Sports
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ബാസ്കറ്റ്ബോൾ പരിശീലകൻ സ്കോട്ട് ഫ്ലെമിംഗ് സ്ഥാനമൊഴിയുന്നു.
12 വർഷത്തെ സേവനത്തിന് ശേഷമാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം. പരിശീലകനായി നാല് പതിറ്റാണ്ടോളം പരിചയസന്പത്തുണ്ട് ഫ്ലെമിംഗിന്.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യയുടെ സമ്മർദ ഭാരമേറുന്നു. സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വൻ മാർജിനിൽ തോൽവി വഴങ്ങിയതോടെ ഇനിയുള്ള മത്സരങ്ങൾ നിർണായകമായി. ഇനിയുള്ള രണ്ട് മത്സരവും വിജയിക്കണം. അല്ലെങ്കിൽ നെറ്റ് റണ്‍ റേറ്റ് തിരിച്ചടിയാകുമെന്നിരിക്കേ സിംബാബ്വെയ്ക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് നേടിയ 107 റണ്‍സ് വിജയം ഇന്ത്യൻ ക്യാന്പിൽ സമ്മർദം കൂട്ടി.
ഇനിയുള്ള രണ്ടു മത്സരവും ജയിച്ചാൽ ഇന്ത്യക്ക് സമ്മർദമില്ലാതെ സെമി ഫൈനൽ കളിക്കാം. നാളെ ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ എട്ട് മത്സരം.
ഇതേ ദിവസം അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടവും നടക്കും. ഇന്ത്യയുടെ സെമി സാധ്യത ഈ മത്സരത്തെയും ആശ്രയിക്കും. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി എളുപ്പമാകും.
സെമിയിലെത്താൻ?
സൂപ്പർ 8 ഗ്രൂപ്പ് എയിൽ നിലവിൽ പോയിന്റ്് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സെമി ഫൈനൽ സാധ്യതകൾ ഇങ്ങനെ:
രണ്ട് വിജയം: സിംബാബ്വെ (ഫെബ്രുവരി 26), വെസ്റ്റ് ഇന്‍ഡീസ് (മാർച്ച് ഒന്ന്) മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം അനിവാര്യം. രണ്ട് മത്സരവും ജയിക്കുക സെമിയിലെത്താൻ ആദ്യ വഴി. നിലവിൽ നെറ്റ് റണ്‍ റേറ്റിൽ ഇന്ത്യ വിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഏറെ പിന്നിലാണ്. ഒരു മത്സരം തോറ്റാൽ നെറ്റ് റണ്‍ റേറ്റ് വിധി നിർണയിക്കും. അതിനാൽ സിംബാബ്വെക്കും വിൻഡീസിനുമെതിരേ മികച്ച മാർജിനിൽ ജയം നേടണം. എങ്കിൽ മാത്രമേ റണ്‍ റേറ്റിൽ ദക്ഷിണാഫ്രിക്കയെയോ വിൻഡീസിനെയോ മറികടക്കാനാവൂ.
മറ്റ് ടീമുകളുടെ പ്രകടനം:
ഇന്ത്യ x സിംബാബ്വെ മത്സരം നടക്കുന്ന വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസ്- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ത്യയുടെ സെമി പ്രവേശനത്തിൽ നിർണായകമാകും. വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമാകും. ദക്ഷിണാഫ്രിക്ക ജയിക്കുന്നത് അനുകൂലം. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി സെമിയിൽ കടക്കാം.
തുല്യ പോയിന്റ് വന്നാൽ:
വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും, ഇന്ത്യ തങ്ങളുടെ രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നീ മൂന്ന് ടീമുകൾക്കും നാല് പോയിന്റ് വീതമാകും. ഈ സാഹചര്യത്തിൽ റണ്‍ റേറ്റ് ആകും വിധി നിർണയിക്കുക.
അഭിഷേക്/ ഇഷാൻ ഒൗട്ട്, സഞ്ജു ഇൻ!
എതിരാളികളുടെ ഓഫ് സ്പിൻ ട്രാപ്പ് അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറിൽ തന്നെ ഓഫ് സ്പിന്നർക്ക് വിക്കറ്റ് നൽകിയാണ് അഭിഷേക് ശർമയും ഇഷാൻ കിഷനും മടങ്ങിയത്. സിക്കന്ദർ റാസ, ബ്രയാൻ ബെന്നറ്റ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ സിംബാബ്വെയ്ക്കുണ്ട്. സഞ്ജു സാംസണിന്റെ പ്ലേയിംഗ് ഇലവനിലേക്കുള്ള മടങ്ങിവരവാണ് ഇതിനുള്ള പരിഹാരം. തിലക് ലോകകപ്പിൽ ബാറ്റ് ചെയ്യുന്നത് 119 സ്ട്രൈക്ക് റേറ്റിലും റിങ്കു 82 സ്ട്രൈക്ക് റേറ്റിലുമാണ്. അഞ്ച് ഇന്നിംഗ്സുകളിൽനിന്ന് 107 റണ്‍സാണ് തിലകിന്റെ സന്പാദ്യം. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഇടംകൈയൻമാരായത് എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കും.
വരുണ്‍ മങ്ങി:
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ വരുണ്‍ ചക്രവർത്തി തിളങ്ങാതെ പോയതായിരുന്നു ഇന്ത്യ നേരിട്ട തിരിച്ചടികളിലൊന്ന്. മധ്യ ഓവറുകളിലെ വരുണിന്റെ വിക്കറ്റ് ടേകക്കിംഗ് മികവ് ടൂർണമെന്റിൽ മുതൽക്കൂട്ടായിരുന്നു. അക്സർ പട്ടേൽ, കുൽദീപ് യാദവ് തുടങ്ങി വിക്കറ്റ് ടേക്കിംഗ് ബൗളർമാർ ഉള്ളപ്പോൾ വാഷിംഗ്ടണ്‍ സുന്ദറെ കഴിഞ്ഞ മത്സരത്തിൽ പരീക്ഷിച്ച് പരാജയപ്പെട്ടത് മുന്നിലുണ്ട്.
ഇന്ത്യ x സിംബാബ്വെ:
ട്വന്റി20 ക്രിക്കറ്റിൽ സിംബാബ്വെക്കെതിരെ മികച്ച റിക്കാര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 13 മത്സരങ്ങളിൽ 10 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത് (2022ൽ). അന്ന് 71 റണ്‍സിന്റെ വന്പൻ വിജയം ഇന്ത്യ നേടിയിരുന്നു.
ഇന്ത്യ x വെസ്റ്റ് ഇൻഡീസ്:
മൂന്നാം സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ നേരിടുന്നത് വെസ്റ്റ് ഇൻഡീസിനെയാണ്. ട്വന്റി20 ക്രിക്കറ്റിൽ വിൻഡീസിനെതിരേ ഇന്ത്യക്ക് മുൻതൂക്കമുണ്ടെങ്കിലും ലോകകപ്പിലെ കണക്കുകൾ ആശങ്കയുണ്ടാക്കുന്നതാണ്. ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് (2014ൽ) ഇന്ത്യക്ക് ജയിക്കാനായത്.
Sports
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ പലപ്പോഴായി തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലെ കരടായി മാറിയ അന്പയറാണ് ജമൈക്കക്കാരനായ സ്റ്റീവ് ബക്നർ.
ഇപ്പോഴിതാ 22 വർഷങ്ങൾക്കുശേഷം സച്ചിനെതിരായ ഒരു തെറ്റായ തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ബക്നർ. 2003-04ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ബ്രിസ്ബേൻ ടെസ്റ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ എൽബിഡബ്ല്യു വിളിച്ച തീരുമാനം തെറ്റായിരുന്നുവെന്നാണ് ബക്നർ സമ്മതിച്ചത്.
അന്പയറിംഗിൽ നിന്ന് വിരമിച്ച ബക്നർ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അന്പയേഴ്സ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് ഏറെക്കാലം ചർച്ചയായ ആ വിവാദ പുറത്താക്കലിൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചത്.
പുറത്താകൽ ഇങ്ങനെ: ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ജേസണ്‍ ഗില്ലെസ്പിയുടെ പന്ത് സച്ചിൻ ബാറ്റുയർത്തി ലീവ് ചെയ്തെങ്കിലും പാഡിൽ തട്ടിയിരുന്നു. ഓസീസ് താരങ്ങൾ എൽബിഡബ്ല്യുവിനായി അപ്പീൽ നടത്തിയതിന് പിന്നാലെ ബക്നർ വിരലുയർത്തി. ബക്നറുടെ തീരുമാനം സച്ചിനു വിശ്വസിക്കാനായില്ല. വെറും മൂന്ന് റണ്‍സ് എടുത്തായിരുന്നു സച്ചിൻ ബക്നറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത്.
79 വയസുകാരനായ ബക്നർ 120ലധികം ടെസ്റ്റുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഒന്നിലധികം ലോകകപ്പുകളിലെ അന്പയറിംഗ് പാനലിലും ഉണ്ടായിരുന്നു.
Sports
എഡ്ജ്ബാസ്റ്റണ്: 2026 വനിതാ ട്വന്റി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ. ജൂണ്‍ 12ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ അഞ്ചിന് അവസാനിക്കും.
ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ പത്താം പതിപ്പിൽ 12 ടീമുകൾ കിരീടത്തിനായി പോരാടും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഇത്തവണ ഒരേ ഗ്രൂപ്പിൽ പോരടിക്കും. ജൂണ്‍ 14നാണ് ഇന്ത്യ- പാക്കിസ്ഥാൻ ആവേശപ്പോരാട്ടം.
കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങൾ പൂർത്തിയായതോടെ ടൂർണമെന്റിലെ 12 ടീമുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. ആറ് ടീമുകളെ വീതം രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടിയ ശേഷം ആദ്യത്തെ നാല് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നിവർ മാറ്റുരയ്ക്കും. ഗ്രൂപ്പ് ബിയിൽ നിലവിലെ ചാന്പ്യന്മാരായ ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, സ്കോട്ലന്ഡ് എന്നിവരും ഉൾപ്പെടുന്നു.
ടൂർണമെന്റിൽ 33 മത്സരങ്ങളുണ്ടാകും. ഒരു ദിവസം മൂന്ന് മത്സരങ്ങൾ നടക്കും. ആദ്യ മത്സരം വൈകുന്നേരം മൂന്നിനും രണ്ടാം മത്സരം വൈകിട്ട് ഏഴ് മണിക്കും മൂന്നാം മത്സരം രാത്രി 11നും നടക്കും.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് രണ്ടാം മത്സരം നാളെ നടക്കാനിരിക്കേ റിങ്കു സിംഗ് ഇന്ത്യൻ ടീം വിട്ടു.
പിതാവ് ഖൻചന്ദ് സിംഗിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യൻ ക്യാംപ് വിട്ടത്. ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് നിലവിൽ ഗെയ്റ്റർ നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചിരുന്നു. പിന്നാലെ താരം ചെവ്വാഴ്ച പുലർച്ചെ തന്നെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
Sports
ഭുവനേശ്വർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐഎസ്എൽ) ഒഡീഷ- ഇന്റർകാശി പോരാട്ടം സമനിലയിൽ അവസാനിച്ചു.
ഇരു ടീമും ആക്രമിച്ചു കളിച്ച് ഗോൾ വല കുലുക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഗോൾ രഹിതമായി മത്സരം അവസാനിച്ചു. ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്റർകാശിക്ക് ജയം കാണാനായില്ല. ഒഡീഷയുടെ ആദ്യ മത്സരമായിരുന്നു. ഇന്റർകാശി ഏഴാം സ്ഥാനത്തും ഒഡീഷ എട്ടാം സ്ഥാനത്തുമാണ്.
Sports
മഡ്രിഡ്: റയൽ മഡ്രിഡ് താരം വിനീഷ്യസിനു നേരേ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബെൻഫിക്കയുടെ ജിയാൻലുക്ക പ്രെസ്റ്റിയാനിക്കു സസ്പെൻഷൻ.
അർജന്റീനക്കാരനായ പ്രെസ്റ്റിയാനി തനിക്കുനേരേ വംശീയാധിക്ഷേപം നടത്തിയെന്നു വിനീഷ്യസ്് റഫറിക്കു പരാതി നൽകിയിരുന്നു.
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫ് ആദ്യപാദ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം.
താൻ നിരപരാധിയാണെന്ന നിലപാടിലായിരുന്നു പ്രെസ്റ്റിയാനി. എന്നാൽ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ പ്രെസ്റ്റിയാനിയ്ക്ക് ഒരു മത്സരത്തിൽ വിലക്ക് പ്രഖ്യാപിച്ചു.
Sports
പ്രാഗ് (ചെക്ക് റിപ്പബ്ലിക്): ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സിലെ മോശം പ്രകടനത്തിനു പിന്നാലെ ലോക ചാന്പ്യൻ ഡി. ഗുകേഷ് പ്രാഗ് ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ഇന്ത്യക്കായി മാറ്റുരയ്ക്കാൻ ഇന്നിറങ്ങും.
ഡി. ഗുകേഷ് നിലവിൽ ഇന്ത്യയിലെ ഒന്നാം റാങ്കിലുള്ള താരമാണ്. 2026ൽ അദ്ദേഹത്തിന് മോശം തുടക്കമാണ് ലഭിച്ചത്.
Sports
ദോഹ: ദോഹ ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ ആരംഭിക്കുന്ന 2027ലെ ഫിബ വേൾഡ് കപ്പ് ഏഷ്യൻ ക്വാളിഫയേഴ്സിനുള്ള ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ബാസ്കറ്റ്ബോൾ ടീമിന്റെ ഡെലിഗേഷൻ ഹെഡ് ആയി കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായ പി.ജെ. സണ്ണിയെ നാമനിർദേശം ചെയ്തു.
ടീമിലെ ഏക മലയാളി സാന്നിധ്യം ചെന്നൈ ഇന്ത്യൻ ബാങ്കിലുള്ള പ്രണവ് പ്രിൻസാണ്. ഇന്ത്യയുടെ ആദ്യ മത്സരം 28ന് ഖത്തറിനെതിരേയാണ്.
Sports
പല്ലേക്കല്ലേ: സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 164/9 ഇംഗ്ലണ്ട് 166/8 (19.1).
165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചത്. 51 പന്തുകളിൽ 100 റൺസ് നേടിയാണ് ബ്രൂക്ക് പുറത്തായത്. തകർച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്.
ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ അഫ്രീദി പാക്കിസ്ഥാന് ഗംഭീര തുടക്കം സമ്മാനിച്ചു. പിന്നാലെ ജോസ് ബട്ലറെയും കൂടാരം കയറ്റി ഷഹീൻ ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കി. 17-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ വൺഡൗണായിറങ്ങിയ ബ്രൂക്ക് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി.
വന്നവരെല്ലാം നിരനിരയായി മടങ്ങിയപ്പോഴും ബ്രൂക്ക് പിടികൊടുത്തില്ല. ജേക്കബ് ബെത്തൽ (എട്ട്), ടോം ബാന്റൺ (രണ്ട്) എന്നിവരും നിരാശപ്പെടുത്തി. ഏറെക്കുറെ ഒറ്റയ്ക്കാണ് ബ്രൂക്ക് ഇംഗ്ലീഷ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചത്. 58-4 എന്ന നിലയിൽ നിന്ന് ബ്രൂക്ക് ടീമിനെ കരകയറ്റിയത്.
ബ്രൂക്കിന് പുറമെ 28 റണ്‍സെടുത്ത വില്‍ ജാക്സും 16 റണ്‍സെടുത്ത സം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി നാലു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണർ ഷാഹിബ്സാദ ഫര്ഹാൻ (45 പന്തില്‍ 63) ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. തോൽവിയോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവർക്കുള്ളത്.
Sports
പല്ലേക്കല്ലേ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 165 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി.
63 റൺസ് നേടിയ സാഹിബ്സാദ ഫർഹാനാണ് ടോപ് സ്കോറർ. ബാബർ അസം (25) , ഫഖർ സമാൻ (25) , ഷദാബ് ഖാൻ (23) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
പാക് നിരയിൽ ആറു പേർക്ക് രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ട് നിരയിൽ ലിയാം ഡോസൺ മൂന്നും ജാമി ഓവർട്ടണും ജോഫ്ര ആർച്ചറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബ്രിസ്ബെയ്ൻ: വനിതാ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയായ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 215 റൺസ് വിജയം ലക്ഷ്യം 70 പന്തും ആറുവിക്കറ്റും കൈയിലിരിക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 214 (48.3) ഓസ്ട്രേലിയ 217/4 (38.2). മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ അലീസ ഹീലിയും (50) ലിച്ച്ഫീൽഡും (32) ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. ഒന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ട് ഇവർ സ്ഥാപിച്ചു.
76 റൺസ് നേടിയ ബെത്ത് മൂണിയാണ് ടോപ് സ്കോറർ. അന്നബേൽ സതർലാൻഡ് (48) റൺസ് നേടി. ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ഇന്നിംഗ്സ് 214 റൺസിൽ അവസാനിച്ചിരുന്നു. സ്മൃതി മന്ദാന (58), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (53) അർധസെഞ്ചുറി നേടി.
ഓസീസിനായി ആഷ്ലി ഗാർഡ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെത്ത് മൂണിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
ഹുബ്ബള്ളി: രഞ്ജി ഫൈനലിന്റെ ആദ്യ ദിനം ശുഭം പുന്ദീറിന്റെ സെഞ്ചുറി മികവിൽ ജമ്മു കാഷ്മീരിന് മേൽക്കൈ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ജമ്മു കാഷ്മീർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി. ജമ്മു കാഷ്മീർ ക്യാപ്റ്റൻ പരസ് ദോഗ്ര ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ ടീമിനെ ശുഭം പുന്ദീറിന്റെ സെഞ്ച്വറിയാണ് (117*) കരകയറ്റിയത്. മികച്ച ബാറ്റിങ് പുറത്തെടുത്ത പുന്ദീർ ടീമിനെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ പരസ് ദോഗ്ര പരിക്കേറ്റ് പുറത്തായതിനു ശേഷം മൂന്നാം വിക്കറ്റിൽ യുവതാരം അബ്ദുൾ സമദുമായി ചേർന്നാണ് ശുഭം പുന്ദീർ ടീമിനെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്.
Sports
പല്ലേക്കല്ലെ: ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തില്‍ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. പല്ലേക്കല്ലെ സ്റ്റേഡിയത്തിലാണ് മത്സരം.
സൂപ്പർ എട്ടിൽ ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ പാക്കിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. അതിനാൽ ഇന്ന് ജയിച്ചാൽ ഇംഗ്ലണ്ടിന് സെമി ഏകദേശം ഉറപ്പിക്കാം.
ടീം ഇംഗ്ലണ്ട് : ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.
പാക്കിസ്ഥാൻ: സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.
Sports
കൊച്ചി: എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയെന്ന പാരതിയില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെ മൂവാറ്റുപുഴ പോലീസാണ് കേസെടുത്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് മെസേജിലൂടെ മുത്തലാഖ് ചൊല്ലിയതായാണ് പരാതി. ശാരീരികവും മാനസികവുമായി ഇയാൾ പീഡിപ്പിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
2016ല്‍ ആയിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മേയ് 21നാണ് ഭര്‍ത്താവ് മുത്തലാഖ് സന്ദേശം അയച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Sports
പാറ്റ്ന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വൈഭവ് സൂര്യവൻഷിക്ക് പാരിതോഷികം നൽകി ബിഹാർ സർക്കാർ. 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ വൈഭവിന് സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ ചടങ്ങിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കായികമന്ത്രി ശ്രേയസി സിംഗ് തുടങ്ങിയവർ പങ്കെടുത്തു. ഹരാരെയിൽ നടന്ന ഫൈനലിൽ താരം 80 പന്തിൽ നിന്ന് 175 റൺസെടുത്തിരുന്നു. 15 സിക്സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പടിച്ചത്.
ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 169.50 എന്ന സ്ട്രൈക്ക് റേറ്റിലും 62.71 ശരാശരിയിലുമായി 439 റൺസാണ് വൈഭവ് നേടിയത്. ഫൈനലിലെയും ടൂർണമെന്റിലെയും താരവും വൈഭവായിരുന്നു.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ബെഞ്ചമിൻ സെസ്ക്കോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. 71-ാം മിനിറ്റിലാണ് സെസ്ക്കോ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 48 പോയിന്റായി. നിലവിൽ ലീഗ് ടേബളിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ജിറോണ-അലാവസ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
വ്ലാഡിസ്ലാവ് വാനത്തും വിക്ടർ സൈഗാന്കോവും ആണ് ജിറോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് ബോയെയാണ് അലാവസിന്റെ രണ്ട് ഗോളുകളും സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ജിറോണയ്ക്ക് 30 പോയിന്റും അലാവസിന് 27 പോയിന്റുമായി. നിലവിൽ ലീഗാ ടേബിളിൽ ജിറോണ 11-ാം സ്ഥാനത്തും അലാവസ് പതിനാലാമതുമാണ്.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് പാക്കിസ്ഥാനെ നേരിടും. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. ഞായറാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ച ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. സൂപ്പർ എട്ട് ഘട്ടത്തിൽ ഇംഗ്ലണ്ടിന് രണ്ട് പോയിന്റാണുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ന്യൂസിലൻഡുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് പാക്കിസ്ഥാനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്തിയത്.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ വന്പൻ തോൽവി ഏറ്റുവാങ്ങിയതോടെ സെമിഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് തിരിച്ചടി. സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ അടുത്ത രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് ജയം അനിവാര്യമായി. വൻ മാർജിനിൽ തോറ്റതിനാൽ നെറ്റ് റണ്‍ റേറ്റിലും തിരിച്ചടി നേരിട്ടു.
26ന് ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരേയാണ് അടുത്ത മത്സരം. മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരേയാണ് അവസാന മത്സരം. രണ്ട് മത്സരങ്ങളും വിജയിക്കുക മാത്രമല്ല തിരിച്ചടിയായിരിക്കുന്ന നെറ്റ് റണ്‍ റേറ്റ് മറികടക്കാൻ സാധ്യമാകുന്ന ജയം നേടണം. ഏതെങ്കിലും ഒരു മത്സരം തോറ്റാൽ റ്റു ടീമുകളുടെ മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും സെമി പ്രവേശനം.
ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാകുന്നതിന് ദക്ഷിണാഫ്രിക്ക എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇന്ത്യ വിൻഡീസിനേയും സിംബാബ്വെയെയും കീഴടക്കുകയും പ്രോട്ടീസ് അജയ്യരാകുകയും ചെയ്താൽ അവസാന നാല് ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും.
ഇനി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ ടീമുകളിൽ ഏതെങ്കിലും രണ്ട് ടീം ഇന്ത്യക്ക് പുറമെ രണ്ട് വീതം ജയം മാത്രമാണ് നേടുന്നതെങ്കിലും കാര്യങ്ങൾ കടുപ്പമാകും. ഇവിടെ നെറ്റ് റണ്‍റേറ്റ് നിർണായകമാകും.
വലിയ തോൽവി, ചെറിയ സ്കോർ
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കതിരേ ഇന്ത്യ നേരിട്ടത് (റണ്‍സ് അടിസ്ഥാനത്തിൽ) ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 76 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോൽവി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.5 ഓവറിൽ കേവലം 111 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മാർകോ യാൻസൻ, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവരാണ് ഇന്ത്യയെ തകർത്തത്.
2010ൽ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ ബ്രിഡ്ടൗണിൽ ഇന്ത്യ 49 റണ്‍സിന് പരാജയപ്പെട്ടതായിരുന്നു ഇതുവരെയുള്ള വലിയ പരാജയം.
2016ൽ ന്യൂസിലൻഡിനെതിരേ നാഗ്പുരിൽ 47 റണ്‍സിന് തോറ്റിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോർ കൂടിയാണിത്.
Sports
ബംഗളൂരു: വനിതാ സിംഗിൾസ് ടെന്നീസ് കോർട്ടിൽ 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തൻ താരോദയം.
പൂന സ്വദേശിനി 21കാരിയായ വൈഷ്ണവി അദ്കറാണ് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ സാനിയ മിർസയക്ക് പിൻഗാമിയായി തന്റെ പേര് എഴുതിച്ചേർത്തത്. കെഎസ്എൽടിഎ കോർട്ടുകളിൽ തുടർച്ചയായി നടത്തിയ മിന്നും പ്രകടനമാണ് വൈഷ്ണവിക്ക് ലോകശ്രദ്ധയാകർഷിക്കാൻ അവസരമൊരുക്കിയത്.
►17 വർഷം, കാത്തിരിപ്പ് അവസാനിച്ചു
ബംഗളൂരുവിൽ നടന്ന ഡബ്ല്യു100 ഐടിഎഫ് ഇവന്റ് ഫൈനലിൽ വൈഷ്ണവി കടന്നിരുന്നു. 2009ൽ ഡബ്ല്യുടിഎ 250 ഇനമായ പട്ടായ ഓപ്പണിൽ സാനിയ മിർസ റണ്ണർ-അപ്പ് ആയതിനുശേഷം ഡബ്ല്യു100 അല്ലെങ്കിൽ അതിലും പ്രധാനപ്പെട്ട ഒരു ടൂർണമെന്റിലും സാന്നിധ്യമാകാൻ ഇന്ത്യൻ വനിതാ താരങ്ങൾക്കായിട്ടില്ല.
17 വർഷത്തെ കാത്തിരിപ്പിനാണ് വൈഷ്ണവി ഫൈനൽ പ്രവേശനത്തിലൂടെ അവസാനം കുറിച്ചത്. ഫൈനലിൽ ഹാനെ വാൻഡെവിങ്കലിനോട് പരാജയപ്പെട്ടെങ്കിലും വൈഷ്ണവി തന്റെ മുന്നോട്ടുള്ള കരിയർ യാത്ര വ്യക്തമാക്കി.
►റാങ്കിംഗിൽ കുതിപ്പ്
ലോക റാങ്കിംഗിൽ 690-ാം സ്ഥാനത്തുള്ള വൈഷ്ണവി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ടൂർണമെന്റിൽ സ്ഥാനമുറപ്പിച്ചത്.
കെഎസ്്എൽടിഎ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയതോടെ വൈഷ്ണവി 65 റാങ്കിംഗ് പോയിന്റുകൾ നേടി ഡബ്ല്യുടിഎ റാങ്കിംഗിൽ 466-ാം സ്ഥാനത്തേക്ക് ഉയർന്നു. സഹജ യമലപള്ളി (ലോക നന്പർ 397) ക്ക് പിന്നിൽ ഇന്തൻ താരങ്ങളിൽ രണ്ടാം സ്ഥാനം. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഏഷ്യ-ഓഷ്യാനിയ ടൂർണമെന്റിനുള്ള ബില്ലി ജീൻ കിംഗ് കപ്പ് ടീമിൽ ഇടം നേടാനുള്ള സാധ്യതയും വൈഷ്ണവിക്കുണ്ട്.
►സഹോദരിക്കൊപ്പം തുടക്കം
2014ൽ ആണ് വൈഷ്ണവി തന്റെ ഇളയ സഹോദരിയായ അസ്മിയുമായി കേദാർ ഷായുടെ കീഴിൽ പരിശീലനത്തിനായി ബൗണ്‍സ് ടെന്നീസ് അക്കാദമിയിൽ ചേർന്നത്. ഷായുടെ ശിക്ഷണത്തിൽ വൈഷ്ണവി ജൂണിയർ ദേശീയ ചാന്പ്യനായി. 2020ൽ ജൂണിയർ ഫ്രഞ്ച് ഓപ്പണിന് യോഗ്യത നേടി. എന്നാൽ കോവിഡ്-19 പോസിറ്റീവ് ആയതിനാൽ ഫ്രാൻസിലേക്ക് യാത്ര ചെയ്യാനും മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചില്ല.
►ചരിത്ര നേട്ടം
പൂനയിലെ ബ്രിഹാൻ മഹാരാഷ്ട്ര കോളജ് ഓഫ് കൊമേഴ്സിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുന്ന വൈഷ്ണവി കഴിഞ്ഞ വർഷം വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം സൃഷ്ടിച്ചു. ജനുവരി മുതൽ വൈഷ്ണവി രോഹൻ ബൊപ്പണ്ണ ടെന്നീസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ കുതിപ്പ് തുടരുന്നു. ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.
എബറിച്ചി എസെയുടെയും വിക്ടർ ഗ്യോകെെർസിന്റെയും ഇരട്ട ഗോളുകളാണ് ആഴ്സണലിന് തകർപ്പൻ ജയം സമ്മാനിച്ചത്. ജയത്തോടെ 61 പോയിന്റുമായി ആഴ്സണലൽ വൻ മുന്നേറ്റം നടത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 56 പോയിന്റാണുള്ളത്.
മത്സരത്തിന്റെ 32-ാം മിനിറ്റിൽ എബറിച്ചി എസെ ആഴ്സണലിന് ആദ്യ ലീഡ് സമ്മാനിച്ചു. 34-ാം മിനിറ്റിൽ രണ്ടാൾ കോലോ മ്യൂനി ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചു. 47-ാം മിനിറ്റിൽ വിക്ടർ ഗ്യോകെെർസി ആഴസണലിനെ വീണ്ടും മുന്നിലെത്തിച്ചു.
61-ാം മിനിറ്റിൽ എസെ ആഴ്സണലിന് 3-1ന്റെ ലീഡ് നൽകി. 90+4 മിനിറ്റിൽ ഗ്യോകെെർസി ആഴ്സണലിനായി നാലാം ഗോൾ നേടി വൻ ജയമൊരുക്കി.
മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 1-0ന് വോൾവർഹാംപ്ടണെയും ലിവർപൂള്‍ 1-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ഫുൾഹാം 3-1ന് സുണ്ടര്ലാൻഡിനെയും പരാജയപ്പെടുത്തി.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പന്‍ ജയം. ലവന്റയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഒന്നാം സ്ഥാനം പിടിച്ചു.
25 മത്സരത്തിൽ 61 പോയിന്റ് ബാഴ്സ നേടിയപ്പോൾ 25 മത്സരത്തിൽനിന്ന് 60 പോയിന്റുമായി റയൽ മാഡ്രിഡ് ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുണ്ട്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സ നാലാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മാർക് ബെർണൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ സ്കോർ ചെയ്തത്. 32-ാം മിനിറ്റിൽ ഫ്രെങ്കി ഡി ജോംഗ് രണ്ടാം ഗോൾ ബാഴ്സയ്ക്കായി നേടി.
81-ാം മിനിറ്റിൽ ഫെർമിൻ ലോപസ് ബാഴ്സയുടെ ലീഡ് 3-0 ആയി ഉയർത്തി വൻ ജയമൊരുക്കി.
മറ്റ് മത്സരങ്ങളിൽ സെവില്ല 1-0ന് ഗറ്റാഫയെയും സെൽറ്റ വിഗോ 2-0ന് മല്ലോർക്കയെയും വില്ലാറയൽ 2-1ന് വലൻസിയയെയും പരാജയപ്പെടുത്തി.
Sports
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ പ്രൊവിഡൻസ് കോളജ് ഓഫ് എന്‍ജിനിയറിംഗിൽ നടന്ന ജോർജ് മാത്യു മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ സെന്റ് ആൽബർട്ട്സ് കോളജും വനിതാ വിഭാഗത്തിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് ജേതാക്കളായി.
സെന്റ് ആൽബർട്ട്സ് കോളജ് 82-67 സ്കോറിന് ശ്രീ കേരള വർമ കോളജിനെ പരാജയപ്പെടുത്തി. സേക്രഡ് ഹാർട്ട് കോളജ് 35-22 സ്കോറിന് കോഴിക്കോട് പ്രൊവിഡൻസ് കോളജിനെയും പരാജയപ്പെടുത്തി.
വനിതകളിൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ അൽഫോൻസ കോളജ് പാലാ ഇടപ്പള്ളിയിലെ അമൃത മെഡിക്കൽ കോളജിനെ (55-28) നു പരാജയപെടുത്തി.
പുരുഷ വിഭാഗത്തിൽ മാന്നാനം കെഇ കോളജ്, (62-32)നു തിരുവനന്തപുരം മോഹൻ ദാസ് കോളജ് ഓഫ് എന്‍ജിനിയറിംഗിനെ പരാജയപ്പെടുത്തി വെങ്കലം നേടി.
മികച്ച പുരുഷ താരമായി സെന്റ് ആൽബർട്ട്സിന്റെ വിനയ് ശങ്കറും സേക്രഡ് ഹാർട്ടിന്റെ അലീന മാത്യു വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
Sports
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഉടമയെ പുറത്താക്കി ജിസിഡിഎ.
ഞായറാഴ്ചത്തെ മത്സരത്തിനു മുന്നോടിയായി ശനിയാഴ്ച ഗ്രൗണ്ട് പരിശോധിക്കാനെത്തിയപ്പോഴാണ് ടീം ഉടമയായ വ്യവസായി നിഖില്‍ ബി. നിമ്മഗദ്ദയെ സെക്യൂരിറ്റി ജീവനക്കാര്‍ പുറത്താക്കിയത്.
വാടകത്തര്‍ക്കം നിലനിന്നിരുന്നതിനാല്‍ ഗ്രൗണ്ടിലെത്തിയ നിഖിലിനെയും കളിക്കാരെയും പരിശീലകനെയും സെക്യൂരിറ്റി ജീവനക്കാര്‍ പുറത്താക്കുകയായിരുന്നു.