Kerala
തിരുവനന്തപുരം: ഏഴു ജില്ലകളിലായി ഒൻപതിനു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്നത് 1.32 കോടി വോട്ടർമാർ. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകുന്നേരം ആറിനു സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്നത്.
ഈ ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. പരസ്യപ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കലാശക്കൊട്ട് നടത്തരുതെന്നാണു പ്രധാന നിർദേശം.
പൊതുജനങ്ങൾക്കു മാർഗ തടസം സൃഷ്ടിക്കാൻ പാടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒൻപതിന് വൈകുന്നേരം ആറുവരെ പരസ്യ പ്രചാരണമാകാം.
രാവിലെ ഏഴുമുതൽ വൈകുന്നരം ആറു വരെയാണ് വോട്ടെടുപ്പ്. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല.
14 ഇടത്തും ഇടതു സ്ഥാനാർഥികൾക്ക് എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
ഒന്നാംഘട്ടം ഒമ്പതിന്
ആകെ വോട്ടർമാർ-1,32,83,739
പുരുഷന്മാർ-62,51,219
സ്ത്രീകൾ-70,32,444
ട്രാൻസ്ജെൻഡർ-126
പ്രവാസികൾ-456
തദ്ദേശ സ്ഥാപനങ്ങൾ-595
ഗ്രാമപഞ്ചായത്തുകൾ-471
ബ്ലോക്ക് പഞ്ചായത്തുകൾ-75
മുനിസിപ്പാലിറ്റി-39
കോർപറേഷൻ-3
ജില്ലാപഞ്ചായത്ത്-7
ആകെ വാർഡുകൾ-11,168
ഗ്രാമപഞ്ചായത്ത്-8310
ബ്ലോക്ക്-1090
ജില്ലാ പഞ്ചായത്ത്-164
മുനിസിപ്പാലിറ്റി-1371
കോർപറേഷൻ-233
സ്ഥാനാർഥികൾ-36,630
പുരുഷന്മാർ-17,056
സ്ത്രീകൾ-19,573
ട്രാൻസ്ജെൻഡർ-1
രണ്ടാംഘട്ടം 11ന്
ആകെ വോട്ടർമാർ-1,53,78,937
പുരുഷന്മാർ-72,65,710
സ്ത്രീകൾ-81,13,064
ട്രാൻസ്ജെൻഡർ-163
പ്രവാസി-3293
തദ്ദേശ സ്ഥാപനങ്ങൾ-604
ഗ്രാമപഞ്ചായത്ത്-470
ബ്ലോക്ക് പഞ്ചായത്ത്-77
മുനിസിപ്പാലിറ്റി-47
കോർപറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ വാർഡുകൾ-12,408
ഗ്രാമപഞ്ചായത്ത്-9,027
ബ്ലോക്ക് പഞ്ചായത്ത്-1,177
ജില്ലാ പഞ്ചായത്ത്-182
മുനിസിപ്പാലിറ്റി-1834
കോർപറേഷൻ-188.
Kerala
കോട്ടയം: പൂമാനം പൂത്തുലഞ്ഞു... വോട്ടെല്ലാം യുഡിഎഫിനായി... പാട്ടുപാടി വോട്ടര്‍മാരുടെ മനസ് കീഴടക്കുകയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. രാഷ്ട്രീയത്തിനൊപ്പം സംഗീതവും കൃഷിയും ഒക്കെയായി ജീവിക്കുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.ജെ. ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ വേറിട്ട വഴിയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പാട്ടുപാടിയാണ് ജോസഫ് വോട്ടു തേടുന്നത്. ഈണം സന്ധ്യ എന്ന പേരിലാണ് ജോസഫും മകന് അപു ജോസഫും പ്രചാരണവേദികളില്‍ സംഗീത സായാഹ്നവുമായി എത്തുന്നത്.
തിങ്കളാഴ്ച കോട്ടയം അതിരമ്പുഴയില്‍ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ഥി ജയ്സണ്‍ ജോസഫിന്റെ പ്രചരണാര്‍ഥം അതിരമ്പുഴയില്‍ നടന്ന ഈണം സന്ധ്യ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു വ്യത്യസ്തമായി പാട്ടും വര്‍ത്തമാനവുമായി ജോസഫ് വോട്ടർമാരെ ആകർഷിച്ചു.
പൂമാനം പൂത്തുലഞ്ഞു, പൂവള്ളി കുടിലിലേതേ, പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം എന്നീ ഗാനങ്ങളാണ് ജോസഫ് പാടിയത്. ഉല്ലാസ പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ, മേരി സപ്നോകീ റാണി കബ് ആയേഗീ തൂ എന്നീ പാട്ടുകള്‍ അപുവും ആലപിച്ചു.
പി.ജെ. ജോസഫിന്റെ മകനും കേരള കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
വയനാട് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാഹുല്‍ വന്നല്ലോ, വയനാട്ടില്‍ വന്നല്ലോ എന്ന ഗാനം ആലപിച്ച് പി.ജെ അന്നും പ്രചാരണത്തില്‍ താരമായിരുന്നു.
ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്ലാമര്‍ പ്രചാരകനായി പി.ജെ മാറിയിരിക്കുകയാണ്. കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നയിടങ്ങളിലും നിരവധി വേദികളിലാണ് ഈണം സന്ധ്യ സംഗീത സായാഹ്നം അരങ്ങേറുന്നത്.
District News
കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന് എന്ന അംഗിരസിന്റെ പിതാവ് മകനെ സ്കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന് ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്റപ്പനും മത്സരിക്കുന്നു.