എരുമേലി: ചേനപ്പാടി-എരുമേലി പിഡബ്ല്യുഡി റോഡിന്റെ അവസാന റീച്ചായ കാരിത്തോട് മുതൽ എരുമേലി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണം അന്തിമഘട്ടത്തിൽ. ഒന്നേകാൽ കോടി രൂപ വിനിയോഗച്ചാണ് റോഡ് പുനരുദ്ധരിക്കുന്നത്. തകർന്ന ഭാഗങ്ങൾ സ്ക്യാരിഫൈ ചെയ്ത് സോളിംഗ് നടത്തി റീ ടാറിംഗിന് സജ്ജമാക്കി.
പുനരുദ്ധാരണ പ്രവൃത്തികൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്യോഗസ്ഥരോടൊപ്പം എത്തി വിലയിരുത്തി. ഇനി ടാറിംഗ് പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതു മൂന്നുദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരനും എംഎൽഎയെ അറിയിച്ചു. ഇതോടെ പഴയിടം മുതൽ എരുമേലി വരെയുള്ള ഒന്പത് കിലോമീറ്റർ ദൂരം മൂന്നു ഘട്ടമായി പൂർണമായും റീടാറിംഗ് പൂർത്തീകരിക്കുകയാണ്.
ചങ്ങനാശേരി, കറുകച്ചാൽ, മണിമല തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എരുമേലിയിലേക്ക് എത്തുന്ന ശബരിമല തീർഥാടകർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഏറ്റവും എളുപ്പവഴിയാണ് ഈ റോഡ്.
നാളുകളായി ഈ റോഡ് തകർന്നു കിടന്നിരുന്നതിനാൽ യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു. ശബരിമല തീർഥാടന കാലത്ത് യാത്രാക്കുരുക്കിനും ഈ റോഡിന്റെ ശോച്യാവസ്ഥ മൂലം ഇടയായിരുന്നു. ചേനപ്പാടി-എരുമേലി റോഡ് കൂടി പൂർത്തീകരിക്കുന്നതോടുകൂടി എരുമേലി സെക്ഷന് കീഴിലുള്ള മുഴുവൻ പിഡബ്ല്യുഡി റോഡുകളുടെയും പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു