Kerala
കൽപ്പറ്റ: വസ്തു ഇടപാടുകളിൽ സഹകരണ സംഘങ്ങൾക്കു മൂക്കുകയറിട്ട് സഹകരണ വകുപ്പ്. സഹകരണ സംഘം സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും രജിസ്ട്രാറുടെ മുൻകൂർ അനുമതി നേടണം. സഹകരണ സ്ഥാപനങ്ങളുടെ സ്ഥലം, കെട്ടിടം ഇടപാടുകൾക്കു രജിസ്ട്രാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലാണ് ഈ വ്യവസ്ഥ. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട സർക്കുലറുകൾ പിൻവലിച്ചാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സംഘത്തിന്റെ ദൈനംദിന വ്യാപാരത്തെ ബാധിക്കാത്ത വിധത്തിലാണ് സ്ഥാവര വസ്തുക്കൾ വാങ്ങേണ്ടത്. ഇതിനു രജിസ്ട്രാറുടെ മുൻകൂർ അനുമതി നേടുന്നതിനു പുറമേ പ്രവർത്തനമേഖലയിൽ പ്രചാരമുള്ള രണ്ടു ദിനപത്രങ്ങളിൽ സംഘത്തിന്റെ പേര്, സ്ഥാവര വസ്തു ആർജിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശം, വസ്തുവിന്റെ അളവ് എന്നിവയടങ്ങിയ പരസ്യം നൽകണം. ഇതിനു ചെലവഴിക്കുന്ന തുക പ്രവർത്തന മൂലധനത്തിൽനിന്നാണെങ്കിൽ അഞ്ചു ശതമാനം കവിയരുത്. ഈ തുക 10 വർഷത്തിനിടെ തുല്യവാർഷിക ഗഡുക്കളായി തിരികെ സ്വരൂപിക്കണം.
സംഘം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാവര വസ്തുവിന്റെ വാല്യുവേഷൻ ജോയിന്റ് രജിസ്ട്രാർ(ജനറൽ), ജോയിന്റ് ഡയറക്ടർ(ഓഡിറ്റ്), ബന്ധപ്പെട്ട സംഘത്തിന്റെ പ്രവർത്തന പരിധിയിലെ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാല്യുവേഷൻ ഓഫീസർ, റവന്യു വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ, രജിസ്ട്രേഷൻ വകുപ്പിലെ സബ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ, പൊതുമരാമത്ത്/തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ (വസ്തുവിൽ കെട്ടിടം ഉണ്ടെങ്കിൽ)എന്നിവരടങ്ങുന്ന സമിതി നടത്തണം.
സമിതിയിലെ സ്വതന്ത്ര വാല്യുവർമാർ സഹകരണ രജിസ്ട്രാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവിലെ പട്ടികയിൽ ഉൾപെട്ടവരാകണം. വില നിർണയം സർക്കാർ നിശ്ചയിച്ച ഫെയർ വാല്യുവോ ബന്ധപ്പെട്ട തഹസിൽദാർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ മൂന്ന് വർഷത്തിനുള്ളിൽ നടത്തിയ സമാന സ്വഭാവമുള്ള ഭൂമി കൈമാറ്റങ്ങളിലെ ശരാശരി വിലയോ പരിഗണിച്ചാകണം. ഇതിൽ കൂടുതലുള്ള തുക അടിസ്ഥാന വിലയായി കണക്കാക്കണം. സംഘത്തിന്റെ എക്സിക്യൂഷൻ നടപടികളുടെ ഭാഗമായി ആർജിക്കുന്ന സ്ഥാവര വസ്തുക്കൾ വിൽക്കുന്പോഴും വില നിർണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബാധകമായിരിക്കും.
മാർഗനിർദേശങ്ങളിൽനിന്നു വ്യതിചലിച്ച് സ്ഥാപനത്തിനു നഷ്ടമുണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്തിയാൽ ഉത്തരവാദിത്വം കമ്മിറ്റി അംഗങ്ങൾക്കുണ്ടാകും. ജില്ലകളുടെ ചുമതലയുള്ള അഡീഷണൽ രജിസ്ട്രാർമാർ ഇടപാടുകളുടെ 25 ശതമാനത്തിൽ കുറയാത്ത ഫയലുകൾ പരിശോധിച്ച് ആധികാരികതയിൽ വ്യക്തത വരുത്തണം.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സഹകരണ സ്ഥാപനങ്ങൾ നിർദേശങ്ങൾ പാലിച്ചുവെന്ന് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാർ(ജനറൽ), ജോയിന്റ് ഡയറക്ടർ(ഓഡിറ്റ്)എന്നിവർ ഉറപ്പുവരുത്തണം. വീഴ്ച കണ്ടെത്തുന്നപക്ഷം രജിസ്ട്രാർ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
National
ഹൈദരാബാദ്: ശബരിമലയിലേക്ക് വിമാനത്തിൽ എത്തുന്നവർക്കു ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകിയതായി വ്യോമയാന മന്ത്രാലയം. ജനുവരി 20 വരെയാണ് അനുമതിയെന്ന് മന്ത്രി കെ. രാം മോഹൻ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
കാബിൻ ബാഗേജായി ഇതുവരെ പരിഗണിച്ചിരുന്ന ഇരുമുടിക്കെട്ട് ഇനിമുതൽ ഭക്തർക്ക് ചെക് ഇൻ ബാഗേജായി ഒപ്പം എടുക്കാം.
സുരക്ഷാ മാർഗനിർദേശങ്ങളെല്ലാം പാലിക്കുന്നതിനൊപ്പം ജനവികാരംകൂടി പരിഗണിച്ചാണ് പരന്പരാഗതരീതിക്കു തടസം വരാതിരിക്കാനുള്ള തീരുമാനമെടുത്തത്.
സാംസ്കാരിക മൂല്യങ്ങളോടും മതപരമായ പാരന്പര്യത്തോടുമുള്ള എൻഡിഎ സർക്കാരിന്റെ പ്രതിബദ്ധതയാണു തീരുമാനത്തിൽ വ്യക്തമാകുന്നതെന്നും സന്ദേശത്തിൽ മന്ത്രി രാം മോഹൻ വ്യക്തമാക്കി.