എടക്കര: അന്തർസംസ്ഥാന പാതയായ നാടുകാണി ചുരത്തിലെ എക്സൈസ് ചെക്ക് പോസ്റ്റ് നിലവിലെ സ്ഥലത്ത് തന്നെ നിലനിർത്താൻ തീരുമാനം. വഴിക്കടവ് ആനമറിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന കാലപ്പഴക്കമേറിയ കണ്ടെയ്നർ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.
ആനമറിയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ചെക്ക്പോസ്റ്റ് ആർടി ഓഫീസിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാൻ നാല് ദിവസം മുന്പ് നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഇതിനെതിരേ പ്രതിഷേധമുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. എക്സൈസ് ചെക്കുപോസ്റ്റിലെ പരിശോധന നേരിടാതെ ആനമറി പൂവത്തിപ്പൊയിൽ ബൈപാസ് റോഡ് വഴി ചരക്ക് വാഹനങ്ങൾക്കടക്കം നികുതി വെട്ടിച്ച് കടന്നുപോകാൻ സൗകര്യം ഒരുങ്ങുമെന്ന വിമർശനം ഉയർന്നിരുന്നു.
അഞ്ച്് മസ്ജിദുകളുടെ കബർസ്ഥാനുള്ള സ്ഥലത്തിനോട് ചേർന്ന് കെഎൻജി റോഡിൽ പുതിയ എക്സൈെസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നത് മൃതദേഹങ്ങൾ മറവ് ചെയ്യുന്ന സമയങ്ങളിൽ ഗതാഗതതടസത്തിനിടയാക്കുമെന്ന അഭിപ്രായവും ഉയർന്നു. ഇതോടെ പഞ്ചായത്ത് അധികൃതർ ചെക്ക് പോസ്റ്റ് നിലവിലുള്ളിടത്ത് തന്നെ നിലനിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
ഗ്രാമപഞ്ചായത്ത് അധികൃതരും മഹല്ല് കമ്മിറ്റി ഭാരവാഹികളും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎ ആര്യാടൻ ഷൗക്കത്തും ചേർന്ന് നടത്തിയ ചർച്ചയിലാണ് അന്തിമതീരുമാനമായത്. പുതിയ കണ്ടെയ്നർ സ്ഥാപിക്കുന്നതുവരെ തൊട്ടടുത്തുള്ള കെട്ടിടത്തിൽ ചെക്കുപോസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.