District News
ബാലുശേരി: പനങ്ങാട് പഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
കിനാലൂർ സ്വലാഹ് ഹാളിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടി കൃഷ്ണൻ ഏറ്റുവാങ്ങി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ പുളിയുള്ളതിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കോട്ടയിൽ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ എസ്. ചന്ദ്രൻ, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വിഷൻ 2031 വികസനവും ജനാധിപത്യവുമെന്ന വിഷയത്തിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് ഈ മാസം 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും.
15ന് നിയമസഭ ശങ്കരനാരായണൻ തന്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ പ്രസംഗിക്കും.
16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും.
വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോണ്‍ഫറൻസിൽ നടക്കുക.
സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റീസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.
District News
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിനു ശേഷം ഇന്നലെ മൂന്നോടെയാണ് ജാഥ ജില്ലാ അതിർത്തിയായ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ എത്തിയത്. ജാഥാ ക്യാപ്റ്റനെ മന്ത്രി വി. അബ്ദുറഹ്മാൻ, പി. നന്ദകമാർ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ. മോഹൻദാസ്, പി.കെ. സൈനബ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എൽഡിഎഫ് നേതാക്കൾ ഷാളണിയിച്ചു.
ആദ്യസ്വീകരണ കേന്ദ്രം വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിലായിരുന്നു. കോൽക്കളിയുമായി യുവാക്കളും പൂക്കാവടിയേന്തി കലാകാരൻമാരും സ്വീകരണത്തിൽ അകന്പടിയായി. തുടർന്ന് ജാഥ വേങ്ങരയിലെത്തി. മുത്തുക്കുടകളും ബലൂണുകളുമായി പ്രവർത്തകർ ജാഥയെ വരവേറ്റു.
ബൈക്കുകളുടെയും നിരവധി വാഹനങ്ങളുടെയും അകന്പടിയിൽ തുറന്ന വാഹനത്തിൽ ജാഥ സബാഹ് സ്ക്വയറിൽ എത്തുന്പോൾ വൻജനക്കൂട്ടമായിരുന്നു. തുടർന്ന് സമാപന കേന്ദ്രമായ മലപ്പുറത്ത് ജാഥയെത്തി. പ്രവർത്തകർ വെടിക്കെട്ടുകളോടെയാണ് ജാഥയ്ക്ക് വരവേൽപ്പ് നൽകിയത്. സ്ത്രീകളുടെ നേതൃത്വത്തിൽ മുത്തുക്കുടുകളും താലപ്പൊലിയുമായാണ് ജാഥയെ സ്വീകരിച്ചത്.
കെ.എസ്. സലീഖ (സിപിഎം), പി. സന്തോഷ് കുമാർ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ്-എം), പി.പി. ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), അഡ്വ. പി.എം. സുരേഷ് ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), വടകോട് മോനച്ചൻ (കേരള കോണ്‍ഗ്രസ്-ബി), അഡ്വ. എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), അഡ്വ. നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ) എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് നേതാക്കളായ ഇ.ജയൻ, കെ.പി. അനിൽ, കെ.പി. സുമതി, വി. ശശികുമാർ, ഇ. രമേശൻ, പി.കെ. ഖലിമുദ്ദീൻ, സി.എച്ച്. നിഷാദ്, ജോണി പുല്ലന്താണി, മുസ്തഫ കടന്പോട്, കെ.പി. രാമനാഥൻ, സമദ് തയ്യിൽ, അഡ്വ. ജനാർദ്ദനൻ, ജാഫർ മാറാക്കര, പി.എച്ച്. ഫൈസൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
District News
പടന്ന: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് തെക്ക്-വടക്ക് നഗറിൽ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്തു.
ആകെ 99,21,082 രൂപ ചെലവഴിച്ചാണ് കാന്തിലോട്ട് നഗറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ നിര്‍മിതി കേന്ദ്രം മുഖേന ഉന്നതിയിലെ 57 വീടുകളിൽ തേപ്പ്, പെയിന്റിംഗ്, ടൈല്‍ വിരിക്കല്‍ എന്നിവയുൾപ്പെടെയുള്ള അറ്റകുറ്റപണികൾ പൂർത്തിയാക്കി. യാത്രാക്ലേശം പരിഹരിക്കാന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നിര്‍മിതി കേന്ദ്രം പ്രോജക്ട് എൻജിനിയര്‍ വി. സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, ജില്ലാ പഞ്ചായത്തംഗം ഡോ. സെറീന സലാം, പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ, വൈസ് പ്രസിഡന്റ് പി.പി. സുധാകരന്, സ്ഥിരം സമിതി അധ്യക്ഷരായ കെ. പൂമണി, പി കൈരളി, പി.വി. അശ്വതി, കെ. അസൈനാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി നയിക്കുന്ന വികസന സന്ദേശയാത്രയ്ക്ക് നാളെ രാവിലെ പത്തിന് പാലാ കുരിശുപള്ളിക്കവലയില്‍ സ്വീകരണം നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിയോജകമണ്ഡലത്തിലെ പൗരപ്രമുഖർ, തൊഴിലാളികള്‍, കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളുമായി രാവിലെ 8.30 മുതല്‍ 9.30 വരെ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ സംവദിക്കും.
പാലാ കുരിശുപള്ളിക്കവലയില്നിന്നു ജാഥാ ക്യാപ്റ്റനെയും നേതാക്കളെയും സ്വീകരിക്കും. പാലാ മഹാറാണി തിയറ്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്, റോഷി അഗസ്റ്റിന്, കക്ഷിനേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ. ജോര്‍ജ്, ടോബിന് കെ. അലക്സ്, സജേഷ് ശശി എന്നിവര്‍ പങ്കെടുത്തു.
District News
അഞ്ചല്‍ : സംസ്ഥാന ബജറ്റില്‍ ചടയമംഗലം മണ്ഡലത്തില്‍ 34 കോടിയോളം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലത്തി െ ന്റ വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് നിരത്തുകള്‍, പാലങ്ങൾ, ആരോഗ്യം, പുരാവസ്തു, ടൂറിസം, വകുപ്പുകളിലായി 34 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
ചടയമംഗലം മണ്ഡലത്തിലെ ഏറെക്കാലത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്ന കടയ്ക്കൽ താലൂക്കാശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്ന പകൽകുറിക്കടവ് പാലം, ചടയമംഗലം പുനലൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുത്തൻവിള പാലം എന്നിവയ്ക്ക് രണ്ടു കോടി രൂപ വീതവും, പുരാവസ്തു വകുപ്പിന് കീഴിൽ ഉള്ള കോട്ടുക്കൽ ഗുഹാക്ഷേത്രം പുനരുദ്ധാരണത്തിന് രണ്ടു കോടി രൂപയും, കടയ്ക്കൽ ടൗൺ വികസനവും ലിങ്ക് റോഡുകളുടെ നവീകരണം, ബംഗ്ലാംകുന്ന് - കുന്നുംപുറം റോഡിനുമായി രണ്ടു കോടി രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
വെളിനല്ലൂർ പഞ്ചായത്തിലെ ചെങ്കൂർ പള്ളി - വട്ടപ്പാറ - മുകളുവിള റോഡിനും ഇളമാട് പഞ്ചായത്തിലെ അർക്കന്നൂർ ആറാട്ടുകടവ് - ഇലവിൻ മൂട് റോഡ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപയും ചടയമംഗലം ടൗൺ നവീകരണം, പട്ടാണിമുക്ക് വയ്യാനം ഇളമ്പഴന്നൂർ റോഡ്, മതിര- തൂറ്റിക്കൽ റോഡ് , ഇളമാട് പഞ്ചായത്തിലെ ചെറുവക്കൽ വെള്ളാവൂർ പുലിക്കുഴി റോഡ്, ചുണ്ട ചരിപ്പറമ്പ് റോഡ് , കടയ്ക്കൽ കിംസാറ്റ് കൊപ്പം റോഡ്, കൈതോട് - പോരേടം റോഡ്, അലയമൺ പഞ്ചായത്തിലെ മൂങ്ങോട് കമ്പകപണ റോഡ്, നിലമേൽ പഞ്ചായത്തിലെ ബംഗ്ലാംകുന്ന് - മുരുക്കുമൺ - കുന്നുംപുറം റോഡ് എന്നിവയ്ക്ക് ഓരോ കോടിരൂപ വീതവും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾക്കായി ഒരു കോടി രൂപയാണ് ബഡ്ജറ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കിയ ബജറ്റാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്നും മണ്ഡലത്തിന് പുതിയ മുഖം നല്കാന് ബജറ്റിന് സാധിച്ചിട്ടുണ്ടെന്നും ചടയമംഗലം എംഎല്‍എ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി അറി യിച്ചു.
District News
ചങ്ങനാശേരി: ആധുനിക കാലഘട്ടം നിരവധിയായ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരിലേക്കും വികസനമെത്തിക്കുവാന് കഴിയുന്ന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം.
കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്പ്. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മുഖ്യസന്ദേശം നല്കി.
അതിരൂപത ഡയറക്ടര്‍ റവ.ഡോ.സാവിയോ മാനാട്ട്, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, ജോസി ഡൊമിനിക്, ലാലിമ്മ ടോമി, പി.സി. കുഞ്ഞപ്പന് എന്നിവര്‍ പ്രസംഗിച്ചു.
District News
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന വാക്കുപാലിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയാറാകണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സുരേഷ് ഗോപി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച വേളയില്‍ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോള്‍ മന്ത്രി സംസാരിക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ അടുത്ത സ്കീമില്‍ ഇരിങ്ങാലക്കുട സ്റ്റേഷന് വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പുനല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന് വികസനത്തിനാവശ്യമായ സ്ഥലമടക്കമുള്ള സൗകര്യങ്ങള്‍ വേഗത്തില്‍ നടത്തിത്തരാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രി അബ്ദുള്‍ റഹ്മാനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാംസ്ഥാനത്തുനില്‍ക്കുന്ന സ്റ്റേഷനായിട്ടുകൂടി വേണ്ടത്ര പരിഗണന ഇരിങ്ങാലക്കുടയ്ക്ക് കിട്ടുന്നില്ല. കോവിഡുകാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളില്‍ മൂന്ന് ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കാമെന്ന് എംപി പറയുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കുകയും ചെയ്തു. ഇതില്‍ പാലരുവിക്കുമാത്രമാണ് സ്റ്റോപ്പനുവദിച്ചത്. രാത്രി 11.30 കഴിഞ്ഞാല്‍ രാവിലെ ആറുവരെ ഒരു ട്രെയിനും ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പില്ല.
കാലങ്ങളായി ജനപ്രതിനിധികളും റെയില്‍വേയും ഇരിങ്ങാലക്കുടയെ തഴയുകയാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. അതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് ഇരിങ്ങാലക്കുടയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്രമന്ത്രി നടപടിയെടുക്കണമെന്നും പ്രസിഡന്റ് ഷാജു ജോസഫ് ആവശ്യപ്പെട്ടു.
District News
മണ്ണാർക്കാട്: മണ്ഡലത്തിൽ കിഫ്ബി മുഖേന നിർമാണം നടന്നുകൊണ്ടിരിക്കുന്ന മണ്ണാർക്കാട് ചിന്നത്തടാകം (അട്ടപ്പാടി റോഡ്) റോഡ്, മേലാറ്റൂർ റോഡ് (ചുങ്കം കാഞ്ഞിരംപാറ), മണ്ണാർക്കാട് താലൂക്കാശുപത്രി കെട്ടിടം എന്നിവയുടെ നിർമാണ പുരോഗതിയും നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായി എൻ. ഷംസുദ്ദീൻ എംഎൽഎയുടെ നിർദേശപ്രകാരം കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാമിന്റെയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
അട്ടപ്പാടി റോഡിലെ മൂന്ന് റീച്ചുകളുടേയും പ്രവർത്തികളെ സംബന്ധിച്ച മാർഗനിർദേശം സിഇഒ ഉദ്യോഗസ്ഥർക്ക് നൽകി. മേലാറ്റൂർ റോഡിൽ ഒന്നാം ഘട്ട ടാറിംഗ് (കോട്ടോപ്പാടം മുതൽ അലനല്ലൂർ വരെ) ഫെബ്രുവരി 15 നകം പൂർത്തീകരിക്കുവാനും റോഡിന്റെ ബാക്കി ഭാഗങ്ങളുടെ ടാറിംഗ് മെയ് 31നകം പൂർത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു. അട്ടപ്പാടി റോഡിലെ ഒന്ന്, രണ്ട് റീച്ചുകളിലെ കുഴികൾ അടച്ചുള്ള അറ്റകുറ്റപ്പണി അടിയന്തരമായിപൂർത്തീകരിക്കണമെന്നും യോഗം നിർദേശിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ 85 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും ശേഷിക്കുന്ന ജോലികൾ ഫെബ്രുവരി 21 നകം പൂർത്തീകരിക്കണമെന്നും നിർദേശിച്ചു. ജിഎം ഷൈല, കിഫ്ബിയിലെയും കെആർഎഫ്ബിയിലെയും ഉദ്യോഗസ്ഥർ എന്നിവരും നേരിട്ടും ഓൺലൈനായും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കേർപറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന പരിപാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം.
Leader Page
2015 സെപ്റ്റംബറിൽ നടന്ന ചരിത്രപ്രധാനമായ യുഎൻ ഉച്ചകോടിയിൽ ലോക നേതാക്കൾ അംഗീകരിച്ച 2030ലെ സുസ്ഥിരവികസന അജൻഡയിലെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ (എസ്ഡിജി) 2016 ജനുവരി ഒന്നിന് പ്രാബല്യത്തിൽവന്നു. ഇപ്പോൾ പത്തു വർഷം പൂർത്തിയായിരിക്കുന്നു. ഇനി അഞ്ച് വർഷംകൊണ്ട് ഫലപ്രദമായി നടപ്പാക്കേണ്ടതാണ് ഇവ.
2025ലെ എസ്ഡിജി റിപ്പോർട്ട് യുഎൻ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതിൻപ്രകാരം ഐക്യരാഷ്ട്രസഭയിലെ 193 അംഗങ്ങളുടെ എസ്ഡിജി സ്കോർ നിലവാരത്തിൽ ഏറ്റവും മുന്നിൽ 87.023 സ്കോറുമായി ഫിൻലാൻഡാണ്. തുടർന്ന് സ്വീഡൻ (85.74) ഡെൻമാർക്ക് (85.26), ജർമനി (83.67), ഫ്രാൻസ് (83.14), ഓസ്ട്രിയ (83.01), ക്രൊയേഷ്യ (82.39), പോളണ്ട് (82.09), ചെക്ക് റിപ്പബ്ലിക്ക് (81.94), യുകെ (81.85) എന്നിവയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ (80.6). ഇന്ത്യക്ക് 99-ാമത്തെ സ്ഥാനമാണ് ഉള്ളത് (66.95) 167-ാം സ്ഥാനം ലഭിച്ചിരിക്കുന്നത് സൗത്ത് സുഡാനാണ് (41.55). 26 രാജ്യങ്ങളുടെ പേര് റാങ്കിംഗിൽ വന്നിട്ടില്ല.
സുസ്ഥിരവികസന ലക്ഷ്യങ്ങളോടുള്ള ആഗോള പ്രതിബദ്ധത ശക്തമാണ്. 193 രാജ്യങ്ങളിൽ 190 എണ്ണവും സുസ്ഥിരവികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദേശീയ കർമപദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. അജൻഡ 2030ഉം എസ്ഡിജികളും അംഗീകരിച്ച് ഒരു ദശാബ്ദത്തിനുശേഷം, 193 യുഎൻ അംഗരാജ്യങ്ങളിൽ 190 എണ്ണവും സന്നദ്ധ ദേശീയ അവലോകന (വിഎൻആർ) പ്രക്രിയയിൽ പങ്കെടുത്ത് അവരുടെ എസ്ഡിജി നിർവഹണ പദ്ധതികളും സുസ്ഥിരവികസന മുൻഗണനകളും അവതരിപ്പിക്കുകയുണ്ടായി.
സുസ്ഥിരവികസന സൂചികയിൽ യൂറോപ്യൻ രാജ്യങ്ങൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. മികച്ച 20 രാജ്യങ്ങളിൽ 19ഉം യൂറോപ്പിലാണ്. എന്നിരുന്നാലും, കാലാവസ്ഥയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ കുറഞ്ഞത് രണ്ട് ലക്ഷ്യങ്ങളെങ്കിലും കൈവരിക്കുന്നതിൽ ഈ രാജ്യങ്ങൾപോലും കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വർഷത്തെ സുസ്ഥിരവികസന സൂചികയിൽ, ചൈന (49) ഉം ഇന്ത്യ (99) ഉം യഥാക്രമം മികച്ച പ്രകടനം കാഴ്ചവച്ച 50, മികച്ച 100 സ്ഥാനങ്ങളിൽ ഇടം നേടി!
ലക്ഷ്യങ്ങളുടെ പുരോഗതി തടസപ്പെടുന്നു
ആഗോള തലത്തിൽ, 2030 ആകുന്പോഴേക്കും കൈവരിക്കേണ്ട 17 ലക്ഷ്യങ്ങളിൽ ഒന്നുപോലും നിലവിൽ ലക്ഷ്യത്തിലെത്തുന്നില്ല. സംഘർഷങ്ങൾ, ഘടനാപരമായ ദുർബലതകൾ, പരിമിതമായ സാന്പത്തിക ഇടം എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുന്നു.
മൊബൈൽ ബ്രോഡ്ബാൻഡ് ഉപയോഗം, വൈദ്യുതി ലഭ്യത, ഇന്റർനെറ്റ് ഉപയോഗം, അഞ്ച് വയസിന് താഴെയുള്ളവരുടെ മരണനിരക്ക്, നവജാതശിശു മരണനിരക്ക് എന്നിവയുൾപ്പെടെ അടിസ്ഥാന സേവനങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കുമുള്ള ലഭ്യതയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളിൽ മിക്ക യുഎൻ അംഗരാജ്യങ്ങളും ശക്തമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ബെനിൻ (സബ്-സഹാറൻ ആഫ്രിക്ക), നേപ്പാൾ (കിഴക്കും ദക്ഷിണേഷ്യയും), പെറു (ലാറ്റിൻ അമേരിക്കയും കരീബിയനും), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും), ഉസ്ബെക്കിസ്ഥാൻ (കിഴക്കൻ യൂറോപ്പും മധ്യേഷ്യയും), കോസ്റ്റാറിക്ക (ഒഇസിഡി), സൗദി അറേബ്യ (ജി 20) എന്നീ രാജ്യങ്ങൾ എടുത്തുപറയത്തക്ക വിധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഇതര രാഷ്ട്രങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ബാർബഡോസ് ഒന്നാം സ്ഥാനത്തും അമേരിക്ക അവസാന സ്ഥാനത്തും നിൽക്കുന്നു. 2025ന്റെ തുടക്കത്തിൽ, പാരീസ് കാലാവസ്ഥാ കരാറിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിക്കുകയും എസ്ഡിജികളോടും 2030 അജൻഡയോടും എതിർപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ജി20 രാജ്യങ്ങളിൽ, ഇതര രാഷ്ട്രങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രതിജ്ഞാബദ്ധതയുള്ളത് ബ്രസീലാണ്, ഒഇസിഡി രാജ്യങ്ങളിൽ ചിലി മുന്നിലാണ്.
സാന്പത്തിക ഭദ്രതയുടെ അഭാവം
പല വികസ്വര രാജ്യങ്ങൾക്കും, സാന്പത്തിക ഭദ്രതയുടെ അഭാവമാണ് എസ്ഡിജി പുരോഗതിക്ക് പ്രധാന തടസം. കടബാധ്യതയും താങ്ങാനാവുന്ന, ദീർഘകാല മൂലധനത്തിന്റെ ലഭ്യതക്കുറവും കാരണം സുസ്ഥിരവികസനത്തിൽ വേണ്ടത്ര നിക്ഷേപം നടത്താൻ കഴിയാത്ത രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ ഏകദേശം പകുതിയും താമസിക്കുന്നത്. സുസ്ഥിരവികസനം, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. വളർന്നുവരുന്ന, വികസ്വര രാജ്യങ്ങളിലേക്ക് മൂലധനം കൂടുതൽ അനുകൂലമായ വ്യവസ്ഥകളിൽ എത്തിച്ചേരുന്നുണ്ട്. ഉയർന്ന വളർച്ചാ സാധ്യതയും വരുമാനനിരക്കും വാഗ്ദാനം ചെയ്യുന്ന, വളർന്നുവരുന്ന വികസ്വര സന്പദ്വ്യവസ്ഥകളിലേക്കല്ല, സന്പന്നരാജ്യങ്ങളിലേക്കാണ് പണം എളുപ്പത്തിൽ ഒഴുകുന്നത്.
17 സുസ്ഥിരവികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്കുള്ള മൊത്തം പുരോഗതിയാണ് മൊത്തത്തിലുള്ള സ്കോർ അളക്കുന്നത്. സുസ്ഥിരവികസന ലക്ഷ്യ നേട്ടത്തിന്റെ ശതമാനമായി ഈ സ്കോറിനെ വ്യാഖ്യാനിക്കാം. 100 എന്ന സ്കോർ എല്ലാ സുസ്ഥിരവികസന ലക്ഷ്യങ്ങളും നേടിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.
പ്രധാന പോസിറ്റീവ് ട്രെൻഡുകൾ ഇവയാണ്: മെച്ചപ്പെട്ട വിദ്യാഭ്യാസം, മാതൃ/ശിശു ആരോഗ്യം, വൈദ്യുതി ലഭ്യത, രോഗ നിയന്ത്രണം (എച്ച്ഐവി, മലേറിയ) എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെട്ടു. പുനരുപയോഗിക്കാവുന്ന ഊർജം വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, 5ജി ലോകത്തിന്റെ പകുതിയിലധികവും ഉൾക്കൊള്ളുന്നു. എന്നാൽ, പുരോഗതി ദുർബലമാണ്, തുല്യതയുള്ളതുമല്ല. ദാരിദ്ര്യം, വിശപ്പ്, വ്യവസ്ഥാപരമായ പോരായ്മകൾ എന്നിവ പല രാജ്യങ്ങളിലും നിലനിൽക്കുന്നു. സംഘർഷം, കാലാവസ്ഥാ പ്രതിസന്ധികൾ, സാന്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന തടസങ്ങൾ, ഏകദേശം പകുതി ലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണ്. ചിലത് പിന്നോട്ട് പോകുന്നു. ഇവയാണ് പ്രധാന വെല്ലുവിളികൾ.
മാതൃ മരണനിരക്ക് കുറയുന്നു; അഞ്ചു വയസിന് താഴെയുള്ള മരണങ്ങൾ കുറയുന്നു; ആരോഗ്യകരമായ ആയുർദൈർഘ്യം വർധിക്കുന്നു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിക്കുന്നു എന്നിവ പ്രാധാന്യമർഹിക്കുന്ന മാറ്റങ്ങളാണ്.
(തുടരും)
(കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ്
ഡീൻ റിസർച്ച് ആണ് ലേഖകൻ)
District News
മാടപ്പള്ളി: വികസനത്തിന്റെ പേരില്‍ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിന് അനുമതി നല്കിയാല് വിനാശമായിരിക്കും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാടപ്പള്ളി പഞ്ചായത്തിലെ പരപ്പൊഴിഞ്ഞിയില്‍ നടക്കുന്ന മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമരക്ഷാസമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറയും സെക്രട്ടറി റോസ്ലിന് ഫിലിപ്പും നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തംഗം സണ്ണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി മുഖ്യപ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, എസ്. രാജീവന്, മാത്തുക്കുട്ടി പ്ലാത്താനം, മിനി കെ. ഫിലിപ്പ്, പ്രസാദ് ജോസഫ്, എം. മോഹനന് പിള്ള, ജോഷി കുറുക്കന്‍കുഴി, അന്‍സാരി ബാപ്പു, എ.എസ്. രവീന്ദ്രനാഥ്, തോമാച്ചന് മതിലകത്തുകുഴി, ജോര്‍ജ് പുരയ്ക്കല്‍, ബേബിച്ചന് കല്ലറയ്ക്കല്‍, ജോമി ജോസഫ്, ടിജി ജോയ്, മിനി ജോര്‍ജ്കുട്ടി, കെ.എസ്. ശശികല, കെ.എസ്. രാജന്, ജോജോ കുളങ്ങോട്ട്, ബിനോയ് കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു
District News
പുൽപ്പള്ളി: യുഡിഎഫ് നേതൃത്വം നൽകുന്ന പൂതാടി പഞ്ചായത്ത് ഭരണസമിതിക്ക് വികസന കാഴ്ചപ്പാടില്ലാത്തതിനാൽ നികത്താനാവാത്ത നഷ്ടങ്ങളാണ് പഞ്ചായത്തിനുണ്ടായതെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിന് അനുവദിച്ച 83.43 കോടി രൂപയിൽ ഈ ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം 38.15 കോടിരൂപയാണ് നഷ്ടപ്പെട്ടത്. നിരവധി ഗ്രാമീണ റോഡുകളാണ് തകർന്ന് കാൽനട യാത്രപോലും സാധ്യമല്ലാതെ കിടക്കുന്നത്.
ലൈഫ് ഭവന പദ്ധതി, കുടിവെള്ള പദ്ധതി, കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥ, ഉന്നതികളിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൊന്നും പരിഹാരം കാണാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്തുണ്ടാക്കിയ എല്ലാ നേട്ടങ്ങളും നിലവിലെ ഭരണസമിതിനേതൃത്വം ഇല്ലാതാക്കി.
നാടിന്റെ വികസന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിൽ ശ്രദ്ധിക്കാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. എൽഡിഎഫ് കണ്‍വീനർ ഇ.കെ. ബാലകൃഷ്ണൻ, രുക്മിണി സുബ്രഹ്മണ്യൻ, ജോസ് പനമട, കെ.എം. ബാബു, എ.ജെ. കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Editorial
പൊതു ആവശ്യങ്ങൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെങ്കിലും വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കു മാത്രമേ പുനരധിവാസത്തിന് അർഹതയുള്ളൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു.
ഇതു സർക്കാരുകൾക്ക് ആശ്വാസകരമാണെങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള പഴുതല്ല. കാരണം, നഷ്ടപരിഹാരമായാലും പുനരധിവാസമായാലും ഈ രാജ്യത്ത് അതു യഥാസമയം ലഭിക്കില്ലെന്നുള്ളതാണ് യഥാർഥ പ്രശ്നം.
കേരളത്തിൽ മൂലന്പിള്ളിയിലുൾപ്പെടെ പുനരധിവാസമെന്ന പേരിൽ ലഭിച്ച പാഴ്നിലങ്ങളിൽ മൺമറഞ്ഞ മനുഷ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ? വാടകവീടുകളിൽ കഴിയുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഓർക്കുന്നുണ്ടോ? കെ-റെയിലിൽ എന്നപോലെ ഏറ്റെടുക്കുമോ ഇല്ലയോ എന്നു സർക്കാരിനുപോലും അറിയില്ലെങ്കിലും ക്രയവിക്രയം ചെയ്യാനോ പണയം വയ്ക്കാനോ ഒന്നുമാകാത്ത മരവിച്ച മണ്ണിന്റെ വെറും പേരവകാശികൾ വേറെ.
ഏതു സർക്കാരായാലും ഒരു തുണ്ട് ഭൂമി തൊടുന്പോൾ അതു സന്പാദിച്ചവന്റെ നെഞ്ചിടിപ്പറിയണം. അതറിയാത്തതുകൊണ്ടാണ് ഭൂമിയേറ്റെടുക്കൽ കേസുകളിലെല്ലാം കോടിതിവ്യവഹാരങ്ങളുണ്ടാകുന്നത്; മറക്കരുത്.
വികസനത്തിനു ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഹർജിക്കാർക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തിൽ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. “ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശത്തെ വ്യാഖ്യാനിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21, ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ബാധകമാകില്ല.
ഏതെങ്കിലും പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി നൽകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പക്ഷേ, അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, പുനരധിവാസം പരിഗണിക്കേണ്ടതുള്ളൂ.
വീടോ ജീവിതമാർഗമോ നഷ്ടപ്പെട്ട് ദരിദ്രരായ വ്യക്തികളെ മാത്രമായിരിക്കണം പുനരധിവസിപ്പിക്കേണ്ടത്. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കരുത്. അവ പിന്നീടു നിയമയുദ്ധങ്ങളായി മാറും.”സുപ്രീംകോടതിയുടെ വിധി പുനരധിവാസത്തെക്കുറിച്ചാണെങ്കിലും ഭൂമി ഏറ്റെടുക്കലിനെത്തുടർന്ന് തകർക്കപ്പെടുന്ന വലിയൊരു വിഭാഗം മനുഷ്യരെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ട സന്ദർഭമാണിത്.
ഇന്ത്യയിലെ വികസന പദ്ധതികളും പുനരധിവാസവും എക്കാലവും സർക്കാർ വാഗ്ദാനങ്ങളിലും ലംഘനങ്ങളിലും കെടുകാര്യസ്ഥതയിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിന്റെ ഇരകളിലേറെയും ദരിദ്രരായ മനുഷ്യരാണ്. സർക്കാർ ഏതെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്നു കേൾക്കുന്പോൾ തന്നെ പൗരന്മാരുടെ ഉള്ളിൽ തീയാണ്.
നാഷണൽ ഹൈവേ പോലുള്ള വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ നീങ്ങിയില്ലെങ്കിലും അനുഭവിക്കേണ്ടി വരുന്നത് ഭൂമി വിട്ടുകൊടുത്തവരാണ്. ദേശീയപാത 744 ഗ്രീൻ ഫീൽഡ് ഹൈവേക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമകൾക്കു നഷ്ടപരിഹാരം വൈകിയത് കേന്ദ്ര-സംസ്ഥാന തർക്കത്തിലാണ്.
ചിലർക്കു നല്ല രീതിയിൽ നഷ്ടപരിഹാരം ലഭിച്ചോ എന്നതല്ല, ആരുടെയെങ്കിലും ജീവിതം തുലഞ്ഞോ എന്നതാണ് സർക്കാരുകൾ പരിഗണിക്കേണ്ടത്. ഉചിതവും അന്തസാർന്നതുമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒരാൾപോലും, തരിശുനിലങ്ങളും ചതുപ്പുനിലങ്ങളും പാറക്കെട്ടുകളുമായി പുനരധിവാസത്തിനൊരുങ്ങുന്ന സർക്കാരിനെ കാത്തുനിൽക്കില്ല.
വല്ലാർപാടം ടെർമിനലിന്റെയും ഏഴിമല നേവൽ അക്കാഡമിയുടെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും വീരഗാഥകൾ പാടുന്നവർ അവിടങ്ങളിൽനിന്ന് പിഴുതെറിയപ്പെട്ടവരുടെ നിലവിളി കേൾക്കില്ല. കെ-റെയിലിന്റെ പേരിൽ ബന്ദികളാക്കപ്പെട്ടവരുടെ പുരയിടങ്ങളിലേക്കു നോക്കില്ല. നാട് വികസിക്കണമെന്നതിൽ ആർക്കുമില്ല സംശയം.
പക്ഷേ, അതിനുവേണ്ടി സ്വന്തം ഭൂമി കൊടുത്തവരിൽ ചിലർ വികസനത്തിന്റെ ഇരകളും സർക്കാർ വേട്ടക്കാരുമായാൽ അതു വികസനമല്ല, ഭരണകൂട ഭീകരതയാണ്. രാജ്യനന്മയ്ക്കായി സ്വന്തം മണ്ണ് വിട്ടുകൊടുത്ത് ശിഷ്ടജീവിതം ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ ആയിരക്കണക്കിനു മനുഷ്യരുള്ള രാജ്യമാണിത്. മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്.