Leader Page
മാറിയ ലോകസാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളെടുക്കുന്നതിൽ ഇന്ത്യ വിജയിക്കുന്നുവെന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിൽ ഉണ്ടായ ഉലച്ചിൽ പരിഹരിക്കാനായിട്ടില്ലെങ്കിലും വിള്ളലുകൾ അധികരിക്കാതെ കാക്കാൻ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്.
അതിനിടെയാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള 23-ാമത് വാർഷിക ഉച്ചകോടിയിൽ ഇന്ത്യ-റഷ്യ വ്യാപാര, സാന്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പഞ്ചവത്സര പദ്ധതിക്കും ധാരണയായി. ഇതോടൊപ്പം, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം സമാധാനപരവും ശാശ്വതവുമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
യുദ്ധങ്ങളും മത്സരങ്ങളും വിപണികൾക്കായുള്ള വടംവലികളും പ്രത്യയശാസ്ത്രപരമായ ഭിന്നതകളും ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾക്കിടയിൽ ഇന്ത്യ വ്യത്യസ്തമായ ഒരു പ്രതീക്ഷയുടെ ആഖ്യാനം വാഗ്ദാനം ചെയ്യുന്നു- സംഭാഷണം, പരസ്പര ബഹുമാനം, സഹകരണം എന്നിവയിൽ വേരൂന്നിയ ഒന്ന്.
‘ലോകം ഒരു കുടുംബമാണ്’ എന്ന ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ധാർമികതയിൽനിന്ന് ഉരുത്തിരിഞ്ഞ ഇന്ത്യ, വൈവിധ്യത്തിൽ ഐക്യത്തിനും വാചാടോപത്തേക്കാൾ യുക്തിക്കും ധ്രുവീകരണത്തേക്കാൾ സമാധാനത്തിനുംവേണ്ടി വാദിക്കുന്ന ഒരു ധാർമികശക്തിയായി ഉയർന്നുവന്നിട്ടുണ്ട്.
പുരാതന തത്വചിന്തയുടെ ആധുനിക പ്രകടനം
ഇന്ത്യയുടെ ഇന്നത്തെ വിദേശനയം തുടർച്ചയെയും മാറ്റത്തെയും പ്രതിനിധീകരിക്കുന്നു, ഇത് ഒരു പുരാതന തത്വചിന്തയുടെ ആധുനിക പ്രകടനമാണ്. ബുദ്ധൻ മുതൽ മഹാത്മാഗാന്ധി വരെയുള്ളവർ പകർന്നുനൽകിയ അഹിംസാ സന്ദേശവും ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാ ദർശനവും സമാധാനമാണ് ശക്തിയുടെ ആത്യന്തിക പ്രകടനമെന്ന ഇന്ത്യയുടെ ചിരകാല വിശ്വാസത്തിന് അടിത്തറ പാകി. ഇന്ത്യ ഒരു ദരിദ്രരാജ്യമായിരുന്ന കാലത്തുപോലും ലോകത്തിനു മുന്നിൽ ഇന്ദിരാഗാന്ധി പുലർത്തിയ നയതന്ത്ര മികവും ഉറച്ച നിലപാടുകളും ലോകം ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്.
സ്വാതന്ത്യം ലഭിച്ചു പതിറ്റാണ്ടുകൾക്കു ശേഷവും തന്ത്രപരമായ സ്വയംഭരണത്തിന്റെയും ബഹുമുഖ സംവിധാനത്തിന്റെയും രൂപത്തിൽ ഈ പാരമ്പര്യം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സംഘർഷത്തിന്റെയും സഹകരണത്തിന്റെയും വിഷയങ്ങളിൽ നിഷ്പക്ഷതയുടെയും നീതിയുടെയും സ്വതന്ത്രമായ ശബ്ദം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഏതെങ്കിലും ഒരു കൂട്ടായ്മയിൽ ഒതുങ്ങിനിൽക്കാൻ വിസമ്മതിച്ചുകൊണ്ട്, എല്ലാ ആഗോള ശക്തികളുമായും സംയമനത്തോടും സഹവർത്തിത്വത്തോടുംകൂടി ഇന്ത്യ ഇടപഴകുന്നു.
മധ്യസ്ഥനെന്ന നിലയിൽ ഇന്ത്യയുടെ പങ്ക്
ഇന്ത്യ ഇന്ന് ലോകത്ത് സമാധാനത്തിന്റെയും സുരക്ഷയുടെയും സ്ഥിരതയുടെയും ശബ്ദമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ഇന്ത്യ സംസാരിക്കുമ്പോൾ, അത് സ്വയം മാത്രമല്ല, മറ്റു പലർക്കുംവേണ്ടിയും സംസാരിക്കുന്നു എന്ന വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പാർലമെന്റിലെ പ്രസ്താവന ഇക്കാര്യം അടിവരയിടുന്നതാണ്.
ആഗോള പ്രതിസന്ധികളോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഈ പരിവർത്തനം ദൃശ്യമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധസമയത്ത്, വിഭജനത്തിനു പകരം ഇന്ത്യ സംഭാഷണത്തിനാണ് പ്രാധാന്യം നൽകിയത്. അക്രമം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിലേക്കു മടങ്ങാനും, പാശ്ചാത്യ രാജ്യങ്ങളുമായുള്ള വിശ്വാസ്യത നിലനിർത്തിക്കൊണ്ട് മോസ്കോയുമായും കീവുമായുമുള്ള ഉലഞ്ഞ ബന്ധം സന്തുലിതമാക്കാനും ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്തു.
“സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ ആധികാരിക ശബ്ദം അത്യന്താപേക്ഷിതമാണ്” എന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലെബ പോലും സമ്മതിച്ചു. അതുപോലെ, പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രയേൽ, പലസ്തീൻ, ഇറാൻ എന്നിവയുമായി നല്ല ബന്ധം നിലനിർത്താൻ ഇന്ത്യക്കു കഴിഞ്ഞു. ഇത് വ്യക്തമായ ദിശാബോധവും സാധ്യതയുമുള്ള ഒരു മധ്യസ്ഥനെന്ന നിലയിൽ ഇന്ത്യ തങ്ങളുടെ പങ്കിനെ അടിവരയിടുന്ന അപൂർവ നയതന്ത്ര സന്തുലിതാവസ്ഥയാണ്.
സമാധാന നിർമാതാവും പരിരക്ഷകനും എന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യത വാക്കുകളിൽ ഒതുങ്ങുന്നില്ല. സ്വാതന്ത്ര്യാനന്തരം 50 ദൗത്യങ്ങളിലായി 2,50,000ലധികം സൈനികരെ വിന്യസിച്ചിട്ടുള്ള ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ്.
ലബനൻ മുതൽ കോംഗോ വരെ, ഇന്ത്യൻ സമാധാന സേനാംഗങ്ങൾ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും യുദ്ധത്തിൽ തകർന്ന സമൂഹങ്ങൾ പുനർനിർമിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു. അന്താരാഷ്ട്ര ദൗത്യവേളകളിൽ പ്രകടിപ്പിച്ച പ്രഫഷണലിസം, ആത്മാർഥത, അനുകമ്പ, മനുഷ്യസുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവ രാജ്യത്തിന് പ്രശസ്തി നേടിക്കൊടുത്തു.
International
ലണ്ടൻ: ക്ലാസ് എ വിഭാഗത്തിൽപ്പെടുന്ന നിരോധിത ലഹരി ഉത്പന്നമായ ഹെറോയിൻ കടത്തിയ ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയാൻ സ്വദേശി രാജേഷ് ബക്ഷിയെയാണ് (57) കാന്റർബറി കോടതി ശിക്ഷിച്ചത്.
ഇയാളുടെ കൂട്ടാളിയായ ജോൺ പോൾ ക്ലർക്കിനെ (44) ഒൻപത് വർഷം തടവിനും ശിക്ഷിച്ചു. ലഹരി ഉത്പന്നങ്ങളുടെ പൊതിയിൽനിന്ന് രാജേഷ് ബക്ഷിയുടെ വിരലടയാളം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. 2022 ജൂണിൽ ഡോവറിലെ തുറമുഖത്തുനിന്നാണ് ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നാലു ദശലക്ഷം പൗണ്ട് വിലവരുന്നതാണ് പിടികൂടിയ ലഹരിവസ്തുക്കൾ.
ബക്ഷിയും ക്ലർക്കും തമ്മിൽ ലഹരി ഇടപാടുകൾ സംബന്ധിച്ചു നടത്തിയ ഫോൺ സംഭാഷണങ്ങളുടെയും മെസേജുകളുടെയും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നിയന്ത്രിത മരുന്നുകൾ വിതരണം ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ബക്ഷി.
International
കൊളംബോ: അനധികൃതമായി മത്സ്യബന്ധനത്തിലേർപ്പെട്ടെന്നാരോപിച്ച് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും വലകളും പിടിച്ചെടുത്തു.
വടക്കൻ ജാഫ്നയ്ക്കു സമീപം കങ്കേശൻതുറൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായതെന്നു നാവികസേന കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.
ഒക്ടോബർ ഒന്പതിന് തലൈമാന്നാറിൽനിന്ന് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടിയിരുന്നു.
NRI
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം.
പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.
ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.
Business
മുംബൈ: അപൂർവ ഭൗമമൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ഇന്ത്യൻ, ജാപ്പനീസ് കന്പനികൾ ഒരുമിച്ച് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.
ഇന്ത്യൻ കന്പനികളുമായുള്ള സഹകരണത്തിലൂടെ ഒരു വഴി കണ്ടെത്തുന്നതിനായി ജപ്പാനിലെ ഇലക്ട്രിക് വാഹന, ബാറ്ററി വ്യവസായത്തിൽ നിന്നുള്ള ഒരു ഡസനിലധികം കന്പനികൾ ഡൽഹിയിലുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില കന്പനികളാണ് മിത്സുബിഷി കെമിക്കൽസ്, സുമിറ്റോമോ മെറ്റൽസ് ആൻഡ് മൈനിംഗ്, പാനസോണിക് തുടങ്ങിവ. ഈ കന്പനികളെല്ലാം ജാപ്പനീസ് വ്യാവസായിക സംഘ ടനയായ ബാറ്റർ അസോസിയേഷൻ ഓഫ് സപ്ലൈ ചെയിൻ (ബിഎഎസ്സി) അംഗങ്ങളാണ്. റിലയൻസും അമാര രാജും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലിഥിയം-അയണ് ബാറ്ററികൾക്കും ലിഥിയം, ഗ്രാഫൈറ്റ് തുടങ്ങിയ നിർണായക ധാതുക്കൾക്കും വേണ്ടിയുള്ള പങ്കാളിത്തങ്ങൾ, കൂടാതെ ഈ മേഖലകളിലെ ചൈനയുടെ ആധിപത്യത്തെ മറികടക്കുന്നതിനായി വൈവിധ്യമാർന്ന വിതരണ ശൃംഖലയ്ക്കുള്ള സഹകരണങ്ങൾ എന്നിവ കന്പനികൾ പര്യവേക്ഷണം ചെയ്യാൻ സാധ്യതയുണ്ട്.
സ്മാർട്ട്ഫോണ് മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വരെ നിർമാണത്തിന് ആവശ്യമായ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുർന്ന് ഇന്ത്യയിലേക്കുള്ള ഓട്ടോ പാർട്സുകളുടെ കയറ്റുമതിയിൽ കാലതാമസമുണ്ടായിരിക്കുകയാണ്. ഇത് ഉത്പാദനത്തിൽ തടസമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് കാർ നിർമാതാക്കൾ.
വർധിച്ചുവരുന്ന ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിൽ നിർണായക ധാതുക്കളുടെ വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ധനകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.