National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.