International
ഇറാന്റെ അതീവരഹസ്യ ആണവപദ്ധതി. വടക്കുപടിഞ്ഞാറൻ ഇറാനിലെ ഖോം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ മലനിരകൾക്കുള്ളിലാണ് ആണവ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
യുറേനിയം സന്പുഷ്ടീകരിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉദ്യോഗസ്ഥർ 2023ൽ ഇവിടെ നടത്തിയ പരിശോധനയിൽ അണുബോംബ് നിർമിക്കുന്നതിന് ആവശ്യമായതിനോട് അടുത്ത തോതിൽ സന്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ ഫോർഡോയും ഉൾപ്പെട്ടിരുന്നു.
എന്നാൽ നതാൻസ്, ഇസ്ഫഹാൻ കേന്ദ്രങ്ങളിലുണ്ടായതുപോലുള്ള നാശം ഫോർഡോയിൽ റിപ്പോർട്ട് ചെയ്തില്ല. മലയ്ക്കുള്ളിൽ നൂറുകണക്കിനു മീറ്ററുകൾ ആഴത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റ് നശിപ്പിക്കാൻ അമേരിക്കയുടെ ബങ്കർ നശീകരണ ബോംബും അതുവഹിക്കുന്ന ബി-2 സ്പിരിറ്റ് യുദ്ധവിമാനവും വേണ്ടിവന്നതിനു കാരണം ഇതാണ്.
ഫോർഡോ നശിച്ചോ?
അമേരിക്കൻ ആക്രമണത്തിൽ ഫോർഡോ നിലയം നശിച്ചെന്നാണ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ പ്ലാന്റിനു കാര്യമായ നാശമുണ്ടായി എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ ഫോർഡോയിലെ ഉപകരണങ്ങളും നേരത്തേ മാറ്റിയിരുന്നുവെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.
ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുമേൽ ഇസ്രയേലിനു പിന്നാലെ അമേരിക്കയും പ്രഹരമേൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായി അന്താരാഷ്ട്ര പരിശോധകർ കണ്ടെത്തിയിരുന്നു.
ഇറാന് ആണവായുധം നിര്മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് അടുത്തിടെ അന്താരാഷ്ട്ര ആണവോര്ജ ഏജന്സി മേധാവി റഫായേല് ഗ്രോസിയും വ്യക്തമാക്കിയിരുന്നു. ഒമ്പത് അണുബോംബുകൾ നിര്മിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള് അവരുടെ പക്കലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ആണവകേന്ദ്രങ്ങളിൽനിന്നു പരിശോധകർ കണ്ടെത്തിയ മനുഷ്യനിർമിത യുറേനിയം കണികകളെക്കുറിച്ചുള്ള അന്വേഷണവുമായി ഇറാൻ സഹകരിക്കാത്തതിനാൽ അവരുടെ ആണവപദ്ധതി പൂർണമായും സമാധാനപരമാണെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്നും അന്താരാഷ്ട്ര ആണവോര്ജ ഏജന്സി മേധാവി അറിയിച്ചിരുന്നു.
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള ഘടകങ്ങൾ നിർമിക്കാനുള്ള ഇറേനിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ശേഖരിച്ചതായി ഇസ്രയേൽ സൈന്യവും ഒരുമാസം മുമ്പ് വ്യക്തമാക്കിയിരുന്നു.
International
ടിജോ മാത്യു
ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാത അടഞ്ഞാൽ ഇന്ത്യയുടെ ഊർജഭദ്രത ഉൾപ്പെടെ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൗദി, ഇറാക്ക്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. വെറും 21 നോട്ടിക്കൽ മൈലാണ് ഇതിന്റെ വീതി. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും എൽഎൻജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) മൂന്നിലൊന്നും ദിനേന ഇതുവഴിയാണു കടന്നുപോകുന്നത്. ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണ. ഹോർമുസ് അടച്ചിടുന്നതോടെ എതിരാളികളെ സമ്മർദത്തിലാക്കി ചർച്ചയുടെ മേശയിലേക്കുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടന്നത്. "ഈ പാത അടയ്ക്കുന്നതോടെ ആഗോള എണ്ണ വ്യാപാരത്തിൽ വൻ ഇടിവുണ്ടാകുകയും വിലവർധനയ്ക്കു കാരണമാകുകയും ചെയ്യും. ഹോർമൂസ് കടലിടുക്കിലെ ഏതൊരു തടസവും ഇറാക്കിൽനിന്നും സൗദിയിൽനിന്നുമുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ബാധിക്കും.
ഹോർമുസ് കടലിടുക്ക് തടസപ്പെട്ടാൽ എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിടാൻ കമ്പനികൾ തയാറാവും. എണ്ണയുടെ ചരക്ക് നീക്കത്തിൽ ചെലവേറാൻ വഴിതിരിച്ചുവിടൽ ഇടയാക്കും. സ്വഭാവികമായി എണ്ണവില കുതിച്ചുയരുകയും ചെയ്യും. വില ബാരലിന് 80-90 യുഎസ് ഡോളറോ ചിലപ്പോൾ ബാരലിന് 100 യുഎസ് ഡോളറിലോ എത്തുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഇറാന്റെ സാമ്പത്തിക മേഖലയ്ക്കും നല്ലതല്ല. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാനു കൂടുതൽ ഞെരുക്കം സൃഷ്ടിക്കുന്ന നടപടിയാകും അത്. അത്തരമൊരു നീക്കം ടെഹ്റാന്റെ കയറ്റുമതിയെയും സാരമായി ബാധിക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന സൂചന ഇറാൻ അധികൃതർ നൽകിയിരുന്നു. പശ്ചിമേഷ്യയിൽ നിരവധി തവണ യുദ്ധമേഖങ്ങൾ ഉരുണ്ടുകൂടിയിട്ടും ആധുനിക ചരിത്രത്തിൽ ഹോർമുസ് കടലിടുക്ക് ഒരു തവണ പോലും പൂർണമായി അടച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു.
ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
“ഇതിങ്ങനെ തുടരാനാവില്ല. ഒന്നല്ലെങ്കിൽ സമാധാനം ഉണ്ടാകണം. അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസം നേരിട്ടതിനേക്കാളും വലിയ ദുരന്തമാണ് ഇറാനെ കാത്തിരിക്കുന്നത്. വേഗത്തിൽ സമാധാനപോംവഴി ഉണ്ടായില്ലെങ്കിൽ ഇറാനിലെ മറ്റു ലക്ഷ്യങ്ങൾ ആക്രമിക്കേണ്ടിവരും”- ട്രംപ് പറഞ്ഞു.
ഇസ്രയേലിൽ മുൻകരുതൽ
അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഇസ്രയേലിൽ നിരോധിച്ചു. സ്കൂളുകൾക്ക് അവധി നല്കി. അത്യാവശ്യ സേവന വിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി നല്കിയിട്ടുള്ളത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈജ്പിലേക്കു ജോർദാനിലേക്കുമുള്ള റോഡുകൾ അടച്ചിട്ടില്ല.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.
International
അമേരിക്കൻ വ്യോമസേനയുടെ ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനമാണ് ആക്രമണത്തിനു നേതൃത്വം നല്കിയത്. അമേരിക്കയിൽനിന്ന് പറന്ന വിമാനം ഇറാനിൽ ബോംബിട്ടു മടങ്ങുകയായിരുന്നു.
ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റേഴ്സ് എന്നറിയിപ്പെടുന്ന പടുകൂറ്റൻ ബങ്കർ നശീകരണ ബോംബാണ് ഫോർഡോയിൽ ഇട്ടത്. 13,600 കിലോഗ്രാം ഭാരമുള്ള ഈ ബോംബിന് എത്ര കട്ടിയേറിയ കോൺക്രീറ്റ് പ്രതിബന്ധവും തുളച്ച് നാശം വിതയ്ക്കാനാകും. ബി-2 സ്പിരിറ്റ് വിമാനത്തിനു മാത്രമാണ് ഈ ബോംബുകളുമായി പറക്കാൻ ശേഷിയുള്ളത്. ഇത്തരം ആറു ബോംബുകൾ ഫോർഡോയിൽ പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്.
ഇസ്ഫഹാൻ, നതാൻസ് ആണവ പ്ലാന്റുകൾക്ക് നേർക്ക് അമേരിക്കയുടെ ടോമഹ്വാക് ക്രൂസ് മിസൈലുകളാണ് പ്രയോഗിച്ചത്. അന്തർവാഹിനികളിൽനിന്ന് 30 ടോമഹ്വാക്കുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്.
International
റ്റി.സി. മാത്യു
രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ട് 80 വർഷമാകുന്നു. അതിനു ശേഷം അനവധി തവണ മൂന്നാം ലോകയുദ്ധം തുടങ്ങി, തുടങ്ങുന്നു, തുടങ്ങും എന്നെല്ലാമുള്ള മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്. കൊറിയൻ യുദ്ധം മുതൽ ഇപ്പോൾ ഇസ്രയേൽ- ഇറാൻ- അമേരിക്ക യുദ്ധം വരെ. ഭാഗ്യവശാൽ മൂന്നാം ലോകയുദ്ധം ഇതുവരെയും തുടങ്ങിയില്ല.
ഇറാനെ അമേരിക്ക ആക്രമിച്ചാൽ കാര്യങ്ങൾ വലുതാകും, പിടിവിട്ടുപോകും, മറ്റു വൻശക്തികൾ നോക്കിനിൽക്കില്ല എന്നാണ് ഒട്ടേറെപ്പേർ കരുതിയത്. ഇറാനിൽ അമേരിക്ക പന്ത്രണ്ടു പാറതുരപ്പൻ ബോംബുകൾ (ജിബിയു -57 ബങ്കർ ബസ്റ്റർ) വർഷിച്ച് 12 മണിക്കൂർ കഴിഞ്ഞപ്പോൾ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്കോയിലേക്കു പോകുന്നതായി പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുകയാണു ലക്ഷ്യം. അരാഗ്ചി എത്തും മുൻപേ പുടിനുമായി ടെലിഫാേൺ സംഭാഷണത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
റഷ്യയുടേതു പ്രസ്താവന മാത്രം
ഇറാന്റെ അണുബോംബ് നിർമാണ പരിപാടി മുന്നോട്ടു പോകുകതന്നെ ചെയ്യുമെന്നും വേണ്ടിവന്നാൽ ഇറാന് അണ്വായുധങ്ങൾ നൽകാൻ പല രാജ്യങ്ങളും തയാറാകുമെന്നും പുടിന്റെ വിശ്വസ്തനും മുൻ പ്രസിഡന്റുമായ ദിമിത്രി മെഡ്വെഡെവ് എക്സിൽ കുറിച്ചശേഷമാണ് അരാഗ്ചി യാത്രാപരിപാടി പ്രഖ്യാപിച്ചത്. റഷ്യൻ രാജ്യരക്ഷാ സമിതിയുടെ ഡെപ്യൂട്ടി ചെയർമാനാണ് മെഡ്വെഡെവ്. അദ്ദേഹം പറയുന്നതുപോലെ നടക്കും എന്നു കരുതുന്നവരും ഉണ്ട്.
എന്നാൽ ഇസ്രയേൽ ആക്രമിച്ചപ്പോൾ മുതൽ ഇറാനോടു സഹതാപം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവനകളെയും ഇസ്രയേലിനെതിരായ വിമർശനങ്ങളെയും കണ്ടതുപോലെ മാത്രം മെഡ്വെഡെവിന്റെ പ്രസ്താവനയെയും കണ്ടാൽ മതി എന്നതാണ് വസ്തുത. അമേരിക്കയ്ക്ക് എതിരേ ഒരു യുദ്ധമുഖം തുറക്കാൻ തക്ക അവസ്ഥയിലല്ല റഷ്യ ഇന്ന്. അമേരിക്കയെ പ്രകോപിപ്പിക്കുന്ന നടപടി യുക്രെയ്നിൽ ഇതുവരെ നേടിയതും ഇനി നേടാനിരിക്കുന്നതും നഷ്ടപ്പെടുത്തും എന്നും പുടിന് അറിയാം. അതനുസരിച്ചുള്ള നീക്കങ്ങളേ മോസ്കോയിൽ നിന്ന് ഉണ്ടാകൂ.
ചൈന ചെയ്യുന്നത്
ഇറാനെ പശ്ചിമേഷ്യയിലെ ഉറ്റമിത്രവും തങ്ങളുടെ ഉറപ്പായ ഇന്ധനസ്രോതസും ഒക്കെയായി നിർത്താൻ ശതകോടിക്കണക്കിനു ഡോളർ മുടക്കിയ വൻശക്തിയാണു ചൈന. പക്ഷേ ഇസ്രയേലിനെതിരേയോ അമേരിക്കയ്ക്ക് എതിരെയോ എന്തെങ്കിലും ചെയ്യാൻ അവർ മുതിരില്ല. തങ്ങളുടെ പരിസരത്തല്ലാതെ അകലെപ്പോയി എന്തെങ്കിലും ശക്തിപ്രകടനം ചൈനയുടെ നയത്തിൽ ഇല്ല. ഇറാനുവേണ്ടി ശബ്ദമുയർത്തുന്നതിനപ്പുറം ഷി ചിൻ പിംഗിന്റെ ചൈന ഒന്നും ചെയ്യുകയില്ല എന്നു വ്യക്തം.
മറ്റു വൻശക്തികൾ ഇറാനുവേണ്ടി ശബദമുയർത്തുന്നതല്ലാതെ ഒന്നും ചെയ്യില്ല എന്ന വിലയിരുത്തൽ ട്രംപിനും ഉണ്ടായിരുന്നിരിക്കും. അല്ലെങ്കിൽ ഈ യുദ്ധത്തിലേക്കു കടന്നു ചെല്ലാൻ അദ്ദേഹം മുതിരുമായിരുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗം പശ്ചിമേഷ്യയിലെ സങ്കീർണമായ യുദ്ധത്തിലേക്ക് കടന്നുകയറരുത് എന്ന നിലപാടിലായിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലെ യുഎസ് പങ്കാളിത്തത്തിന്റെ കയ്പേറിയ അനുഭവം അവരുടെ നിലപാടിനെ സാധൂകരിച്ചു. അവരെ അനുനയിപ്പിച്ചു കൂടെ നിർത്താൻ ട്രംപ് ഏറെ പണിപ്പെട്ടിട്ടുണ്ട്. ഇതു നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന്റെ തുടക്കമാകില്ല എന്നു കരുതാൻ തക്ക ന്യായങ്ങൾ അദ്ദേഹവും കണ്ടെത്തിക്കാണും.
ആണവലക്ഷ്യങ്ങൾ നേടുമോ?
എന്നാൽ ഒരു യുദ്ധവും തുടങ്ങുന്നതു നീണ്ട പോരാട്ടം മുന്നിൽ കണ്ടല്ല. എളുപ്പം ശത്രുക്കളെ തുരത്തി കാര്യം സാധിച്ചു മടങ്ങാനാണ് എല്ലാവരും യുദ്ധം തുടങ്ങുന്നത്. ദൗർഭാഗ്യകരം എന്നു പറയട്ടെ യുദ്ധങ്ങൾ നീളും.
നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിലേക്ക് വീഴാതിരിക്കണമെങ്കിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും അടിയന്തര ലക്ഷ്യങ്ങൾ വേഗം നേടിയെടുക്കണം. അത് ഇറാന്റെ അണ്വായുധ നിർമാണശേഷി ഇല്ലാതാക്കുന്നതും ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കുന്നതുമാണ്. രണ്ടും അത്ര പെട്ടെന്നു സാധിക്കാവുന്നതല്ല.
ഇറാന്റെ അണുബോംബ് നിർമാണയജ്ഞം അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നു പറഞ്ഞാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു 13ന് ആക്രമണം തുടങ്ങിയത്. നതാൻസിലും ഫോർഡോയിലും ഇസ്ഫഹാനിലും ഉള്ള ആണവ ഗവേഷണ കേന്ദ്രങ്ങളും യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും അണുബോംബിനു വേണ്ട നിലയിലേക്ക് സമ്പുഷ്ടീകരണം നടത്തുന്നവയാണ്. നതാൻസിൽ യുറേനിയം 65 ശതമാനം വരെയും ഫോർഡോയിൽ 90 ശതമാനം വരെയും സമ്പുഷ്ടീകരിക്കാം എന്നാണു റിപ്പോർട്ടുകൾ. വൈദ്യുത നിലയങ്ങൾക്ക് അഞ്ചു ശതമാനം സമ്പുഷ്ടീകരണം മതി. നതാൻസിലെ നിലയത്തിന്റെ ഭൂമിക്കു മുകളിലും ഭൂഗർഭത്തിലുമുള്ള സംവിധാനങ്ങൾ തകർത്തു എന്നാണ് ഇസ്രയേൽ പറയുന്നത്. ഇസ്ഫഹാനിലും ഗണ്യമായ നാശം വരുത്തി. ഇസ്രയേലിനു പറ്റാത്തത് അമേരിക്ക തകർത്തു കാണും.
ബൂഷേറിലെ ഹെവി വാട്ടർ റിയാക്ടർ കോംപ്ലക്സിലും സമ്പുഷ്ടീകരണം നടക്കുന്നതായി കരുതപ്പെടുന്നു. മറ്റൊരു രഹസ്യകേന്ദ്രംകൂടി സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കാൻ തയാറാക്കുന്നതായി റിപ്പോർട്ടുണ്ട്. അത് ഖൊണ്ടാപിനടുത്ത് അറാകിലുള്ള ഹെവി വാട്ടർ കോംപ്ലക്സ് ആണെന്നു കരുതപ്പെടുന്നു. കഴിഞ്ഞ ദിവസം അതും ഇസ്രേലി ആക്രമണത്തിനിരയായി.
300 അടിയോളം പാറയ്ക്കു താഴെ പണിതിരിക്കുന്ന ഫോർഡോ നിലയം ഇസ്രേലി ആക്രമണത്തിനു വഴങ്ങിയിട്ടില്ല. ബങ്കർ ബസ്റ്റർ എന്നു വിളിക്കുന്ന ജിബിയു 7 അഥവാ മാസീവ് ഓർഡനൻസ് പെനട്രേറ്റർ ബോംബ് വേണം അതിന്. 13.6 ടൺ ഭാരമുള്ള ഇതു പ്രയോഗിക്കാൻ ബി-2 ബോംബർ വിമാനം വേണം. രണ്ടും അമേരിക്കയ്ക്കു മാത്രമേ ഉള്ളൂ. അതാണ് ഇന്നലെ പ്രയോഗിച്ചത്.
അറിവിനെ ഇല്ലാതാക്കാമോ?
ഫോർഡോ തകർത്താലും ഇറാൻ അണ്വായുധ പരിപാടി ഉപേക്ഷിക്കും എന്നു കരുതാൻ നിർവാഹമില്ല. ഇതുവരെ സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി എന്ന് ഇറാൻ ഒരാഴ്ചയായി അവകാശപ്പെടുന്നുണ്ട്. അതു ശരിയാകാനാണു സാധ്യത. ഈ രഹസ്യ കേന്ദ്രം ഇറാനിലാണോ റഷ്യയിലോ ചൈനയിലോ ആണോ എന്നതു മാത്രമേ അറിയാനുള്ളൂ. അത് ഇറാനെ അപകടകാരിയായി നിലനിർത്തും.
അതില്ലെങ്കിൽ തന്നെ ബോംബ് ഉണ്ടാക്കാൻ വേണ്ട ശാസ്ത്ര സാങ്കേതികജ്ഞാനം ഇറാൻ നേടിയിട്ടുണ്ട്. ആ അറിവിനെ ഇല്ലാതാക്കാൻ പറ്റില്ലല്ലോ. ശാസ്ത്രജ്ഞരുടെ മരണവും പ്ലാന്റുകളുടെ തകർച്ചയും ഇനിയൊരു ബോംബ് നിർമാണ പദ്ധതിയെ കുറേ വൈകിക്കും എന്നു മാത്രമേയുള്ളൂ എന്നു ചുരുക്കം.
ചരിത്രം പറയുന്നത്
നെതന്യാഹുവും മറ്റും നശീകരണംകൊണ്ടു ഫലമുണ്ടാകും എന്നു കരുതുന്നു. അതു ഭദ്രമാക്കാനാണ് ഭരണമാറ്റത്തിനായി ശ്രമിക്കുന്നത്. 95 ശതമാനവും ഷിയാ മുസ്ലിംകൾ ആയ ഒൻപതു കോടിയിൽപരം ജനങ്ങളുള്ള ഇറാനിൽ ബോംബ് വേണ്ടെന്നു പറഞ്ഞ് ഭരണം നടത്താൻ ആർക്കെങ്കിലും പറ്റുമോ എന്നതു വേറൊരു വലിയ ചോദ്യമാണ്. കൈയിൽ എത്തുമായിരുന്ന അണ്വായുധം തട്ടിക്കളഞ്ഞ ഇസ്രയേലിന്റെയും അമേരിക്കയുടെയും കൂടെ നിൽക്കുന്ന ഒരു ഭരണകൂടത്തിന് എന്തു സ്വീകാര്യത ലഭിക്കും എന്നതു കണ്ടറിയണം.
മതാധികാരികളെ മാറ്റി പകരം ആരെ കൊണ്ടുവന്നാലും അമേരിക്കൻ പാദസേവക്കാരായേ ഇറാൻ ജനത കാണൂ. 1953ൽ മുഹമ്മദ് മൂസാദേയുടെ ജനകീയ ഭരണകൂടത്തെ അട്ടിമറിച്ചു പഹ്ലവി രാജവംശത്തെ പുനഃപ്രതിഷഠിച്ച അമേരിക്കൻ-ബ്രിട്ടീഷ് നടപടി ഇറാൻ ജനത മറന്നിട്ടില്ല. ലിബിയയും ലബനനും ഇറാക്കുംപോലെ അരാജകത്വത്തിലേക്ക് ഇറാനും വഴുതിവീഴുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ചരിത്രം ആവർത്തിക്കുന്നത് ആദ്യം പ്രഹസനമായും പിന്നീട് ദുരന്തമായും ആണെന്നു പറഞ്ഞതു കാൾ മാർക്സാണ്. ഇറാനിൽ ചിത്രം എങ്ങനെയാണ് ആവർത്തിക്കുക?
ഓഹരി ഇടിയും; എണ്ണയും സ്വർണവും കുതിക്കും
ഇസ്രയേൽ- ഇറാൻ യുദ്ധം വിപുലമായി. അമേരിക്ക അതിൽ പങ്കാളിയായി. ഇനി സാമ്പത്തികരംഗത്ത് എന്തു സംഭവിക്കും?
ഇന്നു വിപണികൾ തുറക്കുമ്പോൾ ഓഹരികൾ ഇടിയുകയും ക്രൂഡ് ഓയിൽ വില കുതിക്കുകയും ചെയ്യും എന്നു വ്യക്തം. ഓഹരിവിപണി കഴിഞ്ഞയാഴ്ച നേടിയ മുന്നേറ്റം മുഴുവൻ നഷ്ടപ്പെടുത്താവുന്ന ഇടിവ് ഉറപ്പാണ്. ക്രൂഡ് ഓയിൽ വിലയുടെ ഗതിയാകും ഓഹരികളുടെ ഗതിയെ സ്വാധീനിക്കുക.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസം ബാരലിന് 78.85 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് അതു 90 ഡോളറിനു മുകളിൽ എത്താം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണടാങ്കർ നീക്കം ഇറാൻ തടയുമെന്നു പലരും കരുതുന്നുണ്ട്. പക്ഷേ, അതുവഴി ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കൊണ്ടുപോകുന്നത് ഇറാന്റെ മിത്ര രാജ്യമായ ചൈനയാണ്. മാത്രമല്ല, ജലപാത അടയ്ക്കൽ അത്ര എളുപ്പമല്ലെന്ന് കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലത്തിനിടെ രണ്ടു മൂന്നു തവണ അതിനു ശ്രമിച്ച ഇറാന് അറിയുകയും ചെയ്യാം. ജലപാത തടയുന്നില്ലെങ്കിൽ എണ്ണവിലയിലെ വർധന പെട്ടെന്നു തന്നെ പിന്നോട്ടു വരും. അല്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും യുദ്ധം പടരണം. അതിനു സാധ്യത കുറവാണ്.
യുദ്ധം വലുതായത് സ്വാഭാവികമായി സ്വർണവില കയറ്റും. വെള്ളിയാഴ്ച ഔൺസിന് 3380 ഡോളറിനടുത്തു ക്ലോസ് ചെയ്ത സ്വർണം ഇന്നു രണ്ടു മുതൽ മൂന്നുവരെ ശതമാനം ഉയരും എന്നാണു വിപണിയിലെ നിഗമനം. 3500 ഡോളറിനു മുകളിൽ സ്വർണമെത്തും എന്നാണ് ഇന്നലെ വൈകുന്നേരത്തെ അവധി വ്യാപാരങ്ങൾ കാണിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ഉയരുമ്പോൾ ഡോളറും സ്വിസ് ഫ്രാങ്കും പുതിയ ഉയരങ്ങളിൽ എത്താം. രൂപ-ഡോളർ വിനിമയ നിരക്ക് ഡോളറിന് 88 രൂപയ്ക്കു മുകളിലേക്കു കയറാനുള്ള സാധ്യത വളരെയേറെയാണ്.