ആലപ്പുഴ: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ട് ദിവസങ്ങൾക്കുശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. മാവേലിക്കര സബ് ജയിലിൽനിന്നാണ് മോചിതനായത്.
അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവച്ച് രാത്രി രാഹുലിനെ അറസ്റ്റ് ചെയ്തത്.
Tags : sex abuse rahul mamkootathil prison