Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയും സൗരാഷ്ട്രയും സെമിയിൽ. ഇന്ന് ക്വാർട്ടറിൽ മുംബൈയെ തോൽപ്പിച്ചാണ് കർണാടക സെമിയിലെത്തിയത്. ക്വാർട്ടറിൽ ഉത്തർ പ്രദേശിനെ പരാജയപ്പെടുത്തിയാണ് സൗരാഷ്ട്ര സെമിയിൽ കടന്നത്.
രണ്ട് മത്സരങ്ങളും മഴ കാരണം തടസപ്പെട്ടതിനെ തുടർന്ന് ജയദേവന്റെ വിജെഡി രീതിയനുസരിച്ചാണ് വിജയികളെ തീരുമാനിച്ചത്. ഇതനുസരിച്ച് കർണാടക 55 റൺസിനും സൗരാഷ്ട്ര 17 റൺസിനുമാണ് വിജയിച്ചത്.
കർണാടകയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണെടുത്തത്. 86 റൺസെടുത്ത ഷംസ് മുലാനിയാണ് കർണാടകയുടെ ടോപ്സ്കോറർ. 38 റൺസെടുത്ത സിദ്ദേഷ് ലാഡും 33 റൺസെടുത്ത സായ്രാജ് പാട്ടീലും തിളങ്ങി.
കർണാടകയ്ക്ക് വേണ്ടി വിദ്യാദർ പാട്ടീൽ മൂന്ന് വിക്കറ്റെടുത്തു. വിദ്വത് കവേരപ്പയും അഭിലാഷ് ഷെട്ടിയും രണ്ട് വിക്കറ്റ് വീതവും വി. വൈശാഖ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്.
81 റൺസുമായി ദേവ്ദത്ത് പടിക്കലും 74 റൺസുമായി കരുൺ നായരുമായിരുന്നു ക്രീസിൽ. മഴ മാറാൻ കാത്ത് നിന്നെങ്കിലും ശമിക്കാത്തതിനെ തുടർന്ന് 55 റൺസിന് കർണാടകയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സൗരാഷ്ട്രക്കെതിരായ ക്വാർട്ടറിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 310 റൺസാണെടുത്തത്. 88 റൺസ് വീതമെടുത്ത അഭിഷേക് ഗോസ്വാമിയുടെയും സമീർ റിസ്വിയുടെയും 35 റൺസെടുത്ത പ്രിയം ഗാർഗിന്റെയും മികവിലാണ് ഉത്തർപ്രദേശ് കൂറ്റൻ സ്കോർ എടുത്തത്.
സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രേരക് മംഗതും അൻഗുർ പൻവാറും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 40.1 ഓവറിൽ 238 റൺസെടുത്ത് നിൽക്കെയാണ് മഴ പെയ്തത്.
100 റൺസുമായി ഹാർവിക്ക് ദേശായിയും 40 റൺസെടുത്ത ചിരാഗ് ജാനിയുമായിരുന്നു ക്രീസിൽ. 67 റൺസെടുത്ത പ്രേരക് മംഗതും തിളങ്ങി. മഴ മാറാത്തതിനെ തുടർന്ന് സൗരാഷ്ട്ര 17 റൺസിന് മത്സരം സ്വന്തമാക്കുകയായിരുന്നു.