National
ഹൈദരാബാദ്: ജർമനിയിൽ തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാൻ അപ്പാർട്ട്മെന്റിൽനിന്നു ചാടിയ തെലുങ്കാനക്കാരൻ മരിച്ചു. ഹൃത്വിക് റെഡ്ഢി (25) ആണു മരിച്ചത്.
ഡിസംബർ 30നായിരുന്നു അപകടം. ജൻഗാവ് ജില്ലക്കാരനായ ഹൃത്വിക് എംഎസ് പഠനത്തിനായി 2023ലാണു ജർമനിയിലെത്തിയത്. ജനുവരി 12നു നാട്ടിലെത്താനിരുന്നതാണ്.
Viral
ഹൈദരാബാദിലെ തിരക്കേറിയ പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിൽ യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് യുവാക്കൾ നടത്തിയ അപകടകരമായ പ്രകടനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
അമിതവേഗതയിൽ പായുന്ന കാറിൽ ഇരുന്ന് തുടർച്ചയായി പടക്കങ്ങൾ പൊട്ടിച്ചതാണ് മറ്റു യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. ടിജി 11 എ 9177 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറിലെ യാത്രക്കാരനാണ് ജനാലയിലൂടെ പുറത്തേക്ക് പടക്കം തൊടുത്തുവിട്ടത്.
ഇതിന്റെ ദൃശ്യങ്ങൾ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വേഗതയേറിയ വാഹനങ്ങൾ സഞ്ചരിക്കുന്ന എക്സ്പ്രസ് വേയിൽ ഇത്തരം പ്രവർത്തികൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. പടക്കത്തിൽ നിന്നുള്ള തീപ്പൊരികൾ വായുവിൽ ചിതറുന്നതും വാഹനങ്ങൾക്കിടയിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
വിനോദത്തിന് വേണ്ടി പൊതുജന സുരക്ഷയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്.
ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോ വൈറലായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി നടപടികളൊന്നും ഉണ്ടാകാത്തത് ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
തിരക്കേറിയ ഹൈവേകളിൽ ഇത്തരം അഭ്യാസങ്ങൾ കാണിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും ട്രാഫിക് പോലീസിന്റെ ശക്തമായ നിരീക്ഷണം ഇത്തരം സ്ഥലങ്ങളിൽ ഉറപ്പാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.
National
ഹൈദരാബാദ്: ഓസ്ട്രേലിയയിൽ ബോണ്ടി ബീച്ചിൽ 15 പേരെ വെടിവച്ചു കൊലപ്പെടുത്തിയ സാജിദ് അക്രം കഴിഞ്ഞ 27 വർഷത്തിനിടെ ആറ് തവണ ഹൈദരാബാദ് സന്ദർശിച്ചെന്ന് തെലുങ്കാന ഡിജിപി ശിവധർ റെഡ്ഢി പറഞ്ഞു.
1998ലാണ് ഇയാൾ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമായി ഇന്ത്യ വിട്ടു പോയത്. പിന്നീട് 2000 ഒക്ടോബറിലാണ് ആദ്യം ഇന്ത്യയിലെത്തിയത്.
പിന്നീട് 2004ലും പിതാവിന്റെ മരണത്തെത്തുടർന്ന് 2009ലും സന്ദർശനം തുടർന്നു. സ്വത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി 2016ലും എത്തിയ അക്രത്തിന്റെ അവസാന സന്ദർശനം 2022 ജൂലൈയിലായിരുന്നു. എന്നാൽ, തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടത് ഇന്ത്യയിൽ വച്ചാണ് എന്നതിനു തെളിവില്ലെന്നും റെഡ്ഢി പറഞ്ഞു.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടത്തിയ ആക്രമികളിൽ ഒരാൾക്ക് ഇന്ത്യൻ ബന്ധം. വെടിവയ്പ്പ് നടത്തിയവരിൽ ഒരാളായ സാജിദ് അക്രം ഇന്ത്യൻ പൗരനായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഹൈദരാബാദ് സ്വദേശിയാണ് സാജിദ് അക്രമെന്ന് തെലങ്കാന പോലീസ് അറിയിച്ചു. ആക്രമണത്തിനിടെ ഇയാൾ ഓസ്ട്രേലിയൻ പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.
സാജിദ് അക്രം(50) ഹൈദരാബാദ് സ്വദേശിയാണെന്നും 1998 നവംബറിൽ സ്റ്റുഡന്റ് വീസയിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതെന്നും തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് പറഞ്ഞു. ഏകദേശം 27 വർഷമായി ഇയാൾ ഓസ്ട്രേലിയയിൽ താമസിച്ചുവരികയായിരുന്നു.
2022 ലാണ് അക്രം അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പാസ്പോർട്ട് ആണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇയാളുടെ മകനും ഭീകരക്രമണത്തിൽ പങ്കെടുത്തിരുന്നു.
National
ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി മർദിച്ച നഴ്സറി സ്കൂൾ ആയ പിടിയിൽ. പുറത്തുവന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്.
അയൽവാസിയായ സ്ത്രീയാണ് ആയയുടെ ക്രൂരതകൾ മൊബൈലിൽ പകർത്തിയത്. നഴ്സറി സ്കൂളിലെ ഇടവേളയ്ക്കിടെ ആയ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇടവേള സമയത്ത് കുട്ടിയെ തല നിലത്തിടിച്ച് മർദിക്കുന്നതും കഴുത്ത് ഞെരിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ കേസെടുത്ത പോലീസ് ലക്ഷ്മി എന്ന ആയയെ അറസ്റ്റ് ചെയ്തു. മർദനത്തിന് ഇരയായ കുട്ടി നിലവിൽ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയും പ്രതിയും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നതായി പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
National
ഹൈദരാബാദ്: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി സോഫ്റ്റ്വേർ എൻജിനിയർ അറസ്റ്റില്‍.
വെള്ളിയാഴ്ച ദുബായില്‍നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലാണു സംഭവം. വിമാനം ഹൈദരാബാദിലെത്തിയപ്പോള്‍ യാത്രക്കാരന് തന്റെ പാസ്പോര്‍ട്ട് വിമാനത്തില്‍ നഷ്ടപ്പെട്ടതായി ക്രൂവിനെ അറിയിച്ചു.
ജീവനക്കാര്‍ പാസ്പോര്‍ട്ട് തെരയാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ എയർഹോസ്റ്റസിനെ മോശമായി സ്പർശിക്കുകയായിരുന്നുവെന്നാണ് പരാതി.
കാബിന് ക്രൂ നല്കിയ പരാതിയില്‍ കേസെടുത്ത ആര്‍ജിഐ എയര്‍പോര്‍ട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 30 വയസുള്ള യാത്രക്കാരന് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
National
ഹൈദരാബാദ്: സ്കൂള്‍ കെട്ടിടത്തിൽ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഇന്ന് ഹൈദരാബാദിലെ ഹബ്സിഗുഡ പ്രദേശത്തെ കാര്യ സ്കൂളിലായിരുന്നു സംഭവം. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ശാസിച്ചതില്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ തെലങ്കാനയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ ചന്ദ്രൂരിലുള്ള തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.
Kerala
ഹൈദരാബാദ്: ബീഫ് വിളമ്പിയതിന്റെ പേരിൽ മലയാളി ഹോട്ടൽ പൂട്ടിച്ചു. ബജറംഗ്ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്.
ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്.
സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പിന്നാലെ ബജറംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
District News
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുടെ 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഹൈദരാബാദിലേക്ക്. അറസ്റ്റിലായ പ്രതികള്‍ കൈവശം വച്ചിരുന്ന ഏതാനും ചില വാടക ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണം. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം 29ന് ഹൈദരാബാദിലേക്ക് പുറപ്പെടും.
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന് അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. പ്രതികളില്‍ നിന്ന് പിടികൂടിയ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളുടെ യാത്രാ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു. ഇവരുടെ വിദേശ ബന്ധവും പരിശോധിക്കുകയാണ്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ കോഴിക്കോട് സ്വദേശികളായ പി.കെ. റഹീസ് (39), വി. അന്‍സാര്‍ (39), സി.കെ. അനീസ് റഹ്മാന് (25) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.
ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് വീടിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ 400 കിലോ കഞ്ചാവ് പിടികൂടി. രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും രച്ചകൊണ്ട നാർക്കോട്ടിക് പോലീസും സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനിലാണ് കഞ്ചാവ് പിടികൂടിയത്.
റാമോജി ഫിലിം സിറ്റിക്ക് സമീപത്ത് നിന്നുമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനം അധികൃതർ തടഞ്ഞത്. പരിശോധനയിൽ, തേങ്ങയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.
സംഭവത്തിൽ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരും രാജസ്ഥാൻ നിവാസികളാണ്. ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.