SUNDAY DEEPIKA
തൊണ്ണൂറുകളുടെ തുടക്കത്തിൽ 150 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന ജൂണിയർ ബാക്ക്ഗ്രൗണ്ട് പെർഫോർമർ. ഇന്ന് അയാളുടെ മൂല്യം 157 കോടി രൂപ!. "ഇന്ത്യയുടെ സുവർണ ശബ്ദം' എന്നാണ് ഇപ്പോൾ അയാൾ അറിയപ്പെടുന്നത്..
"ജോ ജീത്താ വോ ഹി സിക്കന്ദർ' സൂപ്പർഹിറ്റായ ഒരു സിനിമയാണ്. അതിലെ മനോഹരമായ പാട്ടുകൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളിലുണ്ട്. പറയുന്നത് ആ പാട്ടുകളെക്കുറിച്ചല്ല. ചിത്രത്തിലൊരിടത്ത് പാട്ടുകളുടെ ഒരു മെഡ്ലേയുണ്ട്. ഒരു നിമിഷം ഒരു യുവാവ് സാക്സഫോൺ വായിച്ച് സ്ക്രീനിൽ മിന്നിമറിയുന്നു. ഒരുപക്ഷേ അയാൾക്കുപോലും സ്വയം തിരിച്ചറിയാൻ പ്രയാസമായിട്ടുണ്ടാവും. ജൂണിയർ ആർട്ടിസ്റ്റിന്റെ പണിക്ക് അന്നയാൾക്ക് ദിവസേന 150രൂപയാണ് പ്രതിഫലംകിട്ടുക.
അതിലയാൾ സംതൃപ്തനായിരുന്നു. തന്റെ നല്ലസമയം വരുമെന്ന് ഉറച്ചുവിശ്വസിച്ചു. ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി മുഖത്തുനിന്ന് ഒരിക്കലും മാഞ്ഞില്ല. അത് ഇപ്പോഴും അയാളുടെ മുഖത്ത് തിളങ്ങുന്നുണ്ട്. ചെറിയൊരു വ്യത്യാസംമാത്രം. ജൂണിയർ പെർഫോർമർ എന്ന മേൽവിലാസം മാറിയിരിക്കുന്നു. ഗോൾഡൻ വോയ്സ് ഓഫ് ഇന്ത്യ എന്നാണ് അയാളിപ്പോൾ അറിയപ്പെടുന്നത്. 150 രൂപ ദിവസക്കൂലിയിൽനിന്ന് അയാളുടെ മൊത്തം മൂല്യം 157 കോടി രൂപയായി ഉയർന്നിരിക്കുന്നു. അയാളാണ് ശന്തനു മുഖർജി.., ആരാധകരുടെ പ്രിയപ്പെട്ട ഷാൻ!
കാതിൽ തേൻമഴയായ്
ഷാനിന്റെ സൂപ്പർഹിറ്റുകളെക്കുറിച്ച് പറയുംമുന്പ് മറ്റൊരു പാട്ടു കേൾക്കണം. യുട്യൂബിൽ കാതിൽ തേൻമഴയായ് ബൈ ഷാൻ എന്നു സെർച്ച് ചെയ്യുക. കേരളത്തിൽ ഒരു ചാനലിന്റെ അവാർഡ് നൈറ്റിൽ ഷാൻ പാടിയതാണ് സലിൽ ചൗധരിയുടെ ഈണത്തിലുള്ള ആ സുന്ദരഗാനം. ഒരു ബംഗാളി സംഗീതസംവിധായകന്റെ ഈണത്തിലുള്ള മലയാളം പാട്ട് ബംഗാളി വേരുകളുള്ള ഗായകൻ പാടുന്നു! അതും മലയാളത്തിനെ ഒട്ടും നോവിക്കാതെ. ഭാവവും ഉച്ചാരണവും ഇത്രയും മനോഹരമാക്കാൻ മലയാളമറിയാത്ത ഒരു ഗായകനു കഴിയുമോ എന്ന് അദ്ഭുതപ്പെടുന്നു കേൾവിക്കാർ. യേശുദാസും ചിത്രയും പാടിവച്ച പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ഷാനിനു കഴിഞ്ഞു. ഒരു ഗസൽപോലെ മനോഹരമെന്ന് കമന്റുകൾ നിറയുന്നു.
പരസ്യജിംഗിളുകൾ പാടിയാണ് ഷാൻ സംഗീതരംഗത്തേക്കുവന്നത്. ഒപ്പം റീമിക്സുകളും കവർ വേർഷനുകളും പാടി. സഹോദരിയുമായി ചേർന്ന് മാഗ്നാസൗണ്ട് റെക്കോർഡിംഗ് കന്പനിയിലൂടെ ഏതാനും ആൽബങ്ങൾ പുറത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടു. തൻഹാ ദിൽ എന്ന ആൽബത്തിലെ അതേ വരികളുള്ള പാട്ട് സൂപ്പർ ഹിറ്റായി. 1999ൽ പുറത്തിറങ്ങിയ പ്യാർ മേ കഭീ കഭീ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മുസു മുസു ഹാസി എന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്. തുടർന്നങ്ങോട്ട് ഒട്ടേറെ മികച്ച ഗാനങ്ങൾ ഷാനിന്റെ ശബ്ദത്തിൽ കേട്ടു.
റൊമാന്റിക് മെലഡികൾക്കും ഡാൻസ് നന്പറുകൾക്കും കണ്ണുനനയിക്കുന്ന ഗാനങ്ങൾക്കും ഇണങ്ങുന്നതാണ് ഷാനിന്റെ സ്വരം. ദാസ്താ- എ- ഓം ശാന്തി ഓം, ചാന്ദ് സിഫാരിഷ്, ബെഹ്തി ഹവാ സാ ഥാ വോ, മേ ഹൂ ഡോണ്, വോ ലഡ്കീ ഹേ കഹാം തുടങ്ങിയ പാട്ടുകൾക്ക് ഭാഷയുടെ അതിർത്തിക്കപ്പുറം ആരാധകരുണ്ടായി. കണ്ണഞ്ചിപ്പിക്കുന്ന മികവുമായാണ് ഷാനിന്റെ ലൈവ് ഷോകൾ അരങ്ങേറുക. ഒരു സിനിമാ പാട്ടിന് മൂന്നു ലക്ഷം വരെയും ലൈവ് പെർഫോർമൻസുകൾക്ക് 22 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുമാണ് ഷാനിന്റെ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കിഷോർ ആരാധകൻ
ഏറ്റവും "കിറുക്കനായ' കിഷോർ കുമാർ ആരാധകനാണ് താനെന്ന് ഷാൻ പറയാറുണ്ട്. ""ശബ്ദം, വ്യക്തിത്വം എന്നിവയിലെ അനന്യതയ്ക്ക് അപ്പുറം അദ്ദേഹത്തിന്റെ ജീവിതമൊന്നാകെ പ്രചോദനം തരുന്നതാണ്. സ്വന്തം കൊട്ടാരത്തിലെ രാജാവായിരുന്നു കിഷോർദാ. ഒരാൾക്കും അദ്ദേഹത്തിന്റെ ലെവലിൽ എത്താൻ സാധിക്കില്ല.
വളരെ ചെറുപ്പത്തിൽതന്നെ ഞാനൊരു കാര്യം മനസിലാക്കി- ഒരുവിധത്തിലും എന്റെ ശബ്ദം അദ്ദേഹത്തിന്റേതുപോലെയാവില്ല. ആ ശബ്ദം അനുകരിക്കാനോ ഒരു ജൂണിയർ കിഷോർ കുമാർ ആവാനോ കഴിയില്ല. അങ്ങനെയാണ് അദ്ദേഹം പാട്ടുകൾക്കു നൽകുന്ന ജീവനും ഉൗർജവും പഠിച്ചെടുക്കാൻ തീരുമാനിച്ചത്. പാട്ടുകൾ വെള്ളംപോലെ ഒഴുകിവരണം. ആളുകൾ ആസ്വദിക്കണം''- ഷാൻ പറയുന്നു.
മുന്നേറണമെന്ന ആഗ്രഹവും, ഒരിക്കലും അവസാനിക്കാത്ത പരിശ്രമവുമുണ്ടെങ്കിൽ വിജയിക്കാമെന്നതിനുള്ള തെളിവാണ് ഷാനിന്റെ സംഗീതജീവിതം.
Passion Project
സ്വന്തം സ്വതന്ത്ര മ്യൂസിക് ലേബലായ ഷാൻ മ്യൂസിക്കിലൂടെയാണ് ഷാനിന്റെ പുതിയ പാട്ട് തേരാ ഹോ രഹാ പുറത്തിറക്കിയത്. ഷാൻ മ്യൂസിക്കിനെ ഒരു ബിസിനസായല്ല, പാഷൻ പ്രോജക്ട് ആയാണ് അദ്ദേഹം കാണുന്നത്.
""ലാഭം നോക്കിയല്ല ഇതു ചെയ്യുന്നത്. ഓരോ റിലീസും കേൾവിക്കാർ ഇഷ്ടപ്പെടുന്നു, അതുവഴി അവരുമായുള്ള ബന്ധം നിലനിൽക്കുന്നു എന്നതെല്ലാം ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. സ്വാഭാവികമായും യുവതലമുറയിലേക്ക് പാട്ടുകൾ എത്തണമെന്നും ആഗ്രഹിക്കുന്നു. പുതിയ പ്രതിഭകളെ എന്റെ ലേബലിലൂടെ ഉറപ്പായും അവതരിപ്പിക്കുകയും ചെയ്യും.''