തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. നിയമസഭയിൽ കോപ്രായം കാണിച്ചത് ഭരണപക്ഷമാണെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചിട്ടില്ല. ഡയസിൽ വിളിച്ചുവരുത്തി ചർച്ച നടത്താൻ മാത്രം വിഷയമുണ്ടായില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിരുന്നു. ചോദ്യോത്തരത്തിന്റെ പേരിൽ മൈക്ക് കൈയിൽ കിട്ടുമ്പോൾ മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് ഗാന്ധാരിയെ പോലെ സ്വയം കണ്ണ് കെട്ടി അന്ധനായെന്നും സ്പീക്കറുടെ ഡയസിൽ ചാടിക്കയറിയ അംഗം ഹൈ ജംപിന് പോയിരുന്നുവെങ്കിൽ നാടിന് ഗുണമുണ്ടായേനെയെന്നും പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവാണെന്നും മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.
സോണിയ ഗാന്ധിയുടെ അടുക്കലേക്ക് സ്വർണക്കേസ് പ്രതിയെ ആരുകൊണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് പറയണെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു.
Tags : Debate Legislative Assembly today