ബുലാവായോ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 27 റൺസിന് തകർത്താണ് ഇംഗ്ലീഷ് പട ഫൈനലിലെത്തിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 250 റൺസിൽ ഓൾഔട്ടായി. ഓസീസ് ക്യാപ്റ്റൻ ഒലിവർ പീക്ക് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 88 പന്തിൽ നിന്ന് 100 റൺസാണ് പീക്ക് എടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പീക്കിന്റെ ഇന്നിംഗ്സ്.
47 റൺസെടുത്ത നിതേഷ് സാമുവലും 34 റൺസെടുത്ത ആര്യൻ ശർമയും തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സെബാസ്റ്റ്യൻ മോർഗനും ജെയിംസ് മിന്റോയും മന്നി ലംസ്ഡെനും റാൽഫി ആൽബർട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അലക്സ് ഫ്രെഞ്ചും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്റെയും കാലെബ് ഫാൽകോണറിന്റെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്റെ ഇന്നിംഗ്സ്.
കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി പോരാട്ടത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് ഫൈനൽ.
Tags : under 19 worldcup england reaches final beats australia cricket