Kerala
കൊച്ചി: സമയപരിധി അവസാനിച്ചതോടെ കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പാതിവഴിയില്‍ നിർത്തി സ്റ്റേഡിയം ജിസിഡിഎയെ തിരിച്ചേൽപിച്ച് സ്പോണ്സര്. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വ്യക്തത വരുത്താന്‍ ജിസിഡിഎ ഇന്ന് പത്രക്കുറിപ്പ് ഇറക്കും.
അര്‍ജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 26നാണ് സ്പോണ്സര് സ്റ്റേഡിയം ഏറ്റെടുത്തത്. നവംബര്‍ 30നകം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്പോണ്സര് പറഞ്ഞിരുന്നത്. എന്നാല്‍, സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പാര്‍ക്കിംഗ്, കവാടത്തിലെ നിര്‍മാണപ്രവൃത്തികള്‍, സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊന്നും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം.
ലയണൽ മെസിയെ കൊണ്ടുവരുമെന്നും ഇതിനായി 70 കോടി രൂപ ചെലവില്‍ സ്റ്റേഡിയം പുതുക്കിപ്പണിയും എന്നുമായിരുന്നു സ്പോണ്‍സറുടെ വാഗ്ദാനം. ഇതിനു പിന്നാലെ സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പുതിയ കവാടം, സീറ്റ് മാറ്റല്‍, വിവിഐപി ഏരിയ പുതുക്കിപ്പണിയല്‍, ഫ്ലഡ് ലൈറ്റ്, ടര്‍ഫ് നവീകരണം അടക്കമുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ഒക്ടോബറില്‍ വ്യക്തമാക്കി. ഇതോടെ നിര്‍മാണപ്രവൃത്തികളില്‍ മെല്ലെപ്പോക്ക് തുടര്‍ന്നു. ഇതിനെതിരേ സ്റ്റേഡിയം കെട്ടിടത്തിലെ കടയുടമകള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, പെയിന്റിംഗ് ജോലികളും പുതിയ സീറ്റ് ഘടിപ്പിക്കുന്നതും പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. വ്യക്തമായ കരാര്‍ ഇല്ലാതെയായിരുന്നു സ്റ്റേഡിയം ജിസിഡിഎ സ്പോണ്‍സര്‍ക്കു കൈമാറിയത്. മെസി അടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തിലേക്കെത്തുമെന്ന സ്പോൺസറുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇത്.
സ്റ്റേഡിയം കൈമാറ്റം പിന്നീട് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ജിസിഡിഎ നേരിട്ട് സ്റ്റേഡിയം കൈമാറിയിട്ടില്ലെന്നും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് മുഖേനയാണു കരാറെന്നുമായിരുന്നു ജിസിഡിഎയുടെ വാദം. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജിസിഡിഎ പണം ചെലവഴിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നിരുന്നു.
കരാര്‍ കാലാവധി അവസാനിച്ചതോടെ സ്റ്റേഡിയം കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് തിരിച്ചെടുത്തു. പൂര്‍ത്തിയാകാനുള്ള ജോലികളില്‍ ഏതാനും ചിലത് സ്പോണ്സര് ചെയ്യുമെന്നാണു ജിസിഡിഎ അറിയിക്കുന്നത്. ഈ കാര്യങ്ങളിലടക്കം ഇന്നത്തെ പത്രക്കുറിപ്പിൽ വ്യക്തത വരുത്തുമെന്നാണു ജിസിഡിഎ അധികൃതരുടെ പ്രതികരണം.
District News
മുക്കം: കൊടിയത്തൂര്‍ രണ്ടാം വാര്‍ഡില്‍ പെട്ട കൊളായില്‍ അഹമ്മദ് കുട്ടി ഹാജി റോഡ്, കുറുപ്പംകണ്ടി സ്റ്റേഡിയം റോഡ് എന്നിവയുമായി ബന്ധപ്പെട്ട് പി.എം.ജി.എസ്.വൈ പദ്ധതി ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി.
പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്കും പി.ടി.എം ഹയര്‍ സെക്കന്‍ഡറി, വാദി റഹ്മ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുവായിരത്തോളം വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്പെടുന്ന റോഡാണ് കൊളായില്‍ അഹമ്മദ്കുട്ടി ഹാജി റോഡ്. നിലവില്‍ പി.ടി.എം സ്കൂളിലേക്കുള്ള റോഡ് ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പുതിയ റോഡ് വരുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാവും. കാരശേരി- കൊടിയത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കുറുപ്പുംകണ്ടി റോഡും നിരവധി കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ്.
വാര്‍ഡ് മെമ്പര്‍ വി.ഷംലൂലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്. പഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഷംലൂലത്തിന്റെ നേതൃത്വത്തില്‍ സ്ഥലം എം.പി പ്രിയങ്ക ഗാന്ധിയുടെ റിക്വസ്റ്റ് ലെറ്റര്‍ അടക്കം സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ എത്തിച്ചു നല്‍കിയിരുന്നു.
പാലക്കുഴിയില്‍ നിന്നാരംഭിച്ച് പി.ടി.എം ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്ത് എത്തിച്ചേരുന്ന കൊളായില്‍ അഹമ്മദ് കുട്ടി ഹാജി റോഡിന് ഒരു കിലോമീറ്റര്‍ ദൂരമാണുള്ളത്.