Kerala
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയില്‍ നിയന്ത്രണം. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 3,0000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35,000 പേരെയും മാത്രമേ വെര്‍ച്വല്‍ ക്യൂ മുഖേന അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കല്‍ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും.
26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കല്‍നിന്നു 10നുശേഷം പമ്പയില്‍ നിന്നു ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയില്‍ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക. 27ന് ഉച്ചയ്ക്ക് മണ്ഡലപൂജ പൂര്‍ത്തിയാകും. എന്നാല്‍ ഭക്തര്‍ക്ക് രാത്രിവരെ ദര്‍ശന സൗകര്യം ഉണ്ടാകും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30നു വൈകുന്നേരമാണ് നട തുറക്കുന്നത്.
Kerala
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ.
വിർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ - പുല്ലുമേട് പാത ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തെരഞ്ഞെടുക്കുന്നത്.
പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിപ്പോയ നിരവധി തീർഥാടകരെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ട്രക്ചറിൽ വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാൽ പൂർണ ശാരീരിക ക്ഷമതയുള്ളവർ മാത്രം ഈ പാത തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല.
പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ അത്തരത്തിൽ പ്രത്യേക പാസ് ഭക്തർക്ക് നൽകുന്നില്ല.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
Kerala
ശബരിമല: തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ കടുപ്പിച്ചതോടെ ഇന്നലെ ഭക്തർക്ക് സുഖദർശനം സാധ്യമായി. ചൊവ്വാഴ്ചയുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ പാളിച്ചകൾ മനസിലാക്കി ഇന്നലെ രാവിലെ മുതൽ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. പുലർച്ചെ മുതൽ തിരക്കുണ്ടായെങ്കിലും ശരണപാതയിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു.
പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്ക് മാറ്റി. 20,000 പേർക്ക് മാത്രമേ സ്പോട്ട് ബുക്കിംഗ് അനുവദിച്ചുള്ളൂ. വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്ത 70,000 പേരെയും കയറ്റിവിട്ടു. സ്പോട്ട് ബുക്കിംഗിനു നിശ്ചയിച്ച എണ്ണത്തിൽ കൂടുതലായപ്പോൾ ഭക്തരെ അടുത്ത ദിവസത്തെ സ്ലോട്ടിലേക്കു മാറ്റുകയായിരുന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയായ എൻഡിആർഫ് സംഘത്തെയും എത്തിച്ചു. ഇവരിൽ ആദ്യസംഘം ഇന്നലെ രാവിലെയും രണ്ടാമത്തെ സംഘം രാത്രിയിലും ശബരിമലയിലെത്തി. പന്പയിലും ഇവരുടെ സേവനം വിനിയോഗിക്കും.
ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഉച്ചയോടെ നിയന്ത്രണങ്ങള്‍ പാളി. ഭീതിജനകമായ സാഹചര്യമെന്ന് സ്ഥലത്തുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും എഡിജിപി എസ്. ശ്രീജിത്തും വിലയിരുത്തി. തുടര്‍ന്ന് ദര്‍ശനസമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിക്കുകയായിരുന്നു. നേരത്തേ തമ്പടിച്ചവരും കുറുക്കുവഴികളിലൂടെ വന്നവരും ഒന്നിച്ചു പതിനെട്ടാംപടിക്കു താഴേക്ക് എത്തിയതോടെയാണ് തിരക്ക് നിയന്ത്രണങ്ങൾ പാളിയതെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ പരിചയസന്പന്നരായ പോലീസ് ഉദ്യോഗസ്ഥരുടെ കുറവും ക്രമീകരണങ്ങളെ ബാധിച്ചു. ഭക്തർക്ക് കുടിവെള്ളം കിട്ടാതെയും വലഞ്ഞു. ക്യൂവിൽ നിന്ന പലരും കുഴഞ്ഞുവീണതും തീർഥാടകർ മടങ്ങിപ്പോയതും പ്രശ്നങ്ങൾ സൃഷ്ടിച്ചു. 81,547 പേരാണ് ചൊവ്വാഴ്ച പമ്പയിൽനിന്ന് മല കയറിയത്. ഇതു നിയന്ത്രിക്കാൻ കഴിയുന്ന സംഖ്യയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിക്കൂറിലധികം കാത്തുനിന്നവരാണ് ഇന്നലെ രാവിലെ ദർശനം നടത്തിയത്. പിന്നീട് കാത്തിരിപ്പ് സമയം കുത്തനെ കുറഞ്ഞു. പമ്പയിലും തിരക്ക് കുറഞ്ഞു. പമ്പയിലെയും സന്നിധാനത്തെയും തിരക്കൊഴിവാക്കാൻ നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് തീർഥാടക വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിട്ടത്. പന്പ-സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകളിലൂടെ അയ്യപ്പഭക്തരെ കടത്തിവിട്ടു.
ക്യൂ നിന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനും സംവിധാനമായി. സന്നിധാനത്തെ തിരക്ക് പരിഗണിച്ചു മാത്രമായിരുന്നു നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടത്.
പന്പ - സന്നിധാനം പാതയിൽ ക്യൂവിൽ കാത്തുനിൽക്കാതെ ചന്ദ്രാനന്ദൻ റോഡ് മറികടന്ന് കാടിനുള്ളിൽ പ്രവേശിച്ച് കുറുക്കുവഴികളിലൂടെ ഭക്തർ എത്തുന്നതും പോലീസ് തടഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ഇത്തരം കാട്ടുവഴികളിലൂടെ നിരവധിപ്പേർ സന്നിധാനത്തെത്തി ക്യൂവിൽ നുഴഞ്ഞു കയറിയിരുന്നു.
പാതിവഴിയിൽ മടങ്ങിയവരെ തിരികെയെത്തിച്ച് പോലീസ്
ശബരിമല: പന്ത്രണ്ട് മണിക്കൂർ നീണ്ട കാത്തുനിൽപ്പിനുശേഷം ശബരിമലയിൽ ദർശനം നടത്താനാകാതെ മലയിറങ്ങിയവരെ കണ്ടെത്തി തിരികെയെത്തിച്ച് പോലീസ്. ചൊവ്വാഴ്ചത്തെ കനത്ത തിരക്കിൽപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് പോലീസ് തിരികെ കൂട്ടിക്കൊണ്ടുവന്ന് ദർശനം നടത്തിച്ച് മടക്കിയത്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പോലീസ് സഹായത്തോടെ മലകയറി ദർശനം നടത്തിയത്. വെർച്വൽ ക്യൂ പാസുണ്ടായിട്ടും തിരക്കിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതോടെയാണ് മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘം മടങ്ങിയത്.
ആറ് സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം നിലയ്ക്കലിലെത്തിയപ്പോൾ മാധ്യമശ്രദ്ധ നേടി. ഇതിലൂടെ വിവരം അറിഞ്ഞ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി എസ്. ശ്രീജിത്ത് പോലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്‍ദേശിച്ചു.
ആദ്യമായി മാലയിട്ടു മലകയറിയ നിരഞ്ജൻ അടക്കം ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിപ്പോകേണ്ട സങ്കടത്തിലിരിക്കുമ്പോഴാണ് വിഷയത്തിൽ എഡിജിപി ഇടപെട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തി മനം നിറഞ്ഞ് തൊഴുത് മടങ്ങി. നിലയ്ക്കലിൽനിന്ന് ആംബുലൻസിലാണ് ഇവരെ വീണ്ടും പമ്പയിലെത്തിച്ചത്. തുടർന്ന് പ്രത്യേക വാഹന സൗകര്യത്തിൽ സന്നിധാനത്തേക്ക് എത്തിക്കുകയായിരുന്നു.
ദർശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതേവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് ഇന്നലെ വൈകുന്നേരം അഞ്ച് വരെ എത്തിയത്. 16ന് 53,278, 17ന് 98,915, 18ന് 81,543, ഇന്നലെ വൈകുന്നേരം വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെയെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ പോലീസിനെ അറിയിച്ചാല്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ബുധനാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഏഴു മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം.
ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവച്ചു. സാഹസിക വിനോദങ്ങൾക്കും ജല വിനോദങ്ങൾക്കും നിരോധനമുണ്ട്.
ഇടുക്കിയിൽ മിക്ക സ്ഥലത്തും മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞ മഴയാണിപ്പോൾ പെയ്യുന്നത്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.