Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്.
ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദ്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
164-ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞമാസമാണ് ഐഎഫ്എഫ്കെയുടെ സെലക്ഷന് സ്ക്രീനിംഗിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നൽകിയത്.
വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടല്‍മുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പരാതി.
Kerala
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷന്‍ നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.
അതിഗുരുതരമായ പരാതിയാണ് രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരി മൊഴി നൽകിയിരുന്നത്.
Kerala
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക പീഡനക്കേസുകളും ശബരിമല സ്വര്‍ണക്കൊള്ളയും കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരിക്കുന്ന കോലാഹലങ്ങള്‍ക്കിടെ വളരെ വ്യക്തമായി തന്റെ നിലപാട് വ്യക്തമാക്കുകയാണു വടകര എംഎല്‍എ കെ.കെ. രമ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദീപികയുമായി നിലപാട് പങ്കുവയ്ക്കുകയാണ് കെ.കെ. രമ.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ നിലപാട്?
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകതന്നെ വേണം. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയ ധാര്‍മികത ഉണ്ടാകണം. രണ്ടു പരാതികളാണ് രാഹുലിനെതിരേ വന്നിരിക്കുന്നത്. ഗൗരവതരമായ ആരോപണങ്ങളാണു പരാതികളിലുള്ളത്. രാഹുല്‍ അക്കാര്യം നിഷേധിക്കാത്തിടത്തോളം കാലം അതു ശരിയാണെന്നാണു നമ്മള് വിചാരിക്കുന്നത്. അത്തരമൊരാളെ പാര്‍ട്ടിയില്‍ നിലനിറുത്തുന്നത് ശരിയല്ല. രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരാന്‍ അര്‍ഹനല്ല.
ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് രാഹുല്‍ വിവാദമെന്നാണല്ലോ കോണ്‍ഗ്രസിന്റെ നിലപാട്?
എനിക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല ഇപ്പോള്‍. നമ്മുടെ മുന്നില്‍ ഒരുപാട് അനുഭവങ്ങളുണ്ട്. ഉമ്മന്‍ ചാണ്ടി സാറിനെ വ്യാജ പരാതി കൊടുപ്പിച്ചാണ് സിപിഎം വേട്ടയാടിയത്. അങ്ങനെ പലതരം കളികള്‍ കളിക്കുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ, പരാതിക്കാരി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ സാഹചര്യത്തില്‍ രാഹുലിനെതിരേ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ മറിച്ചൊരു നിലപാടില്ല.
പക്ഷേ ഊരും പേരുമില്ലാത്തതടക്കമുള്ള പരാതികളും പുറത്തുവരുമ്പോള്‍ ആരാണ് ഇതിനു പിന്നിലെന്നു സംശയമുണ്ടാകും. ഈ വിഷയത്തില്‍ രാഷ്ട്രീയലാക്ക് ഉണ്ടെന്നു സംശയമുണ്ട്. ഏറ്റവും ഗുരുതരമായ ശബരിമല സ്വര്‍ണക്കൊള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു നീക്കവും ഇതിനു പിന്നിലുണ്ട്. അതിനു വേണ്ടിയാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള പരാതികള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നത്. സംഭവം നടന്ന സമയത്തുതന്നെ പെണ്‍കുട്ടി പരാതിപ്പെടുകയും പ്രതി അറസ്റ്റിലാകുകയുമാണ് വേണ്ടിയിരുന്നത്. ജാമ്യഹര്‍ജിക്കായി വക്കീലിന്റെ മുമ്പിലെത്തി ഒപ്പിട്ടു പോയ രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിനു കഴിഞ്ഞില്ലല്ലോ? ഇതൊക്കെ സംശയം ജനിപ്പിക്കുന്നതാണ്. പരാതിക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണു വിശ്വസിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചു രാഷ്ട്രീയലാഭം കൊയ്യുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം.
കോണ്‍ഗ്രസിന്റെ നടപടി തൃപ്തികരമാണോ?
രാഹുല്‍ വിഷയത്തില്‍ മാതൃകാപരമാണ് കോണ്‍ഗ്രസിന്റെ നടപടി. പരാതി പാര്ട്ടിക്കോടതിക്കു വിട്ടുകൊടുത്തില്ല. പീഡനത്തിന്റെ തീവ്രത അളക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചുമില്ല. ആരോപണമുയര്‍ന്നപ്പോള്‍തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. രണ്ടാമത്തെ പരാതി കോണ്‍ഗ്രസ് പോലീസിനു കൈമാറി. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാത്ത തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. പാര്ട്ടിക്കുകിട്ടുന്ന പരാതി പാര്‍ട്ടിക്കോടതിയല്ല പരിശോധിക്കേണ്ടത്. ആ വിഷയത്തിലാണ് ഞാന്‍ കെപിസിസി നടപടിയെ അഭിനന്ദിക്കുന്നത്. സിപിഎം നേതാക്കള്‍ക്കെതിരായ പീഡനപരാതികളില്‍ പീഡനത്തിന്റെ തീവ്രത പരിശോധിക്കുമെന്നാണു നേതൃത്വം അറിയിച്ചത്. ആ ആളുകളാണിപ്പോള്‍ ധാര്‍മികത പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടെയാണ് ഇരട്ടത്താപ്പ്.
രാഹുല്‍ വിഷയത്തില്‍ സൈബര്‍ ആക്രമണമുണ്ടോ?
കോണ്‍ഗ്രസുകാരില്‍നിന്ന് എനിക്ക് സൈബര്‍ ആക്രമണമുണ്ടായിട്ടില്ല. പക്ഷേ സിപിഎം നേതാക്കള്‍ എന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് മോശമായി ചിത്രീകരിച്ച് സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കെ.ടി. കുഞ്ഞിക്കണ്ണന് എന്ന സിപിഎം നേതാവാണു സൈബര്‍ ആക്രമണത്തിനു തുടക്കമിട്ടത്. അത് മറ്റ് സിപിഎം സൈബര്‍ പോരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിനു യാതൊരു രാഷ്ട്രീയ ധാര്‍മികതയുമില്ല. ഒരു സ്ത്രീക്കെതിരേയും ആരും സൈബര്‍ ആക്രമണം നടത്താന്‍ പാടില്ലെന്നതാണ് എന്റെ നിലപാട്. രാഹുലിനെതിരേ പരാതി നല്കിയ സ്ത്രീകള്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതും അംഗീകരിക്കാനാകില്ല. സ്ത്രീകളോടു മാന്യത കാണിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയാറാവണം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ധാർമികമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. നിയമപരമായ ചില കാര്യങ്ങൾ കൂടി നോക്കിയിട്ടേ രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകൂവെന്നും പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു കൊള്ളുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പറഞ്ഞു. എന്തുകൊണ്ടാണ് മുകേഷിനെ സിപിഎം പുറത്താക്കാത്തതെന്നും അബിൻ ചോദിച്ചു. പീഡനത്തിന്റെ തീവ്രത അളക്കുന്ന മെഷീനുമായി ഇറങ്ങിയവരാണ് ഞങ്ങളെ ധാർമികത പഠിപ്പിക്കാൻ വരുന്നതെന്നും അബിൻ കുറ്റപ്പെടുത്തി.
പത്മകുമാറിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റ് അംഗമല്ലേ അദ്ദേഹം. മാധ്യമങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിൽക്കുന്നത് കോൺഗ്രസിന്റെ വിഷയം സ്വർണപ്പാളിയാണെന്നും അബിൻ വർക്കി വ്യക്തമാക്കി.
Kerala
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ തുടരുന്നു. രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.
കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും.
ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് മൊഴി എടുത്തിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ യുവതി പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. പരാതി ഇല്ലെന്ന കോണ്‍ഗ്രസിന്റെ പ്രശ്നം തീര്‍ന്നെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കിയല്ലോ എന്നും രാമകൃഷ്ണന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ വികൃത മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സസ്പെന്ഷന് പ്രധാന നടപടിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ വാദം.'- രാമകൃഷ്ണന് പറഞ്ഞു.
പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുലിന് ഒളിവില്‍ പോകേണ്ടതായി വന്നു. ഇത് അപമാനകരമാണ്. കുറ്റം ചെയ്തവരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണ്. പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.'-ടി.പി. രാമകൃഷ്ണന് കുറ്റപ്പെടുത്തി.
"ദീപാ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ പരാതിക്കാരിയെ കുറ്റം പറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സമൂഹം അത് തിരിച്ചറിയും. മുകേഷിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുജീവിതത്തില്‍ നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണം. അതിന് പ്രേരിപ്പിക്കേണ്ടത് കോണ്‍ഗ്രസാണ്.'-ടി പി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു
Kerala
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കോണ്‍ഗ്രസ് ക്രിമിനൽ സംഘത്തെ പോറ്റി വളര്‍ത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തി.
"കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് നേതാക്കൾക്ക് രാഹുലിന് സംരക്ഷണം ഒരുക്കേണ്ടി വരുന്നത്. ഏതൊരു നേതാവ് എതിര് പറഞ്ഞാലും സൈബർ ആക്രമണം നടത്താൻ ആണ് ഷാഫിയുടെ നിർദേശം. ഇതിനായി വടകര കേന്ദ്രീകരിച്ച് വാർ റൂമുണ്ട്.'-സനോജ് പറഞ്ഞു.
"കുറച്ചു നടിമാരെ റീൽസിൽ അഭിനയിക്കാൻ കിട്ടുമായിരിക്കും. ജനങ്ങൾക്കിടയിൽ ഇമേജ് ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഷാഫിയുടെയും രാഹുലിന്റെ അടിമകൾ ആണ്. പ്രതിപക്ഷ നേതാവിനു പോലും രക്ഷയില്ല. സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും.'-സനോജ് അറിയിച്ചു.
"കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. സിപിഎം കെട്ടിച്ചമച്ച കഥയാണെന്നാണ് യുഡിഎഫ് കൺവീനർ പറയുന്നത്. പെൺകുട്ടിക്ക് സിപിഎമ്മമായി എന്ത് ബന്ധം? ഈ പെൺകുട്ടിയെ മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചത്.'-സനോജ് കൂട്ടിച്ചേർത്തു.
സസ്പെന്‍ഡ് ചെയ്തിട്ടും നിയമസഭയിൽ അകമ്പടി പോയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്ലേ? എന്നിട്ട് എന്ത് നടപടി എടുത്തു? രാഹുലിനെതിരെ നിലപാട് എടുത്തവർക്കെതിരെ സൈബർ ആക്രമണം തുടങ്ങിയെന്നും വി.കെ. സനോജ് ആരോപിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്ന വിവരങ്ങളെല്ലാം വളരെ ഗുരുതര സ്വഭാവമുള്ളതാണ്. നടന്നത് കുറ്റകൃത്യമാണെന്നതാണ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ സൈബർ സംഘങ്ങളെല്ലാം നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണിക്കുന്നത് അവർ സ്ത്രീകളുടെ കൂടെയല്ല എന്നാണ്. രാഹുലിനെ വിമർശിച്ച കോൺഗ്രസിന്റെ വനിതാ നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
Movies
സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്.
കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എസ്.ഡി. രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായകന് പീഡിപ്പിച്ചെന്നായിരുന്നു ബംഗാളി നടിയുടെ പരാതി. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താന്‍ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതി.
സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് തന്റെ കൈയില്‍ കയറിപ്പിടിച്ചു. പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അവിടെ നിന്ന് ഇറങ്ങിയ താന്‍ സിനിമയില്‍ അഭിനയിക്കാതെ തിരിച്ചുപോയെന്നും നടി പറഞ്ഞിരുന്നു.
നടിയെ പിന്തുണച്ച് സംവിധായകന് ജോഷിയും രംഗത്തെത്തിയിരുന്നു. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ രഞ്ജിത്ത് നിര്‍ബന്ധിതനായി.