Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർഥി അടക്കമുള്ള പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസിൽ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ല.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര് വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും.
മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്ദേശം. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
ശനിയാഴ്ചയോടെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച നാല് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആവേശത്തിൽ മുന്നണികൾ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് എട്ടരയോടെ ആദ്യ സൂചനകൾ പുറത്തുവരും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
66.91 ശതമാനം എന്ന റിക്കാർഡ് പോളിംഗാണ് ഇത്തവണ ബീഹാറിൽ നടന്നത്. നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.
ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇടനൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് തൃശൂരിൽ സാസ്കാരിക മന്ത്രി സജി ചെറിയാനാകും പ്രഖ്യാപനം നടത്തുക.
35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷമാണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.
ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരുപിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, എആർഎം, കിഷ്കിന്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നെന്നാണ് വിവരം.
മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ നടന്മാരുടെ വിഭാഗത്തിലും അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവർ നടിമാരുടെ വിഭാഗത്തിലും മുൻ നിരയിലുണ്ട്. 128 എൻട്രികളാണ് ഇക്കുറി വന്നത്.