നടപ്പ് വർഷത്തെ അവസാന വ്യാപാരദിനങ്ങളിൽ നിക്ഷേപകരിൽ ആവേശമുളവാക്കാനുള്ള ശ്രമത്തിലാണ് മുൻനിര ഇൻഡക്സുകൾ. പ്രതിവാര മികവിൽ വ്യാപാരം അവസാനിപ്പിക്കാൻ വിപണിക്കായത് പുതുവർഷം തിളക്കമാർന്ന പ്രകടനത്തിന് അവസരമൊരുക്കാം.
ഒരു വർഷക്കാലയളവിൽ സെൻസെക്സ് എട്ടു ശതമാനത്തിലധികം ഉയർന്ന് 6568 പോയിന്റ് സ്വന്തമാക്കിയപ്പോൾ നിഫ്റ്റി സൂചിക ഒൻപതര ശതമാനം മുന്നേറി 2292 പോയിന്റാണ് വാരിക്കൂട്ടിയത്. കഴിഞ്ഞ വാരം സെൻസെക്സ് 112 പോയിന്റും നിഫ്റ്റി സൂചിക 75 പോയിന്റും വർധിച്ചു.
നിഫ്റ്റി 25,966 പോയിന്റിൽനിന്നു തുടക്കത്തിൽ അൽപ്പം തളർന്ന് 25,911ലേക്കു നീങ്ങിയഘട്ടത്തിൽ ഒരു വിഭാഗം നിക്ഷേപത്തിനു കാണിച്ച ഉത്സാഹം സൂചികയ്ക്കു കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 26,221ലെ ആദ്യ പ്രതിരോധം തകർത്ത് 26,235 വരെ ഉയരാൻ അവസരമൊരുക്കി. എന്നാൽ ഈ ഘട്ടത്തിൽ വിദേശ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനിറങ്ങിയത് വാരാന്ത്യം സൂചിക 26,009ലേക്ക് ഇടിച്ചെങ്കിലും ക്ലോസിംഗിൽ നിഫ്റ്റി 26,042 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിയുടെ ആദ്യ താങ്ങ് 25,890ലാണ്, ഇത് നഷ്ടപ്പെട്ടാൽ 25,738ലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
എന്നാൽ, ഒരു ബുൾ റാലിക്ക് തുടക്കം കുറിക്കാനായാൽ 26,214-26,386ലേക്കു കുതിച്ചുചാട്ടത്തിന് ഇടയുണ്ട്. വിപണിയുടെ ചലനങ്ങൾ മറ്റു സാങ്കേതിക വശങ്ങളിലുടെ വീക്ഷിച്ചാൽ ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ എംഎസിഡി, സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ നിക്ഷേപകരെ ആകർഷിക്കും വിധത്തിലാണ്.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ജനുവരി 26,335 വരെ കയറിയെങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ 21 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്ന് 26,288ലാണ്. ഒരു തളർച്ചയുടെ സൂചനയാണിതു നൽകുന്നതെങ്കിലും 26,000ലെ താങ്ങ് നിലനിർത്തിയാൽ 27,000ലേക്കു സാന്പത്തിക വർഷാന്ത്യത്തിനു മുന്നേ ഉയരാം. ജനുവരി ഫ്യൂച്ചേഴ്സിൽ ഓപ്പൺ ഇന്ററസ്റ്റ് 17 ലക്ഷം കരാറുകളിൽനിന്നു 56.6 ലക്ഷത്തിലേക്ക് ഉയർന്നതു പുതിയ നിക്ഷേപകരുടെ വരവിനെ സൂചിപ്പിക്കുന്നു.
ബോംബെ സൂചിക 84,929ൽനിന്ന് 84,801ലേക്ക് ഇടിഞ്ഞങ്കിലും തിരിച്ചുവരവിൽ 85,687 പോയിന്റ് വരെ കയറി. ഈ അവസരത്തിൽ മുൻ നിര രണ്ടാം നിര ഓഹരികളിലെ ലാഭമെടുപ്പിൽ സൂചിക 84,945ലേക്കു താഴ്ന്നശേഷം മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ് 85,041ലാണ്. ഈവാരം ആദ്യ പ്രതിരോധം 85,551-86,062 പോയിന്റിലും താങ്ങ് 84,665-84,290 റേഞ്ചിലുമാണ്.
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 4290.96 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഡിസംബറിലെ അവരുടെ മൊത്തം വില്പന 24,148.33 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ 12,024.99 രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഈ മാസം അവരുടെ മൊത്തം നിക്ഷേപം 64,056.61 കോടി രൂപയാണ്. ഇതോടെ നടപ്പു വർഷത്തെ മൊത്തം വാങ്ങൽ 7,44,737.91 കോടി രൂപയായി.
രൂപയുടെ മൂല്യം 89.55ൽനിന്നു 90.38ലേക്കു ദുർബലമായ ശേഷം വ്യാപാരാന്ത്യം 89.74ലാണ്. അമേരിക്കയുമായുള്ള വ്യാപാര കരാറിലെ അനിശ്ചിതത്വങ്ങൾ രൂപയിൽ സമ്മർദം സൃഷ്ടിക്കുന്നു.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക താഴ്ന്ന തലങ്ങളിൽ നീങ്ങി നിക്ഷേപകരെ മാടിവിളിക്കുന്നു. മാർക്കറ്റ് ഹോളിഡേ മൂഡിലായതിനാൽ നിക്ഷേപകർ രംഗത്ത് സജീവമല്ല. വോളാറ്റിലിറ്റി ഇൻഡക്സ് 9.52ൽനിന്നു 9.15ലേക്കു താഴ്ന്നു, ഓരോ താഴ്ചയും നിക്ഷേപത്തിന് അനുകൂലമായി മാറുന്നുവെന്നു മാത്രമല്ല, അസാധാരണമായ ശാന്തതയാണ് നിലവിൽ വിപണിയിൽ പ്രകടമാകുന്നത്.
രാജ്യാന്തര സ്വർണവില പുതിയ ഉയരങ്ങൾ സ്വന്തമാക്കുന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 4344 ഡോളറിൽനിന്നും 4550ലേക്കു മുന്നേറി. ഈ വർഷം സ്വർണവില 73 ശതമാനം വർധിച്ചു, ഔൺസിന് 1912 ഡോളർ.
സാന്പത്തിക മേഖലയിലെ മുരടിപ്പും ബുൾ ഓപ്പറേറ്റർമാരുടെ നിറഞ്ഞ സാന്നിധ്യവും കൂടി ചേരുമ്പോൾ 2026 സ്വർണം 5000 ഡോളറെന്ന മാന്ത്രികരേഖ മറികടക്കും. അടുത്ത വർഷം ആദ്യ പകുതിയിൽ ഈ നേട്ടം മഞ്ഞലോഹം കൈപ്പിടിയിൽ ഒതുക്കാം.
Tags : Indian Stock Markets