ശബരിമല: തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ കടുപ്പിച്ചതോടെ ഇന്നലെ ഭക്തർക്ക് സുഖദർശനം സാധ്യമായി. ചൊവ്വാഴ്ചയുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ പാളിച്ചകൾ മനസിലാക്കി ഇന്നലെ രാവിലെ മുതൽ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. പുലർച്ചെ മുതൽ തിരക്കുണ്ടായെങ്കിലും ശരണപാതയിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു.
പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്ക് മാറ്റി. 20,000 പേർക്ക് മാത്രമേ സ്പോട്ട് ബുക്കിംഗ് അനുവദിച്ചുള്ളൂ. വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്ത 70,000 പേരെയും കയറ്റിവിട്ടു. സ്പോട്ട് ബുക്കിംഗിനു നിശ്ചയിച്ച എണ്ണത്തിൽ കൂടുതലായപ്പോൾ ഭക്തരെ അടുത്ത ദിവസത്തെ സ്ലോട്ടിലേക്കു മാറ്റുകയായിരുന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയായ എൻഡിആർഫ് സംഘത്തെയും എത്തിച്ചു. ഇവരിൽ ആദ്യസംഘം ഇന്നലെ രാവിലെയും രണ്ടാമത്തെ സംഘം രാത്രിയിലും ശബരിമലയിലെത്തി. പന്പയിലും ഇവരുടെ സേവനം വിനിയോഗിക്കും.
ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഉച്ചയോടെ നിയന്ത്രണങ്ങള്‍ പാളി. ഭീതിജനകമായ സാഹചര്യമെന്ന് സ്ഥലത്തുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും എഡിജിപി എസ്. ശ്രീജിത്തും വിലയിരുത്തി. തുടര്‍ന്ന് ദര്‍ശനസമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിക്കുകയായിരുന്നു. നേരത്തേ തമ്പടിച്ചവരും കുറുക്കുവഴികളിലൂടെ വന്നവരും ഒന്നിച്ചു പതിനെട്ടാംപടിക്കു താഴേക്ക് എത്തിയതോടെയാണ് തിരക്ക് നിയന്ത്രണങ്ങൾ പാളിയതെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ പരിചയസന്പന്നരായ പോലീസ് ഉദ്യോഗസ്ഥരുടെ കുറവും ക്രമീകരണങ്ങളെ ബാധിച്ചു. ഭക്തർക്ക് കുടിവെള്ളം കിട്ടാതെയും വലഞ്ഞു. ക്യൂവിൽ നിന്ന പലരും കുഴഞ്ഞുവീണതും തീർഥാടകർ മടങ്ങിപ്പോയതും പ്രശ്നങ്ങൾ സൃഷ്ടിച്ചു. 81,547 പേരാണ് ചൊവ്വാഴ്ച പമ്പയിൽനിന്ന് മല കയറിയത്. ഇതു നിയന്ത്രിക്കാൻ കഴിയുന്ന സംഖ്യയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിക്കൂറിലധികം കാത്തുനിന്നവരാണ് ഇന്നലെ രാവിലെ ദർശനം നടത്തിയത്. പിന്നീട് കാത്തിരിപ്പ് സമയം കുത്തനെ കുറഞ്ഞു. പമ്പയിലും തിരക്ക് കുറഞ്ഞു. പമ്പയിലെയും സന്നിധാനത്തെയും തിരക്കൊഴിവാക്കാൻ നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് തീർഥാടക വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിട്ടത്. പന്പ-സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകളിലൂടെ അയ്യപ്പഭക്തരെ കടത്തിവിട്ടു.
ക്യൂ നിന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനും സംവിധാനമായി. സന്നിധാനത്തെ തിരക്ക് പരിഗണിച്ചു മാത്രമായിരുന്നു നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടത്.
പന്പ - സന്നിധാനം പാതയിൽ ക്യൂവിൽ കാത്തുനിൽക്കാതെ ചന്ദ്രാനന്ദൻ റോഡ് മറികടന്ന് കാടിനുള്ളിൽ പ്രവേശിച്ച് കുറുക്കുവഴികളിലൂടെ ഭക്തർ എത്തുന്നതും പോലീസ് തടഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ഇത്തരം കാട്ടുവഴികളിലൂടെ നിരവധിപ്പേർ സന്നിധാനത്തെത്തി ക്യൂവിൽ നുഴഞ്ഞു കയറിയിരുന്നു.
പാതിവഴിയിൽ മടങ്ങിയവരെ തിരികെയെത്തിച്ച് പോലീസ്
ശബരിമല: പന്ത്രണ്ട് മണിക്കൂർ നീണ്ട കാത്തുനിൽപ്പിനുശേഷം ശബരിമലയിൽ ദർശനം നടത്താനാകാതെ മലയിറങ്ങിയവരെ കണ്ടെത്തി തിരികെയെത്തിച്ച് പോലീസ്. ചൊവ്വാഴ്ചത്തെ കനത്ത തിരക്കിൽപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് പോലീസ് തിരികെ കൂട്ടിക്കൊണ്ടുവന്ന് ദർശനം നടത്തിച്ച് മടക്കിയത്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പോലീസ് സഹായത്തോടെ മലകയറി ദർശനം നടത്തിയത്. വെർച്വൽ ക്യൂ പാസുണ്ടായിട്ടും തിരക്കിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതോടെയാണ് മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘം മടങ്ങിയത്.
ആറ് സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം നിലയ്ക്കലിലെത്തിയപ്പോൾ മാധ്യമശ്രദ്ധ നേടി. ഇതിലൂടെ വിവരം അറിഞ്ഞ പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി എസ്. ശ്രീജിത്ത് പോലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്‍ദേശിച്ചു.
ആദ്യമായി മാലയിട്ടു മലകയറിയ നിരഞ്ജൻ അടക്കം ദര്‍ശനം നടത്താൻ കഴിയാതെ മടങ്ങിപ്പോകേണ്ട സങ്കടത്തിലിരിക്കുമ്പോഴാണ് വിഷയത്തിൽ എഡിജിപി ഇടപെട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തി മനം നിറഞ്ഞ് തൊഴുത് മടങ്ങി. നിലയ്ക്കലിൽനിന്ന് ആംബുലൻസിലാണ് ഇവരെ വീണ്ടും പമ്പയിലെത്തിച്ചത്. തുടർന്ന് പ്രത്യേക വാഹന സൗകര്യത്തിൽ സന്നിധാനത്തേക്ക് എത്തിക്കുകയായിരുന്നു.
ദർശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതേവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് ഇന്നലെ വൈകുന്നേരം അഞ്ച് വരെ എത്തിയത്. 16ന് 53,278, 17ന് 98,915, 18ന് 81,543, ഇന്നലെ വൈകുന്നേരം വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെയെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ പോലീസിനെ അറിയിച്ചാല്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Sabarimala Restrictions