തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട ആരുടെയും വോട്ട് നഷ്ടപ്പെടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഇന്നലെ തിരുവനന്തപുരത്തു വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതുവരെ കണ്ടെത്താനാവാത്ത 25 ലക്ഷത്തോളം വോട്ടർമാരുടെ പട്ടിക ഉടൻ ബിഎൽഒമാർക്ക് കൈമാറും. കണ്ടെത്താൻ സാധിക്കാത്തവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും നൽകും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ്, വയനാട്, കൊല്ലം ജില്ലകളിൽ നടപടികൾ നൂറു ശതമാനം പൂർത്തിയാക്കി. മറ്റ് ജില്ലകളിൽ 99.7 ശതമാനവും പൂർത്തിയായി. ബിഎൽഎ, ബിഎൽഒ മീറ്റിംഗ് നടത്താത്ത ജില്ലകളിൽ ഉടൻ മീറ്റിംഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മീഷന്റെ കണക്കു പ്രകാരം കണ്ടെത്താനാകാത്ത 25.01 ലക്ഷത്തിൽ 6.44 ലക്ഷം പേർ മരണപ്പെട്ടവരാണ്. 1.31 ലക്ഷം പേരുടെ പേരുകൾ ഇരട്ടിപ്പായി പട്ടികയിൽ ഉൾപ്പെട്ടു. കണ്ടെത്താനാകാത്തവർ 7.11 ലക്ഷമാണ്.
8.19 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരായുണ്ട്. ഫോം വാങ്ങാൻ തയാറാകാത്തവരോ, വാങ്ങിയെങ്കിലും തിരികെയേൽപ്പിക്കില്ലെന്ന് അറിയിച്ചവരോ ആയി 1.93 ലക്ഷം പേരുണ്ട്. ഇതിൽ മരണപ്പെട്ടവരും ഇരട്ടിപ്പായി ഉൾപ്പെട്ടവരുമടങ്ങുന്ന 7.75 ലക്ഷം പേരെ ഒഴിവാക്കി. അവശേഷിക്കുന്ന 17.26 ലക്ഷം പേരുടെ പട്ടിക കരട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പ്രത്യേകം പ്രസിദ്ധീകരിക്കണമെന്നും ഇവർക്ക് കരട് പട്ടികയിൽ ഉൾപ്പെടാൻ അവസരമൊരുക്കണമെന്നും സിപിഎം പ്രതിനിധി എം.വി ജയരാജൻ, മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.
2025 ഒക്ടോബറിൽ പട്ടികയിലുണ്ടായിരുന്ന ഇത്രയും പേർ എങ്ങനെ രണ്ട് മാസത്തിനിറപ്പുറം കണ്ടെത്താൻ കഴിയാത്തവരായി മാറുമെന്നതായിരുന്നു യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉന്നയിച്ച പ്രധാന ചോദ്യം. എന്നാൽ, കണ്ടെത്താനാകാത്തവരുടെ പട്ടിക കഴിയുമെങ്കിൽ ഇന്നുതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബിഎൽഒമാർ ബിഎൽഎമാർക്ക് നൽകിയിട്ടുണ്ടെന്നും സിഇഒ വ്യക്തമാക്കി. ഇതിന് പുറമേ മരണപ്പെട്ടവരുടെ പട്ടികയിലും സംശയങ്ങളുയർന്നു. മരണപ്പെട്ടവർ ആറ് ലക്ഷമെന്ന കണക്ക് ശരിയല്ലെന്നും ഇത് ഏതു രേഖ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും കോണ്ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു സമാന്തരമായി എസ്ഐആർ നടപ്പാക്കിയതിനാലാണ് കണ്ടെത്താനാകാത്തവരുടെ എണ്ണം വർധിച്ചതെന്ന് സിപിഐ പ്രതിനിധി സത്യൻ മൊകേരി ചൂണ്ടിക്കാട്ടി. മാത്യു ജോർജ് (കേരള കോണ്ഗ്രസ്), ആനന്ദ് കുമാർ (കേരള കോണ്ഗ്രസ്-എം), ജെ.ആർ പത്മകുമാർ (ബിജെപി), പി.ജി പ്രസന്നകുമാർ (ആർഎസ്പി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : Serious voter list revision voters SIR ratan khelkar