റിയാദ്: റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുൾ റഹിം നിയമ സഹായ സമിതി അറിയിച്ചു.
ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുൾ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻമേൽ ഇളവു നൽകി മാപ്പ് ലഭിക്കാനുള്ള ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും നിയമ സഹായസമിതിയും.
ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വർഷം 2026 മേയ് 20നാണ് പൂർത്തിയാവുക.
നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്.
Tags : Abdul Rahim's release Riyadh