അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ വന്പൻ തോൽവി ഏറ്റുവാങ്ങിയതോടെ സെമിഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് തിരിച്ചടി. സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ അടുത്ത രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് ജയം അനിവാര്യമായി. വൻ മാർജിനിൽ തോറ്റതിനാൽ നെറ്റ് റണ്‍ റേറ്റിലും തിരിച്ചടി നേരിട്ടു.
26ന് ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരേയാണ് അടുത്ത മത്സരം. മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരേയാണ് അവസാന മത്സരം. രണ്ട് മത്സരങ്ങളും വിജയിക്കുക മാത്രമല്ല തിരിച്ചടിയായിരിക്കുന്ന നെറ്റ് റണ്‍ റേറ്റ് മറികടക്കാൻ സാധ്യമാകുന്ന ജയം നേടണം. ഏതെങ്കിലും ഒരു മത്സരം തോറ്റാൽ റ്റു ടീമുകളുടെ മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും സെമി പ്രവേശനം.
ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാകുന്നതിന് ദക്ഷിണാഫ്രിക്ക എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇന്ത്യ വിൻഡീസിനേയും സിംബാബ്വെയെയും കീഴടക്കുകയും പ്രോട്ടീസ് അജയ്യരാകുകയും ചെയ്താൽ അവസാന നാല് ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും.
ഇനി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ ടീമുകളിൽ ഏതെങ്കിലും രണ്ട് ടീം ഇന്ത്യക്ക് പുറമെ രണ്ട് വീതം ജയം മാത്രമാണ് നേടുന്നതെങ്കിലും കാര്യങ്ങൾ കടുപ്പമാകും. ഇവിടെ നെറ്റ് റണ്‍റേറ്റ് നിർണായകമാകും.
വലിയ തോൽവി, ചെറിയ സ്കോർ
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കതിരേ ഇന്ത്യ നേരിട്ടത് (റണ്‍സ് അടിസ്ഥാനത്തിൽ) ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 76 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോൽവി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.5 ഓവറിൽ കേവലം 111 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മാർകോ യാൻസൻ, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവരാണ് ഇന്ത്യയെ തകർത്തത്.
2010ൽ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ ബ്രിഡ്ടൗണിൽ ഇന്ത്യ 49 റണ്‍സിന് പരാജയപ്പെട്ടതായിരുന്നു ഇതുവരെയുള്ള വലിയ പരാജയം.
2016ൽ ന്യൂസിലൻഡിനെതിരേ നാഗ്പുരിൽ 47 റണ്‍സിന് തോറ്റിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോർ കൂടിയാണിത്.
Tags : Twenty20 world cup Cricket India Semi final