Kerala
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
റംലത്ത് 10 വർഷത്തിലേറെയായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതയായ റംലത്ത് പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
NRI
റിയാദ്: 29 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുൻ കേളി വൈസ് പ്രഡന്റ് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ മെഹ്റൂഫ് കേന്ദ്ര മാധ്യമ കമ്മറ്റി, സൈബർ വിഭാഗം എന്നീ സബ് കമ്മറ്റികളിലും അംഗമായിരുന്നു. കണ്ണൂർ കതിരൂർ സ്വദേശിയായ മെഹ്റൂഫ് റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ ഏരിയാ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയി സെക്രട്ടറി മധു ബാലുശേരി, കേളി വൈസ് പ്രസിഡന്റുമാരുമായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട് കേന്ദ്ര കമ്മിറ്റിഅംഗങ്ങൾ, ഏരിയാ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, സുകേഷ് കുമാർ, ഷാഫി, അബ്ദുൾ നാസർ എരിയാ കമ്മറ്റിയംഗങ്ങളായ അബ്ദുൾ സത്താർ, ഹരിദാസൻ, രാജൻ പി കെ, ജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും, കുടുംബവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഏരിയാ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി സുനീർ ബാബുവും ഏരിയാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ജാഫർ ഖാനും, കുടംബവേദിക്കുവേണ്ടി പ്രസിഡന്റ് പ്രിയ വിനോദും വിവിധ യൂണിറ്റുകൾക്കായി യൂണിറ്റ് പ്രതിനിധികളും ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യാത്ര പോകുന്ന മെഹ്റൂഫും ലൈലയും നന്ദി പറഞ്ഞു.
International
റിയാദ്: റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുൾ റഹിം നിയമ സഹായ സമിതി അറിയിച്ചു.
ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുൾ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻമേൽ ഇളവു നൽകി മാപ്പ് ലഭിക്കാനുള്ള ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും നിയമ സഹായസമിതിയും.
ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വർഷം 2026 മേയ് 20നാണ് പൂർത്തിയാവുക.
നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്.
NRI
റിയാദ്: റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) അന്തരിച്ചു.
കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ രമ്യ. മക്കൾ: അശ്വിൻ, അശ്വതി.
റൂമിലെ എസി ഇറക്കുന്നതിനിടെ താഴെ വീണ് ബോധരഹിതനായ മനോഹരനെ ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞത് പലപ്പോഴും ഐസിയുവിൽ വെന്റിലേറ്ററിന്റെെ സഹായത്തോടെയായിരുന്നു.
ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബോധരഹിതനായ രോഗിയെ ആംബുലൻസിൽ കൊണ്ടുവരാത്തത്തും നൽകിയ വിവരങ്ങളിലെ പൊരുത്തകേടും സംശയത്തിനിടയാക്കിയതിനാൽ ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തി റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു എങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ മനോഹരന്റെ മരണത്തിന് ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾ രണ്ടാഴ്ചത്തെ കാലതാമസം നേരിട്ടതായി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു.
അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എസി ശരീരത്തിൽ വീണ് എന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.
അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും പരമാവതി ആംബുലൻസിൽ തന്നെ അപകടത്തിൽ പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമപ്പെടുത്തി.
NRI
റിയാദ്: നോർക്ക ഐഡി - നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ. ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബത്ഹ ലൂഹ ഹാളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, പി.എ. ഹുസെെൻ, മൂസ കൊമ്പൻ, ദീപ, അനസ്, ജയകുമാർ പുഴക്കൽ, അരുൺ, സുധീഷ് തറോൽ, സൗബീഷ് കള്ളിയിൽ, രാജേഷ് ചാലിയാർ, ഫൈസൽ അലയാൻ, ഷഫീഖ് ആലുക്കൽ, മൻസൂർ അലി തുടങ്ങിയവർ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷണൻ, ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, ഏരിയ ആക്ടിംഗ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, ഇസ്മായിൽ കൊടിഞ്ഞി, മർഗബ് രക്ഷാധികാരി സമിതി അംഗം വിനോദ്, ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ബത്ഹ ഏരിയയിലെയും മറ്റ് ഏരിയകളിലെയും അംഗങ്ങൾക്കൊപ്പം പൊതുസമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.
NRI
റിയാദ്: "ആരവം 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ ഏരിയ കമ്മിറ്റി. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഓണസദ്യയും വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി.
കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ, പൊതുസമൂഹത്തിൽപ്പെട്ടവർ എന്നിവർ ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. 16 വിഭവങ്ങളോടെ കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ, പൂക്കളം, മാവേലി എന്നിവ ഓണാഘോഷത്തിന്റെ തനിമ ആസ്വാദകരിലേക്ക് എത്തിച്ചു.
കുടുംബവേദിയിലെ കുട്ടികളുടെ നൃത്തങ്ങളും വിവിധ കലാ-കായിക പരിപാടികളും കാണികൾക്ക് ആനന്ദം പകർന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരി അനിത്ര ജോമി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കുടുംബ വേദി വൈസ് പ്രസിഡന്റ് വി.എസ്. സജീന,
ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ്, അസീസിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ആക്ടിംഗ് സെക്രട്ടറി അജിത്പ്രസാദ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുഭാഷ് നന്ദിയും അറിയിച്ചു. കലാ-കായിക പരിപാടികൾക്കുള്ള മൊമെന്റോകൾ സംഘാടക സമിതി കൺവീനർ സുഭാഷ്, ചെയർമാൻ ഷമീർബാബു, ആക്ടിംഗ് സെക്രട്ടറി അജിത്, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, പബ്ലിസിറ്റി കൺവീനർ റാഷിഖ് എന്നിവർ നൽകി.
NRI
റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. 30 വർഷമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനായ സിദ്ദീഖ്(57) ആണ് മരിച്ചത്.
ജോലിക്ക് വരുന്ന സമയം കഴിഞ്ഞും സിദ്ദീഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ അവശനായി മുറിയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷണൽ കയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കേളി മലാസ് ഏരിയ ജീവകാരുണ്യ കൺവീനർ പി.എൻ.എം. റഫീഖ്, ഏരിയ പ്രസിഡന്റ് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി.
മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ കബറടക്കി. ഭാര്യ റംല. മക്കൾ മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത്.
NRI
തിരുവനന്തപുരം: റിയാദില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെള്ളറട കരക്കാട്ടുവിള അനില്‍ ഭവനില്‍ രാമചന്ദ്രന് (അനി - 57) ആണ് മരിച്ചത്.
ഭാര്യ: ദീപ്തി ജലജ. മക്കൾ: ആദിത്യ അനില്‍, ആദര്‍ശ് അനില്‍.