National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തീകരിക്കുന്നതിനുമുന്‍പ് കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അംഗത്തെ പ്രസംഗിക്കാൻ വിളിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. സ്പീക്കറുടെ ചെയറിനു മുന്നിൽ പേപ്പർ കീറി എറിഞ്ഞതിനും ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനും ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുൾപ്പടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
നടപ്പ് സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ രണ്ടുവരെയാണ് സസ്പെൻഷൻ. കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, അമരീന്ദർ സിംഗ് രാജ വാറിംഗ്, സി. കിരണ്‍ കുമാർ റെഡ്ഢി, ഗുർജീത് സിംഗ് ഔജ്ല, സിപിഎമ്മിന്റെ മധുര എംപി എസ്. വെങ്കിടേശൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റുള്ളവർ. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തിയാക്കിയശേഷം മാത്രമേ സഭയിലെ മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാവൂ. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെടുന്നതാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവം രാഹുൽ ഗാന്ധി ഇന്നലെയും സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കറിന്റെ ചെയറിൽ ഉണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നറ്റി അനുമതി നിഷേധിച്ചതോടെയാണു ബഹളം കനത്തത്. സമാജ്വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് രാവിലെ പിരിഞ്ഞ ലോക്സഭ ഉച്ചകഴിഞ്ഞു രണ്ടിനു ചേർന്നപ്പോൾ രാഹുൽ പ്രസംഗിക്കാനെത്തി. നരവനെയുടെ ഓർമക്കുറിപ്പിലെ സംഭവം സംബന്ധിച്ച് തിങ്കളാഴ്ച ഉന്നയിച്ച സമാനവിഷയം ഇന്നലെയും രാഹുൽ ഉന്നയിക്കാൻ ശ്രമിച്ചു. ഇതുസംബന്ധിച്ച രേഖകൾ ആധികാരികമാക്കാൻ സ്പീക്കർക്കു കൈമാറി. റൂളിംഗിലൂടെ അനുമതി നിഷേധിച്ച സമാന വിഷയം വീണ്ടും ഉന്നയിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നൽകാൻ മാത്രമേ സാധിക്കൂവെന്നും വ്യക്തമാക്കി സ്പീക്കർ മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ ക്ഷണിച്ചു.
എന്നാൽ പ്രതിപക്ഷത്തുനിന്ന് ആരും പ്രസംഗിക്കാൻ തയാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുന്നതാണ് പിന്നീടു കണ്ടത്. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കവർ പേജും എംപിമാരുടെ കൈയിലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ പ്രസംഗിക്കാൻ വിസമ്മതിച്ചതോടെ ടിഡിപിയുടെ ജി.എം. ഹരീഷ് ബാലയോഗി സംസാരിച്ചുതുടങ്ങിയപ്പോഴേക്കും സസ്പെൻഷൻ ലഭിച്ച എംപിമാർ ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിലെത്തി സ്പീക്കർക്കു നേരേ മുദ്യാവാക്യങ്ങൾ മുഴക്കി. മാണിക്കം ടാഗോറാണ് ആദ്യം ഇരിപ്പിടത്തിലേക്കു കയറിയത്. പിന്നാലെ ഹൈബി, ഡീൻ തുടങ്ങിയവരുൾപ്പെടെയുള്ള എംപിമാരും കയറി മുദ്രാവാക്യങ്ങൾ മുഴക്കി. അമരീന്ദർ സിംഗ് വാറിംഗ് പേപ്പർ കീറിയെറിഞ്ഞതോടെ ലോക്സഭ മൂന്നുവരെ നിർത്തിവച്ചു.
സഭ വീണ്ടും സമ്മേളിച്ചപ്പോൾ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ അറിയിച്ചു. അപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, ആർ. സുധ തുടങ്ങി നാല് എംപിമാർ വീണ്ടും സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം മുഴക്കി. നരവാനെയുടെ പുസ്തകത്തിന്റെ കവർ പേജിന്റെ കോപ്പി കോണ്‍ഗ്രസിന്റെ തമിഴ്നാട്ടിൽനിന്നുള്ള എംപി ആർ. സുധ സ്പീക്കർക്കു നേരേ കീറിയെറിഞ്ഞു. ബഹളം കനത്തതോടെ സഭ പിരിച്ചുവിട്ടു. തുടർന്ന് പാർലമെന്റിനു പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പ്രതിഷേധിച്ചു.
സ്പീക്കറിന്റെ ചെയറിനു നേരേ രണ്ടാമത് പേപ്പർ കീറിയെറിഞ്ഞ ആർ. സുധയ്ക്കെതിരേ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചതിന് ലഭിച്ച സസ്പെൻഷൻ വലിയ അംഗീകാരമാണെന്ന് ഡീനും ഹൈബിയും പ്രതികരിച്ചു.
Kerala
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്പെൻഷൻ.
ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.
സസ്പെൻഷനിൽ പ്രതിഷേധിച്ച് എട്ട് എംപിമാരും പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.
മുൻ കരസേന മേധാവി എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് ലോക്സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ സംഘർഷാവസ്ഥ തുടരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷ എംഎൽഎമാർ വീണ്ടും ശ്രമിച്ചു.
അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇവരെ വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. സഭാനടപടികൾ താത്കാലികമായി നിർത്തിവച്ച സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റുപോയി.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്ലക്കാർഡും ബാനറും ഉയർത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ പ്രതിഷേധിക്കുന്നത്.
Kerala
തിരുവനന്തപുരം: നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ സിപിഒയ്ക്ക് സസ്പെൻഷൻ. പള്ളിക്കൽ സ്റ്റേഷനിലെ ചന്തുവിനെതിരെയാണ് നടപടിയെടുത്തത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
ഗാനമേളയ്ക്കിടെ നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇവരിൽ പള്ളിക്കൽ സ്റ്റേഷനിലെ സിപിഒ ചന്തുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് നഗരൂർ എസ്ഐ അൻസാറും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്നമുണ്ടാക്കിയവരെ പിരിച്ചുവിട്ടത്.
ഗാനമേളയ്ക്ക് ശേഷം പോലീസുകാർ മടങ്ങിപോകുന്നതിനിടെ ചന്തുവും സഹോദരനും മറ്റ് ചിലരും ചേർന്ന് എസ്ഐയെ മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നുതന്നെ ചന്തുവിനെയും സഹോദരനെയും മറ്റുചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ചന്തുവിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്പെന്ഷന്.
വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
എക്സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വകുപ്പുതല ചട്ടം.
ബാര്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര്‍ ഉടമയ്ക്കെതിരേയും നടപടിയുണ്ടാകും.
Kerala
തിരുവനന്തപുരം: യൂണിഫോമിൽ ബാറിലെത്തി മദ്യസൽക്കാരത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ആശ, അഞ്ജന എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലിൽ ആയിരുന്നു മദ്യ സൽക്കാരം നടന്നത്. സംഭവം വിവാദമായതോടെയാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ നടപടി വകുപ്പിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
പിന്നാലെയാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ഉദ്യോഗസ്ഥർ പരസ്യമായി മദ്യപിച്ചത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
Kerala
വയനാട്: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ സസ്പെന്‍ഡ് ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യയുടെ പരാതിയിലാണ് നടപടി. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടാണ് പരാതി.
ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10000 രൂപ ഡെപ്യൂട്ടി കളക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് ഉൾപ്പെടെയാണ് പരാതി. കൃത്യവിലോപവും ചട്ടലംഘനവുമായതിനാൽ അന്വേഷണ വിധേയമായാണ് ഗീതയെ സസ്പെന്‍ഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
നോട്ടീസ് നൽകി വിഷ്ണുവിനെ വിട്ടയച്ചതിനാലാണ് ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, കിളിമാനൂർ വാഹനാപകടത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
National
ഗോഹട്ടി: ആസാമിലെ കൊക്രജാർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടു പേര് കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം.
ബോഡോ വിഭാഗവും ആദിവാസികളും തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചു. താത്കാലികമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
തിങ്കളാഴ്ച രാത്രി കൊക്രജറിലെ കരിഗാവ് ഔട്ട്പോസ്റ്റിലെ മാൻസിംഗ് റോഡിൽ മൂന്ന് ബോഡോകൾ സഞ്ചരിച്ച വാഹനം രണ്ട് ആദിവാസികളെ ഇടിച്ചിട്ടു.
പിന്നാലെ സമീപത്തെ ആദിവാസി ഗ്രാമത്തിലെ ആളുകൾ ബോഡോകളെ മർദിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംഘർഷം വ്യാപിച്ചു.
Kerala
കൊച്ചി: പ്രതിയിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി. ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഞ്ചാവ് കണ്ടെത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന 10,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. തൊഴിലുടമ നൽകിയ പരാതിയിന്മേൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
ബംഗുളൂരു: മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. സംഭവത്തിൽ ആറ് അധ്യാപകരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.
അനുമോൾ റസ്ദാൻ, ഷബാന ബാനു, ഫൈക കോൽക്കർ, ആൽബ ദിനേശ്, സിന്ധു .ആർ, സുഷ്മിനി ഹെഗ്ഡെ എന്നിവർക്കെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്.
ദ് ഓക്സ്ഫോർഡ് ഡെന്റൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ യശസ്വിനി (23)ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
കോളജിൽ യശസ്വിനി കടുത്ത പീഡനമാണ് നേരിട്ടിരുന്നത്. കണ്ണ് വേദന മൂലം യശസ്വിനി ഒരു ദിവസം അവധിയെടുത്തെന്നും പിറ്റേന്ന് കോളജിൽ തിരിച്ചെത്തിയപ്പോൾ ഒരു സെമിനാറിൽ പങ്കെടുക്കാത്തതിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്നും യശസ്വനിയുടെ അമ്മ ഭൂദേവയ്യ ആരോപിക്കുന്നു.
അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് യശസ്വിനി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. യശസ്വിനിയുടെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മോർച്ചറിയുടെ പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കേരള പോലീസിന് നാണക്കേടായി കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷനുകള്. പുതുവർഷത്തിന്റെ ആരംഭത്തില്‍ തന്നെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ ക്രിമിനല്‍ കേസുകളില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് 1: ലഹരിമാഫിയ ബന്ധത്തെ തുടര്‍ന്നാണ് കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുബീറിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂര്‍ ഭായി കോളനിയിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയില്‍ നിന്നും എക്സൈസ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പിന്നാലെ അറസ്റ്റിലായ സെലീന എന്ന സ്ത്രീക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസിൽ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിന് പിന്നാലെയാണ് സൂബീറിനെ സസ്പെൻഡ് ചെയ്തത്.
സസ്പെന്ഷന് 2: കഴിഞ്ഞ ബുധനാഴ്ച തന്നെയാണ് പള്ളുരുത്തി സിപിഒ വിജേഷിനെയും സസ്പെന്‍ഡ് ചെയ്യുന്നത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്ന പള്ളുരുത്തി സ്വദേശിനിയായ സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് വിജേഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച യുവതിയുടെ വീട്ടില്‍ വെരിഫിക്കേഷനായി എത്താതെ തന്നെ വന്നു കാണാന്‍ വിജേഷ് ആവശ്യപ്പെടുകയായിരുന്നു.
തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് യുവതിയോട് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാന്‍ നിര്‍ദേശിച്ചു. പിന്നാലെ കാറില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ജനുവരി അഞ്ചിനാണ് ആണ് സംഭയവം നടന്നത്. യുവതിയുടെ പരാതിയില്‍ ഹാര്‍ബര്‍ പോലീസ് വിജേഷിനെതിരേ കേസെടുത്തിരുന്നു.
സസ്പെന്ഷന് 3: ഓണ്‍ലൈന്‍ തട്ടിപ്പുകേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതാണ് ഏറ്റവും പുതിയ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും റൈറ്ററുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് റൂറല്‍ ജില്ല പോലീസ് മേധാവി കെ ഹേമലത സസ്പെന്‍ഡ് ചെയ്തത്.
കേസ് ഒതുക്കി തീര്‍ക്കാനായി പ്രതികളില്‍ നിന്നും 6.60 ലക്ഷം രൂപ വാങ്ങിയ സംഭവത്തിലെ വിജില്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പള്ളിക്കവല മൗലൂദുപുര സ്വദേശിയില്‍ നിന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്.
District News
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പു കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും റൈറ്ററുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് ജില്ാ പോലീസ് മേധാവി സസ്പന്‍ഡ് ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന് പ്രതികളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ 6.60 ലക്ഷം രൂപ വാങ്ങിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
ഗുജറാത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് അവിടെ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിരുന്നു. പ്രതികള്‍ കുറുപ്പംപടി പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ ലോക്കല്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു.
ഇതോടെ പ്രതികളെ കണ്ടെത്തിയ കുറുപ്പംപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പണം നല്‍കിയില്ലെങ്കില്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളില്‍ നിന്ന് 3.30 ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു ഇതില്‍ നിന്ന് ഗുജറാത്തിലെ പോലീസുകാര്‍ക്ക് 60,000 രൂപ നല്കി. ബാക്കി ആറ് ലക്ഷം രൂപ കുറുപ്പടിയിലെ ഉദ്യോഗസ്ഥര്‍ വീതംവച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്
Kerala
കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഹാര്‍ബര്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. തിങ്കളാഴ്ചയാണ് സംഭവം. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയോട് വെരിഫിക്കേഷനായി തന്നെ കാണാനാണ് വിജേഷ് ആവശ്യപ്പെട്ടത്.
തോപ്പുംപടി പാലത്തിന് അടുത്തുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അവന്യുവിന് അടുത്തേക്ക് എത്താനും ഇവിടെ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറാനും വിജേഷ് ആവശ്യപ്പെട്ടു.
കാറില്‍ കയറിയ യുവതിയോട് വിജേഷ് അപമര്യാദയായി പെരുമാറുകയായിരുന്നു. പിറ്റേന്ന് തന്നെ യുവതി ഹാര്‍ബര്‍ പോലീസില്‍ പരാതി നല്കി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് ഹാര്‍ബര്‍ പോലീസ് കേസ് എടുത്തത്.
വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികളെന്നുമാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുബീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
സെപ്റ്റംബറിൽ സുബീറിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്ന് 66 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുബീറിന്റെ പങ്ക് കണ്ടെത്തിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
കുന്നത്തുനാട് എക്സൈസും എന്‍സിബിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. പെരുമ്പാവൂരിലെ ഭായ് കോളനിയിലുളള സുബീറിന്റെ ബന്ധുവീട്ടില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി. ഇതോടെയാണ് സുബീര്‍ സസ്പെന്‍ഷനിലായത്.
Kerala
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.
സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശിപാർശ നൽകിയത്.
സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്.
സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
District News
കൊച്ചി: വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ചു വരെ നിര്‍ത്തിവയ്ക്കും. മറൈന്‍ ഡ്രൈ വില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
അഞ്ചു മണിക്ക് ശേഷം സര്‍വീസ് ഉണ്ടായിരിക്കും. മട്ടാഞ്ചേരി-വില്ലിംഗ്ടണ്‍ ഐലൻഡ് സര്‍വീസ് തടസമില്ലാതെ തുടരും. ഇന്ന് ഒരു മണിക്കാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടക്കുന്നത്. മന്ത്രി പി. രാജീവ് ആണ് ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, പുതുവത്സര ദിനത്തോട് അനുബന്ധിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍, ഹൈക്കോടതി-ഫോര്‍ട്ട് കൊച്ചി റൂട്ടുകളില്‍ ഡിസംബര്‍ 31ന് രാത്രി ഏഴ് മണിക്ക് സര്‍വീസ് അവസാനിക്കും. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടുകളില്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലു വരെ സര്‍വീസ് നടത്തും.
Kerala
കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെന്റ് ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
രജനി തെക്കെ തയ്യിലിനെതിരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ആർജെഡി നടപടി എടുത്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് സസ്പെൻഷൻ.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെ തയ്യിൽ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർഥി കോട്ടയിൽ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. രാധാകൃഷ്ണൻ വിജയിക്കുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിൽ ഡൽഹി ഹൈക്കോടതിക്കു പുറത്തു പ്രതിഷേധം.
ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അതിജീവിതയുടെ മാതാവ് ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർ ചേർന്നാണ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
തന്റെ മകൾ ഒരുപാട് കഷ്ടപ്പാടുകൾ അഭിമുഖീകരിച്ചതിനാലാണ് താനിവിടെ പ്രതിഷേധിക്കാനെത്തിയതെന്ന് അതിജീവിതയുടെ അമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തൃശൂർ കോർപറേഷനിലെ മേയർ പദവി പാർട്ടി നേതൃത്വം പണം വാങ്ങി വിറ്റെന്ന് ആരോപിച്ച കൗൺസിലർ ലാലി ജെയിംസിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് ലാലിയെ സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തത്.
മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനെതിരെയും പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ലാലി ഉന്നയിച്ചത്. മേയർ സ്ഥാനത്തിനായി നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് ലാലി ആരോപണങ്ങളുമായി രംഗത്തെത്തിയത്.
"താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു.'-ലാലി ആരോപിച്ചു.
ഇതിന് പിന്നാലെ തനിക്കെതിരെ നടപടിയെടുത്താൽ പാർട്ടിക്കെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ലാലി പറഞ്ഞിരുന്നു. എന്നാൽ മേയർ തെരഞ്ഞെടുപ്പിനെത്തിയ ലാലി നിജിക്ക് അനൂലമായി വോട്ട് ചെയ്തിരുന്നു.
National
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു സംഭവം.
പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു മുഖ്യമന്ത്രിക്കുനേരെ ഓടിയടുക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ തടയുകയും ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ മുനിസിപ്പൽ കമ്മീഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഒരുക്കിയ സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു അന്വേഷണം. തുടർന്നാണ് മുനിസിപ്പൽ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തത്.
Kerala
അടിമാലി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞ് ജില്ലാ കളക്ടർ. അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം.
പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.
National
ന്യൂഡൽഹി: യാത്രക്കാരനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. യാത്രക്കാരനായ അങ്കിത് ധവാനെ കൈയേറ്റം ചെയ്തതിന് എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായ വീരേന്ദർ സെജ്വാളിനെയാണ് സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ചെക്കിംഗിൽ ലൈൻ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരൻ പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
International
കാൻബറ: ബുർഖ നിരോധനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ബുർഖ ധരിച്ചു പാർലമെന്റിലെത്തിയ ഓസ്ട്രേലിയൻ സെനറ്ററെ ഒരാഴ്ചത്തേക്കു സഭയിൽനിന്നു സസ്പെൻഡ് ചെയ്തു.
കുടിയേറ്റവിരുദ്ധ ‘വൺ നേഷൻ’ പാർട്ടിയുടെ ക്വീൻസ്ലാൻഡിൽനിന്നുള്ള സെനറ്റർ പൗളീൻ ഹാൻസൺ ആണു നടപടി നേരിട്ടത്.
പൊതുസ്ഥലത്ത് മുഖാവരണം നിരോധിക്കാനായി പൗളീൻ തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണു ബുർഖ ധരിച്ചു സഭയിലെത്തിയത്. സഭയിലെ ഭരണകക്ഷി നേതാവായ വിദേശകാര്യമന്ത്രി പെന്നി വോംഗ് ഇന്നലെ പൗളീനെതിരേ നടപടി ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം പാസാകുകയായിരുന്നു.
Kerala
കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവിൽ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്കെതിരെ നടപടി.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവിനെ സസ്പെൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കേസിൽ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേർന്ന് നാലുലക്ഷം രൂപ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു.
ബൈജുവിന്റെ കൂട്ടാളിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സ്പാ നടത്തുന്ന യുവതിയും ഒളിവിലാണ്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, പോലീസുകാരൻ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു.
പിന്നാലെ എസ്ഐയും സംഘവും പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ചാടി സെന്റ് കൊളംബസ് സ്കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി. സ്കൂളിലെ പ്രധാനാധ്യാപകനെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ചയാണ് 16കാരനായ ഷൗര്യ പാട്ടീൽ ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ അധ്യാപകരുടെ പേര് കുട്ടി എഴുതിയിരുന്നു.
കുട്ടിയുടെ പിതാവ് പ്രദീപ് പാട്ടീൽ നൽകിയ പരാതിയിൽ, സ്കൂളിലെ അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളുടെ പ്രധാനാധ്യാപകനായ അപരാജിത പാൽ, അധ്യാപകരായ ജൂലി വർഗീസ്, മനു കൽറ, യുക്തി അഗർവാൾ മഹാജൻ എന്നിവർ മകനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെൻഷൻ പ്രാബല്യത്തിൽ തുടരുമെന്ന് സ്കൂളിന്റെ പ്രിൻസിപ്പൽ റോബർട്ട് ഫെർണാണ്ടസ് അറിയിച്ചു. ഏത് അന്വേഷണത്തിനും പ്രധാനാധ്യാപകനും അധ്യാപകരും ലഭ്യമായിരിക്കണമെന്നും അനുമതിയില്ലാതെ സ്കൂൾ സന്ദർശിക്കാനോ വിദ്യാർഥികളുമായോ ജീവനക്കാരുമായോ രക്ഷിതാക്കളുമായോ സംസാരിക്കാനോ കഴിയില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടിയാണ് ഷൗര്യ ജീവനൊടുക്കിയത്. പ്രധാനാധ്യാപകനും മൂന്ന് അധ്യാപകരും ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും പറഞ്ഞ് ജൂലി വർഗീസ് നാലു ദിവസം മകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് പരാതിയിൽ കുറ്റപ്പെടുത്തി. മനു കൽറ ഒരിക്കൽ മകനെ തള്ളിയിട്ടിട്ടുണ്ടെന്നും പ്രദീപ് പാട്ടീൽ പരാതിയിൽ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന നാടക ക്ലാസിനിടെ കുട്ടി വീണപ്പോള്‍, അധ്യാപിക പരിഹസിക്കുകയും അഭിനയിക്കുകയാണെന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി കരയാന്‍ തുടങ്ങിയെങ്കിലും, എത്ര വേണമെങ്കിലും കരഞ്ഞോളൂ, അത് തന്നെ ബാധിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും പിതാവ് പറയുന്നു.
ഇതെല്ലാം നടക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച് മകന് മുന്‍പ് പരാതിപ്പെട്ടിരുന്നതായും ഇതുസംബന്ധിച്ച് സ്കൂളില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.
കുട്ടിയുടെ ബാഗില്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍, സ്കൂളില്‍ നടന്ന കാര്യങ്ങള്‍ കാരണം തനിക്ക് മറ്റ് വഴികളില്ലായിരുന്നുവെന്ന് പറയുന്നു. "സോറി അമ്മേ, അമ്മയുടെ മനസ് പലതവണ വേദനിപ്പിച്ചു, ഇത് അവസാനമായി ചെയ്യുന്നു. സ്കൂളിലെ അധ്യാപകര്‍ അങ്ങനെയൊക്കെയാണ്, ഞാനെന്ത് പറയാനാണ്?' എന്ന് കുറിപ്പില്‍ പറയുന്നു. കൂടാതെ, തന്റെ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമെങ്കില്‍ അവ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യണമെന്നും കുട്ടി ആവശ്യപ്പെട്ടു.
തനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടി കത്തില്‍ അഭ്യർഥിച്ചു. കൂടാതെ, തന്നോട് ദേഷ്യപ്പെട്ടതിനും, അച്ഛനെപ്പോലെ നല്ല മനുഷ്യനാകാന്‍ കഴിയാത്തതിനും ഇരുപതുകാരനായ സഹോദരനോടും അച്ഛനോടും കുട്ടി മാപ്പ് ചോദിക്കുന്നുണ്ട്.
എന്നും പിന്തുണ നല്‍കിയതിന് അമ്മയ്ക്ക് നന്ദി പറഞ്ഞ കുട്ടി, ഇനി സഹോദരനും അച്ഛനും ആ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. .
അതേസമയം, സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. ജോയിന്റ് ഡയറക്ടർ ഹർഷിത് ജെയിൻ അധ്യക്ഷനായ പാനലിനോട് സമഗ്രവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റന്റെ ആണ് ഉത്തരവ്. പോസ്റ്റുമോർട്ടവും ജഡം മറവ് ചെയ്യുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
സംഭവത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കർശന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു. 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
വിജയ് മല്യ നല്കിയ സ്വർണം ചെമ്പാണെന്ന് ബി.മുരാരി ബാബു റിപ്പോർട്ട് നൽകിയിരുന്നു. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. 2019 ൽ സ്വർണ്ണം ചെമ്പാണെന്ന് എഴുതിയതും മുരാരി ബാബു ആയിരുന്നു.
Kerala
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് എസ്. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.