കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. സെമി ഫൈനലിൽ ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്.
ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ജമ്മു കാഷ്മീർ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത വൻഷജ് ശർമയുടെയും 30 റൺസെടുത്ത അബ്ദുൾ സമദിന്റെയും 27 റൺസെടുത്ത ശുഭം പുന്ദിറിന്റെയും മികവിലാണ് ജമ്മു കാഷ്മീർ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ജമ്മു കാഷ്മീർ 83 റൺസ് കൂടി ചേർത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇന്ന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബംഗാളിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ ആകാഷ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.
രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.
ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് സെമിയിലെ വിജയി ആയിരിക്കും ജമ്മു കാഷ്മീരിന്റെ എതിരാളികൾ. ഈ മാസം 24മുതലാണ് ഫൈനൽ.
Tags : ranji trophy cricket jammu kashmir reaches final beats bengal