Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
NRI
ഡിട്രോയിറ്റ്: 25 വർഷം കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ശേഷം മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട ഡിട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൻ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നൽകാൻ കോടതി ഉത്തരവ്. സംഭവം അമേരിക്കയിലെ മിഷിഗനിലാണ്.
ഡെസ്മണ്ട് റിക്സിനെ ജയിലിലടയ്ക്കാൻ കാരണം പോലീസുകാർ തോക്കിന്റെ ബുള്ളറ്റുകളിൽ കൃത്രിമം കാണിച്ചതാണെന്ന് കോടതി മുൻപ് കണ്ടെത്തിയിരുന്നു. ശിക്ഷ റദ്ദാക്കിയത് സാങ്കേതികമായ കാരണങ്ങളാലാണെന്നും പൂർണമായും കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് തെളിയിക്കാൻ മതിയായ നിയമപരമായ രേഖകൾ ഇനിയും വേണമെന്നുമാണ് കോടതിയുടെ പുതിയ നിരീക്ഷണം.
അന്യായമായി തടവുശിക്ഷ അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന മിഷിഗനിലെ നിയമം അനുസരിച്ച്, ജയിലിൽ കഴിഞ്ഞ ഓരോ വർഷത്തിനും 50,000 ഡോളർ വീതം കണക്കാക്കി ഡെസ്മണ്ട് റിക്സിന് ഒരു മില്യൻ ഡോളറിലധികം സർക്കാർ നൽകിയിരുന്നു.
എന്നാൽ, പുതിയ കോടതി വിധിയെത്തുടർന്ന് ഈ തുക തിരികെ നൽകാൻ ഡെസ്മണ്ട് റിക്സിനോട് ഉത്തരവിട്ടിരിക്കുന്നത്. നിയമപരമായ സാങ്കേതിക കാരണങ്ങളാലാണ് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ജീവിതത്തിലെ വിലപ്പെട്ട 25 വർഷങ്ങൾ നഷ്ടപ്പെട്ട ഒരാളോട് പണം തിരികെ ആവശ്യപ്പെട്ട നടപടി വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
International
റാവൽപിണ്ടി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പത്നി ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ തുച്ഛ വിലയ്ക്കു സ്വന്തമാക്കി എന്ന കേസിലാണിത്.
ഇമ്രാനും ബുഷ്റയും നിലവിൽ ഇതര കേസുകളിൽ റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ തടവ് അനുഭവിച്ചുവരികയാണ്.
2022ൽ പ്രധാനമന്ത്രിപദം നഷ്ടമായ ഇമ്രാനെതിരേ, തുടർന്നുവന്ന ഷെഹ്ബാസ് ഷരീഫ് ഭരണകൂടം ചുമത്തിയ നിരവധി കേസുകളിലൊന്നിലാണ് ഇന്നലത്തെ ശിക്ഷ.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കേ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സമ്മാനിച്ച ആഡംബര വാച്ച് ഖജനാവിൽനിന്ന് തുച്ഛവിലയ്ക്കു വാങ്ങി സ്വന്തമാക്കിയെന്ന കുറ്റമാണ് തെളിഞ്ഞത്. സൗദി ഭരണകൂടം സമ്മാനിച്ച ആഭരണങ്ങൾ സ്വന്തമാക്കിയെന്ന കുറ്റം ബുഷ്റയ്ക്കെതിരേയും തെളിഞ്ഞു. ഇരുവരും പാർക്കുന്ന അഡ്യാല ജയിലിൽ രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇമ്രാൻ ഇപ്പോൾ അനുഭവിക്കുന്ന 14 വർഷത്തെ തടവുശിക്ഷ പൂർത്തിയായ ശേഷമായിരിക്കും ഇന്നലത്തെ ശിക്ഷ ആരംഭിക്കുകയെന്ന് പാക്കിസ്ഥാൻ വാർത്താവിതരണ മന്ത്രി അത്തുള്ള തരാർ വിശദീകരിച്ചു. ആഡംബര വാച്ച് നിസാര വിലയ്ക്കു സ്വന്തമാക്കിയതു മൂലം സർക്കാരിന് വൻ തുകയാണു നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതിന് ഇമ്രാനുമേൽ വേറെയും കേസുകളുണ്ട്. ‘തോഷാഖാന കേസുകളെ’ന്നാണ് ഇവ അറിയപ്പെടുന്നത്. മുന്‍പ് മറ്റൊരു തോഷാഖാന കേസിൽ ഇമ്രാന് 14ഉം ബുഷ്റയ്ക്ക് ഏഴും വർഷത്തെ തടവ് വിധിച്ചതാണെങ്കിലും അപ്പീൽ കോടതി ഈ ശിക്ഷ റദ്ദാക്കിയിരുന്നു.
ഇന്നലത്തെ വിധിക്കെതിരേ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നല്‍കുമെന്ന് ഇമ്രാന്റെ അഭിഭാഷകർ അറിയിച്ചു. ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി അറിയിച്ചു.
Kerala
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് 36 വർഷം തടവുശിക്ഷ.
കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു. പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.
പ്രതികള്‍ക്ക് 36 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഉയര്‍ന്ന ശിക്ഷയായ 10 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.
2007 ഡിസംബര്‍ 15ന് രാത്രി ആര്‍എസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി ചന്ദ്രമതിയെയും ആക്രമിക്കുകയായിരുന്നു.
ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കവെയാണ് സഹോദരനും പിതൃസഹോദരിക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷും ബന്ധുക്കളും ചികിത്സയിലായിരുന്നു.
കേസില്‍ കൊമ്മല്‍ വയല്‍ വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ മയിലാട്ടില്‍ വീട്ടില്‍ പ്രശാന്ത് ഉപ്പേട്ട (49), മഠത്തിന്‍താഴെ രാധാകൃഷ്ണന് (54), രാജശ്രീ ഭവനത്തില്‍ രാധാകൃഷ്ണന് (52), പി.വി. സുരേഷ് (50), എന്‍.സി. പ്രശോഭ് (40), ജിജേഷ് എന്ന ഉണ്ണി (42), കെ. സുധീഷ് എന്ന മുത്തു (42), പ്രജീഷ് (45), പറമ്പത്ത് മനോജ് (54), ഒ.സി. രൂപേഷ്, മീത്തല്‍ മനോജ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
International
ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ എംപിയും മുൻ മന്ത്രിയുമായ ടൂലിപ് സിദ്ദിഖിക്ക് ബംഗ്ലാദേശ് കോടതി രണ്ടു വർഷം തടവും പിഴയും വിധിച്ചു.
ബംഗ്ലാദേശിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അടുത്ത ബന്ധുവാണ് ടൂലിപ്. ഹസീനയെ സ്വാധീനിച്ച് ധാക്ക പ്രാന്തത്തിൽ കുടുംബാംഗങ്ങൾക്ക് ഭൂമി സന്പാദിച്ചുവെന്നാണ് കേസ്.
ഹസീനയ്ക്ക് അഞ്ചു വർഷത്തെ തടവും ഈ കേസിൽ വിധിച്ചിട്ടുണ്ട്.ലണ്ടനിൽ താമസിക്കുന്ന ടൂലിപ് സിദ്ദിഖിയുടെയും ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയുടെയും അഭാവത്തിലാണു വിചാരണ നടന്നത്. ഇരുവരും ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ല.
ബ്രിട്ടനിൽ ട്രഷറി മന്ത്രിയായിരുന്ന ടൂലിപ്, ഹസീനയുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് ജനുവരിയിൽ രാജിവയ്ക്കുകയായിരുന്നു.
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഹസീനയ്ക്കും അനുയായികൾക്കും എതിരേ എടുത്ത കേസുകളിലൊന്നാണിത്. വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്തിയ കേസിൽ ബംഗ്ലാ കോടതി ഹസീനയ്ക്ക് കഴിഞ്ഞമാസം വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച മറ്റൊരു അഴിമതിക്കേസിൽ ഹസീനയ്ക്ക് 21 വർഷം തടവു വിധിച്ചിട്ടുണ്ട്.
National
ചെന്നൈ: പോക്സോ കേസിൽ അറസ്റ്റിലായ യുവതിക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.
പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകി. 2021ലാണ് കേസിനാസ്പദമായ സംഭവം. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിലെ അങ്കണവാടിയിൽ പാചകക്കാരിയായ ലളിതയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്.
ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വേർപിരിക്കാനായി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെ നിന്ന് ബാലനെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വേളാങ്കണ്ണിയിൽ വച്ച് ഇരുവരെയും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽ മുറിയിൽ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിക്കുകയായിരുന്നു.
District News
തിരുവനന്തപുരം: ചാക്ക പീഡനക്കേസിൽ പ്രതിക്ക് 67 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
രണ്ടു വയസുള്ള നാടോടി പെണ്‍കുട്ടിയെ, പ്രതി തിരുവനന്തപുരം ഇടവ സ്വദേശി ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 11കാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയ പ്രതി, തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തിന് സമീപം പുറമ്പോക്ക് ഭൂമിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്.
പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Editorial
ശിക്ഷയും മനഃപരിവർത്തനവും തമ്മിലുള്ള ബന്ധം നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. ഒരാളെ ശിക്ഷിച്ചു നശിപ്പിക്കുക എന്നതല്ല നീതിപീഠങ്ങളുടെ ലക്ഷ്യം. മറിച്ച്, അവരിൽ മനംമാറ്റമുണ്ടാക്കി സമൂഹത്തിനുതകുന്ന മനുഷ്യരാക്കി തിരികെകൊണ്ടുവരിക എന്നതാണ്.
ഇത്തരമൊരു കാഴ്ചപ്പാടിനെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന നിരീക്ഷണമാണു കഴിഞ്ഞദിവസം കേരള ഹൈക്കോടതി നടത്തിയത്.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രിബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലായിരുന്നു ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
ക്രിമിനൽ കേസിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു കോടതി വിലയിരുത്തി. സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു.
താരതമ്യേന ഗുരുതരമല്ലാത്ത ആറു കേസുകളിൽ ഉൾപ്പെട്ട ജിജിൻ ഒരു കേസിൽ പിഴയടയ്ക്കുകയും മറ്റൊന്നിൽ ഒരു ദിവസം തടവനുഭവിക്കുകയും ചെയ്തിരുന്നു. മൂന്നു കേസിൽ കുറ്റവിമുക്തനായി. ഒരു കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജോലി നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
“ഒരു നല്ല ജയിൽ എന്നത് മനുഷ്യരുടെ അന്തസിനെ മാനിക്കുന്നതും അവരെ ഭാവിജീവിതത്തിനായി ഒരുക്കുന്നതുമായിരിക്കണം” എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ, ശിക്ഷാകാലത്തും വ്യക്തിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുനരധിവാസത്തെക്കുറിച്ചുള്ള ഉന്നതചിന്തയുമാണു പങ്കുവയ്ക്കുന്നത്. “സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലാണ് ശിക്ഷ, അല്ലാതെ മനുഷ്യത്വം നഷ്ടപ്പെടുന്നതിലല്ല” എന്ന തത്വവും ഇതിനോടു ചേർത്തുവയ്ക്കാം.
ജയിൽ എന്നാൽ ശിക്ഷാനടപടികളുടെയും തിരുത്തൽ പ്രക്രിയയുടെയും വേദിയായിരിക്കണമെന്ന കാഴ്ചപ്പാട് ആധുനിക നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നാണ്. ജയിലിൽ എല്ലാവരും തുല്യരായിരിക്കണം.
പക്ഷേ, ഇന്ത്യൻ തടവറകളുമായി ബന്ധപ്പെട്ടു ചിന്തിക്കുന്പോൾ വലിയൊരു ‘പക്ഷേ’ അന്തരീക്ഷത്തിൽ തൂങ്ങിനിൽപ്പുണ്ട്. മേൽപ്പറഞ്ഞതുപോലുള്ള ഉത്തമമായ അവസ്ഥയാണോ ഇന്ത്യൻ തടവറകളിലുള്ളത്? പ്രബുദ്ധരെന്ന ക്ലീഷേ വാക്കിനുപോലും നാണക്കേടുണ്ടാക്കുന്ന പ്രബുദ്ധകേരളത്തിലെ സ്ഥിതിയോ? സാധാരണക്കാരന് ഒരു നീതിയും, പണവും സ്വാധീനവുമുള്ളവനു മറ്റൊരു നീതിയും എന്ന ഇരട്ടത്താപ്പല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്?
അനിയന്ത്രിതമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുള്ള കൊടുംകുറ്റവാളികൾക്ക് ജയിലുകളിൽ ലഭിക്കുന്നു എന്നത് ഇപ്പോൾ ‘ഞെട്ടിക്കുന്ന’ യാഥാർഥ്യമല്ലാതായിരിക്കുന്നു.
ഒരു സൂപ്പർസ്റ്റാർ സിനിമ കാണുന്ന ആവേശത്തോടെ നാം അത്തരം കാര്യങ്ങൾ കേൾക്കുകയും മറക്കുകയും ചെയ്യുന്നു. അതേസമയം, നിസാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന സാധാരണക്കാർ കൊടുംകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥയുമായാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തെക്കുറിച്ചാണ് ഗബ്രിയേൽ ഗാർസിയ മാർക്വിസ്, “ജയിലുകൾ തിരുത്തൽ സ്ഥാപനങ്ങളായിരിക്കണം, അല്ലാതെ കുറ്റകൃത്യങ്ങളുടെ സർവകലാശാലകളായിരിക്കരുത്” എന്നു പറഞ്ഞത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന അടിസ്ഥാനതത്വം നമ്മുടെ ഭരണാധികാരികൾ പലപ്പോഴും മറന്നുപോകുന്നുണ്ട്.
എല്ലാ അനീതിയും കണ്ടു വേണം നീതി നടപ്പാക്കാൻ എന്ന ചിന്തയോടെയാണ് നീതിദേവതയുടെ കണ്ണിലെ കെട്ട് അഴിച്ചുകളഞ്ഞത്. എന്നാൽ, നീതിയുടെ തുലാസിൽ സ്വന്തക്കാരുടെ തട്ടു താഴുന്നതോടെ നീതിദേവതയുടെ കണ്ണുകൾ വീണ്ടും ആരോ മൂടിക്കെട്ടുന്ന അവസ്ഥയാകുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെയും മറ്റനേകം കേസിലെ പ്രതികളുടെയും കാര്യത്തിൽ അതു കണ്ടതാണ്. ഏറ്റവുമൊടുവിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയയ്ക്കാനുള്ള വിവാദ തീരുമാനവും ചൂടുള്ള ചർച്ചയായി.
സാധാരണക്കാരായ തടവുകാർക്കു ലഭിക്കാത്ത ശിക്ഷാ ഇളവുകൾ പ്രബലർക്ക് അതിവേഗം ലഭിക്കുന്പോൾ നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. ഒന്നും ശരിയാകില്ലെന്ന സാധാരണ മനുഷ്യരുടെ നിരാശ ജനാധിപത്യത്തിന്റെ മരണമണിയാണ്.
നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന ഒന്നും നടന്നുകൂടാ എന്നത് അഭിപ്രായസ്വാതന്ത്ര്യം പോലെ ജനാധിപത്യത്തിന്റെ കാതലാണെന്നതും മറന്നുകൂടാ. ഭരണാധികാരികളും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേർന്നുള്ള അവിശുദ്ധ പരസ്പരസഹായ സംഘങ്ങൾ തുല്യനീതിയിലൂന്നിയ ഭരണഘടനയെയും നോക്കുകുത്തിയാക്കുകയാണ്.
അനിയന്ത്രിതമായ നീതിനിഷേധവും അഴിമതിയും കണ്ട് പൊറുതിമുട്ടിയ ജനം പ്രതികരിച്ചുതുടങ്ങുന്നതോടെ അരാജകത്വത്തിലേക്കു നീങ്ങിയ പല രാജ്യങ്ങളുടെയും ഉദാഹരണങ്ങളും നമ്മുടെ കൺമുന്നിലുണ്ട്.
മനഃപരിവർത്തനത്തിനുള്ള അവസരം എല്ലാവർക്കും തുല്യമായിരിക്കണം. അതുപോലെ, ജയിലുകളിലെ സൗകര്യങ്ങളും ശിക്ഷാ ഇളവുകളും നീതിയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവുമില്ലാതെ നടപ്പിലാക്കണം.
രാഷ്ട്രീയമോ പണമോ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്നതു തടയാൻ കർശനമായ നടപടികളും വേണം. എങ്കിൽ മാത്രമേ, നിയമവാഴ്ചയുടെ വിശ്വാസ്യത നിലനിർത്താനും സമൂഹത്തിൽ യഥാർഥ നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.