അഞ്ചല്‍ : സംസ്ഥാന ബജറ്റില്‍ ചടയമംഗലം മണ്ഡലത്തില്‍ 34 കോടിയോളം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലത്തി െ ന്റ വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് നിരത്തുകള്‍, പാലങ്ങൾ, ആരോഗ്യം, പുരാവസ്തു, ടൂറിസം, വകുപ്പുകളിലായി 34 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
ചടയമംഗലം മണ്ഡലത്തിലെ ഏറെക്കാലത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്ന കടയ്ക്കൽ താലൂക്കാശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്ന പകൽകുറിക്കടവ് പാലം, ചടയമംഗലം പുനലൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുത്തൻവിള പാലം എന്നിവയ്ക്ക് രണ്ടു കോടി രൂപ വീതവും, പുരാവസ്തു വകുപ്പിന് കീഴിൽ ഉള്ള കോട്ടുക്കൽ ഗുഹാക്ഷേത്രം പുനരുദ്ധാരണത്തിന് രണ്ടു കോടി രൂപയും, കടയ്ക്കൽ ടൗൺ വികസനവും ലിങ്ക് റോഡുകളുടെ നവീകരണം, ബംഗ്ലാംകുന്ന് - കുന്നുംപുറം റോഡിനുമായി രണ്ടു കോടി രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
വെളിനല്ലൂർ പഞ്ചായത്തിലെ ചെങ്കൂർ പള്ളി - വട്ടപ്പാറ - മുകളുവിള റോഡിനും ഇളമാട് പഞ്ചായത്തിലെ അർക്കന്നൂർ ആറാട്ടുകടവ് - ഇലവിൻ മൂട് റോഡ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപയും ചടയമംഗലം ടൗൺ നവീകരണം, പട്ടാണിമുക്ക് വയ്യാനം ഇളമ്പഴന്നൂർ റോഡ്, മതിര- തൂറ്റിക്കൽ റോഡ് , ഇളമാട് പഞ്ചായത്തിലെ ചെറുവക്കൽ വെള്ളാവൂർ പുലിക്കുഴി റോഡ്, ചുണ്ട ചരിപ്പറമ്പ് റോഡ് , കടയ്ക്കൽ കിംസാറ്റ് കൊപ്പം റോഡ്, കൈതോട് - പോരേടം റോഡ്, അലയമൺ പഞ്ചായത്തിലെ മൂങ്ങോട് കമ്പകപണ റോഡ്, നിലമേൽ പഞ്ചായത്തിലെ ബംഗ്ലാംകുന്ന് - മുരുക്കുമൺ - കുന്നുംപുറം റോഡ് എന്നിവയ്ക്ക് ഓരോ കോടിരൂപ വീതവും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾക്കായി ഒരു കോടി രൂപയാണ് ബഡ്ജറ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കിയ ബജറ്റാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്നും മണ്ഡലത്തിന് പുതിയ മുഖം നല്കാന് ബജറ്റിന് സാധിച്ചിട്ടുണ്ടെന്നും ചടയമംഗലം എംഎല്‍എ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി അറി യിച്ചു.