തിരുവനന്തപുരം: കേരളത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കാനുള്ള അതിവേഗ റെയിൽ പദ്ധതി കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കാത്തതിനെച്ചൊല്ലി തർക്കം രൂക്ഷം. അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം വിശദ പഠനറിപ്പോർട്ട് സമർപ്പിക്കാതിരുന്നതും ബജറ്റ് പ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടാതിരിക്കാൻ കാരണമായതായുള്ള വിമർശനവും ഉയർന്നുകഴിഞ്ഞു.
കേന്ദ്രസർക്കാർ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് തയാറാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇ. ശ്രീധരനും കഴിഞ്ഞ ദിവസം മാത്രമാണ് അതിവേഗ പാത റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചത്.
ഏറെ വിവാദമായ കെ-റെയിലിനു (സിൽവർ ലൈൻപദ്ധതി) ബദലായുള്ള റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിസി) കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ അർധ അതിവേഗ പാതയായാണ് വിഭാവനം ചെയ്യുന്നത്. നേരത്തേയുള്ള കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടില്ല. മണിക്കൂറിൽ 160-180 കിലോമീറ്റർ വേഗത്തിലാണ് ആർആർടിസി വിഭവനം ചെയ്യുന്നത്. കെ-റെയിലിനെ വിടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഭൂമി ഏറ്റെടുക്കൽ കൂടുതൽ ആവശ്യമില്ലാത്ത അതിവേഗ പദ്ധതിയാണ് ഇ. ശ്രീധരൻ തയാറാക്കിയത്. സർക്കാർ നിർദേശിച്ച പദ്ധതിയുമായി ഒരു യോജിപ്പുമില്ലാത്ത പദ്ധതി. രണ്ടു പദ്ധതിയും ബജറ്റ് പ്രഖ്യാപനത്തിനു മുന്പ് കേന്ദ്രസർക്കാരിനു മുന്നിലെത്തിയിരുന്നില്ല. ഇനി ഇവയിൽ ഏതു പദ്ധതി കേന്ദ്രം തെരഞ്ഞെടുക്കും എന്നതും നിർണായകമാണ്.
Tags : High-speed rail project