന്നെ അയാൾ കേൾക്കുന്നത് "വൈശാഖ സന്ധ്യേ.. നിൻ ചുണ്ടിലെന്തേ... അരുമ സഖിതൻ അധര കാന്തിയോ...’ എന്നാണ്. ബസിൽ സൂചി കുത്താൻ ഇടമില്ലാത്തത്ര തിരക്കാണ്..
അവിടെ അപ്പോൾ ബസ് കാത്ത് നിൽക്കുന്നവർ ആരും അതിൽ കയറുന്നില്ല.. പക്ഷേ അയാൾ ആ ബസിൽ ചാടി കയറി കാരണം "കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നു...’ എന്ന വരി അയാൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു...
ബസിൽ പിന്നിൽ വലതു വശത്ത് ചെറിയ ഒരു സ്ഥലം കണ്ടെത്തി അയാൾ പാട്ടിൽ ലയിച്ചുനിന്നു.... വൈശാഖ സന്ധ്യ കഴിഞ്ഞപ്പോൾ " മേഘം പൂത്തു തുടങ്ങി...’ അതും അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു...
പ്രത്യേകിച്ച് മേഘം പൂത്ത് മോഹം പെയ്തപ്പോൾ മേദിനി നെഞ്ചിൽ കേട്ടു പുതിയൊരു താളം. ആദ്യം കേൾക്കുമ്പോൾ മേദിനിയുടെ അർഥം അയാൾക്ക് അറിയില്ലായിരുന്നു... ഭൂമി എന്നാണ് മേദിനിയുടെ അർത്ഥം എന്നറിഞ്ഞപ്പോൾ ആ വരികൾ അയാൾക്ക് വലിയ ഇഷ്ടമായി..
ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും തിരക്ക് കൂടി കൂടി വരികയാണ്.. കണ്ടക്ടർ മുന്നോട്ട് ആളുകളെ ഒതുക്കുന്നതിനുസരിച്ച് അയാളെ കടന്നുപോകന്നവരുടെ ശരീരവും ബാഗുകളും എല്ലാം അയാളെ ചെറുതായിയെങ്കിലും വേദനിപ്പിക്കുന്നുണ്ട് പക്ഷേ അയാൾ പാട്ടിലാണ്... അന്ന് വയ്ക്കുന്ന പാട്ടുകൾ എല്ലാം അയാൾക്ക് പ്രിയപ്പെട്ടവ ആയിരുന്നു...
പുറത്തെ കാഴ്ചകൾ അയാളുടെ കണ്ണുകൾ കാണുന്നുണ്ടായിരുന്നുവെങ്കിലും മനസ് അത് കണ്ടില്ല.. അയാളുടെ മനസിൽ അപ്പോൾ അയാൾ പലയിടത്തും പല വേദികളിലും നിന്നു ആ പാട്ടുകളൊക്കെ പാടുകയായിരുന്നു...
കടുത്ത ജയചന്ദ്രൻ ഫാനായ അയാൾക്ക് അന്ന് ആ ബസിൽ ജയചന്ദ്രന്റെ പാട്ടുകൾ വെക്കാത്തതിൽ ചെറിയ വിഷമം തോന്നിയ സമയത്ത് അതാ വരുന്നു സ്പീക്കറിൽ " നീലഗിരിയുടെ സഖികളെ... ജ്വാലാമുഖികളെ....’
അതേ സമയത്തു തന്നെയാണ് അയാളുടെ വശത്തു നിന്നിരുന്ന ആൾ മുകളിലെ കമ്പിയിൽ പിടിച്ചിരുന്ന കൈ പെട്ടെന്ന് താഴ്ത്തിയപ്പോൾ കൈമുട്ട് അയാളുടെ തോളിൽ ശക്തിയായി ഇടിച്ചു.. കടുത്ത വേദന.. കൈമുട്ടിന്റെ ഉടമസ്ഥൻ ഇപ്പോൾ ചീത്ത കേൾക്കും എന്ന വിഷമത്തിൽ ഒരു ക്ഷമാപണത്തോടെ അയാളെ നോക്കി..
അപ്പോൾ ആയിരം താമര തളിരുകൾ വിടർത്തി.. അരയന്നങ്ങളെ വളർത്തി... വസന്തവും ശിശിരവും കുളിക്കാൻ ഇറങ്ങുന്ന വനസരോവരത്തിൽ ആയിരുന്നു അയാൾ... അയാൾക്ക് അപ്പോൾ എങ്ങനെ ദേഷ്യം വരും... അയാൾ അദേഹത്തെ നോക്കി പുഞ്ചിരിച്ചു...
സൂര്യജ്യാല പ്രതീക്ഷിച്ചിടത്ത് നറു നിലാവ്... കൈ കൊണ്ട് അബദ്ധത്തിലാണെങ്കിലും ഇടിച്ച ആൾ അയാളെ മനസു കൊണ്ട് നമിച്ചു.. അയാൾക്ക് അപ്പോൾ മറ്റേയാളോട് ദേഷ്യപ്പെടാനല്ല തോന്നിയത് മറിച്ച് അയാൾക്ക് പറയണമെന്നുണ്ടായിരുന്നു ഈ പാട്ടിനാണ് ജയചന്ദ്രന് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയതെന്ന്,...
ഈ വരികൾ വയലാർ, ചിത്രത്തിന്റെ സംവിധായകൻ സേതുമാധവൻ സാറിന് എഴുതി കൊടുത്തത് തിടുക്കത്തിൽ ഹോട്ടൽ റിസ്പഷന്റെ മുന്നിൽ വെച്ച് അവിടെ നിന്ന് ഒരു പേനയും കടലാസും വാങ്ങി നിന്ന നില്പിലായിരുന്നു എന്ന്... എന്തൊരു പ്രതിഭാധനരായിരുന്നു അവർ എന്ന്....
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.. പാട്ടിൽ അലിഞ്ഞങ്ങനെ നിന്നു...കൻമഷമില്ലാത്ത മനസ്സുമായി... ബസ് ചുങ്കം സ്റ്റോപ്പ് കഴിഞ്ഞു പടിഞ്ഞാറെ കോട്ട എത്താറായി... പാട്ട് നിർത്തി..പെട്ടെന്ന് അയാൾക്ക് സ്ഥലകാലബോധം വന്നു.. പടിഞ്ഞാറെ കോട്ടയിൽ കുറേ പേർ ഇറങ്ങി അയാൾക്ക് ഇരിക്കാൻ സീറ്റ് കിട്ടി.. അയാൾ കണ്ണുകളടച്ച് അങ്ങനെ ഇരുന്നു..
മഴ പെയ്ത് തോർന്നാലും . മരം പിന്നേം പെയ്യുമല്ലോ..അയാളുടെ ഉള്ളിൽ പിന്നെയും പാട്ടുകളുടെ പ്രവാഹമായിരുന്നു... അവിടെ അയാൾ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ലജ്ജയിൽ മുങ്ങിയ ഒരു മുഖം കണ്ട്...
മല്ലിക പൂവിൻ മധുരഗന്ധത്തിൽ, മന്ദസ്മിതത്തിൽ വസന്തം കണ്ട്...മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പൽ പൂവ്വിനെ തൊട്ടുണർത്തി അങ്ങനെ ഇരിക്കുകയായിരുന്നു.. അപ്പോഴാണ് അയാളുടെ സീറ്റിന്റെ കമ്പിയിൽ ചാരി നിന്ന് കണ്ടക്ടർ പറഞ്ഞത്..
ചേട്ടാ.. നാളെ മുതൽ ബസിൽ പാട്ടുണ്ടാവില്ലാട്ടാ.. എംവിഡിന്റെ സ്ട്രിക്റ്റ് ഓർഡറാ...ഫൈൻ ഉണ്ടാവും... അയാളാലോചിച്ചു... ഇയാൾ എങ്ങനെ തന്റെ പാട്ടു കമ്പം അറിഞ്ഞു...പിന്നെ ഓർത്തു ഇവർ ദിവസവും എത്ര തരം ആൾക്കാരെ കാണുന്നതാ.. പഴക്കം കൊണ്ട് അവർക്ക് മനസു വായിക്കാൻ പറ്റ്യേർക്കും.
ഇനി ബസിൽ പാട്ടില്ല എന്നോർത്തപ്പോൾ അയാളുടെ മുഖം സങ്കടം കൊണ്ട് ഇരുണ്ടു.. തിരുവാതിര ഞാറ്റുവേലയിലെ ആകാശവും അപ്പോൾ പെട്ടെന്നിരുണ്ടു..ബസപ്പോൾ വടക്കുംനാഥന്റെ മുന്നിൽ തൃശൂർ സ്വരാജ്റൗണ്ടിൽ കയറുകയായിരുന്നു..
കണ്ണുകളാൽ അർച്ചന... മൗനങ്ങളാൽ കീർത്തനം... എല്ലാം എല്ലാം അറിയുന്നീ ഗോപുരവാതിൽ... അയാൾ നടുവിലാലിൽ ബസിറങ്ങിയപ്പോൾ മാനം കവിഞ്ഞ് പെയ്ത മഴയാണോ അയാളുടെ കവിൾതടം നനയിച്ചത്... അതോ.......
ഗിരീഷ്കുമാർ കൊലയാംപറമ്പത്ത് മുഖപുസ്തകത്തിൽ പങ്കുവച്ചത്